" സ്വന്തം എന്ന് തോന്നുന്ന
ചില ആളുകളേക്കാൾ
ജീവിതത്തിലേക്ക് കൂടപ്പിറപ്പായി
വരുന്നവരുണ്ട്,
സ്നേഹം വാരിക്കോരി
തരാൻ ദൈവം
പറഞ്ഞയച്ചവർ..!!"
- കടപ്പാട്
______________________________________
ഇരുമ്പഴികൾക്കപ്പുറമുള്ള കട്ടിലിൽ ശാന്തമായുറങ്ങുന്ന റോഷനെ ജവാദും സമീറും അമ്പരപ്പോടെ നോക്കിനിന്നുപോയി. നാസറിനൊപ്പം കാറിൽകയറുമ്പോൾ അതൊരു മെന്റൽ ഹോസ്പിറ്റലിലേക്കാവുമെന്ന് അവരിരുവരും ഊഹിച്ചിട്ട് പോലുമില്ലായിരുന്നു.
" സാർ.. ഇതാണ് നിങ്ങൾ ചോദിച്ച എന്റെ മകൻ റോഷൻ.."
നാസർ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സമീറിനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
" റോഷനെന്താ ഇവിടെ..?!"
സമീർ റോഷനിൽ നിന്ന് കണ്ണെടുക്കാതെ ചോദിക്കുമ്പോൾ ജവാദ് നാസറിന്റെ മറുപടി കേൾക്കാൻ അയാളിലേക്ക് കണ്ണയച്ചു.
" അർച്ചനയുടെ മരണശേഷം അവനിവിടെയാണ് സാറേ.. എന്നെപ്പോലും അവന് അറിയില്ല.."
" അർച്ചനയുടെ മരണശേഷോ..?!"
സമീർ നാസറിനെ നോക്കി നെറ്റിചുളിച്ചു.
" അതേ.. അർച്ചന മരിക്കുന്നതിന്റെ തലേദിവസം വീട്ടിലേക്ക് വന്നിരുന്നു.. അന്ന് റോഷൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.. അന്നെന്താ സംഭവിച്ചതെന്നറിയില്ല.. അവൻ ഞങ്ങളോട് പറഞ്ഞതുമില്ല.. അവൾ വന്നുപോയി എന്നുമാത്രാ പറഞ്ഞത്.. പിറ്റേന്ന് അവൾ ആത്മഹത്യ ചെയ്തെന്ന് കേട്ടതും റോഷന് അത് വല്ലാത്ത ഷോക്കായിരുന്നു.. അതിനുശേഷാണ് അവന്റെ മനസ്സിന്റെ താളം തെറ്റിയത്.. ആദ്യമൊക്കെ വല്ലാതെ വയലന്റായിരുന്നു.. ആരെയും അടുക്കാൻ പോലും സമ്മതിക്കില്ലായിര്ന്നു.. പുറത്തൊരാളും അറിയാതിരിക്കാനാ അവനെ ഇവിടെ കൊണ്ടുവന്നാക്കിയത്.. ഇതൊന്നും സഹിക്കാനുള്ള മനക്കരുത്തില്ലാത്തോണ്ടാവും റോഷന്റെ ഉമ്മ നേരത്തെ പോയത്.."
നാസർ കണ്ണടയൂരി കൈത്തലംകൊണ്ട് കണ്ണുതുടച്ചു. ജവാദ് അയാളുടെ തോളിലൂടെ കൈയ്യിട്ട് ആശ്വസിപ്പിക്കാനെന്നവണ്ണം അയാളെ ചേർത്തുപിടിച്ചു.
" നിങ്ങൾ വന്നത് റോഷനെകുറിച്ച് അന്വേഷിക്കാനാന്ന് എനിക്ക് തോന്നിയിര്ന്നു സാർ.. അച്ചുവിന്റെ മരണത്തിന്റെ തലേദിവസം എന്താ സംഭവിച്ചതെന്ന് അവന് മാത്രേ അറിയൂ.. പക്ഷേ അത് പറയാൻ പറ്റിയ അവസ്ഥയിലേക്ക് അവനെന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല.."
