" നീ
ഇന്നലെയും
പെയ്യാൻ
മറന്നില്ല
കുളിരേകാതെ
പോയതുമില്ല
ഒറ്റക്കിരുന്നൊരു
ചൂട്
നുകർന്നങ്ങനെ
ഞാൻ മാത്രം
വേനലാകുന്നു..!!"
- അഭിഷേക് ജയചന്ദ്രൻ
_____________________________________
ഹോസ്പിറ്റലിൽ എത്തുന്നതുവരെ റീത്തയും റോബിയും ഒന്നും സംസാരിച്ചില്ല. തെളിവെടുപ്പെല്ലാം കഴിഞ്ഞ് തിരിച്ചുപോകും വഴിയാണ് അവർക്കിടയിലുള്ള നിശ്ശബ്ദത ഭേദിക്കാനെന്നവണ്ണം റോബി റീത്തയോട് അവളുടെ കുടുംബത്തെ പറ്റി ചോദിച്ചത്.
" അമ്മച്ചിയെയും ജോണിയെയും റോബിൻ കണ്ടില്ലേ.. ഇനിയൊരാൾ കൂടെയുണ്ട്.. റിക്കി..അവൻ ബാംഗ്ലൂരിൽ എൻജിനീയറിംഗിന് പഠിക്കുവാ.."
" ഓ.. അപ്പോ അച്ഛൻ..?"
മറുപടിയായി റീത്ത ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു.
" ഞാൻ പത്തിൽ പഠിക്കുമ്പോ പോയതാ... ഒരു ഹാർട്ട് അറ്റാക്ക്.."
" ഓ.. ഐ ആം സോറി..."
റോഡിലേക്ക് നോക്കി റോബി അതുപറഞ്ഞതും റീത്ത പുഞ്ചിരിയോടെ പുറത്തേക്ക് നോക്കിയിരുന്നു. വീണ്ടും എന്തെങ്കിലും ചോദിക്കാനുള്ള റോബിയുടെ വിഷമം തിരിച്ചറിഞ്ഞെന്നവണ്ണം റീത്ത റോബിക്ക് നേരെ തിരിഞ്ഞു.
" അവിടെയോ..?"
ഒരു ദീർഘശ്വാസം വിട്ട് മറുപടി പറയാൻ വേണ്ടി റോബി വാതുറന്നതും ഡാഷ്ബോർഡിൽ വെച്ചിരുന്ന റോബിയുടെ ഫോൺ റിങ്ങ് ചെയ്തു. കോളർ ഐ ഡി കണ്ടതും പുഞ്ചിരിയോടെ റോബി കോൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.
" എന്നതാ അന്നാമ്മോ ഈ പാതിരാക്ക്..? ഉറക്കവൊന്നുവില്ലേ..?"
" നീയെന്നേക്കൊണ്ടൊന്നും പറയിപ്പിക്കരുത് ചെക്കാ.. പോയേൽ പിന്നേ അവനൊന്ന് വിളിച്ചതുപോലുമില്ല.. എന്നിട്ടിപ്പോ എന്നതാ ഈ പാതിരാക്കെന്ന്.."
" ചൂടാവല്ലേ.. അന്ന കൊച്ചേ.. ഞാൻ കുറച്ചു തിരക്കിലായിപ്പോയി.. അതുകൊണ്ടാന്നേ.."
" ആയ്ക്കോട്ടേ.. ഞാനതങ്ങ് വിശ്വസിച്ചു.."
റോബിയും അന്നമ്മയും തമ്മിലുള്ള സംസാരം കേട്ട് റീത്ത ചിരിച്ചുകൊണ്ട് റോബിയെ നോക്കിയിരുന്നു.
" എന്റെ പിള്ളേർക്കൊക്കെ സുഖമല്ലയോടാ..?"
" അതുശരി.. അപ്പോ അതറിയാനാണല്ലേ ഈ പാതിരാക്ക് എന്നെ വിളിച്ചത്.. അല്ലാണ്ട് എന്റെ സുഖവിവരമറിയാനല്ല..."
ഫോണിലേക്ക് നോക്കി കണ്ണുരുട്ടികൊണ്ട് റോബി കപടദേഷ്യം നടിച്ച് പറഞ്ഞു.
" ഇങ്ങോട്ടൊന്ന് വിളിക്കാൻ മേലാത്ത നിന്റെ കാര്യം ആർക്കറിയണം.. അവരൊക്കെയെങ്ങനെയുണ്ടെന്നു പറ നീ.."
" അന്നാമ്മോ.. വല്ലാണ്ടങ്ങ് വേണ്ട.. അവരൊക്കെ ജീവനോടെ തന്നെയുണ്ട്.. എവിടെ സ്റ്റെല്ലകൊച്ച്.. ഉറങ്ങിയാ..?"
