" ആഗ്രഹിക്കും പോലെ
മനോഹരമല്ലെങ്കിലും
കാലം
കാത്തുവെക്കുന്നതെല്ലാം
മനോഹരം തന്നെ
ആയിരിക്കും..!!"
- അഭിരാമി
_______________________________________
" എന്നാലും ആ കൊച്ച് അങ്ങനൊക്കെ ചെയ്തെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.."
മഹിയുടെ അച്ഛൻ ദേവൻ അവിശ്വസനീയതയോടെ തലയാട്ടി.
" പഷേ ദേവച്ഛൻ വിശ്വസിക്കണം.. അതാണ് സത്യം.."
കാർത്തി കാര്യമായി പറഞ്ഞുകൊണ്ട് വീണ്ടും തന്റെ ഫോണിലേക്ക് നോക്കി. രാവിലെ തന്നെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ അവരെ ജവാദും റോബിയും മഹിയും കൂടെ ചെന്നാണ് കൂട്ടികൊണ്ടുവന്നത്. ആഷിയെ തലേദിവസം റോയി അവന്റെ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ച് കൊണ്ടുപോയിരുന്നു. വീട്ടിലെത്തിയതും ക്ഷീണം പോലും വകവെക്കാതെ കഥ കേൾക്കാനിരുന്നതായിരുന്നു എല്ലാവരും.
" അച്ഛനെപോലല്ലേ മക്കളാവൂ.."
ഹാഫി കണ്ണുരുട്ടികൊണ്ട് പറഞ്ഞതും ജമാൽ അവനെയൊന്നിരുത്തി നോക്കി.
" എന്നിട്ട് നിനക്കെന്റെ ഒരു സ്വഭാവവും കിട്ടിയിട്ടില്ലല്ലോ..?!"
" അതൊരു ചോദ്യാണ്.."
മഹി ഹാഫിയെ നോക്കി ചിരിയോടെ പുരികമുയർത്തിയതും ഹാഫിയവനെ നോക്കി ചുണ്ടുകോട്ടി.
" അല്ല.. ടാ.. ആ കൊച്ച് നിന്റെ കോളേജിൽ പഠിച്ചതല്ലേ..?!"
കാർത്തിയുടെ അമ്മ വീണ കാർത്തിയെ നോക്കി നെറ്റിചുളിച്ചു.
" ആണെന്ന് തോന്നുന്നു.. ഞാൻ പിന്നെ പഠിക്കുന്നതിൽ മാത്രം കോൺസൻട്രേറ്റ് ചെയ്തിരുന്നതോണ്ട് എനിക്കത്ര പരിചയമില്ല.."
കാർത്തി ഫോണിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞതും തൊട്ടടുത്തിരുന്ന മേഘ വാപൊളിച്ച് അവനെ നോക്കി.
" ലേശം ഉളുപ്പ്..?!"
അവളുടെ മുഖഭാവം കണ്ട റോബി ഉറക്കെ ചിരിച്ചുപോയി.
" ആ സാധനം അവന്റെ കൈയ്യിലില്ലാന്ന് ചേച്ചിക്കറിഞ്ഞൂടേ.."
" എന്നാലും നാലഞ്ച് മാസം ഇവിടെ നിന്നതല്ലേ.. എവിടന്നേലും വീണുകിട്ടികാണും എന്ന് കരുതി.."
മേഘയൊന്ന് നെടുവീർപ്പിട്ടു.
" ഇവമ്മാരൊരു കാലത്തും നന്നാവില്ല ചേച്ചീ..."
തന്നെ പുച്ഛിച്ചുകൊണ്ട് ചിരിക്കുന്ന ഹാഫിയെ ഉന്നംവെച്ച് കീർത്തി പറഞ്ഞതും അവനവളെ കനപ്പിച്ച് നോക്കി. അവളവനെ നോക്കി കൊഞ്ഞനംകുത്തി കാണിച്ചു, അവൻ തിരിച്ചും. മഹിയുടെ അമ്മ മീനാക്ഷിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്ന ജവാദ് അതുകണ്ട് ചിരിക്കുകയായിരുന്നു.
" നീ വല്ലാതെ കിണിക്കൊന്നും വേണ്ട.."
മീനാക്ഷി അവന്റെ തോളിൽ പതിയെ അടിച്ചു.
" എന്താണ് അമ്മക്കുട്ടീ.. കലിപ്പാവല്ലേ.."
ജവാദ് ചിരിയോടെ അവരുടെ താടിതുമ്പ് പിടിച്ച് കുലുക്കി.
