" പടിയിറങ്ങാനൊരുങ്ങു -
മ്പോൾ പോകരുതെന്ന്
പറയുന്നവരിലേക്ക് മാത്രമേ
കയറിചെല്ലാവൂ.."
- നവ്യ
__________________________________
മഹിക്കും റോബിക്കുമൊപ്പം കമ്മീഷണറുടെ ഓഫീസിലേക്ക് പോകുമ്പോൾ ജവാദ് താൻ നേരിടാൻ പോകുന്ന ചോദ്യങ്ങളെകുറിച്ചായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത്. അതിനെന്ത് മറുപടികളാണ് താൻ കൊടുക്കുകയെന്നും അതിവേഗം അവന്റെ മനസ്സ് ആലോചിച്ചുകൊണ്ടിരുന്നു. കമ്മീഷണറുടെ ഓഫീസിന്റെ ഗേറ്റ് കടന്ന് കാർ ഉള്ളിലേക്ക് കയറി.
മഹിയോടും റോബിയോടും അവിടെതന്നെ ഇരിക്കാൻ പറഞ്ഞ് ജവാദ് കാറിൽ നിന്ന് പുറത്തിറങ്ങി. ഒരുനിമിഷം തങ്ങളെ നോക്കിനിൽക്കുന്ന പോലീസുകാരെയും മറ്റു പല ആവശ്യങ്ങൾക്കുമായി വന്ന സാധാരണക്കാരെയും നോക്കി ജവാദൊന്ന് പുഞ്ചിരിച്ച് പടവുകൾ കയറി അകത്തേക്ക് നടന്നു. എൻട്രൻസിനടുത്തുണ്ടായിരുന്ന പോലീസുകാരനോട് താനെന്തിനാണ് വന്നതെന്ന് പറഞ്ഞതും അയാൾ ജവാദിനെ കമ്മീഷണറുടെ ഓഫീസിലേക്ക് കൂട്ടികൊണ്ടുപോയി.
ജവാദ് പ്രതീക്ഷിച്ചിരുന്നതുപോലെ കമ്മീഷണറും സാമും സമീറും അവിടേയുണ്ടായിരുന്നു. വിലങ്ങണിയിച്ച കൈകളുമായി ഒരുവശത്ത് ഡേവിഡും നിൽക്കുന്നുണ്ട്. ജവാദിനെ കണ്ടതും സമീർ ചെറുതായൊന്ന് പുഞ്ചിരിച്ചെങ്കിലും കമ്മീഷണർക്ക് അഭിമുഖമായി കസേരയിലിരുന്ന സാം തിരിഞ്ഞുനോക്കിയില്ല. ഡേവിഡിന്റെ മുഖത്ത് ഒരേസമയം ദേഷ്യവും പുച്ഛവും നിറഞ്ഞു. ജവാദിനെ അവിടെയാക്കി കൂടെയുണ്ടായിരുന്ന പോലീസുകാരൻ പുറത്തേക്ക് പോയതും അവൻ കമ്മീഷണറുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
" സാർ.. ഞാനാണ് ജവാദ്.. ജവാദ് അഹമ്മദ്.."
കമ്മീഷണറുടെ കണ്ണുകൾ എന്തോ കണ്ടെത്താൻ ശ്രമിക്കുന്നതുപോലെ അവന്റെ മുഖത്ത് ഓടിനടന്നു. അടുത്തനിമിഷം ഡേവിഡിന്റെ ശബ്ദം ആ മുറിയിലുയർന്നു.
" ഇവനാ സാറേ.. ഇവനാ എന്നെ കിഡ്നാപ്പ് ചെയ്തത്.."
കത്തുന്ന കണ്ണുകളോടെ ജവാദിനെ നോക്കി ഡേവിഡ് കമ്മീഷണറോടായി പറഞ്ഞതും ജവാദ് അമ്പരപ്പഭിനയിച്ച് ഡേവിഡിന്റെ മുഖത്തേക്ക് നോക്കി.
" എക്സ്ക്യൂസ് മീ.. നിങ്ങളെന്തായീ പറയുന്നത്..?!"
" താൻ വല്ലാതെ അഭിനയിക്കല്ലേ.. താനല്ലേ എന്നെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തി ആ വീഡിയോ എടുത്തത്.."
ജവാദ് അമ്പരപ്പ് നിറഞ്ഞ ചിരിയോടെ കമ്മീഷണറെ നോക്കി.
" സാർ.. ഇയാൾക്ക് ഭ്രാന്താണോ.. ഇയാളെന്തൊക്കെയാ ഈ പറയുന്നത്..?! "
" അയാൾ പറഞ്ഞത് ശരിയാണോ..?!"
ജവാദിന്റെ കണ്ണുകളിലേക്ക് നോക്കി കമ്മീഷണർ ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിലെ തിളക്കം അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" സാർ.. ഇയാളെ ഞാനെന്തിന് തട്ടികൊണ്ടുപോകണം.. നിങ്ങൾക്കെന്റെ കൂട്ടുകാരെ ചോദ്യം ചെയ്യാം.. എന്റെ ഫോൺ ട്രേസ് ചെയ്യാം.. ഇയാളെ കാണാതാകുമ്പോഴോ ഇയാളെ കണ്ടെത്തിയ സ്ഥലത്തിന്റെ പരിസരത്തോ ഞാൻ വന്നിട്ടേയില്ലായെന്ന് ബോധ്യമാവും.."