" അവളൊടുക്കത്തെ പഠിത്തത്തിലാ.. എക്സാമല്ലിയോ അടുത്തയാഴ്ച.."
" ആഹാ.. സ്റ്റെല്ല പഠിക്കാനൊക്കെ തുടങ്ങിയോ.. അപ്പോ ഞാനുപദേശിച്ചതിനൊക്കെ ഒരു കാര്യമുണ്ടായി.. അല്ലയോ അമ്മച്ചീ.."
" ഒന്നു പോടാ.. നിന്റെ ഉപദേശം കൊണ്ടൊന്നുമല്ല.. ഈ എക്സാമിൽ നല്ല മാർക്കുണ്ടേൽ എന്റെ പിള്ളേരെല്ലാം കൂടെ അവളെ ട്രിപ്പിന് കൊണ്ടുപോവാമെന്നേറ്റിട്ടുണ്ട്.. അല്ലാതെ നിന്റെ ഉപദേശം കേട്ട് നന്നാവണേൽ അവളെന്ന് നന്നായേനെ.."
" അന്നാമ്മോ.. ഈ പാതിരാത്രിയിൽ എന്നെ ട്രോളി കൊല്ലാൻ തന്നാണോ തീരുമാനം.. വെച്ചുപോയേ.. ഞാനേ പുറത്താണ്.. നാളെ അമ്മച്ചീടെ പിള്ളേരെ കൂടെയാവുമ്പോ അങ്ങ് വിളിച്ചേക്കാം.."
" ഉം.. മറന്നേക്കരുത്.. "
" ഷുവർ.."
" എന്ത് ഷുവർ.. മറക്കുമെന്നോ..?"
" അല്ല.. വിളിച്ചോളാമെന്ന് പറഞ്ഞതാ... അപ്പോ ഗുഡ്നൈറ്റ് അന്നക്കുട്ടീ.."
" ഗുഡ്നൈറ്റ്..."
ഫോൺ കട്ട് ചെയ്ത് റോബി അവനെ നോക്കി ചിരിക്കുന്ന റീത്തയെ നോക്കി പുഞ്ചിരിച്ചു.
" അമ്മച്ചിക്കെന്നേക്കാൾ വലുത് അവമ്മാരാ.. അതാ എന്റെ പിള്ളേരെന്ന് പറയ്ണത്.."
" മനസ്സിലായി.. ആരാ സ്റ്റെല്ല..?"
" അനിയത്തിയാ.. ഇപ്പോ പ്ലസ്ടൂന് പഠിക്കാ.."
" അപ്പോ അപ്പച്ഛൻ..? "
" ചെറുതിലേ ഞങ്ങളെ ഇട്ടേച്ച് പോയതാ.. അമ്മച്ചിയൊരുപാട് കഷ്ടപ്പെട്ടാ എന്നെ പഠിപ്പിച്ചത്.. പ്ലസ്ടു കഴിഞ്ഞപ്പോ അമ്മച്ചിയേം സ്റ്റെല്ലയേം കൊണ്ട് ഞാൻ മുംബൈക്ക് പോയി.. കാർത്തിയുടെ അച്ഛൻ അമ്മാവന്റെ സുഹൃത്തായിരുന്നു.. അവിടെവെച്ചാ മെഡിസിന് പഠിക്ക്ണത്.. കൂടെ ഒരു ചെറിയ ജോലിയും.."
" വീട്ടിൽ അവരൊറ്റക്കാണോ..?"
അതിന് മറുപടിയായി റോഡിൽ നിന്ന് കണ്ണെടുക്കാതെ റോബി പുഞ്ചിരിച്ചു.
" ഹാഫിയുടേം കാർത്തിയുടേം മഹിയുടേമെല്ലാം വീടുകൾ തൊട്ടടുത്താ.. അങ്കിളുമാരൊക്കെ അവരുടെ അടുത്തുണ്ടാവുമ്പോ അവരൊറ്റക്കായാലും എനിക്കൊരു പേടിയുമില്ല.. അവർക്കൊരു ചുക്കും സംഭവിക്കില്ല.."
റോബിയുടെ വാക്കുകൾ കേട്ട റീത്തയുടെ കണ്ണിൽ അപ്പോഴും ഒരതിശയമുണ്ടായിരുന്നു. റോഡിൽ നിന്നും റീത്തയുടെ വീട്ടുമുറ്റത്തേക്ക് കാർ തിരിച്ചപ്പോഴാണ് റീത്ത റോബിയുടെ മുഖത്ത് നിന്നും കണ്ണെടുത്തത്. മുറ്റത്ത് നിർത്തിയ കാറിൽ നിന്നും റീത്ത പുറത്തിറങ്ങിയതും സിറ്റൗട്ടിലവരെ നോക്കിയിരുന്ന എൽസമ്മയെയും ജോണിയെയും നോക്കി റോബി പുഞ്ചിരിച്ചു.
