" പ്രേമത്തിനും
പൊട്ടിച്ചിരിക്കും
ജീവിതത്തിനും വേണ്ടി
ഏതു അപകടത്തെയും
ക്ഷണിച്ചു വരുത്തുക.
നിങ്ങളുടെ ജീവിതം
മഹത്തായ ഒരു
പര്യടനമായിത്തീരട്ടെ.."
- ഓഷോ
__________________________________
ധക്..ധക്.. ധക്..ധക്.. ധക്..ധക്..
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് ഒരു ചൂളംവിളിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ വന്നുനിന്നു. അവൻ സീറ്റിനടിയിൽ നിന്ന് ബാഗുമെടുത്ത് എഴുന്നേറ്റു. ഇടതുകൈത്തണ്ടയിലെ വാച്ചിലേക്ക് കണ്ണുകൾ നീണ്ടു. സമയം നാലര.
ഉറങ്ങിക്കിടക്കുന്നവർക്കിടയിലൂടെ ശബ്ദമുണ്ടാക്കാതെ അവൻ വാതിലിനടുത്തേക്ക് നടന്നു. പുറത്തേക്കിറങ്ങിയതും ഒരു തണുത്ത കാറ്റ് അവനെ വന്നു പൊതിഞ്ഞതും ഒരുമിച്ചായിരുന്നു.
“ വെൽക്കം ടു കോഴിക്കോട്..”
തൊട്ടടുത്തുള്ള തൂണിൽ സ്ഥാപിച്ച സ്പീക്കറിലൂടെ ഒഴുകിവന്ന അനൗൺസ്മെന്റ് കേട്ടതും അവന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു.
ആറുവർഷങ്ങൾക്കു ശേഷം വീണ്ടും സ്വന്തം നാട്ടിൽ കാലുകുത്തിയിരിക്കുകയാണ്. ഇവിടെനിന്ന് വണ്ടികയറുമ്പോൾ നഷ്ടപ്പെട്ട സ്വാതന്ത്ര്യവും സുരക്ഷിതത്ത്വവും തന്നിൽ വീണ്ടും നിറയുന്ന പോലെ തോന്നി അവന്. ഓർമ്മകൾ മനസ്സിലേക്ക് ട്രെയിൻ പിടിച്ച് വരാൻ തുടങ്ങി.
“ യാത്രക്കാരുടെ ശ്രദ്ധക്ക്.. ട്രെയിൻ നമ്പർ 12156..”
അനൗൺസ്മെന്റ്നൊപ്പം അവൻ വന്നിറങ്ങിയ ട്രെയിൻ ഓടാൻ തുടങ്ങിയതും അവനടുത്തുള്ള ടീഷോപ്പിലേക്ക് നടന്നു. ഒരു കാപ്പി വാങ്ങി തൊട്ടടുത്ത ബെഞ്ചിലിരുന്നു. സ്റ്റേഷൻ ഉണർന്നുവരുന്നേ ഉള്ളു, അവൻ വന്ന ട്രെയിനിൽ വന്നവരും മറ്റൊരു ട്രെയിനിനു കാത്തിരിക്കുന്നവരുമായി കുറച്ചുപേർ. തെരുവിൽ ജീവിക്കുന്നവരെന്ന് തോന്നിക്കുന്ന ചിലർ സ്റ്റേഷനിലെ ബെഞ്ചുകളിൽ കിടന്നുറങ്ങുന്നുണ്ട്. മുമ്പിലുള്ള പാളത്തിലേക്ക് നോക്കി അവൻ കപ്പ് ചുണ്ടോടടുപ്പിച്ചു.
ആറു വർഷങ്ങൾക്ക് മുമ്പ് ആരോടും ഒരു വാക്ക് പറയാതെ എല്ലാം ഇട്ടെറിഞ്ഞ് പോയതാണ്. ഇങ്ങനെയൊരു തിരിച്ചുവരവ് പോലും ഒരിക്കലും പ്രതീക്ഷിച്ചതല്ല. താൻ വീണ്ടും ഇവിടെതന്നെ എത്തണമെന്നാവും റബ്ബിന്റെ വിധി..