" അവിടന്ന് വരുമ്പോ എങ്ങനെയിരുന്നവനാ.. ഇപ്പോ കണ്ടിലേ... ആകെ കോലം കെട്ടുപോയി.."
മീനാക്ഷി അവനെ നോക്കിപേടിപ്പിച്ചുകൊണ്ട് കണ്ണുരുട്ടി. മറ്റുള്ളവർ ചിരിയോടെ അവരുടെ സംസാരം കേട്ടിരുന്നു.
" അതൊക്കെ അമ്മക്കുട്ടിക്ക് തോന്നണതാണ്.. വയസ്സായിവരല്ലേ.. കാഴ്ചയൊക്കെ കുറഞ്ഞുകാണും.."
ജവാദ് അവരെ നോക്കി കണ്ണടച്ചുകാണിച്ചതും അവർ ചിരിയോടെ അവന്റെ തോളിലൊന്നുകൂടെ തല്ലി.
" പോടാ അവിട്ന്ന്.. എന്റെ കാഴ്ചയ്ക്കിപ്പഴും ഒരു കുറവുമില്ല.."
" എന്നിട്ടാവും അമ്മ പത്രം കാണുമ്പോഴേക്ക് എന്റെ കണ്ണടയിങ്ങെടുത്തേ മോനേയെന്ന് പറയാറ്.."
പിറകിലിരുന്ന മഹി ചിരിയോടെ അടക്കം പറഞ്ഞതും അവരവനെയൊന്ന് കനപ്പിച്ച് നോക്കി.
" നിന്നെയാരാടാ ഇങ്ങോട്ട് വിളിച്ചത്.. ഞാനും എന്റെ മോനും സംസാരിക്കുന്നതിൽ നീയിടപെടണ്ട.."
" ഓ.. ഞമ്മളില്ലേ.."
മഹി ചിരിയോടെ കണ്ണുരുട്ടികൊണ്ട് അടുത്തിരുന്ന റോബിയുടെ അനിയത്തി സ്റ്റെല്ലയുടെ തോളിലൂടെ കൈയ്യിട്ടു.
" നീ ബാ ചെല്ലക്കുട്ടീ.. നമ്മക്ക് വല്ല കാൻഡിക്രഷോ ടെംപിൾ റണ്ണോ കളിച്ചിരിക്കാം.."
" നമ്മക്ക് ഫ്രീഫയർ കളിക്കാം.. മഹിയേട്ടൻ എനിക്ക് പഠിപ്പിച്ചുതന്നാമതീ.."
സ്റ്റെല്ല വിടർന്ന കണ്ണുകളോടെ അവനെ നോക്കിയതും മഹി അവൾക്കുമുമ്പിൽ കൈകൂപ്പിയിരുന്നു.
" അയ്യോ വേണ്ട.. ഇവിടെയുള്ള രണ്ടുപേരെകൊണ്ട് തന്നെ മതിയായി.. ഇനി നീയും കൂടെ അത് പറയല്ലേ.."
" നീയവരെ നോക്കിയിരിക്കാതെ ചോദിച്ചതിന് ഉത്തരം പറയെടാ.."
അവരെ നോക്കി ചിരിക്കുന്ന ജവാദിനോട് പറഞ്ഞുകൊണ്ട് മീനാക്ഷി വീണ്ടും കണ്ണുരുട്ടി.
" ടെൻഷൻകൊണ്ടാവും അമ്മുക്കുട്ടീ.."
ജവാദ് അവരെ നോക്കി പുഞ്ചിരിച്ചു.
" നിനക്കെന്താടാ ഇത്ര ടെൻഷൻ.. നീ കാക്കിയിടാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായിലേ.. ഇവിടെത്തിയപ്പോ മാത്രം നിന്റെ ടെൻഷനങ്ങ് കൂടല്ലേ.."
" അത് മീനൂസിനറീലേ.. ആ നടാഷേം ജയും അടുത്തതാരെ കൊല്ലുമെന്ന ടെൻഷൻ.. ഐശൂനോട് എങ്ങനെ ഇഷ്ടം പറയുമെന്ന ടെൻഷൻ.. ഐശൂനെ ഇഷ്ടാന്ന് വല്ലിപ്പാനോട് എങ്ങനെ പറയുമെന്ന ടെൻഷൻ.. അങ്ങനെയൊരു ടെൻഷന്റെ മഹാപ്രളയത്തിലായിര്ന്നില്ലേ ഇവൻ.."