നാസർ സമീറിന്റെ മുഖത്തേക്ക് നോക്കിയതും അവൻ പതിയെ അയാളെ ശരിവെച്ചുകൊണ്ട് തലയാട്ടി. അയാൾക്കൊപ്പം ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ സമീറിന് അയാളോട് വല്ലാത്ത സഹതാപം തോന്നി. കാറിലേക്ക് കയറുന്നതിന് മുമ്പ് സമീർ അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി.
" അറിയാതെയാണെങ്കിലും നിങ്ങളുടെ ജീവിതത്തിലെ ചില പ്രശ്നങ്ങൾക്ക് കാരണം ഞാനാണ്.. എന്നോട് ക്ഷമിക്കണം.."
" എന്താ മോനേ ഇത്.. നിങ്ങൾ പോലും അറിയാതെയല്ലേ ഇതെല്ലാം സംഭവിച്ചത്.. അതിൽ ക്ഷമിക്കാനെന്തിരിക്കുന്നു.. സാരമില്ല.."
അവന്റെ തോളിൽ പതിയെ തട്ടികൊണ്ട് അയാൾ പുഞ്ചിരിയോടെ മറുപടി നൽകി. യാത്രപറഞ്ഞ് കാറിലേക്ക് കയറുന്നതിന് മുമ്പ് അവനൊന്നുകൂടെ അയാളെ തിരിഞ്ഞുനോക്കി.
" അൻസിയോട് ഞാനൊന്ന് സംസാരിച്ചുനോക്കിയാലോ..?!"
നാസർ പുഞ്ചിരിയോടെ തന്നെ നിഷേധഭാവത്തിൽ തലയാട്ടി.
" നിങ്ങൾ പറഞ്ഞാൽ അവളിപ്പോ കേൾക്കുമെന്നൊന്നും എനിക്ക് തോന്ന്ണില്ല.. പഴയ അൻസിയല്ല അവളിപ്പോ.."
നിമിഷങ്ങൾക്കകം അവന്റെ കാർ ഗേറ്റ് കടന്ന് റോഡിലേക്ക് കയറിയിരുന്നു. യാത്രയിലുടനീളം ഇരുവരും നിശബ്ദരായിരുന്നു. റോഷനെയും അൻസിയെയും തേടി പോകുമ്പോൾ ഇതൊന്നും തങ്ങൾ പ്രതീക്ഷിച്ചിട്ടുപോലുമില്ലായിരുന്നു. തനിക്ക് പരിചിതമല്ലാത്ത ഒരു വഴിയിലേക്ക് സമീർ കാർ തിരിച്ചതും ജവാദ് അമ്പരപ്പോടെ അവനെ നോക്കി.
" എങ്ങോട്ടേക്കാ സാറേ..?!"
സമീർ റോഡിൽനിന്ന് കണ്ണെടുക്കാതെ തന്നെ പുഞ്ചിരിച്ചു.
" ഒരു സ്ഥലം വരെ.. അവിടെയെത്തുമ്പോ കാണാം.."
കുന്നുകയറി കാർ ചെന്നുനിന്നത് ഒരു വലിയ സ്കൂളിന് മുമ്പിലെ ഗ്രൗണ്ടിലായിരുന്നു. കാറിൽ നിന്നിറങ്ങി സമീർ കാറിന്റെ ബോണറ്റിൽ ചാരിനിന്നു. അവനുപിറകെ ഇറങ്ങിയ ജവാദിന്റെ കണ്ണുകൾ അകലെയായി കാണുന്ന മലനിരകളിലേക്കാണ് നീണ്ടുപോയത്.
സമീറിനരികിൽ വന്ന് നിൽക്കുമ്പോഴും അവന്റെ കണ്ണുകൾ അവിടെത്തന്നെയായിരുന്നു.
" നീയീ സീനറി കാണിക്കാനാണോ എന്നെയിങ്ങോട്ട് കൊണ്ടുവന്നത്..?!"