" എന്റെ ചോദ്യം അതല്ലല്ലോ.. നിങ്ങളാണോ ഇയാളെ കിഡ്നാപ്പ് ചെയ്തത്..?!"
കമ്മീഷണറുടെ ചോദ്യത്തിന്റെ ഭാവം മാറുമ്പോഴും ജവാദിൽ ഒരു കുലുക്കവുമുണ്ടായിരുന്നില്ല. സാമും സമീറും ആകാംക്ഷയോടെ ഇരുവരെയും നോക്കികൊണ്ടിരുന്നു.
" അതിനുള്ള ഉത്തരമാണ് സാർ ഞാൻ തന്നതും.. ഇയാളുടെ അടുത്തുപോകാതെ എനിക്കെങ്ങനെയാണ് ഇയാളെ തട്ടികൊണ്ടുപോകാനാവുക..?!"
കമ്മീഷണർ ജവാദിൽ നിന്ന് കണ്ണെടുത്ത് ഡേവിഡിനെ നോക്കിയതും ഡേവിഡ് ഞെട്ടലോടെ ജവാദിനെ തന്നെ നോക്കിനിൽക്കുകയായിരുന്നു. അടുത്തനിമിഷം ദേഷ്യത്തോടെ അയാൾ ജവാദിനടുത്തേക്ക് ചീറിയടുത്ത് അവന്റെ കോളറിൽ പിടുത്തമിട്ടു.
" എടാ.. തനിക്കുള്ളത് ഞാൻ തന്നിരിക്കും.."
ജവാദ് ഒരു ഭാവമാറ്റവുമില്ലാതെ കമ്മീഷണറെ നോക്കി.
" ഡേവിഡ്.. എന്താണീ കാണിക്കുന്നത്.. അയാളെ വിടൂ.."
കമ്മീഷണറുടെ ആജ്ഞ കേട്ടിട്ടും തന്റെ കോളറിൽ മുറുകെ പിടിച്ചിരിക്കുന്നവനെ ജവാദൊന്ന് നോക്കി. പതിയെ തന്റെ കൈകൊണ്ട് ഡേവിഡിന്റെ കൈ കോളറിൽ നിന്നെടുത്തുമാറ്റി.
" കാര്യം നിങ്ങൾ വലിയ മുതലാളിയോ മറ്റോ ആയിരിക്കാം.. പക്ഷേ ജവാദിന്റെ കോളറിൽ കയറി പിടിക്കാനൊന്നും താൻ വളർന്നിട്ടില്ല.. കമ്മീഷണറോഫീസായിപ്പോയി.. "
ശബ്ദം താഴ്ത്തിപറഞ്ഞുകൊണ്ട് ജവാദ് ഡേവിഡിനെ രൂക്ഷമായി നോക്കി. പെട്ടെന്ന് തന്നെ സമീർ വന്ന് ഡേവിഡിനെ പിടിച്ചുമാറ്റിയിരുന്നു. തന്നെ തന്നെ ദേഷ്യത്തോടെ ഉറ്റുനോക്കുന്ന ഡേവിഡിനെ ശ്രദ്ധിക്കാതെ ജവാദ് തന്റെ ഷർട്ടിലുള്ള പൊടി തട്ടുന്നത് കമ്മീഷണർ നോക്കികാണുകയായിരുന്നു. ഈ മുഖം താനെവിടെയോ കണ്ടിട്ടുണ്ട്.. ഐ ആം ഷുവർ ഓഫ് ഇറ്റ്.. പക്ഷേ എവിടെയായിരുന്നത്..!!
കമ്മീഷണറുടെ മനസ്സ് എവിടെവെച്ചാണ് ജവാദിനെ താൻ കണ്ടതെന്ന് ഓർത്തെടുക്കാൻ പാടുപെടുമ്പോൾ മുറിയിലേക്ക് മറ്റ് രണ്ടുപേർ അനുവാദം ചോദിച്ച് കയറിവന്നിരുന്നു. ഒരുനിമിഷം എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് നീണ്ടു.
" സാർ.. നിങ്ങൾ പറഞ്ഞ വൺ മിസ്റ്റർ ജവാദിന്റെ ഫോൺ ഞങ്ങൾ ട്രേസ് ചെയ്തിട്ടുണ്ട്.. ഡേവിഡിനെ കാണാതാകുന്ന ദിവസം രാവിലെ അയാൾ എ സി പി സാമിനൊപ്പം ഡേവിഡിന്റെ ഹോസ്പിറ്റലിലുണ്ടായിരുന്നു...!!"
ഒരു പുരികമുയർത്തി ഗൂഢമായി മന്ദഹസിച്ചുകൊണ്ട് ജവാദ് അവരിലേക്ക് തന്നെ കണ്ണുനട്ടു.
" ആ കാര്യം ഞാൻ തന്നെ സാറിനോട് പറഞ്ഞിരുന്നു.."
സാം കമ്മീഷണറെ നോക്കിയതും അയാളവനെ ശരിവെച്ചെന്നവണ്ണം തലയാട്ടി.
