" വായനക്കാരൻ മരണത്തിന്
മുമ്പ് ആയിരക്കണക്കിന്
ജീവിതങ്ങൾ ജീവിച്ചുതീർക്കുന്നു,
ഒന്നും വായിക്കാത്തവൻ ഒരൊറ്റ
ജീവിതം മാത്രം
ജീവിക്കുന്നു.."
- ജോർജ് ആൻ മാർട്ടിൻ
___________________________________
" അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.."
സമീർ സെറ്റിയിൽ പിറകിലേക്ക് ചാരിയിരുന്നതും ഹാഫി അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
" ഇതിപ്പോ ആരോ അറിഞ്ഞുകളിച്ചതാണല്ലോ.."
" ഡോക്ടർ പറഞ്ഞത് ശരിയന്നെ.. ആരോ നന്നായിട്ട് അറിഞ്ഞുകളിച്ചതാണ്.."
സണ്ണിയെ ശരിവെച്ചുകൊണ്ട് ജവാദ് പറഞ്ഞതും സമീർ മുമ്പോട്ടേക്കാഞ്ഞു.
" എനിക്ക് തോന്നുന്നത് ഈ കൊലകൾക്കൊക്കെ പിന്നിലുള്ളവർക്ക് എന്തോ കാര്യമായി മറക്കാനുണ്ടെന്നാണ്.. ഇല്ലെങ്കിൽ ആറുവർഷങ്ങൾക്ക് ശേഷം ആ കൊലപാതകങ്ങളെപറ്റി നിങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴേക്ക് നിങ്ങടെ കൂട്ടത്തിലൊരാളെ കൊല്ലാൻ നോക്ക്വോ..? അതിലൂടെ നിങ്ങളെയെല്ലാവരേം ഒന്ന് പേടിപ്പിക്കാനല്ലേ അവര് ശ്രമിച്ചത്...? "
" ഉം.. എസ് ഐ ക്ക് ബുദ്ധിയൊക്കെണ്ട്.."
ഷാദി അടുത്തിരിക്കുന്ന കാർത്തിയോട് ശബ്ദം താഴ്ത്തിപറഞ്ഞു.
" പിന്നെ.. എല്ലാരും നിന്നെപ്പോലാവൂലല്ലോ.."
അതേ ശബ്ദത്തിൽ മറുപടികൊടുത്ത് കാർത്തി മറ്റുള്ളവരെ നോക്കിയതും ഷാദി അവനെയൊന്നിരുത്തി നോക്കി, എനിക്കിട്ട് വെച്ചല്ലേയെന്ന അർത്ഥത്തിൽ..
" സർ പറഞ്ഞത് ശരിയാണെന്നെനിക്കും തോന്നുന്നുണ്ട്.. നിങ്ങളെ ഒന്ന് ഞെട്ടിക്കാൻ വേണ്ടി ശ്രമിച്ചതുതന്നെയാവും അവര്.."
" ശ്രമിച്ചു.. ബട്ട് ഫെയിലായി.."
റോബി ചിരിച്ചുകൊണ്ട് പറഞ്ഞതും എല്ലാവരുടെയും മുഖത്ത് അതേപോലെ ചിരി തെളിഞ്ഞു. പെട്ടെന്ന് സണ്ണിക്ക് താൻ ഹോസ്പിറ്റലിൽ വെച്ച് കണ്ട കാര്യം ഓർമ്മ വന്നു.
" വേറെ ഒരു കാര്യമുണ്ട്.."
സണ്ണി ജവാദിനെ നോക്കിയതും എന്താണെന്ന ഭാവത്തിൽ ജവാദിന്റെ നെറ്റിചുളിഞ്ഞു. കണ്ട്രോൾ റൂമിൽ വെച്ച് കണ്ട കാഴ്ച സണ്ണി എല്ലവരോടുമായി പറഞ്ഞതും എല്ലാവരുടെയും മുഖത്ത് സംശയം നിഴലിട്ടു.
" അയാൾ ഹോസ്പിറ്റൽ സ്റ്റാഫല്ലാന്ന് ഡോക്ടർക്ക് ഉറപ്പാണോ..?"