ജവാദ് ചിരിയോടെ സമീറിന് നേരെ തിരിഞ്ഞതും സമീറും പുഞ്ചിരിച്ചു.
" അല്ല.. നിന്നോട് ഒരു സത്യം പറയാനാ.."
" എന്താണവോ..?!"
" നിന്റെ പേരന്റ്സിന്റെ കേസ് നടക്കുമ്പോ കോടതിമുറിയിൽ കുഴഞ്ഞുവീണുമരിച്ച ഒരാളെ നിനക്ക് ഓർമ്മണ്ടോ..?!"
നെറ്റിചുളിച്ചുകൊണ്ട് ജവാദ് ഇല്ലെന്നർത്ഥത്തിൽ തലയാട്ടുമ്പോൾ സമീറിന്റെ കണ്ണുകളിലെ തിളക്കം അവൻ കണ്ടിരുന്നു.
" ഫാസിലിന്റെ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടായിരുന്ന ഡോക്ടർ സുബൈർ.. അയാളും ഞാനും തമ്മിൽ ചെറിയൊരു റിലേഷനുണ്ടായിരുന്നു.."
" അയാൾ നിന്റെ.."
പറഞ്ഞത് മുഴുമിക്കാതെ ജവാദ് അമ്പരപ്പോടെ സമീറിനെ നോക്കുമ്പോൾ അവൻ പുഞ്ചിരിച്ചതേയുള്ളൂ.
" ഹാ.. എന്റെ ഉപ്പയാണ്.. പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ പറ്റാതെയാ ഉപ്പ അന്ന് കുഴഞ്ഞുവീണത്.. ഹോസ്പിറ്റലിലേക്ക് പോക്ണ വഴി മരിക്കേം ചെയ്തു.. കോടതിയിൽ സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ.. ഒന്ന് സ്റ്റീഫൻ ഡോക്ടറാണ്.. രണ്ടാത്തേത് എന്റെ ഉപ്പയും.. പക്ഷേ കേസിൽ വാദം കേട്ട് കഴിയുന്നതുവരെ ഉപ്പ ജീവിച്ചില്ല.. ഞാനീ കാക്കി തിരഞ്ഞെടുത്തതും ഈ കേസ് തെളിയിക്കാൻ വേണ്ടി ഓടിനടന്നതും എന്റെ ഉപ്പാക്ക് വേണ്ടിയാ.."
സമീറിന്റെ പുഞ്ചിരിയിൽ അഭിമാനം നിറഞ്ഞുനിന്നിരുന്നു. നിമിഷങ്ങളോളം പുഞ്ചിരിയോടെ പരസ്പരം നോക്കാതെ അവർ അങ്ങനെ നിന്നു.
" ഇനി ഞാനൊരു സത്യം പറയട്ടേ..?!"
ജവാദ് തിരിഞ്ഞ് സമീറിനെ നോക്കുമ്പോൾ അവനെന്താണ് പറയാനുള്ളതെന്ന് സമീറിന് അറിയാമായിരുന്നു.
" നമ്മൾ തമ്മിൽ ആദ്യം പരിചയപ്പെട്ടപ്പോൾ നിനക്കെന്നെ അത്രയ്ക്ക് പിടിച്ചില്ലയെന്നല്ലേ.."
" ഹാ.. അതുതന്നെ.."
ജവാദ് ചിരിച്ചുപോയി.
" അതെനിക്ക് അന്നേ മനസ്സിലായതാ.. അതിന് കാരണം ഐശുവാണെന്നും എനിക്കറിയായിരുന്നു.."
സമീർ ഉറക്കെ പൊട്ടിചിരിച്ചു.
" നീയങ്ങോട്ട് നോക്ക്.. ആ മാവിന്റെ ചുവട്ടിൽ വെച്ചാണ് ഞാൻ ഐശൂനെ പ്രപ്പോസ് ചെയ്തത്.. നീ പറഞ്ഞ സ്ഥിതിക്ക് അതുംകൂടെ നിനക്ക് കാണിച്ചുതരാന്ന് വെച്ചു.."