" യാ സാം.. ഞാനൊർക്കുന്നുണ്ട്.. കണ്ടിന്യൂ ജോൺ.."
സൈബർ സെല്ലിലെ അംഗമായ ജോണിനെ നോക്കി കമ്മീഷണർ തലയനക്കി.
" പിന്നീട് അയാൾ പോയത് തന്റെ സഹോദരിയുടെ വീട്ടിലേക്കാണ്.. പോലീസിന്റെ സഹായത്തോടെയാണ് അത് ഞങ്ങൾ ഐഡന്റിഫൈ ചെയ്തത്.. അവിടെ രണ്ട് മണിക്കൂറോളം ചെലവഴിച്ചതിനുശേഷം അയാൾ സ്വന്തം വീട്ടിലേക്ക് തന്നെ തിരിച്ചുപോയി.. ആ രണ്ട് മണിക്കൂറിനിടയിലാണ് ഡേവിഡ് മിസ്സിങ്ങാവുന്നത്.. കാണാതാകുമ്പോൾ ഡേവിഡിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു.. പിന്നീടത് ഓണാകുന്നത് ഇന്നലെ രാത്രി എ എച്ച് എം ഹോസ്പിറ്റലിൽ വെച്ചാണ്.. കാണാതാകുമ്പോഴും ഇന്നലെ രാത്രിയും ഡേവിഡിന്റെ പരിസരത്ത് ജവാദുണ്ടായിരുന്നില്ല സാർ.."
കമ്മീഷണർ അയാളെ ശരിവെക്കുന്നവിധം തലയാട്ടി ഡേവിഡിനെ നോക്കി.
" സോറി മിസ്റ്റർ ഡേവിഡ്.. നിങ്ങളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കപ്പെടാത്തിടത്തോളം ഞങ്ങൾക്ക് ജവാദിനെ അറസ്റ്റ് ചെയ്യാൻ പറ്റില്ല.. ഇയാളാണ് നിങ്ങളെ തട്ടികൊണ്ടുപോയതെന്ന ആരോപണം സാധൂകരിക്കുന്ന യാതൊരു തെളിവും ഞങ്ങളുടെ പക്കലില്ല.. സോറി.."
ഡേവിഡിൽ നിന്ന് കണ്ണെടുത്ത് കമ്മീഷണർ സമീറിനെ നോക്കി.
" സമീർ.. ഇയാളെ കൊണ്ടുപോയ്ക്കോളൂ.."
തിളങ്ങുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന ജവാദിനെ തന്നെ ഉറ്റുനോക്കികൊണ്ടുനിന്ന ഡേവിഡിന്റെ ചുണ്ടുകൾ അപ്പോഴും നോ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. ഡേവിഡിനെയും കൊണ്ട് സമീറും കൂടെയുണ്ടായിരുന്ന കോൺസ്റ്റബിൾമാരും പോയതും കമ്മീഷണർ ജവാദിന് നേരെ തിരിഞ്ഞു.
" മിസ്റ്റർ ജവാദ്.. നിങ്ങളെ ഇവിടെവരെ വരുത്തേണ്ടിവന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. താങ്ക്യൂ ഫോർ യുവർ കോപറേഷൻ.."
" ഇറ്റ്സ ഓ ക്കെ സാർ.. എനിക്കിനി പോകാലോ അല്ലേ.."
പുഞ്ചിരിയോടെ ജവാദ് സാമിനെയും കമ്മീഷണറെയും മാറിമാറിനോക്കി.
" ഷുവർ.. പിന്നെ.. നമ്മളിതിന് മുമ്പ് കണ്ടിട്ടുണ്ടോ..?!"
തന്നെ നോക്കി പുരികമുയർത്തി സംശയത്തോടെയുള്ള കമ്മീഷണറുടെ ചോദ്യം കേട്ട് ജവാദിൽ ഒരു ഭാവമാറ്റവുമുണ്ടായില്ല.
" ഐ ഡോണ്ട് റിമംബർ സാർ.."
( ഞാനോർക്കുന്നില്ല സാർ..)
" ഓ കെ... യൂ കാൻ ഗോ.."
തന്റെ മുറിയുടെ വാതിൽ കടന്ന് ജവാദ് പുറത്തേക്കിറങ്ങിപോകുന്നത് നോക്കിയിരിക്കുമ്പോഴും താനെവിടെയോ അവനെ കണ്ടിട്ടുണ്ടെന്ന കാര്യം കമ്മീഷണർക്ക് ഉറപ്പായിരുന്നു. എവിടെയാണ് താനീ മുഖം കണ്ടിട്ടുള്ളത്..!!
__________________________________
അടുക്കളയിലെ സ്ലാബിന് മുകളിൽ കയറിയിരുന്ന് കൈയ്യിലെ മിക്സ്ചറിന്റെ കുപ്പി കാലിയാക്കുന്ന പണിയിലായിരുന്നു ഷാദി. തൊട്ടുമുമ്പിൽ കസേരയിലിരിക്കുന്ന വല്ലിമ്മ താടിക്ക് കൈകൊടുത്ത് അവനെ നോക്കുന്നുണ്ട്.