ഹാഫി പറഞ്ഞുനിർത്തികൊണ്ട് ദീർഘശ്വാസമയച്ചതും ഉച്ചത്തിലുള്ള പൊട്ടിച്ചിരി മുഴങ്ങിയിരുന്നു മുറിയിൽ. ജവാദ് അവനെ ചിരിയോടെ കനപ്പിച്ച് നോക്കി.
" ചേച്ചിയേ ആ പില്ലോ ഇങ്ങെറിഞ്ഞേ.."
ഹാഫിയിൽ നിന്ന് കണ്ണെടുക്കാതെ ജവാദ് മേഘയോട് പറഞ്ഞതും അവൾ അടുത്തുകിടന്ന ചെറിയ പില്ലോ അവന് എറിഞ്ഞുകൊടുത്തു. പണ്ടുമുതലേ മേഘയ്ക്ക് നല്ല ഉന്നമായതുകൊണ്ട് കൊണ്ടത് മഹിക്കായിരുന്നു.
" ചേച്ചിക്കിപ്പഴും ഒരു മാറ്റവുമില്ല.."
മഹി തലയാട്ടികൊണ്ട് കൈയ്യിലുള്ള പില്ലോ ഹാഫിയുടെ മുഖം ലക്ഷ്യമാക്കി ശക്തിയിൽ എറിഞ്ഞു.
" താങ്ക്സ്.."
ഒഴിഞ്ഞുമാറിയ ഹാഫി നിലത്തുവീണ പില്ലോ തലക്കടിയിൽ വെച്ച് നിലത്ത് നീണ്ടുനിവർന്നുകിടന്നു.
" അതങ്ങനൊരു സാധനം.."
ഹാഫിയുടെ ഉമ്മ തലയിൽ കൈവെച്ചുപോയി.
" അല്ല ജവാദേ.. ആ പെൻഡ്രൈവിനെ കുറിച്ച് വല്ല വിവരുണ്ടോ..?!"
കാർത്തിയുടെ അച്ഛൻ കിഷോർ ആകാംക്ഷയോടെ ജവാദിനെ നോക്കി.
" എവിടേ.. നോ ഐഡിയ.."
" നിങ്ങക്കീ വീട്ടിലൊക്കെയൊന്ന് തിരഞ്ഞൂടായിര്ന്നോ..?!"
ദേവന്റെ കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞു.
" ദേവച്ഛനറിയോ.. ഇന്നലെ ഈ വീട് മുഴുവൻ മറിച്ചിടായിരുന്നു ഞങ്ങള്.. അവസാനം കിട്ടിയ രണ്ട് പെൻഡ്രൈവിലാണെങ്കിൽ ജവാദ് പണ്ടെന്നോ കയറ്റിവെച്ച മേരിയോയും പ്രിൻസ് ഓഫ് പേർഷ്യയുമൊക്കെ ഉള്ളത്.. എന്തായാലും ഈ വീട്ടിലാ സാധനമില്ല.."
ഹാഫി നിഷേധഭാവത്തിൽ തലയാട്ടികൊണ്ട് ഉറപ്പിച്ചുപറഞ്ഞു.
" നിന്റെ ഉപ്പാന്റെ അടുത്തകൂട്ടുകാരെയടുത്ത് അന്വേഷിച്ചോ.. അവര്ടെ കൈയ്യിലുണ്ടെങ്കിലോ..?!"
" ഉപ്പയുടെ അത്ര ക്ലോസായിട്ടുള്ള ഫ്രണ്ട് അഹമ്മദങ്കിളാണ്.. അങ്കിളിന്റെ കൈയ്യിൽ..."
എന്തോ ഓർത്തശേഷം അവൻ ഫോണെടുത്ത് അഹമ്മദിന്റെ നമ്പറിലേക്ക് വിളിച്ചു. മറുവശത്ത് ഫോണെടുക്കാതിരുന്നതും അവൻ ഐശുവിന്റെ നമ്പറെടുത്തു. റിങ്ങ് ചെയ്യുന്ന ഫോൺ സ്പീക്കറിലിട്ടതും എല്ലാവരും ആകാംക്ഷയോടെ ഫോണിലേക്ക് കണ്ണുനട്ടിരുന്നു.
" ഹലോ.."
മൂന്നുനാല് റിങ്ങുകൾക്ക് ശേഷം മറുവശത്ത് ഐശുവിന്റെ ശബ്ദമുയർന്നു.
" ഐശ.. നിന്റെ ഉപ്പാക്കൊന്ന് കൊടുക്ക്.."
ജവാദ് ധൃതിയിൽ പറഞ്ഞതും മറുവശത്ത് ഒരാട്ടായിരുന്നു.