ഒഴിഞ്ഞ കാപ്പികപ്പ് അടുത്തുള്ള വെയ്സ്റ്റ്ബാസ്കറ്റിലേക്കിട്ട് അവനെഴുന്നേറ്റ് ബാഗുമെടുത്ത് പുറത്തേക്കുനടന്നു. റോഡിലേക്കിറങ്ങിയെങ്കിലും ഒരു ടാക്സി പോലും കാണുന്നില്ല. നല്ല തണുപ്പുണ്ട്. കുറച്ചുനേരം കൂടി കാത്തിരിക്കുക തന്നെ. ബസ്റ്റോപ്പിൽ കയറിയിരുന്ന് ഫോണെടുത്തു നോക്കി. ഹാഫിയുടെ രണ്ടു മിസ്കോൾ കണ്ടതും അവനെ തിരിച്ചുവിളിച്ചു. രണ്ട് തവണ റിങ്ങ് ചെയ്തതും കോൾ കണക്റ്റായി.
“ അസ്സലാമുഅലൈക്കും ഹാഫി..”
“ വ അലൈക്കുമസ്സലാം.. നീ നാട്ടിലെത്തായോടാ..?”
മറുതലക്കൽ ഹാഫിയുടെ ഉറക്കച്ചടവോടെയുള്ള ശബ്ദമുയർന്നു.
“ ഇപ്പോ ട്രെയിൻ ഇറങ്ങിയതേള്ളൂ. അവിടെ ഒക്കെ ഓക്കെ അല്ലെ..?”
“ ഇവിടെ എല്ലാം ഓക്കെയാണ്. അതോർത്ത് നീ പേടിക്കണ്ട..”
ഹാഫി അതും പറഞ്ഞ് ചിരിച്ചു.
“ എല്ലാത്തിലും ഒരു കണ്ണ് വേണം.”
“ അതൊക്കെ ഞാൻ നോക്കിക്കോളാം.. നീ അവിടെയുള്ള കണക്കുകളൊക്കെ തീർത്തിട്ട് വാ..”
“ ഇതിനൊക്കെ കുറച്ചുസമയമെടുക്കുമെടാ..”
“ എത്ര എടുത്താലും വേണ്ടില..”
“ ഉം.. ഞാൻ വീട്ടിലെത്തിയിട്ട് വിവരമറിയിക്കാം.”
“ ഓക്കെ ദെൻ.. ആൾ ദ ബെസ്റ്റ് മിസ്റ്റർ ജവാദ് അഹമ്മദ്..”
“ താങ്ക്യൂ മൈ ഡിയർ ബ്രോ..”
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും ജവാദ് ഒരു ടാക്സി വരുന്നത് കണ്ടു. കൈകാണിച്ച് അതിൽ കയറി ഇരുന്നപ്പോഴാണ് എങ്ങോട്ടേക്കാണെന്ന് ആലോചിച്ചത്.
“ സാറേ.. എങ്ങോട്ടേക്കാ..?”
മീറ്റർ ഓണാക്കികൊണ്ട് ഓട്ടോക്കാരൻ അവനു നേരെ തിരിഞ്ഞു.
“ പുതിയസ്റ്റാന്റിലേക്ക് വിട്ടോളൂ..”
ഒന്നു സംശയിച്ചതിനുശേഷം ജവാദ് മറുപടി പറഞ്ഞു. പുതിയസ്റ്റാന്റ് ലക്ഷ്യമാക്കി ഓട്ടോ കുതിക്കുമ്പോൾ അവൻ പിറകിലേക്ക് തലചായ്ച്ചിരുന്നു. മനസ്സിലൂടെ ആറുവർഷം അതിവേഗം പിറകോട്ട് പോയി.
ഈ ആറുവർഷം കൊണ്ട് താനൊരുപാട് മാറിപ്പോയല്ലോയെന്നോർത്ത് അവൻ കണ്ണ്തുറന്നു. പുറത്തേ കാഴ്ചകളിൽ കണ്ണുനട്ടിരിക്കുമ്പോൾ അവൻ തിരിച്ചറിയുകയായിരുന്നു. താൻ മാത്രമല്ല, എല്ലാം മാറിയിട്ടുണ്ട്.. ഒരുപാട്..