" എന്നാലും നെനക്കൊന്ന് വിളിച്ചിട്ട് വന്നൂടേ പഹയാ... ഇന്നലെ വാങ്ങിവെച്ചതാ ഇത്.. ഇൻകതൊന്ന് അലമാരിയിൽ വെച്ച് പൂട്ടെങ്കിലും ചെയ്യായ്യിരുന്നു.."
വല്ലിമ്മയുടെ സംസാരം കേട്ട് ഷാദിയുടെ ഉമ്മയും സനയും ചിരിച്ചുപോയി. ഷാദി പാത്രത്തിൽ നിന്ന് കണ്ണെടുത്ത് വല്ലിമ്മയെ അടിമുടിയൊന്ന് നോക്കി.
" അയ്യടാ.. ഇതാരുടെ വീടാ.. എന്റെ.. അപ്പോ ഞാനെന്തിന് വിളിച്ചിട്ട് വരണം.. ഇതാരുടെ അടുക്കളയാ.. അതും എന്റെ.. അപ്പോ ഈ മിക്സ്ചർ ആര്ടേതാ..?!"
വല്ലിമ്മയെ നോക്കി അവൻ പുരികം ഉയർത്തിയും താഴ്ത്തിയും കളിച്ചതും വല്ലിമ്മ അവനെ നോക്കി ചുണ്ടുകോട്ടി.
" അത് ഷാനൂന്റേതാ.. ഓന്റെ കാശുകൊണ്ടാ ഇത് വാങ്ങിയത്.."
" ബൈ ദുബായ്.. ഈ പറഞ്ഞ ഷാനു ആര്ടെ ഏട്ടനാ.. അതും എന്റെ.."
വല്ലിമ്മയെ നോക്കി ചിരിച്ചുകൊണ്ട് ഷാദി പിന്നിലേക്ക് ചാരിയിരുന്ന് വീണ്ടും തീറ്റ തുടർന്നു.
" എന്നാലും ഈ ഷാനുക്ക ഇതെവിടെ പോയി കെടക്കാ.. മണിക്കൂർ ഒന്നായി ഞാനിവിടെ വന്നിട്ട്.. ഈ മിക്സ്ചർ പോലും തീരാനായി.."
ഷാദി സനയെ നോക്കിയതും സന ആർക്കറിയാമെന്ന ഭാവത്തിൽ ചുമലുകൂച്ചിയതേയുള്ളൂ.
" ഓൻ നെന്നെപ്പോലെ വേലേം കൂലിയുമില്ലാത്തവനല്ല.. അവനെന്തേലും പരിപാടി കാണും.."
വല്ലിമ്മ ഷാദിക്കിട്ട് നന്നായി താങ്ങിയത് കേട്ട് ഷാദിയുടെ ഉമ്മ അടക്കിച്ചിരിച്ചു. സ്ലാബിൽ നിന്ന് ചാടിയിറങ്ങി ഷാദി മിക്സ്ചർ പാത്രം കൈയ്യിലെടുത്ത് വല്ലിമ്മയെ ഒന്ന് നോക്കി.
" ഇനിയും ഞാനിവിടെയിരുന്നാലേ ശരിയാവില്ല.."
" എടാ.. ആ കുപ്പിയിവിടെ വെച്ചിട്ട് പോ.."
അടുക്കളയിൽ നിന്ന് ഡൈനിങ്ങ് ഹാളിലേക്ക് നടന്ന ഷാദിയോട് വല്ലിമ്മ ഉറക്കെ വിളിച്ചുപറഞ്ഞതും അവൻ തിരിഞ്ഞുനോക്കാതെ ഇല്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.
" വല്ലാത്തൊരു ചെക്കൻ തന്നെ.."
ഉറക്കെയൊന്ന് ആത്മഗതം പറഞ്ഞ് വല്ലിമ്മ വീണ്ടും തന്റെ പണിയിലേക്ക് തിരിഞ്ഞിരുന്നു. അടുക്കളയിൽ നിന്ന് ഷാദി നേരെ നടന്നത് സിറ്റൗട്ടിലിരിക്കുന്ന വല്ലിപ്പക്കരികിലേക്കാണ്. പക്ഷേ, അവനവിടെയെത്തുന്നതിന് മുമ്പേ മുറ്റത്തൊരു കാർ വന്ന് നിർത്തിയിരുന്നു.
കാറിൽ നിന്നിറങ്ങിയൊരാൾ ഉറക്കെ സലാം പറഞ്ഞ് സിറ്റൗട്ടിലേക്ക് കയറുന്നത് കണ്ടതും ഷാദി വാതിലിനടുത്തുള്ള ജനലിന് പിന്നിലേക്ക് നിന്നു. കർട്ടനിടയിലേക്ക് നൂണ്ടുകയറി മിക്സ്ചർ കൊറിച്ചുകൊണ്ട് വല്ലിപ്പയും അപരിചിതനും തമ്മിലുള്ള സംസാരം കേൾക്കാൻ വേണ്ടിയവൻ കാതുകൂർപ്പിച്ചു.