" ഹൊ.. കറക്റ്റ് ടൈമിംഗാ ഇച്ചായാ.. ഇപ്പോ തന്നെ അമ്മച്ചി ടെൻഷനടിച്ച് വടിയായേനെ..."
നെഞ്ചത്ത് കൈവെച്ച് ജോണി പറഞ്ഞതും എൽസമ്മ അവന്റെ പുറംനോക്കി നന്നായൊന്ന് പൊട്ടിച്ചു. അവരോട് യാത്ര പറഞ്ഞ് റോബി കാർ തിരിച്ച് ഗേറ്റിനടുത്തെത്തിയതും എന്തോ ഓർത്തെന്ന പോലെ സഡൻബ്രേക്കിട്ടു. കാറിൽ നിന്നും തല പുറത്തേക്കിട്ട് അവൻ നെറ്റിചുളിച്ചുകൊണ്ട് നോക്കിനിൽക്കുന്ന റീത്തയെ വിളിച്ചു.
" റീത്ത.. ഞാനൊരു കാര്യം പറഞ്ഞോട്ടേ.."
ഒന്നും മനസ്സിലാവാതെ റോബിയെതന്നെ നോക്കുകയായിരുന്നു റീത്ത.
" ഇന്ന് കിട്ടിയ ഫിംഗർപ്രിന്റ്സും ആ ലോറിയിൽ നിന്ന് കിട്ടിയതും തമ്മിൽ ഒന്നു മാച്ച് ചെയ്തുനോക്കാമോ.."
" റോബിൻ എന്താ പറയ്ണേ..?"
" ഐ തിങ്ക് ദേർ ഈസ് എ കണക്ഷൻ.. പ്ലീസ് ടൂ ഇറ്റ്..."
( അത് രണ്ടും തമ്മിലെന്തോ കണക്ഷനുണ്ടെന്ന് എനിക്ക് തോന്നുന്നു.. നീയതൊന്ന് ചെയ്യണം..)
റീത്ത സംശയത്തോടെ പതിയെ തലയാട്ടി.
" ഓ കെ.."
" ഗുഡ്നൈറ്റ് ദെൻ.."
" ഗുഡ്നൈറ്റ്.."
റോബിയുടെ കാർ ഗേറ്റ് കടന്നുപോകുമ്പോഴും റീത്ത എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവിടെതന്നെ നിൽക്കുകയായിരുന്നു.
________________________
പുറത്തെ കട്ടപിടിച്ച ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ ഐശുവിന്റെ മനസ്സ് അലക്ഷ്യമായി ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. തിരിച്ചറിയാനാവാത്ത എന്തൊക്കെയോ സങ്കടങ്ങൾ ഒരുമിച്ചുവന്ന് തന്നെ മൂടുന്നത് പോലെ..
" ഐശൂ.."
തന്റെ അടുത്തുള്ള കസേര നീക്കി ഫർഹാൻ അതിലേക്കിരുന്നപ്പോഴാണ് ഐശു അവന്റെ മുഖത്തേക്ക് നോക്കുന്നത്.
" നീ ഉറങ്ങീല്ലേ..?"
" ഉറക്കം വന്നില്ല.. നീയെന്താ ഇവിടെ വന്നിരിക്ക്ണേ..?"
" ഒന്നൂല്ല.. വെറുതെ.."
അവന്റെ മുഖത്തുനിന്നും കണ്ണെടുത്ത് ഐശു വീണ്ടും പുറത്തേക്ക് തന്നെ നോക്കിയിരുന്നു. കുറച്ചുനിമിഷത്തേക്ക് അവരൊന്നും സംസാരിച്ചില്ല. ഒരുമിച്ചിരുന്നിട്ടും അവർ മിണ്ടാതിരുന്ന നിമിഷങ്ങൾ ഐശുവിന്റെ ഓർമ്മയിൽതന്നെയില്ലായിരുന്നു.
" ഐശൂ... ഫാസിക്ക ഓകെയാവ്വോടീ..?"
അതുചോദിക്കുമ്പോൾ ഫർഹാന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. അതിനുള്ള ഉത്തരം അവൾക്കുമറിയില്ലായിരുന്നു.
" അറീലടാ.."
" ആരായിരിക്കും ഇത് ചെയ്തത്.. ആർക്കാവ്വെടീ ഫാസിക്കാനെ ഇല്ലാണ്ടാക്കണ്ടത്...?! "
" അറീല.."
" ആ ഫയലിലെന്തായിരുന്നു ഐശൂ..? "
ഫർഹാൻ ഐശുവി
ന്റെ കണ്ണുകളിലേക്ക് നോക്കിയതും അവളൊന്ന് നെടുവീർപ്പിട്ടു. താൻ പറയാൻ പോകുന്നത് അവനെ ഞെട്ടിക്കുമെന്ന് അവൾക്കുറപ്പായിരുന്നു.