_________________________________
വീണുകിടക്കുന്ന അവളുടെ മുന്നിൽ നിന്ന് വോൾഡിമോർട്ട് ആർത്തുചിരിച്ചു, അയാൾക്കു പിറകിലായി നിൽക്കുന്ന അയാളുടെ അനുയായികളായ ഡെത്ത്ഈറ്റേഴ്സും. അവന്മാരെയൊക്കെ നോക്കി അവളൊന്നു പുച്ഛിച്ചു, നിങ്ങൾക്കൊക്കെ ഞാൻ വെച്ചിട്ടുണ്ടെടാ എന്ന അർത്ഥത്തിൽ.
ആർത്തുചിരിക്കുന്ന കെളവന്റെ ചിരി കണ്ടിട്ട് അവൾക്ക് ദേഷ്യം ഇരച്ചുകയറുന്നുണ്ട്.
കീ കീ കീ.. നിന്ന് കിണിക്കണത് കണ്ടിലേ... ഹും. കാണിച്ചുതരാടാ പന്ന കെളവാ..
അവൾ വീണുകിടക്കുന്ന തന്റെ മാന്ത്രികദണ്ഡിനടുത്തേക്ക് നീങ്ങാനൊരുങ്ങിയതും അയാൾ അവളെ തലകുത്തനെ ഉയർത്താനെന്ന വണ്ണം കാലിൽ പിടിച്ച് പൊന്തിക്കാനൊരുങ്ങി. അവൾ സർവ്വശക്തിയുമെടുത്ത് അയാളെ ചവിട്ടി.
.. ഹൂ ഹൂ ഹൂ.. ഇനി കുറച്ചുനേരം ഞാൻ ചിരിക്കട്ടെ.. ഹല്ലപിന്നെ..
ഉമ്മാ എന്നൊരലർച്ച കേട്ടു. ഹൗ എന്തു സുന്ദരമായ ശബ്ദം..
അല്ല, ഇതൊരു പെണ്ണിന്റെ ശബ്ദല്ലേ.. മെല്ലെ കണ്ണുതുറന്ന് ബെഡിൽ എഴുന്നേറ്റിരുന്നതും കണ്ടത് നിലത്ത് വയറ്റത്ത് കയ്യും വെച്ച് ഇരിക്കുന്ന റിഫൂനെയാണ്.
“ ടീ.. ഞാൻ വോൾഡിമോർട്ടിനെ ചവിട്ടിയതിനു നീയെന്തിനാ അലറിയത്..?”
ഒരു നോട്ടമായിരുന്നു.
“ ഇത്താത്തയായിപ്പോയി. ഇല്ലെങ്കിലിപ്പോ കൊന്നു കായലിൽ താഴ്ത്തീനി. ഉപ്പ വടിയെടുക്കാൻ പോയിട്ടുണ്ടെന്ന് പറയാൻ വന്ന എനിക്കിട്ടു തന്നെ തരണമായിരുന്നു. ന്റുമ്മാ..”
“ ശ്ശെടാ.. ഉറക്കത്തിൽ പോലും വോൾഡിമോർട്ടിനൊന്ന് കൊടുക്കാൻ സമ്മയ്ക്കര്ത്. ബ്ലഡി മഗ്ഗ്ൾസ്..”
നിലത്തിരിക്കുന്ന റിഫുവിനെ നോക്കി ചുണ്ടു കോട്ടിയതും ആരൊക്കെയോ കോണി കയറിവരുന്ന ശബ്ദം കേട്ടു. ഓ മൈ പടച്ചോനെ.. തനിക്കുള്ള വടി...!!
ഐശു.. കാലുകൾ രണ്ട്.. വിരലുകൾ പത്ത്.. എസ്കേപ്പ്.
ഓടിചെന്ന് ഐശു ബാത്ത്റൂമിൽ കയറി ഡോറടച്ചു. ഒന്നു ദീർഘശ്വാസം വിട്ടതും പുറത്തുനിന്ന് ഉപ്പാന്റേം ഉമ്മാന്റേം സംസാരം കേട്ടു, അടുത്ത നിമിഷം വാതിലിൽ ഒരു കൊട്ടും.
“ നീ ഇങ്ങോട്ട് ഇറങ്ങി വാടി.. നിനക്കുള്ളത് ഞാൻ തരുന്നുണ്ട്.."
ഉമ്മാന്റെ ഡയലോഗ് കേട്ടതും ഐശു മേലോട്ട് നോക്കി. പടച്ചോനെ.. ഇന്ന് പുട്ടായാൽ മതിയായിരുന്നു. പുട്ടിനോടുള്ള ഹുബ്ബ് കൊണ്ടല്ല, രാവിലെ തന്നെ ഒരു ചട്ടുകപ്രയോഗം സഹിക്കാനുള്ള ത്രാണി ഇല്ലാഞ്ഞിട്ടാ..