മുമ്പൊന്നും താൻ കണ്ടിട്ടുള്ളയാളല്ല അയാളെന്ന് ഷാദിയോർത്തു. വിശേഷങ്ങൾ പറയുന്നതിനിടയിൽ വല്ലിപ്പയ്ക്കും അയാളെ വലിയ പരിചയമില്ലെന്ന് ഷാദിക്ക് മനസ്സിലായി. ഒടുവിൽ തനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്നയാൾ വല്ലിപ്പയോട് പറഞ്ഞതും ഷാദിയുടെ കണ്ണുകൾ കുറുകി. ഇയാളിനി എന്ത് മാരണം ഒപ്പിക്കാനാവും വന്നത്..!!
വല്ലിപ്പയുടെ നിർബന്ധത്തിന് വഴങ്ങി അടുത്തനിമിഷം അയാൾ പറഞ്ഞ കാര്യം കേട്ടതും വല്ലിപ്പയുടെ കണ്ണുകൾ വിടർന്നിരുന്നു. വല്ലിപ്പയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. പക്ഷേ, കുപ്പിയിൽ നിന്ന് മിക്സ്ചർ വാരി വായിലേക്കിടാൻ പോയ ഷാദി സ്തംഭിച്ചുനിന്നുപോയി..
_______________________________
തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ കമ്മീഷണറുടെ ഓഫീസിൽ വെച്ച് നടന്ന സംഭവങ്ങൾ റോബിയോടും മഹിയോടും വിവരിക്കുകയായിരുന്നു ജവാദ്. രണ്ടുപേരും ആകാംക്ഷയോടെ അവൻ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
" എന്നാലും നിന്റെ സംസാരം കേട്ടിട്ട് ആ കമ്മീഷണറുടെ ഡൗട്ട് പൂർണ്ണമായിട്ടങ്ങോട്ട് മാറിയിട്ടില്ലാന്നാ എനിക്ക് തോന്ന്ണത്.."
" എനിക്കും.."
മഹിയെ പിന്താങ്ങികൊണ്ട് റോബി തലയാട്ടി.
" ഹാ.. അങ്ങേര് നോക്കട്ടെ.. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം.."
ജവാദ് സീറ്റിലേക്ക് ചാഞ്ഞിരുന്നതും അവന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങിയിരുന്നു. ഡിസ്പ്ലേയിൽ വല്ലിപ്പാന്റെ നമ്പർ കണ്ട് ജവാദിന്റെ നെറ്റിചുളിഞ്ഞെങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു. പതിവുള്ള വിശേഷം ചോദിക്കലെല്ലാം കഴിഞ്ഞ് വല്ലിപ്പ ചോദിച്ച ചോദ്യം കേട്ട് ജവാദ് അമ്പരന്നുപോയി.
" നിനക്കേതേലും പെൺകുട്ടിനെ ഇഷ്ടമാണേൽ അതങ്ങ് പറഞ്ഞൂടെ വാദിമോനേ..?!"
ഒരുനിമിഷം ജവാദ് മറുപടി പറയാനാവാതെ വാപൊളിച്ചുപോയി. അവന്റെ ഭാവം കണ്ട മഹിയും റോബിയും റിയർവ്യൂ മിററിലൂടെ പരസ്പരം നോക്കി. മറുപടി പറയാനാവാതെ വാതുറന്നും അടച്ചും കളിക്കുന്ന ജവാദിനെകണ്ട് റോബിക്ക് ഓർമ്മവന്നത് സ്റ്റെല്ലയുടെ അക്വേറിയത്തിലുള്ള ഗോൾഡ്ഫിഷിനെയാണ്.
" വല്ലിപ്പയെന്താ ഈ പറയ്ണേ.. അങ്ങനൊന്നുമില്ല.."
പറയുന്നത് കളവാണെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ജവാദ് അത് കേൾക്കാൻ ശ്രമിച്ചില്ല. തന്റെ മനസ്സ് പറയുന്നത് ശരിയാണോയെന്നുറപ്പിക്കാനുള്ള സമയമിനിയും ആയിട്ടില്ലെന്നായിരുന്നു അവന്റെ പക്ഷം.
" ആയ്ക്കോട്ടേ.. യ്യി സമ്മയ്ക്കണ്ട.. അങ്ങനെ ണ്ടെങ്കി തന്നെ ആ കുട്ടിനെ കണ്ടുപിടിച്ചാ നിന്റെ കല്യാണം ഞാനങ്ങുറപ്പിക്കും..എന്തേ..?!"
ജവാദ് അമ്പരപ്പ് മാറാതെ തന്നെ പുഞ്ചിരിച്ചുപോയി. റോബിക്കും മഹിക്കും അപ്പോഴും കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലായിരുന്നു.
" ഇങ്ങളെന്തൊക്കെയാ ഈ പറയ്ണേ.. അങ്ങനെ ആരോ ഉണ്ടെന്ന് ഇങ്ങളോടാരാ പറഞ്ഞേ..?!"
ഷാദിയിനി ഹാഫി പറഞ്ഞതെല്ലാം കേട്ട് തന്നെയും ഐശുവിനെയും പറ്റി വല്ലിപ്പയോട് എന്തെങ്കിലും പറഞ്ഞുകാണുമോയെന്ന് ജവാദിന് സംശയം തോന്നി.