" ഫാസിക്കാന്റെ പേരിലുള്ള ഹോസ്പിറ്റലിലെ ഷെയർ ആൽഫ ഫാർമസ്യൂട്ടിക്കൽസിന് വിറ്റതിന്റെ ഡോക്യുമെന്റ്സ്.."
" യെന്ത്..? "
ഫർഹാൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ഞെട്ടലോടെ അവളെ നോക്കി.
" ഞാൻ പറഞ്ഞതുതന്നെ.. ഫാസിക്കാന്റെ പേരിലുള്ള എഴുപത് ശതമാനം ഷെയർ ആൽഫ കമ്പനിക്ക് വിറ്റതിന്റെ ഡോക്യുമെന്റ്സ് ആണ് ആ ഫയലിലുള്ളത്.. പക്ഷേ.."
" പക്ഷെ.."
" ഫാസിക്ക അതിൽ സൈൻ ചെയ്തിട്ടില്ല.."
ഫർഹാൻ നെറ്റിചുളിച്ചുകൊണ്ട് സംശയത്തോടെ നോക്കി.
" എന്നുവെച്ചാ.."
" എന്നുവെച്ചാൽ ആ ഡോക്യുമെന്റ്സ് സൈൻ ചെയ്യാതെയാണ് വീട്ടിൽ കൊണ്ട് വെച്ചതെന്ന്.."
ഫർഹാൻ ഒരുനിമിഷം അവളെ നോക്കിനിന്നതിനുശേഷം തലകുലുക്കികൊണ്ട് പുറത്തേക്ക് നോക്കി.
" ഇയ്യെന്തൊക്കെ ഈ പറയ്ണേ.. ഇൻകൊന്നും മനസ്സിലാവണില്ല.. സൈൻ ചെയ്യാതെ ആ ഡോക്യുമെന്റ്സെന്തിനാ ഫാസിക്ക വീട്ടിൽ കൊണ്ടുവെക്ക്ണേ..? "
" അതെന്നാ ഇൻകും മനസ്സിലാവാത്തേ.. പക്ഷേ.. ജവാദ്ക്ക പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ ഒരൊറ്റ പോസിബിലിറ്റിയേ ഉള്ളൂ..."
" എന്ത്..? "
ഫർഹാൻ നെറ്റിചുളിച്ച് അവൾക്ക് നേരെ തിരിഞ്ഞു.
" ബ്ലാക്ക്മെയിൽ.. ഫാസിക്കാനെ ബ്ലാക്ക്മെയിൽ ചെയ്ത് ഹോസ്പിറ്റൽ കൈവശപ്പെടുത്താനുള്ള ശ്രമമാവും.. സൈൻ ചെയ്യാൻ വേണ്ടി ആ ഡോക്യുമെന്റ്സ് ഫാസിക്കാന്റെ കൈയ്യിൽ കൊടുത്തതാവും... "
" അപ്പോ ഫാസിക്ക അതിൽ സൈൻ ചെയ്തിട്ടില്ലെങ്കിൽ..."
" ഇല്ലെങ്കിൽ ഫാസിക്ക അതിൽ സൈൻ ചെയ്യില്ലായെന്ന് അയാളോട് പറഞ്ഞിട്ടുണ്ടാവും.. അതുകൊണ്ടാവാം ഫാസിക്കാനെ കൊല്ലാൻ ശ്രമിച്ചത്.."
അവൾ പിറകിലേക്ക് ചാരിയിരുന്നുകൊണ്ട് അതുപറഞ്ഞതും എന്തൊക്കെയോ മനസ്സിലായെന്ന വണ്ണം ഫർഹാന്റെ മുഖഭാവം മാറി. എന്തൊക്കെയോ കാര്യമായ ചിന്തകൾ അവന്റെ മനസ്സിലൂടെ ഓടികൊണ്ടിരിക്കുകയാണെന്ന് മനസ്സിലായതും ഐശു അവിടെനിന്നും എഴുന്നേറ്റു. സമയമൊരുപാടായിട്ടുണ്ട്.
" ഡാ.. ഞാൻ കെടക്കാണ്.. ഗുഡ്നൈറ്റ്.."
ബാൽക്കണിയിൽനിന്ന് അകത്തേക്ക് നടന്നതും പിറകിൽ നിന്നു അവന്റെ വിളികേട്ട് അവളവിടെ നിന്നു.
" അതാരാണെന്ന് നിനക്കറിയോ ഐശ്വോ..?"
ഒരുനിമിഷം അവളുടെ നെറ്റിചുളിഞ്ഞെങ്കിലും അവനുദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല.
" ആരാണെന്നെനിക്കൊരൂഹമുണ്ട്.. പക്ഷേ.. അയാൾ തന്നെയാണിതൊക്കെ ചെയ്തതെന്ന് ഉറപ്പ് പറയാനായിട്ടില്ല.."