എല്ലാം കഴിഞ്ഞ് പുറത്തുനിന്ന് ഒന്നും കേൾക്കാതായതും മെല്ലെ വാതിൽ തുറന്ന് റൂമിന്റെ വാതിൽക്കലേക്ക് പാളിനോക്കി. കോസ്റ്റ് ക്ലിയറാണോന്നറിയണല്ലോ..
“ അവിടെ നിന്ന് ഒളിഞ്ഞ് നോക്കാതെ പോയി നിസ്കരിക്കെടി..”
ജാങ്കോ നീയറിഞ്ഞാ.. ഞാൻ പെട്ടു. കൈയ്യിലൊരു ചൂരലും പിടിച്ച് വാതിൽക്കൽ നിൽക്കുന്ന ഉപ്പനെ നോക്കി അവൾ നൈസായി ഇളിച്ചു.
“ പാതിരവരെ കണ്ട അതുമിതും വായിച്ചോണ്ടിരുന്ന് സ്വപ്നം കണ്ട് ഓരോന്ന് വരുത്തിവെക്കാൻ.."
ഓ പിന്നെ.. നേരം വെളുക്കുമ്പോ തന്നെ സിറ്റൗട്ടിലിരുന്ന് കള്ളക്കടത്തും കൊലപാതകവും അഴിമതിയും വായിച്ചോണ്ടിരിക്കുന്ന ആളാണ് എന്റെ വായനയെ കുറ്റം പറയുന്നത്. ഹും.. ഇതൊന്നും കേട്ട് തളരുന്നവളല്ല ഈ ആയിശ ഇസ്മത്ത്.
തന്നെ ഒന്ന് നോക്കി ഉപ്പ പുറത്തേക്ക് പോയതും അവൾ വാതിൽക്കലേക്ക് നോക്കി ഒരു ലോഡ് പുച്ഛമങ്ങ് വാരിവിതറി.
“ ന്റെ ദീദീ, ഇങ്ങക്ക് വേണ്ടി മാത്രാ ആ ചൂരല് വാങ്ങിവെച്ചത്.. ന്നട്ട് ങ്ങൾ നന്നാവ്ണില്ലല്ലോ..”
ഇവളും എനിക്കിട്ട് കൊട്ടാൻ തൊടങ്ങിയോ..
“ നിനക്ക് നേരത്തെ കിട്ടിയ ചവിട്ടൊന്നും പോരെ..”
“ ഓ.. മതി.. ഞാനങ്ങട്ട് പോയേക്കാം..”
അവൾ താഴേക്കിറങ്ങിപോയതും ഐശു ഡോറടച്ച് നിസ്കരിക്കാൻ നിന്നു. പടച്ചോനെ, നേരം വെളുക്കുമ്പോ തന്നെ ചൂരലാ കണ്ടത്. ഇന്നത്തെ ദിവസം മിന്നിച്ചേക്കണേ..
നിസ്കാരമൊക്കെ കഴിഞ്ഞ് മൂളിപ്പാട്ടും പാടി നേരെ പോയത് അടുക്കളയിലേക്കായിരുന്നു.
“ ഗുഡ് മോർണിംഗ് ഉമ്മീ..”
പറഞ്ഞപോലെ പുട്ട് തന്നെ, ഇല്ലെങ്കിലിപ്പോ കൈയ്യിലോ കാലിലോ ഒരു സ്റ്റാമ്പ് പതിഞ്ഞീനി..
“ ഗുഡ്മോർണിംഗ് അല്ല, ആ ചൂരലുകൊണ്ട് രണ്ടെണ്ണം തരാണ് വേണ്ടത്. ഇത്ര വലിപ്പണ്ടല്ലോ ഇയ്യ്..”
ഐശു പരമനിഷ്കുവായി ഫുഡെടുത്ത് കഴിക്കാൻ തുടങ്ങി. അല്ലെങ്കിലും എന്ത് ചെയ്യുമ്പോഴും ആത്മാർത്ഥ വേണംന്ന് ഉപ്പ പറയാറുണ്ട്. തനിക്കാണേൽ ഫുഡ് കഴിക്കുമ്പോ അതിച്ചിരി കൂടുതലാ..