" ആരും പറഞ്ഞീല്ലേലും ഇൻക് ചോയ്ച്ചൂടേ.. നെനക്ക് ഞാൻ ചോദിച്ചതിന് സമ്മതാണോ അല്ലേ.. അത് പറഞ്ഞാമതി..?!"
വല്ലിപ്പാന്റെ സംസാരം കേട്ട് ജവാദ് ചിരിച്ചുപോയി. തന്നെ പിടിച്ച പിടിയാലെ പൂട്ടാനുള്ള ആവേശമാണ്. ഇതൊക്കെ ചോദിക്കാനിപ്പോ എന്താണുണ്ടായതാവോ..!!
" ആയ്ക്കോട്ടേ.. അങ്ങനെയാരേലും ഇങ്ങൾ കണ്ടുപിടിച്ചാൽ ഇങ്ങളങ്ങ് ഒറപ്പിച്ചോളി.. പോരെ.."
വല്ലിപ്പയൊരിക്കലും അങ്ങനൊന്ന് കണ്ടുപിടിക്കില്ലെന്നും ഇനി ആരെങ്കിലും തനിക്കൊപ്പം ഒരു പെൺകുട്ടിയെ ചേർത്ത് വല്ലിപ്പാനോട് പറഞ്ഞാൽതന്നെ അത് ഐശുവായിരിക്കുമെന്നും ജവാദിന് ഉറപ്പായിരുന്നു.
" മതി.."
ആവേശത്തോടെ വല്ലിപ്പ ഫോൺ കട്ട് ചെയ്തപ്പോൾ ജവാദും ചിരിയോടെ ചെവിയിൽ നിന്ന് ഫോണെടുത്തിരുന്നു. വല്ലിപ്പ പറഞ്ഞതെല്ലാം മഹിയോടും റോബിയോടും പറഞ്ഞപ്പോൾ അത്ര പെട്ടെന്ന് സമ്മതം പറയണ്ടായിരുന്നെന്ന് അവർ രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെട്ടു.
" ഹാ.. അതിന് വല്ലിപ്പ ആരെയെങ്കിലും കണ്ടുപിടിച്ചാലല്ലേ.. അതൊന്നും നടക്കാൻ പോണില്ല.."
ചിരിയോടെ ജവാദ് പറയുമ്പോൾ കാർ വീടിന്റെ ഗേറ്റ് കടന്ന് ഉള്ളിലേക്ക് കയറിയിരുന്നു. മുറ്റത്ത് തന്നെ അവരെ കാത്തിരിക്കുന്നെന്നവണ്ണം ഗേറ്റിലേക്ക് നോക്കിനിൽക്കുന്ന ഷാദിയിലാണ് അവർ മൂന്നുപേരുടെയും ദൃഷ്ടി ആദ്യം പതിഞ്ഞത്. പോർച്ചിൽ വന്നുനിർത്തിയ കാറിൽനിന്ന് മൂവരും പുറത്തിറങ്ങുന്നത് കണ്ട് അവൻ ധൃതിയിൽ അവർക്കരികിലേക്ക് വന്നു.
" വാദിക്കാ.."
ഗൗരവത്തോടെയുള്ള അവന്റെ വിളികേട്ട് അകത്തേക്ക് കയറാനൊരുങ്ങിയ ജവാദ് തിരിഞ്ഞുനിന്ന് അവനെ നോക്കി ചോദ്യഭാവത്തിൽ പുരികമുയർത്തി.
" ഇങ്ങളെ വല്ലിപ്പ വിളിച്ചിരുന്നോ..?!"
അതുകേട്ട റോബിയും മഹിയും പരസ്പരം നോക്കി. ജവാദ് പ്രത്യേകിച്ചൊരു ഭാവഭേദവുമില്ലാതെ തലകുലുക്കി.
" ഹാ.. വിളിച്ചിരുന്നു.."
അവന്റെ മറുപടിയിൽ ഷാദിയുടെ കണ്ണുകൾ വികസിക്കുന്നത് മൂവരും ശ്രദ്ധിച്ചു.
" ഇങ്ങളെന്താ മറുപടി പറഞ്ഞേ..?!"
" നീയെന്തിനാ ഇതൊക്കെ ചോയ്ക്ക്ണേ..?!"
ജവാദ് തിരിച്ചും അവനുനേരെ നീരസത്തോടെ ചോദ്യമെറിയുമ്പോൾ അകത്തുനിന്ന് ആഷിയും ഹാഫിയും കാർത്തിയും പുറത്തേക്ക് വന്നിരുന്നു.
" കാര്യണ്ടായിട്ട് തന്നെ.. ഇങ്ങളെന്താ മറുപടി പറഞ്ഞേന്ന്..?!"
" അങ്ങനെയാരെയെങ്കിലും വല്ലിപ്പ കണ്ടെത്തിയിട്ടുണ്ടേൽ ഉറപ്പിച്ചേക്കാൻ.."
ജവാദ് വലിയ താൽപര്യമില്ലാതെ എങ്ങോട്ടോനോക്കി പറയുമ്പോഴും ഷാദിയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെയായിരുന്നു.