സ്കൂൾ ബിൽഡിങ്ങിനോട് ചേർന്ന് നിൽക്കുന്ന മാവിലേക്ക് ചൂണ്ടികൊണ്ട് സമീർ കളിയായി കണ്ണടച്ചുകൊണ്ട് പറഞ്ഞതും ജവാദ് ചിരിച്ചുകൊണ്ട് അവന്റെ തോളിൽ അടിച്ചു.
" പോടാ.."
ചിരിയടങ്ങിയതും ജവാദ് ഗൗരവത്തോടെ സമീറിനുനേരെ തിരിഞ്ഞു.
" അൻസീടെ കാര്യത്തിൽ നമ്മളെന്താ ചെയ്യാൻ പോവ്ണേ..?!"
" നമ്മക്കൊന്നും ചെയ്യാൻ പറ്റുമെന്ന് തോന്നണില്ല.. പക്ഷേ വേറൊരാൾക്ക് ചെയ്യാൻ പറ്റും.."
" ആർക്ക്..?!"
ജവാദ് സംശയത്തോടെ പുരികമുയർത്തി. സമീർ അവനെ തിരിഞ്ഞുനോക്കി പുഞ്ചിരിച്ചു.
" ഐശൂന്.."
______________________________
" ഞാനപ്പഴേ പറഞ്ഞില്ലേ ചേച്ചിയോട്.. ഒന്നുമുണ്ടാവില്ലാന്ന്.."
അമ്മുവിനെ നോക്കി കണ്ണടച്ചുകാണിച്ചുകൊണ്ട് അനു പറഞ്ഞതും അമ്മു ചിരിച്ചുകൊണ്ട് അവളുടെ തലയിലൊന്ന് കൊട്ടി.
" നീയത് വെറുതേ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്നെനിക്കറിഞ്ഞൂടേ.. അല്ലാതെ അച്ഛൻ എന്നെ വീട്ടിൽ കയറ്റുമെന്ന് അറിഞ്ഞോണ്ട് പറഞ്ഞതൊന്നുമല്ല.."
" ആ.. എങ്ങനെയാണെങ്കിലും ഞാൻ പറഞ്ഞതുപോലെ തന്നെ നടന്നില്ലേ.. അത് നോക്കിയാമതീ.."
അനു അവളെ നോക്കി കണ്ണുരുട്ടികാണിച്ചതും ഐശുവും റീത്തയും അടക്കിചിരിച്ചു.
" ഉവ്വുവ്വ്.. ഇനിയതിന്റെ പേരിൽ പിണങ്ങണ്ട.."
അമ്മു ചിരിയോടെ അവളുടെയടുത്ത് നിന്നെഴുന്നേറ്റു.
" എങ്കീ നിങ്ങളിരുന്ന് സംസാരിക്ക്.. ഞാനമ്മയുടെ അടുത്തേക്ക് ചെല്ലട്ടേ.."
വാതിൽ കടന്ന് അവൾ പുറത്തേക്ക് പോയതും ഐശുവും റീത്തയും അനുവിന്റെ ഇരുവശത്തും സ്ഥാനംപിടിച്ചിരുന്നു. അനു രണ്ടുപേരെയും നോക്കി എന്തെന്ന ഭാവത്തിൽ പുരികമുയർത്തി. ഐശു അവളുടെ പുതപ്പിനടിയിലേക്ക് നൂണ്ടുകയറിയതും റീത്തയും അവളെ പിന്തുടർന്നു.
" ഏയ്.. രണ്ടും കൂടി ഇതെങ്ങോട്ടാ.."
" അമ്മേടെ ബിരിയാണിയും പഴംപൊരിയുമെല്ലാം തിന്നിട്ടിപ്പോ ഉറക്കം വരുന്നു.. ഗുഡ്നൈറ്റ്.."
അനുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഐശു ചിരിയോടെ പറഞ്ഞ് കണ്ണടച്ചതും അനു തിരിഞ്ഞ് റീത്തയെ നോക്കി. അവളെപ്പഴോ കണ്ണടച്ച് ഉറക്കം പിടിച്ചിരുന്നു. ചിരിയോടെ തലയാട്ടികൊണ്ട് അനുവും ഇരുന്നിടത്തുനിന്നും അവർക്കിടയിലേക്ക് ഊർന്നിറങ്ങി കണ്ണടച്ചു. നിമിഷങ്ങൾ കഴിഞ്ഞ് തിരികെ വന്ന അമ്മു കണ്ടത് കെട്ടിപ്പിടിച്ച് ഉറങ്ങുന്ന മൂവരെയുമാണ്. ചിരിയോടെ പതിയെ വാതിലടച്ച് അമ്മു പുറത്തേക്ക് പോയി.
_______________________________
ജവാദ് ഫോണുംനോക്കി കിടക്കുമ്പോഴാണ് മഹി അകത്തേക്ക് കയറിവന്നത്. അവന്റെ ഫോണും പിടിച്ചുവാങ്ങി പുതപ്പുമെടുത്ത് മഹി പുറത്തേക്ക് നടന്നു.
" ഡാ.. എന്താടാ ഇത്..?!"
ജവാദ് ഞെട്ടലോടെ എഴുന്നേറ്റുകൊണ്ട് മഹിയെ പിടിച്ചുനിർത്തി. മഹി തിരിഞ്ഞുനിന്ന് അവനെയൊന്ന് നോക്കി.
" അതേയ്.. ഇന്ന് മുപ്പതാം തിയ്യതിയാ.. ഈ മാസത്തിലെ ലാസ്റ്റ് നൈറ്റ്.."
" ഓ.. ഇന്നാണല്ലേ നമ്മടെ സ്ലീപ്പിംഗ് ടുഗതർ.."
ജവാദ് ചിരിച്ചുകൊണ്ട് തലയണയുമെടുത്ത് ലൈറ്റണച്ച് ഹാളിലേക്ക് നടന്നു. റോബിയും കാർത്തിയും ഹാഫിയും എപ്പഴോ നിലത്തെടുത്തിട്ട മെത്തയിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്ന ഹാഫിയെയും കാർത്തിയും കണ്ട് ജവാദ് ചിരിച്ചുപോയി.
" ഇവമ്മാരെന്നും ഒരുമിച്ചല്ലേ കിടക്കാറ്.. എന്നിട്ടും ഇന്ന് ഷോയുമായി ഇറങ്ങിയിരിക്കാണല്ലേ.."
ചിരിയോടെ തലയാട്ടികൊണ്ട് ജവാദ് റോബിയുടെയരികിൽ വന്ന് കിടന്നു. ജവാദിനെ കണ്ടതും റോബി ഫോൺ ഓഫ് ചെയ്ത് വെച്ചുകൊണ്ട് ഒന്നിളിച്ചു.
" ഈ പാതിരാത്രിയെങ്കിലും ആ കൊച്ചിനെ ഒന്ന് വെറുതെവിട് റോബിച്ചാ.."
" അതിന് അവൾക്കാര് മെസേജ് അയച്ചു.. ഞാൻ ഹോസ്പിറ്റലീന്ന് വന്ന മെസേജ് നോക്കുവായിരുന്നു.."
റോബി അവനെനോക്കി കണ്ണുരുട്ടികൊണ്ട് മറുപടി പറഞ്ഞതും ഹാഫി തലയുയർത്തി അവരിരുവരെയും ഒന്ന് നോക്കിയിട്ട് വീണ്ടും അവിടെതന്നെ കിടന്നു.
" നാളെ ഇവിടുള്ളോര് അവൾടെ വീട്ടിലേക്ക് പോകുന്നത് നീയവളോട് പറഞ്ഞിട്ടുണ്ടോ..?!"
അവരുടെയടുത്ത് വന്ന് കിടന്ന മഹി പെട്ടെന്ന് തലയുയർത്തി റോബിയെ നോക്കി.
" ഇല്ല.. സർപ്രൈസ് ആയ്ക്കോട്ടേ.."