“ നീ ഞാൻ പറയ്ണ വല്ലതും കേൾക്കുന്നുണ്ടോ..?”
ഉമ്മ അവളെ വിടുന്ന ലക്ഷണമില്ല.
“ അല്ല മോം. ഇന്ന് പുട്ടല്ലാതെ വോറൊന്നും... ഇല്ലാലേ..”
ഒരു നോട്ടം മതി ചോദ്യം മാറിമറിയാൻ..
“ അല്ല, തമ്പുരാട്ടിക്ക് എന്താ വേണ്ടേന്ന് വെച്ചാ പറഞ്ഞോളൂ. ഉണ്ടാക്കിത്തന്നേക്കാം..”
“ അതൊക്കെ നിനക്ക് ബുദ്ധിമുട്ടാവില്ലേ. തൽകാലം ഞാനിത് വെച്ച് അഡ്ജസ്റ്റിക്കോളാം.. ഗതികെട്ടാൽ പുലി മുട്ടറോസ്റ്റും കഴിക്കുമെന്നല്ലേ..”
റിഫുവിനെ നോക്കി അവൾ കണ്ണടച്ചു കാണിച്ചു.
“ പുലിയൊക്കെ സൈഡ്ബെഞ്ചിലിരിക്കേ ഉള്ളൂ, ഇങ്ങൾ വെറും കാട്ടാനയാ.. എന്നെ ഇനി മുഴുവനായിട്ട് ചവിട്ടി ഉഴിയണ്ടിവരുംന്നാ തോന്നണേ..”
“ ഉഴിയാനിപ്പോ നേരമില്ല മോളേ.. അത് പിന്നെ ആക്കാം..”
“ ഉയ്യോ വേണ്ട.. ഞാനിതങ്ങ് സഹിച്ചോളാം.”
“ രണ്ടെണ്ണും കൂടി തമ്മിൽ തല്ലി ഇരുന്നോ. രണ്ടാൾക്കും പോകാനുള്ളത് മറക്കണ്ട..”
ഉമ്മ ചായയെടുത്ത് ഉപ്പാനേം തിരഞ്ഞുപോയതും ഐശു കാലിയായ തന്റെ പ്ലേറ്റുമെടുത്ത് എഴുന്നേറ്റു.
“ അപ്പോ ബാക്കി ഞമ്മക്ക് പിന്നെ ആക്കാ സിസ്റ്റൂ..”
പ്ലേറ്റും ഗ്ലാസും കഴുകി സ്റ്റാൻഡിൽ വച്ച് തിരിഞ്ഞുനിന്നു റിഫുവിനെ നോക്കി ചിരിച്ചുകൊടുത്തതും പെട്ടെന്ന് കോളിംങ്ങ് ബെൽ മുഴങ്ങി. രണ്ടുപേരുടെയും കണ്ണുകൾ ഒരേനിമിഷം വാതിൽക്കലേക്ക് നീണ്ടു.
___________________________________
വലിയപറമ്പ് അങ്ങാടിയിലേക്കുള്ള വളവു തിരിഞ്ഞു ബസ് കുറച്ചുകൂടി മുന്നോട്ടു പോയി. ജവാദ് ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റു. കോഴിക്കോട് നിന്ന് ബസ് കയറുമ്പോ ആറര മണിയായിരുന്നു. ഇപ്പൊ സമയം ഒൻപതായി.
ബസ് സ്റ്റോപ്പിൽ നിർത്തിയതും അവനിറങ്ങി. അങ്ങാടി ആകെ മാറിയിരിക്കുന്നു. ബസ് സറ്റോപ്പിൻ്റെ എതിർവശത്ത് ഉണ്ടായിരുന്ന ചായമക്കാനി മാത്രം ഇപ്പോഴും പഴയ പോലുണ്ട്. റോഡിനിരുവശവും ഒരുപാട് പുതിയ കെട്ടിടങ്ങൾ വന്നിട്ടുണ്ട്. അങ്ങാടിയിൽ നിൽക്കുന്നവരിൽ പരിചിതമായ മുഖങ്ങളൊന്നും കാണുന്നില്ല. വർഷം ആറായിലെ.. പിന്നെ ഉപ്പാൻ്റെ നാട്ടുകാരെ പോലെ തന്നെ ഇവിടാർക്കും വലിയ പരിചയമില്ല. ഇങ്ങോട്ടു വരാനുള്ള ഒരു കാരണവും അതുതന്നെ ആണ്.