" ആര്..? "
" മൻസൂർ.."
" ഏത്.. എളാപ്പാന്റെ പഴയ ആ ഫ്രണ്ടോ..?"
" അതേ.."
വിശ്വാസം വരാതെ അവനവളെ നോക്കിയെങ്കിലും മറ്റൊന്നും പറയാതെ ഐശു റൂമിൽ കയറി വാതിലടച്ചിരുന്നു. മുകളിൽ കറങ്ങികൊണ്ടിരിക്കുന്ന ഫാനിലേക്ക് നോക്കി കുറേനേരം കിടന്നതിനു ശേഷം എഴുന്നേറ്റുപോയി മേശക്കകത്തുനിന്നും പഴയ ആ ഡയറിയെടുത്ത് ഐശു മേശപ്പുറത്ത് വെച്ചു. പൊടിപിടിച്ച ചട്ട കൈകൊണ്ട് തുടച്ച് അകത്തുനിന്നും അവളൊരു ഫോട്ടോ പുറത്തെടുത്തു.
ഫോട്ടോയിൽ നിന്നും തന്നെ നോക്കിചിരിക്കുന്ന ആ മൂന്നു പെൺകുട്ടികളെ നോക്കിയിരുന്നതും അവളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കവിളിലൂടെ ഊർന്നിറങ്ങി ഫോട്ടോയിലുള്ള അൻസിയുടെ മുഖത്ത് പതിച്ചു. കണ്ണുനീർവീണ് അവ്യക്തമായ അൻസിയുടെ അടുത്ത് തോളോട് തോൾ ചേർന്ന് നിൽക്കുന്ന രണ്ടുപരുടെയും ചുണ്ടിലുള്ള നിറഞ്ഞപുഞ്ചിരിയിലേക്ക് നോക്കിനിന്നതും ഉള്ളിലൂടെ ഒരു നോവ് പടരുന്നത് അവളറിഞ്ഞു. ഫോട്ടോയിൽ തന്നെ ചേർത്തുപിടിച്ച് നിൽക്കുന്ന ആ പെൺകുട്ടിയുടെ മുഖത്തുകൂടെ വിരലോടിച്ചതും ഒരുപാട് സന്തോഷമുള്ള ഓർമ്മകൾ ഐശുവിന്റെ മനസ്സിലൂടെ കടന്നുപോയി.
" ഐ മിസ്സ് യൂ സോമച്ച് അച്ചൂ..."
_________________________________
രാവിലെ തന്നെ ഷാദിയും റോബിയും കൂടെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു. എന്തൊക്കെയോ കുറച്ച് വർക്കുകൾ തീർക്കാനുണ്ടെന്ന് പറഞ്ഞ് ആഷി വീട്ടിൽ തന്നെ നിന്നു. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് മുകളിലെ ബാൽക്കണിയിലിരുന്ന് റോബിയുടെ അമ്മച്ചിയോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് ഒരു ഇന്നോവ മുറ്റത്തേക്ക് കയറിവന്നത്. മറ്റുള്ളവരെല്ലാം സംശയത്തോടെ നോക്കിയെങ്കിലും അതാരാവുമെന്ന കാര്യത്തിൽ ജവാദിനൊരു സംശയവുമില്ലായിരുന്നു. ഫോൺ റോബിയുടെ കൈയ്യിലേക്ക് കൊടുത്ത് അവൻ താഴേക്കിറങ്ങി ചെന്നു. ഡോർ തുറന്നതും കാറിൽ നിന്നിറങ്ങിയ സാദിയും ഫർഹാനും അവനെ നോക്കി ചിരിച്ചു.
" അസ്സലാമുഅലൈക്കും.."
പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി അവൻ കാറിൽ നിന്നിറങ്ങുന്ന ഐശുവിനെ നോക്കി. അവളുടെ കൈയ്യിൽ അന്ന് റസ്റ്റോറന്റിൽ വെച്ച് ഫാസിലിന് അയാൾ കൊടുത്ത ആ നീലഫയലുണ്ടായിരുന്നു, കൂടെ മറ്റൊരു ഫയലും. അവരോടൊപ്പം അകത്തേക്ക് നടന്നതും മുകളിൽ നിന്നും മറ്റുള്ളവരും താഴേക്ക് ഇറങ്ങിവന്നു. കാർ വന്ന് നിർത്തിയ ശബ്ദം കേട്ടതുകൊണ്ടാവാം മുറിയിൽ നിന്നും ആഷിയും പുറത്തിറങ്ങിവന്നു. അവന്റെ കൂടെയുള്ളവരെ കണ്ട് അവൻ തിരിച്ച് മുറിയിലേക്ക് തന്നെ കയറി പോകാനൊരുങ്ങിയതും ജവാദവനെ വിളിച്ചു.
" ആഷി.. നീയും വാ.."