" പ്ഫാ.. എന്റെ ഫോണിൽ വിളിച്ച് എന്റെ ഉപ്പാക്ക് ഒന്ന് കൊടുക്കാൻ പറയ്ണോ.. യൂ ബ്ലഡി.."
ജവാദ് ദയനീയമായി ചുറ്റും നോക്കിയതും അവരെല്ലാം ചിരിച്ചുമറിയുകയാണ്.
" ഈ ഫോൺ നിന്റെ ഉപ്പാക്ക് കൊണ്ടുപോയി കൊടുക്കെടീ.."
അവൾ കാണില്ലെന്നറിഞ്ഞുകൊണ്ട് തന്നെ അവൻ ഫോണിലേക്ക് നോക്കി കണ്ണുരുട്ടി.
" നിങ്ങടെ ഫോണെനിക്കെങ്ങനെ കൊടുക്കാൻ പറ്റും.. എന്റെ ഫോണല്ലേ കൊടുക്കാൻ പറ്റൂ.. ഊഹൂഹൂ.."
" ഐശാ.."
അവന് ചിരിവന്നെങ്കിലും ശബ്ദത്തിൽ ഗൗരവം വരുത്തികൊണ്ട് ഒന്നുകൂടെ വിളിച്ചു.
" ഓ.. കൊടുക്കാം.. വല്ലിപ്പാക്ക് വീടുണ്ടാക്കുമ്പോ ഈ സ്റ്റെപ്പിന്റെ എണ്ണൊന്ന് കൊറച്ചൂടായിര്ന്നോ.."
ഐശുവിന്റെ ആത്മഗതം അവർ ഫോണിന്റെ ഇങ്ങേത്തലക്കൽ കേൾക്കുന്നുണ്ടായിരുന്നു.
" ഇവള് നിന്നേംകൊണ്ടേ പോവൂ.."
കിഷോർ ചിരിയോടെ പറഞ്ഞുകൊണ്ട് തലയാട്ടി. നിമിഷങ്ങൾക്കകം മറുവശത്ത് അഹമ്മദിന്റെ ശബ്ദം ഉയർന്നു. പക്ഷേ, മറുപടി അവരെ നിരാശരാക്കി.
" ഇല്ല വാദിമോനേ.. എന്റെ കൈയ്യിൽ തന്നിട്ടില്ല.. അങ്ങനൊരു സാധനം തരുന്നതിനെ പറ്റി സംസാരിച്ചിട്ടേല്ല്യ.. പഷേ അന്ന് രാത്രി നിന്റെ വല്ലിപ്പാനെ കണ്ട് വരാണെന്ന് പറഞ്ഞിര്ന്നു.. എന്തോ ഏൽപ്പിക്കാൻ പോയതാണെന്നും.."
അഹമ്മദിന്റെ മറുപടി കേട്ട് ജവാദ് ഫോണിൽനിന്ന് കണ്ണെടുത്ത് മറ്റുള്ളവരെ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി. വല്ലിപ്പ.. താനെന്തേ അത് നേരത്തെ ചിന്തിക്കാതിരുന്നത്..!!
_______________________________
മുറ്റത്തുനിന്ന് അഹമ്മദ് ജവാദുമായി സംസാരിക്കുമ്പോൾ ഐശു പത്രംവായിച്ചുകൊണ്ടിരിക്കുന്ന വല്ലിപ്പക്കരികിൽ വന്നിരുന്നു.
" എന്താ ഹാജ്യാരേ ബ്രേക്കിംഗ് ന്യൂസ്..?!"
പത്രത്തിന്റെ ആദ്യപേജിലേക്ക് പാളിനോക്കികൊണ്ട് ഐശു ചോദിച്ചതും വല്ലിപ്പ പത്രം താഴ്ത്തിപിടിച്ച് മൂക്കിൻതുമ്പത്തുവെച്ച കണ്ണടക്കുമുകളിലൂടെ ഐശുവിനെ നോക്കി.
" കള്ളക്കടത്തും അഴിമതിയും അല്ലാണ്ടെന്താ.. വന്ന് വന്നിപ്പോ ഇതൊക്കെ എഴുതിപ്പിടിപ്പിക്കാൻ പത്രത്തിന്റെ പേജും കൂടീട്ടുണ്ട്..."
" ഹതും ശരിയാണ്..."
ഐശു വല്ലിപ്പയെ ശരിവെച്ചുകൊണ്ട് തലയാട്ടിയതും ഒരു കാർ ഗേറ്റ് കടന്നുവന്നിരുന്നു. ഐശു നെറ്റിചുളിച്ചുകൊണ്ട് കാറിൽ നിന്നിറങ്ങുന്നവരെ നോക്കിനിന്നു. വല്ലിപ്പയുടെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ലായിരുന്നു.