" മിക്കവാറും നാളെ നമ്മടെ മൂന്നുപേരുടെയും കാര്യത്തിലൊരു തീരുമാനമാവും.."
മഹി സീലിങ്ങിലേക്ക് നോക്കികൊണ്ട് ദയനീയമായി തലയാട്ടി.
" നമ്മുടേതല്ല.. നിന്റെ.. റീത്തയും ഐശുവും ഇതൊക്കെ എക്സ്പെക്റ്റ് ചെയ്താ നിക്ക്ണേ.. പക്ഷേ അനുമോൾ ഇതൊന്നും ഒട്ടും പ്രതീക്ഷിക്കുന്നുണ്ടാവില്ല.."
" യായാ.. പോരാത്തതിന് ഐശൂന്റേം റീത്തേടേയും കൂടെകൂടി അനുവും ഇപ്പോ ടെററായിട്ടുണ്ട്.. നീ തീർന്നെടാ തീർന്ന്.."
റോബിയെ പിന്താങ്ങികൊണ്ട് ജവാദും കൂടെ പറഞ്ഞതും മഹി ദയനീയമായി അവന് നേരെ നോട്ടമെയ്തു.
" മനുഷ്യനെ വെറുതേ പേടിപ്പിക്കാണല്ലേ തെണ്ടി.."
" ഓ.. പിന്നെ... നിന്നെ പേടിപ്പിച്ചിട്ട് ഞങ്ങക്കെന്ത് കിട്ടാനാ.."
ജവാദ് തിരിഞ്ഞ് റോബിയെ നോക്കി കണ്ണടച്ചുകാണിച്ചു.
" അത് വിട്.. നീ നമുക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തോ..?!"
ജവാദ് തിരിഞ്ഞ് മഹിയെ നോക്കി പുരികമുയർത്തി.
" മറ്റന്നാളേക്കല്ലേ.. അത് നാളെ ബുക്ക് ചെയ്യാം.. നമ്മൾ രണ്ട് പേരല്ലേ ഉള്ളൂ..?! "
" ഞാനുമുണ്ട്.."
" അപ്പോ മൂന്ന്.. ഹാഫിയും കാർത്തിയും ഉണ്ടോ..?!"
മഹി തലയുയർത്തി അവരെ രണ്ടുപേരെയും നോക്കി.
" ഇല്ല.. ഞങ്ങളും കൂടെ വന്നാൽ ഇവിടെ ഫാമിലിയെ നോക്കാനാരാ..?!"
ഹാഫിയുടെ മറുപടി കേട്ടതും റോബി അവനെയൊന്നിരുത്തി നോക്കി.
" എന്നിട്ട് നീയായിര്ന്നു ഇത് വരെ ഈ ഫാമിലിയെ മുഴുവൻ നോക്കിയത്.. മുംബൈയിലെത്തിയാ ഓഫീസിൽ പോകേണ്ടിവരുമെന്നതുകൊണ്ട് മാത്രല്ലേ നീ വരാണ്ടിരിക്ക്ണേ..?!"
ഹാഫി റോബിയെ നോക്കി കണ്ണുരുട്ടിയിട്ട് പിണക്കം നടിച്ച് തിരിഞ്ഞുകിടന്നതും മഹിയുടെ ഫോൺ ശബ്ദിച്ചതും ഒരുമിച്ചായിരുന്നു.
" ഈ നേരത്തിതാരാ..?!"
നെറ്റിചുളിച്ചുകൊണ്ട് മഹി ഫോൺ കൈയ്യിലെടുത്തു.
" ആരാ..?!"
ജവാദും മഹിയെ നോക്കി പുരികമുയർത്തി.
" ആരാന്ന്..?!"
ഹാഫി കിടന്നിടത്തുനിന്ന് ചാടിയെഴുന്നേറ്റ് ഉറക്കെ ചോദിച്ചു.
" അതേയ്.. ഓവറാക്കികൊളമാക്കണ്ട.."
ഹാഫിയെ പിടിച്ചുകിടത്തി റോബി അവനെ നോക്കി പുഞ്ചിരിച്ചു.