" യെസ്.. ഇന്നുവരെ ഞാൻ പരിചയപ്പെട്ട സ്റ്റാഫുകളുടെ കൂട്ടത്തിലൊന്നും അയാളുണ്ടായിരുന്നില്ല.. അവിടത്തെ എല്ലാ സ്റ്റാഫിനെയും ഞാൻ പരിചയപ്പെട്ടിട്ടുമുണ്ട്.."
"പിന്നെ.. അയാളാരാ..?"
മഹിയുടെ ചോദ്യം തന്നെയായിരുന്നു എല്ലാവരുടെയും മനസ്സിൽ. പെട്ടെന്നാണ് സണ്ണിയുടെ ഫോൺ ശബ്ദിച്ചത്. നാളെ ഉച്ചയ്ക്ക് നാട്ടിലെത്തും കൂടെ ആഷിയുമുണ്ടെന്ന് പറയാൻ വേണ്ടി റോയിയായിരുന്നു വിളിച്ചത്. അതിനിടയ്ക്കാണ് അവർക്ക് താമസിക്കാൻ ഒരു സ്ഥലം സെറ്റാക്കിതരണമെന്ന് റോയി സണ്ണിയോട് പറഞ്ഞത്.
" അതെന്താ നിങ്ങക്ക് വീട്ടിൽ നിന്നാപോരെ..?"
" അത് ശരിയാവില്ല.. ഞങ്ങളെന്തിനാ വന്നേന്ന് അമ്മച്ചിയറിഞ്ഞാൽ ആകെ സീനാവും.. ഇച്ചായനറിഞ്ഞൂടെ അമ്മച്ചിക്കൊടുക്കത്തെ പേടിയാ.."
" എന്നിട്ടിപ്പോ നിങ്ങളെവിടെ നിൽക്കാനാ..?"
സണ്ണിയുടെ സംസാരം മറ്റുള്ളവരും ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. എന്താണെന്ന ഭാവത്തിൽ ജവാദ് സണ്ണിയെ നോക്കി പുരികമുയർത്തിയതും സണ്ണി എല്ലാവരോടുമായി കാര്യം പറഞ്ഞു.
" അയ്നെന്താ.. ഇങ്ങട് പോരാൻ പറ.."
അതുവരെ മിണ്ടാതിരുന്ന ഷാദി ആവേശത്തോടെ പറഞ്ഞതും എല്ലാവരും കൂടെ വായുംപൊളിച്ച് അവനെ നോക്കി. എല്ലാവരുടേയും നോട്ടം കണ്ടതും താനിപ്പോൾ വല്ല തെറിയുമാണോ പറഞ്ഞതെന്നാണ് ഷാദിക്ക് തോന്നിയത്. അടുത്തനിമിഷം ജവാദ് ചിരിച്ചുകൊണ്ട് സണ്ണിയെ നോക്കി.
" അവരോട് ഇങ്ങോട്ട് പോരാൻ പറ ഡോക്ടറെ.."
ജവാദിന്റെ വാക്ക് കേട്ടതും ഷാദി ആശ്വാസത്തോടെ ശ്വാസമയച്ചു. റോയിയോട് പറഞ്ഞ് സണ്ണി ഫോൺ വെച്ചു. പിന്നെയും കുറച്ചുനേരം പലതും സംസാരിച്ചതിനുശേഷം സമീറും സണ്ണിയും പോകാനിറങ്ങി. അവരെ പറഞ്ഞയച്ച് വാതിലുമടച്ച് ഒരോരുത്തരായ് ഉറങ്ങാൻ വേണ്ടി പോയതും ജവാദ് മുകളിലെ ബാൽക്കണിയിലേക്ക് നടന്നു.
പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോൾ ജവാദിന്റെ മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോയികൊണ്ടിരുന്നു. തന്റെ ഫോൺ ആരോ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് ഡി ജെ പറഞ്ഞത് സമീർ ജവാദിനോട് പറഞ്ഞിരുന്നു. അപ്പോൾ തന്നെ സാദിഖിനെ വിളിച്ച് ഐശുവിന്റെ സിം മാറ്റിയിടാൻ പറഞ്ഞതാണ്. ആ അൺക്നോൺ മെസേജും ഇന്നത്തെ ഫയറിങ്ങുമെല്ലാം ആലോചിച്ചതും അവർ അവളുടെ നമ്പറും ട്രാക്ക് ചെയ്യുന്നുണ്ടെന്ന് ജവാദിന് തോന്നിയിരുന്നു. അതാവും രണ്ടുപേരെയും ഒരുമിച്ചുതീർക്കുന്നതിനെ പറ്റി ഇന്ന് സ്കൂളിൽ വന്നവരുടെ തലവൻ പറഞ്ഞത്.