ഒരുനിമിഷം സംശയത്തോടെ നോക്കിനിന്നതിനുശേഷം തലകുലുക്കികൊണ്ട് അവൻ അവർക്കുപിറകെ സിറ്റിംഗ് റൂമിലേക്ക് നടന്നു. സെറ്റിയിലിരുന്നതും ഐശു കൈയ്യിലുള്ള ഫയൽ ജവാദിനുനേരെ നീട്ടി. ഹാഫിയും മറ്റുള്ളവരും സംശയത്തോടെ പരസ്പരം നോക്കി. ഫയലിനകത്തുള്ള പേപ്പറുകളിലൂടെ കണ്ണോടിച്ചതും ജവാദിന്റെ നെറ്റിചുളിഞ്ഞു. ഫയലിൽ നിന്നും കണ്ണെടുത്ത് അവൻ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ ഇരിക്കുന്ന ഐശുവിനെ നോക്കി.
" ഇതെങ്ങനെ..? "
അവൾ ഒന്ന് ചുമലുകൂച്ചിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഫർഹാനും സാദിയും ഒരു മ്ലാനതയോടെ അവനെ നോക്കിയിരുന്നു.
" ഏതെങ്ങനേന്ന്...? "
റോബിയുടെ ചോദ്യം കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ജവാദും ഒന്നും മിണ്ടിയില്ല. ഇങ്ങനെയൊരു ഡീലിന്റെ പിന്നിലുള്ള ഉദ്ദേശമെന്തായിരിക്കുമെന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ. അവൻ ഒന്നും മിണ്ടാതെ ഇരിക്കുന്നതുകണ്ടതും മഹി കണ്ണുരുട്ടികൊണ്ട് അവന്റെ കൈയ്യിൽ നിന്നും ഫയൽ വാങ്ങി. ഫയൽ തുറന്നതും മറ്റുള്ളവരും അവനോടൊപ്പം ഫയലിലേക്ക് കണ്ണയച്ചു. വായിച്ചുകഴിഞ്ഞതും അവർ പരസ്പരം നോക്കി.
" ഇതെന്താടാ.. ഫാസിൽ ആ ഹോസ്പിറ്റൽ വിറ്റെന്നോ..? "
റോബിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഐശുവായിരുന്നു.
" ഇല്ല.. ഇതിൽ ഫാസിക്കാന്റെ സൈൻ ഇല്ല.. അപ്പോ വിറ്റിട്ടില്ല.."
ഹാഫി ജവാദിനെയും അവളേയും മാറിമാറിനോക്കി.
" എനിക്കൊന്നും മനസ്സിലാവണില്ല.. അവൻ സൈൻ ചെയ്യാതെ ഈ ഫയലെന്തിനാ വീട്ടിൽ കൊണ്ടോയിവെച്ചേ..?"
" അതെന്നാ എനിക്കും ചോദിക്കാനുള്ളത്.."
കാർത്തിയും അതേറ്റുപറഞ്ഞതും ജവാദ് കൈമലർത്തി.
" അതെന്നാ ഞങ്ങൾക്കും അറിയേണ്ടത്.. പക്ഷേ.. അതറിയ്ണ ഒരാൾ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടക്കാണ്.. മറ്റേയാൾ എവിടാന്ന് പോലും നമ്മക്കറിയില്ല.."
അവന്റെ മറുപടി കേട്ടതും അവർ അതേഭാവത്തോടെ പരസ്പരം നോക്കി. ജവാദ് അവരിൽ നിന്നും കണ്ണെടുത്ത് ഐശുവിന് നേരെ തിരിഞ്ഞു.
" ആ ഫോട്ടോ എങ്ങനെ നിനക്ക് കിട്ടി..?"
" ഏത് ഫോട്ടോ..? "
സാദിയും സംശയത്തോടെ ഐശുവിനെ നോക്കിയെങ്കിലും ഫർഹാൻ ഒരു ഭാവമാറ്റവുമില്ലാതെ ഇരുന്നു. താഴേക്ക് നോക്കി എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്ന ഐശു ഒരു ദീർഘശ്വാസമെടുത്ത് ജവാദിന്റെ മുഖത്തേക്ക് നോക്കി.
" അതിന്റെ മുമ്പ് എനിക്ക് വേറൊരു കാര്യം പറയാനുണ്ട്.."
" എന്ത്..? "
ജവാദിനെപ്പോലെതന്നെ എല്ലാവരും ഐശുവിനെ ഉറ്റുനോക്കുകയാണ്.
" എന്റെയും നിങ്ങടെയും ഹാഫിസിന്റെയും ഉപ്പമാർ പാർട്ട്ണേസായിരുന്ന ഒരു ഷെയർ ബിസിനസിനെ പറ്റി.."