" ആഹാ.. ബിഗ്ഗമ്മായിയും ഫാമിലിയുമാണല്ലോ.."
ഐശു ചിരിച്ചുകൊണ്ട് മുറ്റത്തിറങ്ങിചെന്ന് അവരെ സ്വീകരിച്ചു.
" ഞാനിന്നലെ രാവിലെ തന്നെ വരാനിറങ്ങിയതാ.. ഇവർക്കാണെങ്കിൽ സ്കൂളും കോളേജും.. വാപ്പയാ പറഞ്ഞത് ഇന്ന് വന്നാമതീന്ന്.. നീയിന്നലെ ഹോസ്പിറ്റലിലായതോണ്ട് വീട്ടിലെത്താൻ വൈകുംന്നും പറഞ്ഞു.. നേരം വെളുത്തപ്പൊ തന്നെ ഇങ്ങ് പോന്നു.."
റസിയ ഐശുവിനെ ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്ക് കയറി.
" ന്നെ കാണാൻ വരുമ്പോ കൊറച്ച് ഓറഞ്ചും മുന്തിരിയും ഒക്കെ വാങ്ങിക്കൂടായിരുന്നോ ഇങ്ങക്ക്..?!"
ഐശു അവരെനോക്കി കണ്ണടച്ചുകാണിച്ചതും പിറകിലുള്ള റഷ അടക്കിചിരിച്ചു.
" ഓ പിന്നെ..നീയിവിടെ പെറ്റുകെടക്കല്ലേ.."
" പോടീ.."
അവളെ നോക്കി ഐശു കണ്ണുകൂർപ്പിച്ചതും മറ്റൊരു കാർ ഗേറ്റ് കടന്നുവന്നു. അതിൽ നിന്നിറങ്ങിയവരെ കണ്ട് ഐശു വല്ലിപ്പാക്ക് നേരെ നീങ്ങിനിന്നു.
" സത്യംപറ.. ഇങ്ങളാണോ ഈ മീറ്റിങ്ങിന് പിന്നിൽ..?!"
വല്ലിപ്പയുടെ വെളുക്കെയുള്ള ചിരി കണ്ടതും ഐശുവിന് കാര്യം മനസ്സിലായി. കാറിൽ നിന്നിറങ്ങിയ നിസയും കുടുംബവും ചിരിയോടെ അകത്തേക്ക് കയറി. അരമണിക്കൂറിനകം എല്ലാവരും ഹാളിൽ സ്ഥാനംപിടിച്ചുകഴിഞ്ഞിരുന്നു.
" ഇൻക് പ്രധാനപ്പെട്ട ചെലതൊക്കെ പറയാൻ വേണ്ടിയാ എല്ലാരേം ഇന്ന് വിളിച്ചുവരുത്തിയത്..."
വല്ലിപ്പ സംസാരം തുടങ്ങിയതും മുകളിലേക്കുള്ള കോണിപ്പടിയിൽ ഇരിക്കുകയായിരുന്ന ഐശുവിന്റെ നെറ്റിചുളിഞ്ഞു.
" അഹമ്മദേ.. ഈ വീടും സ്ഥലവും സാദിമോന്റെ പേരിലാക്കാൻ ഞങ്ങളെല്ലാരും കൂടെ തീരുമാനിച്ചിട്ടുണ്ട്.."
ഐശുവിന്റെ ഉപ്പ അമ്പരപ്പോടെ വാപൊളിച്ച് നിൽക്കുമ്പോൾ സാദി ഐശുവിനെ നോക്കി പുച്ഛിച്ചു.
" കേട്ടല്ലോ.. ഇനി സാദിക്ക പറയും.. ഐശുമോൾ കേൾക്കും.."
ഐശു അവനെയൊന്ന് നോക്കിയിട്ട് ചുണ്ടുകോട്ടി.
" ഉപ്പാ.. അത് പിന്നേ..-"
എതിർപ്പ് പ്രകടിപ്പിക്കാൻ ശ്രമിച്ച ഐശുവിന്റെ ഉപ്പയെ വല്ലിപ്പ തടഞ്ഞു.
" നീയൊന്നും പറയണ്ട.. നിനക്കവകാശപ്പെട്ടതാ ഇത്.. പക്ഷേ ഇത് നിന്റെ പേരിലാക്കാത്തത് പണ്ട് നടന്നപോലെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്ക് ഇനിയും നീയ്യ് എല്ലാം ഇട്ടെറിഞ്ഞ് പോകുംന്ന് കരുതീട്ടാ.. സാദിയെന്തായാലും അങ്ങനൊന്നും ചെയ്യൂലാന്ന് ഇൻകൊറപ്പാ.."