ഓരോന്നായിട്ട് മനസ്സിലേക്ക് ഓടിവന്നതും ജവാദ് ഒരു ദീർഘശ്വാസമെടുത്ത് പതിയെ കണ്ണടച്ചു. ചുറ്റും നടക്കുന്നതെന്താണെന്നറിയില്ല, എന്തൊക്കെയാണെങ്കിലും സത്യങ്ങളെല്ലാം പുറത്തെത്തിക്കാൻ വേണ്ടിയുള്ള ഈ ജീവന്മരണ പോരാട്ടത്തിൽ തങ്ങളെ തോൽപ്പിക്കരുതേയെന്ന് ജവാദ് മനമുരുകി പടച്ചവനോട് പ്രാർത്ഥിച്ചതും ഒരു തണുത്ത കാറ്റ് ജവാദിനെ വന്ന് പൊതിഞ്ഞു. ആ കാറ്റിൽ ഉപ്പ ഉപയോഗിക്കാറുള്ള അത്തറിന്റെ മണമുള്ളതുപോലെ തോന്നി അവന്.
_________________________________
" എടീ പെങ്ങളേ.."
പ്ലേറ്റിലുള്ള പൊരിച്ച മത്തിയുടെ തല വായിലിട്ട് ക്രും ക്രും എന്ന് ശബ്ദമുണ്ടാക്കുമ്പോഴാണ് സാദി വന്ന് ഐശുവിന്റെ അടുത്ത് കയറിയിരുന്നത്.
" ഉം.. എന്താ..? "
" നെനക്ക് സുഖല്ലേ..? "
" ഇല്ലേൽ.. ഹോസ്പിറ്റലിൽ കൊണ്ടോവ്വോ..? "
സാദിയെ നോക്കി പുരികമുയർത്തിയതും അവൻ അവളെ നോക്കി ഇളിച്ചു.
" അന്റൊരു കോമഡി.."
സാദിയുടെ കൈ പ്ലേറ്റിലുള്ള പൊരിച്ച മത്തിതലകൾക്ക് നേരെ നീണ്ടതും ഐശു പാത്രം തന്റെ വലതുവശത്തേക്ക് നീക്കി.
" ഹതേ.. ഒരു പൂച്ച ഇവിടിരിക്കുമ്പോ ഇത് തീർക്കാൻ വേറെ പൂച്ച വരണോന്നില്ല.."
" ആയ്ക്കോട്ടെ.."
ഒരുളുപ്പുമില്ലാതെ കടിച്ചുശബ്ദമുണ്ടാക്കി തിന്നുന്ന അവളെ നോക്കി സാദി ചുണ്ട് കോട്ടി. അവസാനത്തെ ചോറുരുള കൂടി വായിലിട്ട് പാത്രവുമെടുത്ത് സ്ലാബിന്റെ മുകളിൽനിന്ന് താഴേക്കിറങ്ങിയതും സാദിയും താഴെയിറങ്ങി. ഇയാൾക്കിപ്പെന്താ പറ്റിയത്..? ആകെ നിഷ്കുവാണല്ലോ..!!
" എന്താ ഇക്കാക്കാ കാര്യം..? "
പ്ലേറ്റ് കഴുകി സ്റ്റാൻഡിൽ വെച്ച് ഐശു സാദിയോട് ചോദിച്ചതും അവൻ ഒരു കോൾഗേറ്റ് ചിരി പാസാക്കി.
" അതുണ്ടല്ലോ.. അത് പിന്നെ ദാസാ.."
" എന്താടാ വിജയാ..? "
റൂമിലേക്ക് നടന്നതും സാദിയും അവൾക്ക് പിറകെ വെച്ചുപിടിച്ചു.
" ഇവൾടെ ഒരു കോമഡി.."