" എന്റെ ഉപ്പയോ..? "
" ഷെയർബിസിനസോ..? "
ജവാദിന്റെയും ഹാഫിയുടെയും ചോദ്യം ഒരുമിച്ചായതും അവളൊരു നിമിഷം അവർ രണ്ടുപേരെയും മാറിമാറിനോക്കി. പിന്നെ കൈയ്യിലുള്ള ഫോണിൽ നിന്നും തലേദിവസം ജവാദിനെ കാണിച്ച ഫോട്ടോയെടുത്ത് ഹാഫിക്ക് നേരെ നീട്ടി. അവൻ വിശ്വാസം വരാതെ ആ ഫോട്ടോയിലേക്ക് നോക്കി.
ഇന്നലെ ഫോട്ടോ കണ്ടപ്പോൾ അതിൽ ജമാലങ്കിളിനെ താൻ ശ്രദ്ധിച്ചില്ലായിരുന്നെന്ന് ജവാദ് ഓർത്തു. ജമാലങ്കിളും ഉണ്ടോ അവരുടെ കൂടെ..?!! ഇങ്ങനെയൊരു ബിസിനസിനെ പറ്റി രണ്ടുപേരും തങ്ങളോട് പറഞ്ഞിട്ടില്ലല്ലോ..?!
" യെസ്.. ഷെയർ ബിസിനസ് തന്നെ.. അഞ്ചുപേർ ചേർന്ന് രണ്ടുകോടി മുടക്കി ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി തുടങ്ങി.. ഏകദേശം എട്ട് വർഷങ്ങൾക്കു മുന്നേ..."
ഐശു കൈയ്യിലുണ്ടായിരുന്ന മറ്റേ ഫയൽ ജവാദിന് നേരെ നീട്ടി. ആ ഫയലിനകത്തുള്ള കടലാസുകളിലൂടെ മറ്റുള്ളവർ കണ്ണോടിച്ചുകൊണ്ടിരുന്നതും ഐശു എല്ലാകാര്യങ്ങളും വിശദീകരിക്കാൻ തുടങ്ങി. ഫർഹാൻ അവൾ പറയുന്നതിനനുസരിച്ച് തലകുലുക്കികൊണ്ടിരുന്നെങ്കിലും സാദി വായുംപൊളിച്ച് അവളെ നോക്കുകയായിരുന്നു.
" അപ്പോ ഐശു പറഞ്ഞുവരുന്നത് ഈ മൻസൂറാവും ഇതിന്റെയെല്ലാം പിന്നിലെന്നാണോ..? "
ഐശു മഹിയുടെ നേരെ തിരിഞ്ഞു തലയാട്ടി.
" അങ്ങനെ ഉറപ്പുപറയാനൊന്നും ആയിട്ടില്ല.. ഇതെല്ലാം വെച്ച് നോക്കുമ്പോൾ അയാൾക്കീ മർഡറുകളുമായി ബന്ധമുണ്ടെന്നാണ് എന്റെ ഒബ്സർവേഷൻ..."
" ഐശു പറഞ്ഞത് ശരിയാണ്.. അങ്ങനെ ഒക്കെ ഫെയ്ക്ക് ഡോക്യുമെന്റ്സ് ഉണ്ടാക്കിയെങ്കിൽ അതിനു പിന്നിലെന്തെങ്കിലുമൊക്കെ ലക്ഷ്യങ്ങൾ ഇല്ലാണ്ടിരിക്കില്ല.."
റോബി അവളെ ശരിവെച്ചുകൊണ്ട് തലയാട്ടി.
" വേറൊന്ന് കൂടെയുണ്ട്.."
കൈയ്യിലെ ഫയൽ അടച്ചുവെച്ച് ജവാദ് തലയുയർത്തി അവരെ നോക്കി. തന്റെ മടിയിലുണ്ടായിരുന്ന നീല ഫയൽ ഉയർത്തിക്കാട്ടി.
" ഈ ഫയൽ ഫാസിലിന് കൊടുത്തതും മൻസൂറാണ്.."
ഐശുവൊഴികെ എല്ലാവരുടെയും മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു.
" എടാ.. അപ്പോ ഫാസിലിനെ കൊല്ലാൻ നോക്കിയതും അയാളാവില്ലേ..?"
" ആയിരിക്കാം.."
" അപ്പോ അയാളെ പൊക്കിയാൽ അയാൾ സത്യം പറയില്ലേ.."
അത് ചോദിച്ചത് ആഷിയായിരുന്നു.
" ഇല്ലെടാ ആഷി.. ഇതൊക്കെ ചെയ്യാൻ അയാളെകൊണ്ട് പറ്റിയെങ്കി ഒന്ന് കുടയുമ്പോഴേക്ക് എല്ലാം സമ്മതിക്കുന്ന ആളാവില്ല അയാൾ.."