നേരെ മുമ്പിലുള്ള ചായമക്കാനിയിലേക്ക് കയറി. ഉമ്മാൻ്റെ വീട്ടിൽ വരുമ്പോഴൊക്കെ വല്ലിപ്പാൻ്റെ കൂടെ താൻ ഇവിടെ വരാറുണ്ടായിരുന്നു. ചായയുമെടുത്ത് പുറത്തേക്ക് വരുന്നത് കാദർക്ക തന്നെ. ഇരിക്കുന്നവരിലും അന്ന് കണ്ടിരുന്ന ചില മുഖങ്ങളുണ്ട്. അത്ര പെട്ടെന്നൊന്നും തന്നെ തിരിച്ചറിയാഞ്ഞാൽ മതിയായിരുന്നു. ഒഴിഞ്ഞിരുന്ന ഒരു മൂലക്ക് പോയിരുന്നു.
" എന്തൊക്കെ മൻഷമ്മാരാ.. വന്ന് വന്ന് തീരെ മൻഷപ്പറ്റ് ഇല്ലാണ്ടാവ്ണ്ട്.."
പത്രം വായിച്ചുകൊണ്ടിരുന്ന ഒരാൾ പറഞ്ഞു.
" പത്രൊക്കെ വായിച്ചാൽ ഇപ്പൊ ഉള്ള സമാധാനും കൂടി പോവ്വേ ഉള്ളൂ..."
ചായ ഗ്ലാസിലൊഴിക്കുന്നതിനിടയിൽ കാദർക്ക അയാളോട് പറഞ്ഞിട്ട് ജവാദിനെ നോക്കി.
" ഒരു കട്ടൻ.."
" കടിയൊന്നും വേണ്ടേ?.."
" വേണ്ട.."
" കുട്ടി എവിടെന്നാ..? "
നേരത്തെ പത്രം വായിച്ചുകൊണ്ടിരുന്ന ആൾ അവനു നേരെ തിരിഞ്ഞു.
" കുറച്ചു ദൂരെന്നാണ്.. ഒരു കുടുംബക്കാര്ണ്ട് ഇവിടെ. അവര്ടെ അട്ത്തേക്ക് വന്നതാ.."
ജവാദ് ഉടനെ തന്നെ മറുപടി നൽകി.
" മ്മ്.. അല്ല കാദറേ.. ഞമ്മടെ ഹാജിയാരെ വിവരെന്താ.. കണ്ടിട്ട് ദിവസം രണ്ടായല്ലോ "
" ഹാജിയാര് ചെന്നൈക്ക് പോയതാ.. എന്നാ എത്താന്ന് അറീല..."
ചായകുടിച്ചുകൊണ്ടിരുന്ന വേറൊരാൾ പറഞ്ഞതും അവർ സംസാരിക്കുന്നത് തന്റെ വല്ലിപ്പയെക്കുറിച്ചാകുമെന്ന് ജവാദ് ഊഹിച്ചു. വല്ലിപ്പയെ എല്ലാവരും ഹാജിയാരെന്നേ വിളിക്കാറുള്ളൂ. വല്ലിപ്പ ദൂരയാത്രക്ക് ഒന്നും പോകാറില്ലല്ലൊ.. പിന്നെ ഇതെന്തിനാവും ?..
പടച്ചവനേ.. ഇതിപ്പൊ ഇവിടെവരെ വന്നിട്ട് വീട്ടിൽ ആരും ഇല്ലെങ്കിൽ.. എന്തായാലും പോയിനോക്കാം.. എന്നിട്ട് തീരുമാനിക്കാം..
വർഷങ്ങൾക്ക് ശേഷം തന്നെ കാണുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എന്താവുമെന്ന് ഒരു പിടിയുമില്ല.. വല്ലിപ്പാക്കും വല്ലിമ്മാക്കും താനെന്ന് വെച്ചാൽ ജീവനായിരുന്നു. അവരോട് പോലും ഒരു വാക്ക് പറയാതെ ആണ് അന്ന് ഇറങ്ങിപ്പോയത്. ഒരുപാട് വിഷമിച്ചിട്ടുണ്ടാവും രണ്ടുപേരും..