ഐശു തിരിഞ്ഞുനിന്ന് സാദിയെ ഒന്നിരുത്തി നോക്കി. ഇന്നെവിടെനിന്നെങ്കിലും തലക്ക് അടി കിട്ടിയോ..!!
" കാര്യമെന്താന്ന് പറ ഇക്കാക്ക..."
" അത് പിന്നെ... ഇന്റെ കീ.."
" കീയോ..? "
ഒരു നിമിഷം ഒന്നും മനസ്സിലാവാതെ നിന്നെങ്കിലും അടുത്തനിമിഷം തന്റെ മേശപ്പുറത്ത് കിടക്കുന്ന സാദിയുടെ ബൈക്കിന്റെ കീ ഐശുവിന്റെ മനസ്സിലേക്ക് ഓടിവന്നു. അപ്പോ അതാണ് ഈ സ്നേഹാഭിനയം..!!
" എന്നോട് വൈന്നേരം വല്ല്യ ഡയലോഗടിച്ച ആളല്ലേ..."
"അത് പിന്നെ.. അപ്പോഴല്ലേ.."
അവൾ സാദിയെ നോക്കി കണ്ണുരുട്ടി റൂമിലേക്ക് കയറിയതും മേശപ്പുറത്തിരുന്ന പേപ്പർ സാദി കൈയ്യിലെടുത്തു. റിഫുവിന് എന്തോ കോംപറ്റീഷന് വേണ്ടി ഐശു എഴുതിവെച്ച കഥയായിരുന്നു അത്. ഒന്ന് ഷൈൻ ചെയ്തുനോക്കിയാലോ..!
" എങ്ങനെണ്ട് ന്റെ സ്റ്റോറി..? "
കഥ മുഴുവൻ വായിച്ച് സാദി ഐശുവിന്റെ മുഖത്തേക്ക് നോക്കി. ആകെ ശോകമയമായിട്ടുണ്ട്. ഐശുവിനാണെങ്കിൽ തന്റെ ട്രാജഡി സ്റ്റോറി വായിച്ച് ഒരാൾ കരഞ്ഞാൽ ഹോ.. ഫയങ്കര ഹാപ്പിനെസ്സാ..
" പറയുന്നോണ്ടൊന്നും തോന്നരുത്.."
" ഏയ്.. ഇങ്ങൾ പറഞ്ഞോ.."
" ഇയ്യിന്റെ ചട്ടിയിൽ വീണ ചെമ്മീൻ എന്ന കഥ ഒന്ന് വായിക്കണം.. ഇതൊന്നും അതിന്റെ ഏഴയലകത്തെത്തൂല.. ഇത് വായിച്ചിട്ട് ഒരു ഫീലിംഗും വര്ണില്ല.."
ഇപ്പോൾ ഷൈൻ ചെയ്യാൻ നോക്കിയ താനാരായി..!!
" ഉയ്യോ.. അതൊക്കെ ഇക്കാക്കക്ക് ബുദ്ധിമുട്ടാവൂലേ.. തൽക്കാലം ഇതുംകൊണ്ട് പൊക്കോളൂ.."
മേശപ്പുറത്തുള്ള കീയെടുത്ത് സാദിയുടെ കൈയ്യിൽ കൊടുത്ത് അവൾ അവനെ പറഞ്ഞയക്കാൻ നോക്കി.
" ഏയ്.. എനിക്കെന്ത് ബുദ്ധിമുട്ട്.."
ഓ.. ഇങ്ങേരെ ഞാൻ..
" ഗെറ്റ് ഔട്ട്.."
അവനെ തള്ളി റൂമിന് വെളിയിലാക്കി അവൾ വാതിലങ്ങടച്ചു. ഹല്ല പിന്നെ.. മൂപ്പരുടെ ഒരു ചട്ടിയിൽ വീണ ചെമ്മീൻ..