അതോടെ ഐശുവിന്റെ ഉപ്പ മിണ്ടാതിരുന്നു. ഉപ്പയുടെ മുഖം കണ്ടിട്ട് ഐശുവിന് ചിരിവരുന്നുണ്ടായിരുന്നു. ഞാൻ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് കരുതുന്ന ആളാണ്.. ഇപ്പോൾ മിണ്ടാട്ടമില്ലാതായിരിക്കുന്നു..!!
" പിന്നേ.. നമ്മടെ ഹോസ്പിറ്റലിന്റെ കാര്യമാണ്.. അൻവറിനോട് സംസാരിച്ചപ്പോ ആൽഫക്കാര് തട്ടിയെടുത്ത ഹോസ്പിറ്റലിന്റെ മുപ്പത് ശതമാനം ഷെയർ നമുക്ക് തന്നെ കിട്ടാൻ സാധ്യതണ്ടെന്നാ പറഞ്ഞത്.."
ഫാസിലും അവന്റെ ഉപ്പയും അത് ശരിവെച്ചുകൊണ്ട് തലയാട്ടി.
" അങ്ങനെങ്കി ഫാസിക്കും ഐശുവിനും റെജിക്കും ഹോസ്പിറ്റലിന്റെ തൊണ്ണൂറ് ശതമാനം ഷെയറും തുല്യമായി വീതിച്ചുകൊടുക്കും.. ബാക്കി പത്ത് ശതമാനം എന്റെ പേരിലുമായിരിക്കും.. ആർക്കെങ്കിലും എതിർപ്പുണ്ടോ..?!"
വല്ലിപ്പ ഗൗരവത്തിൽ ചുറ്റിലും നോക്കിയതും ഇല്ലെന്നർത്ഥത്തിൽ പലരും തലയാട്ടി. ഐശുവിന്റെ കണ്ണുകൾ വല്ലിപ്പയിൽ തങ്ങിനിന്നു. അവളുടെ കണ്ണുകൾ കുറുകുന്നത് കണ്ട് വല്ലിപ്പ പുഞ്ചിരിയോടെ എന്തേയെന്ന ഭാവത്തിൽ പുരികമുയർത്തി.
" ഇത് വേണ്ടായിര്ന്നു ഹാജ്യാരേ.."
ദയനീയമായി തലയാട്ടികൊണ്ട് ഐശു പതുക്കെ പറഞ്ഞിരുന്നു.
_______________________________
ഷാദിയുടെ വീട്ടിലേക്ക് പോകുമ്പോൾ ജവാദിന്റെ കാർ അക്ഷരാർത്ഥത്തിൽ പറക്കുകയായിരുന്നു.
" ഒന്ന് പതുക്കെപ്പോടാ.."
കോ ഡ്രൈവർ സീറ്റിലിരുന്ന റോബി ജവാദിനെ നോക്കി അമ്പരപ്പോടെ പറയുമ്പോൾ പിറകിലിരുന്ന മഹി മുമ്പിലെ സീറ്റിൽ മുറുകെ പിടിച്ചിരുന്നു.
" ജവാദേ.. നിയമത്തിന് എസിപിയും മിനിസ്റ്ററുമൊന്നുമില്ല.. സ്പീഡ് കുറക്കെടാ.."
കണ്ണുരുട്ടികൊണ്ട് മഹിയവനെ ശാസിച്ചതും ജവാദ് ഇളിച്ചുകൊണ്ട് കാറിന്റെ വേഗത കുറച്ചു.
" നമ്മൾ തെരഞ്ഞുനടക്കുന്ന സാധനം അവിടെണ്ടെന്ന് കേട്ടപ്പോ എക്സൈറ്റമെന്റ് കൊണ്ട് സ്പീഡ് കൂടിപ്പോയതാ.."
റിയർവ്യൂ മിററിലൂടെ അവൻ മഹിയെ നോക്കി കണ്ണടച്ചുകാണിച്ചു.
" ഓ.. അവന്റെയൊരു എക്സൈറ്റ്മെന്റ്.. ഏതേലും ലോറീടെ മുമ്പിൽ കൊണ്ടുപോയി കേറ്റിയിരുന്നേൽ എല്ലാ എക്സൈറ്റ്മെന്റും തീരുമായിരുന്നു.."