കാശ് കൊടുത്ത് ഇറങ്ങി നേരെ വീട്ടിലേക്കുള്ള വഴിയിൽ കയറി. പരിചയമുള്ള പലരെയും കണ്ടെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. അന്നത്തെ രൂപത്തിൽ നിന്നും താനൊരുപാട് മാറിപ്പോയിട്ടുണ്ടല്ലൊ. ഗേറ്റ് കടന്ന് മുറ്റത്തേക്ക് ചെന്നു. പുറത്താരെയും കാണുന്നില്ല. ഇനി എല്ലാവരും പോയിക്കാണുമോ..??
ബെല്ലടിക്കാൻ വേണ്ടി കയ്യുയർത്തിയതും ഒരു നിമിഷം അവൻ മടിച്ചുനിന്നു. പിന്നെ രണ്ടും കൽപ്പിച്ച് ബെല്ലടിച്ചു. രണ്ട് മൂന്ന് തവണ ബെല്ലടിച്ചിട്ടും ഒരനക്കവുമില്ല. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് ജവാദ് തിരിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. പെട്ടെന്ന് ഞെട്ടലോടെ തിരിഞ്ഞുനോക്കിയതും വാതിൽ തുറന്ന ആളെ കണ്ട് അവൻ പകച്ചുനിന്നുപോയി.
_____________________________
" യാരത് ?.."
" വല്ല നാഗവല്ലിയൊ ശങ്കരൻതമ്പിയോ ആവും..."
ചായകുടിക്കുന്നതിനിടെ റിഫു പറഞ്ഞതും ഐശു അവളെ നോക്കി പുരികമുയർത്തി.
" നാഗവല്ലിക്കും ശങ്കരൻതമ്പിക്കും എന്താ ഈ വീട്ടിൽ കാര്യം..?.."
" ഹൂഹൂഹൂ.. ഇൻ്റെ പൊന്നു ദീദി, ഇങ്ങളീ വീട്ടിൽ ഉണ്ടാവുമ്പോ ഈ ചോദ്യം വെറും അപ്രസക്തമാണ്..."
" ചളിയടിക്കാണ്ട് എണീറ്റ് പോവാൻ നോക്കെടീ.."
അവളെ ഒന്നു നോക്കി പറഞ്ഞിട്ട് ഐശു ആരാ വന്നതെന്ന് അറിയാൻ സിറ്റൗട്ടിലേക്ക് നടന്നു. സിറ്റൗട്ടിൽ ഉപ്പാൻ്റെ കൂടെ ഇരിക്കുന്ന ആൾക്കാരെ കണ്ടതും അവൾ സ്വിച്ചിട്ട പോലെ നിന്നു, തൊട്ടുപുറകെ ആയി റിഫുവും.
" എടീ.. നാഗവല്ലി തന്നെ.. പക്ഷെ ശങ്കരൻതമ്പിക്കു പകരം നകുലനും സണ്ണിയും ആണല്ലോ.."
ഐശു റിഫുവിനോട് അടക്കം പറഞ്ഞു.
" ശരിയാ.. ഇന്നൊരു തോം തോം തോം കാണേണ്ടിവര്വോ..? "
" റെഡിയായിനിന്നോ... ചിലങ്ക കെട്ടുമ്പൊ ഓടിക്കോണം..."
അവരുടെ മുറുമുറുപ്പ് കേട്ട് എല്ലാവരും അവരെ നോക്കിയതും രണ്ടുപേരും അവരെ നോക്കി ഇളിച്ചുകാണിച്ചു.
" നിങ്ങൾ രണ്ടു പേരും ഇവിടുണ്ടായിരുന്നോ.. ? "
ആ ചോദ്യം ചോദിച്ചവളാണ് ഫർസാന ഹസൻ. ഐശുവിന്റെ മൂത്താപ്പാൻ്റെ സീമന്തപുത്രി. തറവാട്ടിലെ ഡ്രാമ ക്വീൻ. അവളുടെ അടുത്തിരിക്കുന്നത് അവളുടെ നകുലൻ, ഐശുവിന്റെ അളിയൻ അമീർക്ക. ഇനി മൂന്നാമത്തത്, അതാ എന്തോപോയ എന്തിനോപോലെ ഇരിക്കുന്ന ഫർസൂന്റെ അനിയനും ഐശുവിന്റെ ചങ്ക് കസിനും ആയ ഫർഹാൻ ഹസൻ. ബി ടെക് വിത്ത് സപ്ലി ഓൺഗോയിംഗ്. മൂത്താപ്പാക്ക് ഇനിയും രണ്ട് പേരുകൂടെ ഉണ്ട്. മൂത്താപ്പാന്റെ ബിസിനസ്സ് മുഴുവൻ നോക്കി നടത്തുന്ന മൂത്ത മകൻ ഫാസിൽ ഹസനും ബി ഡി എസിനു പഠിക്കുന്ന ഇളയമകൾ ഫഹ്മിയ ഹസനും.