നിലത്ത് മൂലയ്ക്ക് വെച്ചിരുന്ന തന്റെ ബാഗ് തുറന്നതും ആ ഗ്രൂപ്പ്ഫോട്ടോ ഐശുവിന്റെ കൈയ്യിലേക്ക് വീണു. അതിനെകുറിച്ച് അവൾ മറന്നുപോയിരുന്നെങ്കിലും അപ്രതീക്ഷിതമായി അത് അവളുടെ കൈയ്യിലേക്ക് വീണപ്പോൾ ഐശുവിനത് എടുത്തുവെക്കാൻ തോന്നിയില്ല. മേശയ്ക്കടുത്തുള്ള കസേരയിലിരുന്ന് ഫോട്ടോ മേശപ്പുറത്ത് വെച്ച് മാർക്കർ കൊണ്ട് അവൾ താൻ കണ്ടുപിടിച്ചവരെ ഓരോരുത്തരെയും മാർക്ക് ചെയ്തു. ഇതുവരെ പിടികിട്ടാത്ത രണ്ടുപേർക്ക് മുകളിൽ ക്വസ്റ്റ്യൻ മാർക്കിട്ടു. ആ ഫോട്ടോയിലേക്ക് വെറുതെ നോക്കിയിരുന്നതും ഐശുവിന് തട്ടിന്റെ മുകളിലെ ഫയൽ ഓർമ്മ വന്നു. ചിലപ്പോൾ അതിൽ ഇവരുടെ ഡീറ്റെയിൽസ് ഉണ്ടെങ്കിലോ...!!
ഈ പാതിരാത്രിക്ക് കോണിയെടുക്കാൻ വേണ്ടി പുറത്തുപോകാനെന്തായാലും വയ്യ, വെറുതെ എന്തിനാണ് പ്രേതങ്ങളെ പേടിപ്പിക്കുന്നത്..!! പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ശബ്ദമുണ്ടാക്കാതെ ഐശു താഴെ പോയി സ്റ്റൂളെടുത്ത് വന്നു. തട്ടിന്റെ താഴേക്ക് മേശ നീക്കിയിട്ട് അതിന്റെ മുകളിൽ സ്റ്റൂൾ കയറ്റിവെച്ചു. പ്ലാസ്റ്റിക്കിന്റെ സ്റ്റൂളാണ്. തന്റെ വെയിറ്റൊക്കെ ഇത് താങ്ങ്വോ ആവോ..!!
പടച്ചവനെ പാളിപോവല്ലേയെന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് സ്റ്റൂളിലേക്ക് കയറി. അധികം തിരയേണ്ടിവന്നില്ല, അന്ന് എറിഞ്ഞിട്ട മൂലയ്ക്ക് തന്നെ ആ ഫയൽ അച്ചടക്കത്തോടെ കിടക്കുന്നുണ്ട്. കൈയ്യെത്തിപ്പിടിച്ച് അതെടുത്ത് വേഗം താഴേക്കിറങ്ങി. മേശപ്പുറത്ത് നിന്ന് സ്റ്റൂൾ താഴേക്കിറക്കി ഐശു കസേര വലിച്ചിട്ട് അതിലിരുന്നു. ഫയൽ തുറന്ന് അതിലേ കടലാസുകളൊക്കെ പുറത്തെടുത്തു. കുറെ കണക്കുകളും മറ്റും കണ്ടതും അവൾ ചുണ്ട് കോട്ടി. ഓഫീസിൽനിന്നേ ഇതൊക്കെ ആവശ്യത്തിലധികം കാണുന്നതാണ്. ഇനി ഇവിടേം...
എല്ലാം പുറത്തെടുത്ത് മാറ്റിവെച്ച് അവസാനം ഏറ്റവും അടിയിലെ പേപ്പർ വലിച്ചെടുത്തതും ഐശു തേടിയത് അവൾക്ക് കിട്ടി. ഷെയർഹോൾഡേഴ്സെല്ലാം കൂടെ എഴുതിയ എഗ്രിമെന്റ്. ഒന്നാമത്തെ കക്ഷി അവളുടെ ഉപ്പ തന്നെ. രണ്ടാം കക്ഷി ജവാദിന്റെ ഉപ്പ അഷ്റഫും മൂന്നാമത്തേത് ജമാലും. ജമാലെന്ന് പറയുമ്പോൾ ഹാഫിസിന്റെ ഉപ്പയാവും. നാലാമത്തെ പേര് കണ്ടതും ഐശുവിന്റെ നെറ്റിചുളിഞ്ഞു - പുത്തൻപുരയിൽ അബ്ദുൽ കബീർ. അത് നാജിത്താന്റെ ഉപ്പയല്ലേ...??