" അരുണാടാ.."
ആവേശത്തോടെ പറഞ്ഞുകൊണ്ട് മഹി അരുണിന്റെ വീഡിയോകോൾ അറ്റൻഡ് ചെയ്തു.
" അളിയോ.."
അഞ്ചുപേരും ഒരേനിമിഷം വിളിച്ചതും മറുവശത്ത് അരുണിന്റെ പൊട്ടിച്ചിരി ഉയർന്നു.
" എന്റെ ടൈമിങ്ങ് തെറ്റിയിട്ടില്ല.. ഇന്ന് അളിയമ്മാരുടെ സ്ലീപ്പിങ്ങ് ടുഗതറാണല്ലേ.."
ചിരിയോടെ കണ്ണടച്ചുകാണിച്ചുകൊണ്ട് അരുൺ പറഞ്ഞതും മഹി തലയാട്ടി ശരിവെച്ചു.
" യായാ.. ഇന്നല്ലേ ഈ മന്തിലെ ലാസ്റ്റ് ഡേ.."
" ലിവിങ്ങ് ടുഗതറന്നൊക്കെ കേട്ടിരുന്നെങ്കിലും സ്ലീപ്പിങ്ങ് ടുഗതറെന്ന് കേൾക്കാൻ തൊടങ്ങിയത് നിങ്ങടെയടുത്തെത്തിയപ്പോഴാ.. അതിരിക്കട്ടെ.. എന്തൊക്കെയാ അളിയൻസ് വിശേഷങ്ങൾ..?!"
അരുൺ താനിരിക്കുന്ന കസേരയിലേക്ക് ഒന്നുകൂടെ ചാഞ്ഞിരുന്നതും മഹി എല്ലാവരെയും കാണാവുന്ന വിധത്തിൽ ഫോൺ ഉയർത്തിപ്പിടിച്ചു.
" ഞങ്ങളിവിടെ ഹോളിഡേ എൻജോയ് ചെയ്യല്ലേ അളിയാ.."
" യായാ.. എൻജോയ് ചെയ്യാണെന്ന് ഞാനറിഞ്ഞു.. എന്റെ മൂന്ന് അളിയൻമാർ പെണ്ണ് കെട്ടാൻ തീരുമാനിച്ചെന്നും നാളെ വീട്ടുകാരെല്ലാം പെണ്ണുകാണാൻ പോകുന്നുണ്ടെന്നൊക്കെ എന്റെ കെട്ട്യോൾ പറഞ്ഞു.."
" ഈ ചേച്ചിടെ ഒരു കാര്യം.. അപ്പോഴേക്ക് ന്യൂസ് കൊടുത്തു.."
ജവാദ് നാണമഭിനയിച്ച് മുഖംതിരിച്ചതും അരുൺ ഉറക്കെ പൊട്ടിചിരിച്ചു.
" ഇല്ലാത്ത നാണം കാണിക്കാൻ നിക്കല്ലേ ജവാദേ.. അല്ല.. എന്തേ മൂന്നുപേരും പെണ്ണുകെട്ടാനൊക്കെ തീരുമാനിച്ചത്..?!"
" എന്താ ചെയ്യാ.. ഇവരെല്ലാം കൂടെയിങ്ങനെ നിർബന്ധിച്ചപ്പോ ഞങ്ങളങ്ങ് സമ്മയ്ച്ചു.."
" യെന്തോ.. യെങ്ങനെ..?!"
റോബിയുടെ മറുപടി കേട്ട ഹാഫി തലയുയർത്തി റോബിയെ ഒന്നടിമുടി നോക്കി.
" അല്ല.. ഞങ്ങള് നിർബന്ധിച്ചപ്പോ നിങ്ങൾ സമ്മയ്ച്ചൂന്ന്.."
റോബി തിരിഞ്ഞ് അരുണിനെ നോക്കി ഇളിച്ചുകാണിച്ചു.
" ആ.. അങ്ങനെ പറ.."