റോബി അവനെയൊന്നിരുത്തി നോക്കിയതും ജവാദ് മറുപടിയായി ചിരിച്ചുകൊടുത്തു. ഷാദിയുടെ വീട്ടുമുറ്റത്ത് വണ്ടിനിർത്തുമ്പോൾ വല്ലിപ്പ അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറി മൂവരും ഹാളിൽ സ്ഥാനംപിടിച്ചതും വല്ലിപ്പ തന്റെ മുറിയിലേക്ക് കയറിപോയി. നിമിഷങ്ങൾക്കകം വളരെ ചെറിയൊരു പെട്ടിയുമായി വല്ലിപ്പ പുറത്തേക്ക് വന്നു.
" നിന്റെ ഉപ്പ ഇതിങ്ങനെ തന്നെ എനിക്ക് തന്നത്.. ഇത് നീ ചോദിക്കുമ്പോ നിനക്ക് തരണംന്ന് പറഞ്ഞു.. മറ്റാരെങ്കിലും അന്വേഷിച്ചാൽ എനിക്കറീലാന്ന് പറയാനും പറഞ്ഞു.. ഇന്ന് വരെ ഞാനീ പെട്ടി തുറന്നുനോക്കിയിട്ടില്ല.. അന്നേ നിന്റെ ഉപ്പാക്ക് നീയിത് തിരഞ്ഞുവരുംന്ന് ഉറപ്പുണ്ടായിരിക്കണം.."
തന്റെ കൈയ്യിലേക്ക് വല്ലിപ്പ തന്ന പെട്ടിതുറന്ന് ജവാദ് അതിനകത്തുണ്ടായിരുന്ന സാൻഡിസ്കിന്റെ പെൻഡ്രൈവ് പുറത്തെടുത്തു. അതിലേക്ക് നോക്കിനിൽക്കെ ജവാദിന്റെ കണ്ണുകൾ തിളങ്ങി. ഷാദിയുടെ ലാപ്ടോപ്പ് തുറന്ന് ജവാദ് പെൻഡ്രൈവ് അതിലേക്ക് കണക്ട് ചെയ്തു.
" അതേയ്.. വല്ല വൈറസും കേറ്റി എന്റെ ലാപ് കേടാക്കരുത്.."
പിറകിൽ നിന്ന ഷാദിയുടെ സംസാരം കേട്ട് റോബി അവനെയൊന്നുഴിഞ്ഞ് നോക്കി.
" അങ്ങനെ നിന്റെ ലാപ് കേടായാൽ ഞങ്ങളെല്ലാം കൂടെ നിനക്കൊരു ലാപങ്ങ് വാങ്ങിത്തരാം.. മതിയോ..?!"
" ധാരാളം.."
ഷാദി അവനെ നോക്കിയൊന്ന് ഇളിച്ചുകൊടുക്കുമ്പോൾ ജവാദ് ഫോൾഡറിൽ കണ്ട ആദ്യവീഡിയോ ഓപ്പൺ ചെയ്തിരുന്നു.
" ഹലോ.. ഞാൻ അർജുൻ ശങ്കറാണ്.. നിങ്ങളാരാണെന്ന് എനിക്കറിയില്ല.. നിങ്ങളീ വീഡിയോ കാണുമ്പോൾ ഞാനൊരുപക്ഷേ ജീവിച്ചിരിപ്പുണ്ടാകില്ല.. തേജ് പ്രതാപ് അഗർവാളെന്ന മനുഷ്യന്റെ യഥാർത്ഥ മുഖം തുറന്നുകാണിക്കാൻ വേണ്ടിയുള്ള എന്റെ ഉദ്യമത്തിൽ എനിക്ക് പലതും നഷ്ടപ്പെട്ടു.. ഈ വീഡിയോക്കൊപ്പം നൽകിയ തെളിവുകൾ ശേഖരിക്കാൻ ഞാൻ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്.. നിങ്ങളിത് കാണുന്നുണ്ടെങ്കിൽ നിങ്ങളയാളുടെ യഥാർത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കണം.. വിശ്വസിക്കാൻ പറ്റുന്ന ഒരുദ്യോഗസ്ഥന്റെ കൈയ്യിൽ ഈ തെളിവുകൾ ഏൽപ്പിക്കണം.."
കിതച്ചുകൊണ്ട് വളരെയധികം ഭീതിയോടെ ക്യാമറയിലേക്ക് നോക്കിപ്പറഞ്ഞുകൊണ്ടിരുന്നയാൾ പെട്ടെന്ന് സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമാവുകയും വീഡിയോ അവസാനിക്കുകയും ചെയ്തു. ഹാളിൽ കൂടിയിരുന്നവരെല്ലാം പരസ്പരം നോക്കി.