ഗ്രൂപ്പ്ഫോട്ടോയിലേക്ക് നോക്കിയതും നാജിയയുടെ ഉപ്പയെ ഐശു തിരിച്ചറിഞ്ഞു. താൻ കണ്ടതുപോലൊന്നുമല്ല ഫോട്ടോയിൽ. അതാകും തനിക്കാദ്യമേ മനസ്സിലാവാതിരുന്നത്. അഷ്റഫങ്കിൾ മരിക്കുന്നതിന്റെ ഒരു വർഷം മുമ്പ് നാജിയയുടെ ഉപ്പ പുഴയിൽ മുങ്ങിമരിച്ചതാണല്ലോ.. ഏഴുവർഷം കഴിഞ്ഞില്ലേ, എങ്ങനെ ഓർത്തിരിക്കാനാ..!!
ഫോട്ടോയിൽ നിന്ന് കണ്ണെടുത്ത് അഞ്ചാമത്തെ ആളുടെ പേരിലേക്ക് നോക്കി - മൻസൂർ. എത്ര ഓർത്തിട്ടും അയാളാരാണെന്ന് പിടികിട്ടുന്നില്ല. ഫോട്ടോയിലേക്കും അയാളിലേക്കും ഐശു മാറിമാറിനോക്കി. ആ.. ആർക്കറിയാം. എത്ര ആലോചിച്ചിട്ടും ഓർമ്മ വരാതിരുന്നതും അവൾ എഗ്രിമെന്റിലേക്ക് തന്നെ കണ്ണോടിച്ചു.
രണ്ട് കോടി മുടക്കി അഞ്ചുപേരും കൂടെ തുടങ്ങിയ സ്ഥാപനമായിരുന്നു വെൽനെസ് ഫാർമസ്യൂട്ടിക്കൽസ്. അഷ്റഫങ്കിളും ഹാഫിയുടെ ഉപ്പയും അൻപത് ലക്ഷം വീതം. ഉപ്പയും മൻസൂറും മുപ്പത് ലക്ഷവും, കബീറങ്കിൾ നാൽപ്പത് ലക്ഷവും. അപ്പോഴാണ് ഉപ്പ ജയിലിലായിരുന്ന സമയത്ത് താനും വല്ലിപ്പയും ഉപ്പയുടെ ഷെയർ വിറ്റ് ആ കാശ് വാങ്ങാൻ വേണ്ടി മൻസൂറിന്റെയടുത്തു പോയത് ഐശുവിന്റെ ഓർമ്മയിലേക്ക് വന്നത്. ഫോട്ടോയിലേക്ക് നോക്കിയതും അയാളെ അവൾക്ക് വ്യക്തമായി ഓർമ്മ വന്നു.
അന്ന് നഷ്ടത്തിലായിരുന്ന കമ്പനി രണ്ടുകോടിക്ക് തന്നെ മറ്റൊരാൾക്ക് വിറ്റുവെന്നും ഉപ്പയുടെ ഷെയർ ഉപ്പ മുമ്പേ കൈപ്പറ്റിയതാണെന്നും പറഞ്ഞ് ഉപ്പ സൈൻ ചെയ്ത ഡോക്യുമെന്റ്സും അയാൾ കാണിച്ചുതന്നിരുന്നു. അതൊക്കെ അറിഞ്ഞിട്ടും ഉപ്പ എന്തിനാണ് തങ്ങളെ അയാളുടെ അടുത്തേക്ക് അയച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഐശുവിനന്ന് മനസ്സിലായിരുന്നില്ല. പിന്നീട് വല്ലിമ്മയുടെ പേരിലുള്ള സ്ഥലം വിറ്റാണ് കേസ് നടത്തിയത്. അന്ന് നടന്നതൊന്നും ഉപ്പയോട് പറഞ്ഞതുമില്ല..