ഇനി നമുക്ക് ചോദ്യത്തിലേക്ക് വരാം.
എന്തായിരുന്നു ചോദിച്ചത്. ആ.. നിങ്ങളിവിടെ ഉണ്ടായിരുന്നോന്ന് അല്ലെ. ഞങ്ങൾ ഞങ്ങടെ വീട്ടിലല്ലാണ്ട് വേറെവ്ടെ ഉണ്ടാവാനാ.. അവൾടെ ഒരു സോദ്യം..
ഐശു മേലോട്ട് നോക്കി കണ്ണുരുട്ടി.
" പിന്നല്ലാണ്ട്.."
" എന്തൊക്കെ ഐശൂ വിശേഷം..? റിഫൂ
പഠിത്തം ഒക്കെ ഉഷാറല്ലെ..?എത്ര കാലായി നിങ്ങളെ രണ്ടാളേം കണ്ടിട്ട്... "
" അല്ല ദീദീ... ഞമ്മളല്ലെ ഇവരെ കഴിഞ്ഞാഴ്ചത്തെ കല്യാണത്തിന് കണ്ടീന്യത്...? "
റിഫു തന്റെ പിറകിൽ നിന്ന് പതുക്കെ പറഞ്ഞതും ഐശു തിരിഞ്ഞവളെ നോക്കി കണ്ണുരുട്ടി.
" മിണ്ടാതിരി.. നിനക്ക് ആട്ടം കാണാൻ അത്രക്ക് പൂതിണ്ടോ..? "
" ഏയ് നെവർ..."
" രണ്ടാൾക്കും ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലെ.."
അവരെ നോക്കി ഫർസു ഒന്നാക്കി ചിരിച്ചു.
ആ ചിരിയിൽ എനിക്കിട്ടൊരു പണി വരുന്നുണ്ടോന്നൊരു സംസയം.. ഇനി എനിക്ക് തോന്നിയതാവ്വോ..
ഐശു നെറ്റിചുളിച്ചു.
" അല്ല.. ദീദി കൊറേ ആയല്ലോ ഈ വഴിക്കൊക്കെ വന്നിട്ട്.. ഇപ്പോഴെന്താ പെട്ടെന്ന്.."
ഈ ബഹുമാനമെല്ലാം ഉപ്പാന്റെ മുമ്പിൽ നിന്നുള്ള വെറും ഷോ മാത്രം. അവൾ ഉപ്പാനെയും ഉമ്മാനെയും നോക്കി ഒന്നു ചിരിച്ചു.
" അപ്പോ നീ ഒന്നും അറിഞ്ഞീല്ലെ... ഞങ്ങൾ ഒരു കല്യാണക്കാര്യം പറയാൻ വന്നതാ..."
പെട്ടെന്ന് ഐശുവിന്റെ നെഞ്ചിലൂടെ ഒരു മിസൈൽ പോയി.
ഇവളീ നേരം വെളുക്കുമ്പൊ തന്നെ തനിക്കിട്ട് പണിയാൻ വേണ്ടി ഇറങ്ങിയതാണോ. തന്റെ ഓഫീസിൽ പോക്കും സ്വാതന്ത്ര്യവും ഇവൾക്ക് അത്ര പിടിച്ചിട്ടില്ല. ഇന്നാണേൽ ഇവളുടെ ഷുഗറൽപ്പം കൂടുതലുമാണ്. പടച്ചോനേ ഇങ്ങൾ കാത്തോളീ..
" കല്ല്യാണക്കാര്യോ.. ആര്ടെ..? "
ഐശു അത് ചോദിച്ചതും എല്ലാവരും അവളെ മിഴിച്ചുനോക്കി.
( to be continued...)