" ശരിയാ.. റോബി പറഞ്ഞതുപോലെ അതത്ര ഈസിയല്ല.. പിന്നെ അയാളെ അങ്ങനങ്ങ് പൊക്കാൻ മാത്രം അയാൾക്കെതിരെ ശക്തമായ എവിഡൻസൊന്നൂല്ല്യ.. നമ്മുടെ കുറച്ച് ഗ്വസ്സുകളല്ലാതെ.."
പെട്ടെന്നാണ് ഹാഫി ഇരുന്നിടത്തുനിന്നും എഴുന്നേറ്റത്. പോക്കറ്റിൽ നിന്നും ഫോണെടുത്ത് അവൻ വാതിലിന് നേരെ നടന്നു.
" ഹാഫീ.."
ജവാദിന്റെ വിളികേട്ട് അവൻ തിരിഞ്ഞ് നോക്കി.
" എനിക്ക് പപ്പനോട് ഒന്ന് സംസാരിക്കണം.. ഇതെല്ലാം സത്യാണോന്നറിയണല്ലോ.."
ഒരു മറുപടിക്ക് കാത്തുനിൽക്കാതെ അവൻ പുറത്തേക്കിറങ്ങി പോയി. ഒന്ന് തലകുടഞ്ഞ് ജവാദ് വീണ്ടും കൈയ്യിലുള്ള ഫയലിലേക്ക് തന്നെ കണ്ണുനട്ടു. ഐശു ഇത്രമാത്രം ബുദ്ധിമതിയായിരിക്കുമെന്ന് സത്യമായിട്ടും താൻ കരുതിയിട്ടില്ലായിരുന്നു. എന്തായാലും ഇവൾക്കൊടുക്കത്തെ ധൈര്യമാണ്. ഇല്ലെങ്കിൽ അവളുടെ സുരക്ഷിതത്വമാലോചിച്ച് അവളെ തങ്ങൾ മാറ്റിനിർത്തിയപ്പോൾ അവളിതുപോലൊരു കാര്യത്തിന് മിനക്കെട്ടിറങ്ങുമോ..!!
മറ്റുള്ളവർ എന്തൊക്കെയോ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നതും മുറ്റത്ത് ഒരു വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടു. രണ്ട് നിമിഷം കഴിഞ്ഞ് ഹാഫിയോടൊപ്പം അകത്തേക്ക് റീത്തയും കയറിവന്നു . രണ്ടുപേർക്കും എന്തോ കാര്യമായി പറയാനുണ്ടെന്ന് രണ്ടുപേരുടെയും മുഖത്ത് നിന്ന് വ്യക്തമായിരുന്നു. റോബി എഴുന്നേറ്റ് റീത്തയെ ഐശുവിനും മറ്റുള്ളവർക്കും പരിചയപ്പെടുത്തികൊടുത്തു. ഒന്ന് പരസ്പരം നോക്കി പുഞ്ചിരിച്ചതിനുശേഷം റീത്ത ഐശുവിന്റെ അടുത്തിരുന്നു.
" ഞാൻ പപ്പയെ വിളിച്ചു.."
എല്ലാവരും ആകാംക്ഷയോടെ ഹാഫിയെ നോക്കി. റീത്തയുടെ മുഖത്ത് സംശയം നിറഞ്ഞു.
" പപ്പയുടെ ഷെയർ കമ്പനി തുടങ്ങി ആറുമാസത്തിനകം നിന്റുപ്പാക്ക് വിറ്റിരുന്നൂന്ന്.. ബിസിനസിനെ പറ്റി പപ്പക്ക് തീരെ ഓർമ്മയില്ലാതെ പോയത് അതോണ്ടാണെന്ന്.."
ജവാദിന്റെ മുഖത്തേക്ക് നോക്കിയായിരുന്നു അവനത് പറഞ്ഞത്.
" എന്നുവെച്ചാ..?"
" എന്നുവെച്ചാൽ ആ രണ്ടുകോടിയിൽ ഒരുകോടിയുടെ അവകാശി ഇവനാണെന്ന്.."
മഹിയെ നോക്കി പറഞ്ഞിട്ട് റോബി ജവാദിന് നേരെ തിരിഞ്ഞു.
" പക്ഷേ ഇവന്റെ കൈയ്യിൽ എവിടെ ആ ഒരുകോടി..? "
" ആ ഒരുകോടി എനിക്കിതുവരെ കിട്ടിയിട്ടില്ല മഹി.. അങ്ങനെ വരുമ്പോ.."
മഹിയുടെ മുഖത്ത് നിന്നും കണ്ണെടുത്ത് ജവാദ് ഐശുവിന്റെ കണ്ണുകളിലേക്ക് നോക്കി.
" ഐ തിങ്ക് യൂ ആർ റൈറ്റ്.."
( നീ പറഞ്ഞത് ശരിയാണെന്നെനിക്ക് തോന്നുന്നു..)
( to be continued...)
നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കാത്തിരിക്കുന്നു...🙃