" ഇയാളാരാ..?!"
റോബിയുടെ ചോദ്യത്തിന് അറിയില്ലെന്ന ഭാവത്തിൽ ജവാദ് തലയാട്ടി.
" ഐ ഗോട്ട് ഇറ്റ്.."
( എനിക്ക് കിട്ടി )
തന്റെ ഫോണിൽ ഗൂഗിളെടുത്ത് അർജുൻ ശങ്കറെന്ന പേര് തിരഞ്ഞ മഹി പെട്ടെന്ന് പറഞ്ഞു.
" അർജുൻ ശങ്കർ.. ദ പോസ്റ്റെന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലെ ജേർണലിസ്റ്റായിരുന്നു.. രണ്ടായിരത്തി.."
പറഞ്ഞത് മുഴുമിക്കാതെ മഹി പെട്ടെന്ന് നിർത്തിയതും ജവാദും മറ്റുള്ളവരും അവനെ തിരിഞ്ഞുനോക്കി.
" എന്തേടാ..?!"
മഹി തലയുയർത്തി ജവാദിന്റെ കണ്ണുകളിലേക്ക് നോക്കി.
" എട്ടുവർഷം മുമ്പ് മുംബൈയിലെ സ്വവസതിയിൽ വെച്ച് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.."
മഹി പറഞ്ഞുനിർത്തിയപ്പോൾ ജവാദ് പതിയെ തലയാട്ടി.
" അപ്പോ അർജുൻ ശങ്കറെ കൊലപ്പെടുത്തിയാണ് നടാഷയും ജയും കേരളത്തിലെത്തിയത്.. മരണഭയത്താൽ അർജുൻ ആ പെൻഡ്രൈവ് എവിടെയുണ്ടെന്ന് പറഞ്ഞുകാണും.. അല്ലെങ്കിൽ മറ്റാരെങ്കിലും വഴി അവരത് അറിഞ്ഞുകാണും.."
" അർജുൻ ശങ്കറും നിന്റെ ഉപ്പയും തമ്മിലെന്താ ബന്ധം..?!"
" അറിയില്ല.."
ജവാദ് മറുപടി നൽകികൊണ്ട് ലാപ്ടോപിന്റെ സ്ക്രീനിലേക്ക് തന്നെ കണ്ണുനട്ടു.
" നിന്റെ ഉപ്പ പറഞ്ഞത് കൂടെ പഠിച്ച ഒരു സുഹൃത്ത് സൂക്ഷിക്കാനേൽപ്പിച്ചതാന്നാ... എന്റെ കൈയ്യിലാവുമ്പോ ആരും സംശയിക്കൂലാന്നും പറഞ്ഞു.."
വല്ലിപ്പയായിരുന്നു അത് പറഞ്ഞത്. ജവാദിന്റെ കണ്ണുകൾ അപ്പോഴും സ്ക്രീനിലുള്ള ഡോക്യുമെന്റ്സുകളിലൂടെയും വീഡിയോകളിലൂടെയും ഓടിനടന്നു. തേജ് പ്രതാപ് അഗർവാളെന്ന മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിന്റെ പ്രതിച്ഛായ അവർക്കുമുമ്പിൽ തകർന്നടിയുകയായിരുന്നു.
" നിങ്ങളൊരു ഹീറോയാണ് അർജുൻ ശങ്കർ.. എ റിയൽ ഹീറോ.."
താൻ തേടിനടന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പെൻഡ്രൈവിനകത്ത് കണ്ടെത്തിയപ്പോൾ ജവാദ് അതിശയത്തോടെ പറഞ്ഞു. ഇതേസമയം അവന്റെ പോക്കറ്റിൽ കിടന്ന് ശബ്ദിച്ചുകൊണ്ടിരുന്ന ഫോണിന്റെ ഡിസ്പ്ലേയിൽ സമീറിന്റെ പേര് മിന്നിമാഞ്ഞുകൊണ്ടിരുന്നു.
( to be continued...)
അപ്പോ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ.. കൊലപാതകപരമ്പരകളുടെ കാര്യത്തിൽ ഒരു തീരുമാനമായല്ലോ അല്ലേ.. ഇനി മറ്റു ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടി ബാക്കിയുണ്ട്.. അത് വഴിയേ വരുന്നതായിരിക്കും.. ശ്രദ്ധിക്കുക.. നിങ്ങളുടെ കമന്റുകൾ വളരെ വിലപ്പെട്ടതാണ്..😜🙃