റോബി ഹാഫിയെയും കാർത്തിയെയും നോക്കി ചുണ്ടുകോട്ടി.
" ബൈ ദ വേ.. നിങ്ങള് പെട്ടെന്ന് കല്യാണം ഫിക്സ് ചെയ്യാൻ നോക്ക്.."
" അതെന്തിനാ.. അതോണ്ട് നെനക്കെന്താ കാര്യം..?!"
ജവാദ് അരുണിനെ നോക്കി നെറ്റിചുളിച്ചു.
" ഹ.. അതെന്ത് ചോദ്യാ ജവാദേ.. നിങ്ങടെ കല്യാണം ഒറപ്പിച്ചാലല്ലേ ആ പേരും പറഞ്ഞ് അരുണളിയന് നാട്ടിലേക്ക് പറക്കാൻ പറ്റൂ.."
ഹാഫി അരുണിനെ നോക്കി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചതും അരുൺ ഉറക്കെ ചിരിച്ചു.
" ഹാഫീ.. നീയെന്നെ വല്ലാതെ അങ്ങ് മനസ്സിലാക്കിക്കളയുന്നു.."
" അഹേം.. താങ്ക്യൂ.. താങ്ക്യൂ.."
ഹാഫി ഷർട്ടിന്റെ കോളറൊന്ന് കയറ്റിയിട്ട് അരുണിനൊന്ന് ചിരിച്ചുകൊടുത്തു.
" അത് പിന്നെ അങ്ങനാണല്ലോ.. ഒരു കൂതറക്കേ മറ്റൊരു കൂതറയേ മനസ്സിലാക്കാനാവൂ.."
മഹി ഇരുവരെയും കളിയാക്കിയതും ജവാദും റോബിയും കാർത്തിയും പൊട്ടിചിരിച്ചു. ഹാഫി അവരെ നോക്കി ചുണ്ടുകോട്ടി അരുണിനെ നോക്കി.
" അളിയോ.. ഈ പരിഹാസത്തിന് നമുക്ക് പകരം വീട്ടണം.. അളിയൻ വരുമ്പോ ഈ ബ്ലഡി അളിയൻമാർക്കൊന്നും ഒന്നും കൊണ്ടുവരണ്ട.. ഈ ഹാഫിമോന് മാത്രം ഒരുപെട്ടി സാധനം വാങ്ങിച്ചോ.."
റോബിയെ നോക്കി ഹാഫിയൊന്ന് പുച്ഛിച്ചതും റോബി അടക്കിച്ചിരിച്ചു.
" ഈ ഡയലോഗ് എപ്പഴാ വരാ വരാന്ന് നോക്കിയിരിക്കായിര്ന്നു ഞാൻ.. ഹാഫീ.. ഇപ്പോ എനിക്ക് സന്തോഷായെടാ..."
അരുണിന്റെ മറുപടി കേട്ട് ഹാഫിയും അവനെ ദയനീയമായി നോക്കി.
" എല്ലാരും കൂടെ എനിക്കിട്ട് വെക്കാണല്ലേ.."
പൊട്ടിചിരിയും തമാശകളുമായി ആ സംസാരം അങ്ങനെ നീണ്ടുപോയി. അര മണിക്കൂറിന് ശേഷം അരുൺ ഫോൺ കട്ട് ചെയ്യുമ്പോൾ എല്ലാവരും ഒരുപോലെ കോട്ടുവായിട്ട് തുടങ്ങിയിരുന്നു. പതിഞ്ഞ ശബ്ദത്തിൽ ഗുഡ്നൈറ്റ് പറഞ്ഞ് ഓരോരുത്തരായി ഉറക്കത്തിലേക്ക് വഴുതിവീണു.
( to be continued...)
ഈ പാർട്ട് നന്നായിട്ടില്ലെന്നറിയാം.. എഴുതിവന്നപ്പോൾ ഇങ്ങനെയായിപ്പോയി.. നിങ്ങളങ്ങ് ക്ഷമീ.. അപ്പോ ഈ പാർട്ടിനെകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു..🙃