" അതാരാന്ന് വല്ലിപ്പാനേക്കാൾ നന്നായി ഇങ്ങക്കറിയാലോ... അത് ഇങ്ങക്ക് തന്നെ വല്ലിപ്പാനോട് പറഞ്ഞൂടേ..?!"
ജവാദ് ഷാദിയെ രൂക്ഷമായി നോക്കി.
" അങ്ങനെയാരെയെങ്കിലും ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അത് സമയമായെന്ന് തോന്നുമ്പോ ഞാൻ തന്നെ പറഞ്ഞോളാം.."
" അപ്പോഴേക്ക് സമയം വൈകിപ്പോയാൽ.."
ഷാദി അതുകൊണ്ടെന്താണ് ഉദ്ദേശിച്ചതെന്ന് ജവാദിന് മനസ്സിലായില്ലെങ്കിലും അവനുമുമ്പിൽ തോറ്റുകൊടുക്കാൻ ജവാദ് ഒരുക്കമായിരുന്നില്ല.
" എന്റെ കാര്യല്ലേ.. ഞാൻ നോക്കികൊള്ളാം.."
കൂടുതലൊന്നും പറയാനോ ചോദിക്കാനോ ഷാദിക്ക് ഇടം കൊടുക്കാതെ ജവാദ് അകത്തേക്ക് കയറിപോയി. ഒരുനിമിഷം ഷാദി ആ പോക്ക് നോക്കിനിൽക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു. അവന്റെ കണ്ണുകളിൽ സങ്കടം നിറയുന്നത് അവർ വ്യക്തമായി കണ്ടു.
" ഷാദീ.."
ഹാഫിയുടെ വിളികേട്ട് ഷാദി അവനുനേരെ കണ്ണയച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ പരിഹാസമോ പുച്ഛമോ എന്തൊക്കെയോ നിറഞ്ഞിരിക്കുന്നതുപോലെ തോന്നി ഹാഫിക്ക്.
" ആ സമയം ഇപ്പോഴാണെന്ന് പറഞ്ഞേക്ക് വാദിക്കാനോട്.. പിന്നെ ഖേദിച്ചിട്ട് കാര്യമുണ്ടാവില്ലാന്നും.. ഞാൻ പോവ്വാ.."
ആർക്കും മുഖംനൽകാതെ അവൻ തിരിഞ്ഞുനടന്ന് അവന്റെ ബൈക്കിൽ കയറിപോകുമ്പോൾ സംഭവിക്കുന്നതെന്താണെന്നറിയാതെ അമ്പരപ്പോടെ അഞ്ചുപേർ ആ പോക്കും നോക്കിനിൽക്കുകയായിരുന്നു. ഒന്നുമാത്രം അവർക്ക് ഉറപ്പായിരുന്നു.
" എന്തോ പ്രശ്നമുണ്ടാകാൻ പോകുന്നൂന്നാണ് എനിക്ക് തോന്ന്ണേ.. അതും ജവാദിനെ കാര്യമായി ബാധിക്ക്ണ എന്തോ ഒന്ന്.."
ഹാഫിയുടെ വാക്കുകൾ ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നുന്നുണ്ടായിരുന്നു.
_____________________________
കല്യാണവീട്ടിൽ ഫഹ്മിക്കും റിഫുവിനൊപ്പം നിൽക്കുമ്പോൾ ഐശുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു. അറിയുന്നവർക്കും അറിയാത്തവർക്കുമെല്ലാം ചിരിച്ചുകൊടുത്ത് അവൾക്ക് മടുത്തുതുടങ്ങിയിരുന്നു. തനിക്കേ ഇവരെയൊക്കെ അറിയാതിരിക്കൂ, ഇവരൊക്കെ തന്നെ നല്ല പരിചയമുള്ളതുപോലെയാണ് ചിരിക്കുന്നത്. ഐശു മനസ്സിലോർത്തു.
അടുത്തേക്ക് വന്ന് സംസാരിക്കുന്നവരോട് ഫഹ്മി വിശേഷങ്ങൾ പറയുമ്പോൾ ഐശു ഒന്നോ രണ്ടോ വാക്ക് പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചുകൊടുത്തു. തന്നിൽ നിന്നും വിട്ടുമാറുമ്പോഴേക്ക് അവരൊക്കെ മാറിനിന്ന് തന്നെനോക്കി അടക്കംപറയുന്നതും ഐശു കാണുന്നുണ്ടായിരുന്നു. ഇതൊന്നും തന്നെയിപ്പോൾ ഒട്ടും ബാധിക്കാതായിരിക്കുന്നു.
ഒരുപാട് നേരം അവിടെനിന്ന് മടുത്തുതുടങ്ങിയപ്പോൾ ഐശു ചുണ്ടുകൂർപ്പിച്ച് സങ്കടത്തോടെ ഫഹ്മിയെ നോക്കി. അവൾ ഐശുവിനെ സമാധാനിപ്പിക്കാനെന്നവണ്ണം കണ്ണടച്ചുകാണിച്ചു.
" നീ മുകളിലേക്ക് പോയ്ക്കോ.. അവിടെ അധികം ആളുണ്ടാവില്ല.. പോകാനാകുമ്പോ ഞാൻ വിളിക്കാം.."
അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം ഫഹ്മി പറഞ്ഞതും പുഞ്ചിരിയോടെ ഐശു സ്റ്റെയറിനടുത്തേക്ക് നടന്നു. മുകളിലെ ബാൽക്കണിയിൽ ചെന്നിരുന്ന് ഐശു ഒന്ന് ദീർഘശ്വാസമയച്ചു. ബാൽക്കണിയിലെ കസേരയിലിരുന്ന് പിന്നിലേക്ക് തലചായ്ച്ച് കണ്ണടക്കാനൊരുങ്ങിയപ്പോഴേക്കും വാതിൽ തുറന്ന് ആരോ അങ്ങോട്ടേക്ക് വന്നിരുന്നു. നീരസത്തോടെ കണ്ണുതുറന്ന് മുമ്പിലുള്ള ആളെനോക്കിയതും അൻസിയായിരുന്നു. ഐശുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അടുത്തുള്ള കസേരയിലേക്കവളിരുന്നതും ഐശു വലിയ താൽപര്യമില്ലാത്ത മട്ടിൽ പിറകിലേക്ക് ചാരികിടന്നു.
" എന്റെ പഴേ ബെസ്റ്റ്ഫ്രണ്ടിന് ഇവിടെ നല്ല സുഖം തോന്നുന്നില്ലല്ലേ.."
തൊട്ടടുത്തിരുന്ന അൻസിയുടെ സംസാരം കേട്ടെങ്കിലും ഐശു മറുപടി നൽകിയില്ല. ഇവിടെ വന്ന് ഇത്ര നേരമായിട്ടും ഇവളെ കണ്ടിരുന്നില്ല. അത് തന്നെയായിരുന്നു തനിക്ക് വേണ്ടിയിരുന്നതും. കാണാതിരുന്നാൽ അത്രയും നന്ന്. പക്ഷേ, താനുള്ളിടത്ത് ഇവളിപ്പോൾ തിരഞ്ഞുവന്ന് ചൊറിയാൻ നിൽക്കുന്നതെന്തിനാണ്..!!
" മറുപടി പറയില്ലല്ലേ.. അല്ലാതെ തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്.. ഹോസ്പിറ്റലിനെ ഉയരത്തിലെത്തിക്കാൻ കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് ക്ഷീണിച്ചുകാണും അല്ലേ.."
അൻസി വീണ്ടും അവളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഐശു മൗനം പാലിച്ചതേയുള്ളൂ. തന്റെ മൗനം കണ്ടെങ്കിലും അവൾ എഴുന്നേറ്റുപോകുമെന്ന് ഐശു പ്രതീക്ഷിച്ചു.
" ബൈ ദ വേ.. ഞാനൊരു ഹാപ്പി ന്യൂസ് പറയാനാ നിന്നെ തിരഞ്ഞുപിടിച്ച് വന്നത്.. എന്റെ മാരേജ് ഫിക്സ് ചെയ്യാൻ പോവ്വാ.."
നല്ലകാര്യം - ഐശു മനസ്സിലോർത്തു. അൻസി അപ്പോഴേക്കും തന്റെ ഫോൺ കൈയ്യിലെടുത്ത് ലോക്ക് തുറന്നിരുന്നു.
" നിനക്കെന്നെ കെട്ടാൻ പോകുന്ന ആളെ കാണണ്ടേ..?!"
വേണമെന്നില്ല - ഐശു മനസ്സിൽ പറഞ്ഞ് കണ്ണടച്ചുതന്നെ കിടന്നു. അവളെ നോക്കി ചിരിയോടെ അൻസി ഗ്യാലറിയിൽ നിന്നൊരാളുടെ ഫോട്ടോയെടുത്തു.
" നോക്കൈശൂ.."
അൻസി ഐശുവിന്റെ കൈയ്യിൽ പിടിച്ച് അവളെഴുണർത്താൻ ശ്രമിച്ചെങ്കിലും ഐശു ശ്രദ്ധിക്കാതിരുന്നു.
" ഹ.. എന്തായിത്.. ഒന്നുമില്ലെങ്കിലും നീയെന്റെ പഴേ ബെസ്റ്റ്ഫ്രണ്ടല്ലേടീ.."
വീണ്ടും അൻസി കൈയ്യിൽ പിടിച്ച് കുലുക്കിയപ്പോൾ ഐശു ദേഷ്യത്തോടെ കണ്ണുതുറന്ന് ഒട്ടും താൽപര്യമില്ലാതെ ഫോട്ടോയിലേക്കൊന്ന് നോക്കി കണ്ണടച്ചു. പക്ഷേ, അടുത്തനിമിഷം ഐശു ഞെട്ടലോടെ കണ്ണുകൾ തുറന്ന് ഫോട്ടോയിലേക്ക് ഉറ്റുനോക്കി. അതയാളായിരുന്നു, പെട്ടെന്നൊരു ദിവസം അവളുടെ ജീവിതത്തിലേക്ക് വന്നുകയറി അവളുടെ ഹൃദയം കവർന്ന മനുഷ്യൻ - ജവാദ് അഹമ്മദ്.
( to be continued..)
എങ്കീ പിന്നെ ഞാനങ്ങോട്ട്.. 🙈🙊🏃♀️🏃♀️