പക്ഷെ, ഇപ്പോൾ അതാലോചിക്കുമ്പോൾ എന്തൊക്കെയോ പ്രശ്നങ്ങളുള്ളതുപോലെ. അഞ്ചുപേരിൽ ഒരാൾ കമ്പനി തുടങ്ങി ഒരു വർഷത്തിനുശേഷം ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിക്കുന്നു. അടുത്തവർഷം മറ്റൊരാളെ ആരോ കൊലപ്പെടുത്തുന്നു. രണ്ടാമത്തെയാളെ കൊന്നെന്ന കുറ്റം ചുമത്തി ഉപ്പയെ ജയിലിലടക്കുന്നു. കമ്പനി വിറ്റുവെന്നും ഓരോരുത്തരുടെയും ഷെയർ അവർ കൈപ്പറ്റിയെന്ന് രേഖകളുണ്ടെങ്കിലും ഉപ്പയ്ക്ക് കിട്ടേണ്ട മുപ്പതുലക്ഷം കിട്ടിയിട്ടില്ല. നൂറോ ഇരുന്നൂറോ രൂപയാണെങ്കിൽ ഉപ്പ മറന്നതാവുമെന്ന് കരുതാം. പക്ഷെ, മുപ്പതുലക്ഷം കിട്ടിയിട്ടും പിന്നെയും അത് വാങ്ങാനെന്ന് പറഞ്ഞ് ഉപ്പ തങ്ങളെ അങ്ങോട്ടയക്കുമോ..??
ഫോട്ടോയിലുള്ള മൻസൂറിന്റെ മുഖത്തേക്ക് നോക്കിയതും എന്തൊക്കെയോ സംശയങ്ങൾ ഐശുവിന്റെ മനസ്സിലേക്ക് വന്നു. ഉപ്പയുടെയും അഷ്റഫങ്കിളിന്റെയും ഇടയ്ക്കാണ് അയാൾ നിൽക്കുന്നതെന്നത് അവൾ ശ്രദ്ധിച്ചതും ഫർഹാന്റെ ശബ്ദം ഐശുവിന്റെ കാതിൽ മുഴങ്ങി.
" ഇയാളെ ഞാനൊരിക്കൽ ഫാസിക്കാന്റെ കൂടെ കണ്ടിരുന്നു.."
ഇനി ഇയാളാകുമോ ഫാസിക്കാനെ ബ്ലാക്ക്മെയിൽ ചെയ്യുന്നയാൾ..?!! അങ്ങനെയെങ്കിൽ അഷ്റഫങ്കിളിന്റെയും ആന്റിയുടെയും കൊലപാതകത്തിൽ ഇയാൾക്കെന്തെങ്കിലും പങ്കുണ്ടാവില്ലേ..?!!
തുറന്നിട്ട ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയതും ഈ ഫോട്ടോയിലുള്ളവർക്ക് പിറകിൽ എന്തൊക്കെയോ രഹസ്യങ്ങളുള്ളപോലെ തോന്നി അവൾക്ക്. തങ്ങൾ തേടികൊണ്ടിരിക്കുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഇതിലുള്ളതുപോലെ. പടച്ചവനേ,.. അതെന്തൊക്കെയാണെങ്കിലും തങ്ങൾക്കറിയിച്ചുതരണേയെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചതും പുറത്തുനിന്ന് മുല്ലപ്പൂവിന്റെ മണമുള്ള കാറ്റ് അവളെ വന്ന് തഴുകി. ഒരു നിമിഷം അതിന്റെ തണുപ്പിൽ അങ്ങനെയിരുന്നെങ്കിലും അടുത്ത നിമിഷം അവൾ അത്ഭുതത്തോടെ കണ്ണുതുറന്ന് പുറത്തേക്ക് നോക്കി. അടുത്തൊന്നും ഒരു മുല്ലവള്ളി പോലുമില്ലാതെ ഈ കാറ്റിനെങ്ങനെ മുല്ലയുടെ മണം വന്നുവെന്ന് അതിശയത്തോടെ ചിന്തിക്കുകയായിരുന്നു ഐശു.
( to be continued...)
ഐശുവിന്റെയും ജവാദിന്റെയും എതിരാളികളെ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുന്നു.. എങ്ങനെയാവും ജവാദും സംഘവും അവരെ കുടുക്കുക..?? ആരാണവർ..??
അടുത്ത ഭാഗം ബുധനാഴ്ച വരും.. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു...🙃