" അർഹിക്കുന്നതേ
ആഗ്രഹിക്കാവൂ
എന്നൊന്നില്ല,
ആഗ്രഹിക്കുക
ചിലത്
പ്രതീക്ഷിക്കുക,
ജീവിതം
ഹാപ്പിയായിരിക്കും..!!"
- ജുറ
____________________________________
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ റീത്തയുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു റോബി. മഹി ഐശുവിനോട് പറഞ്ഞതുപോലെ തന്നെ അവനും ജവാദ് വന്നതുമുതലുള്ള കഥ പറയാൻ തുടങ്ങി. നടാഷയിലൂടെ അത് തേജ് പ്രതാപിലും അയാളിലൂടെ ജവാദിനെ ആക്രമിക്കാൻ വന്ന ഗ്യാങ്ങിലും വരെ കഥയെത്തിനിന്നു. റീത്ത അപ്പോഴും ശ്രദ്ധയോടെ അവനെ കേട്ടിരിക്കുകയായിരുന്നു.
" എന്നാലും നിങ്ങക്ക് ഞങ്ങളോടൊന്ന് പറയാമായിരുന്നു.."
ചുണ്ടുകോട്ടികൊണ്ട് റീത്ത ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ മുമ്പിൽ തെളിഞ്ഞുകാണുന്ന റോഡിലേക്ക് നോക്കിപറഞ്ഞതും റോബി ശബ്ദമില്ലാതെ ചിരിച്ചു.
" നിങ്ങക്കൊക്കെ ഒരു സർപ്രൈസായ്ക്കോട്ടേന്ന് കരുതി.."
അവളെ ഇടങ്കണ്ണിട്ട് നോക്കിയതും മറുപടിയായി രൂക്ഷമായൊരു നോട്ടമാണ് അവന് കിട്ടിയത്.
" ചർപ്രൈസല്ല.. ഞങ്ങൾ ഞെട്ടുമ്പോ ഞങ്ങടെ മുഖത്തുള്ള അമ്പരപ്പ് കണ്ട് നിങ്ങക്ക് സന്തോഷിക്കാനാന്ന് പറ.. ചർപ്രൈസ് പോലും.."
" ഹാ.. അങ്ങനേം പറയാം.."
ചിരിയോടെ റോബി മറുപടി പറയുമ്പോൾ റീത്ത കണ്ണുരുട്ടിയിട്ട് പുറത്തേക്ക് നോക്കിയിരുന്നു. ഇരുവർക്കുമിടയിൽ നിമിഷങ്ങളോളം നിശബ്ദത സ്ഥാനംപിടിച്ചു. ഇരുട്ടിനെ വകഞ്ഞുമാറ്റി കാർ മുമ്പോട്ടേക്ക് നീങ്ങികൊണ്ടിരിക്കുമ്പോൾ അതിവേഗം ഇരുവരുടെയും മനസ്സ് മറ്റെങ്ങോട്ടൊക്കെയോ സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ, റീത്ത തന്നെ ആ നിശബ്ദത ഭേദിക്കാൻ തീരുമാനിച്ചു.
" നിങ്ങടെ കഥ കേൾക്കുമ്പോ ശരിക്കെനിക്കസൂയ തോന്നുന്നുണ്ട് നിങ്ങളോട്.."
റോബിയുടെ ചുണ്ടിൽ അതിശയം നിറഞ്ഞ ഒരു പുഞ്ചിരി സ്ഥാനംപിടിച്ചു.
" എന്തിന്..?!"
റോഡിൽനിന്ന് ഒരു നിമിഷം കണ്ണെടുത്ത് അവൻ റീത്തയെ പാളിനോക്കി.
" ഇത്രേം സ്നേഹമുള്ള ഒരു ഫാമിലിയേയല്ലേ നിങ്ങക്ക് കിട്ടിയത്...."
തന്റെ മനസ്സിലുള്ളത് പറയാൻ പറ്റിയ സന്ദർഭം ഇതാണെന്ന് അവളുടെ മറുപടി കേട്ടപ്പോൾ റോബിക്ക് തോന്നി.
" എങ്കീ നീയും ഞങ്ങടെ കുടുംബത്തിലോട്ട് പോര്.."
ചിരിയോടെയുള്ള റോബിയുടെ മറുപടി കേട്ട് അവളവനെ കനപ്പിച്ച് നോക്കി.
" കാര്യം പറയുമ്പോ കളിയാക്കാൻ നിൽക്കരുത്.."
അടുത്തനിമിഷം റോബിയുടെ പൊട്ടിചിരി കാറിൽ ഉയർന്നിരുന്നു.
" ഞാൻ കാര്യം തന്നെയാ പറഞ്ഞത് മണ്ടീ.."
ചിരി നിർത്താൻ പാടുപെട്ടുകൊണ്ട് അവൻ പറയുമ്പോൾ റീത്തയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു. റോഡിനൊരുവശത്തേക്കിറക്കി റോബി കാർ നിർത്തിയിട്ട് തലതിരിച്ച് അവളെ നോക്കി.
" സീരിയസായിട്ട് തന്നാ പറഞ്ഞത്.. എന്റെ കെട്ട്യോളായിട്ട് അങ്ങ് പോര്.."
അവന്റെ കണ്ണുകളിലെ തിളക്കത്തിലേക്ക് അമ്പരപ്പോടെ നോക്കിനിന്ന റീത്ത അടുത്തനിമിഷം പൊട്ടിചിരിച്ചു.
" ഇപ്പോഴെങ്കിലും നിങ്ങക്കീ ചോദ്യമൊന്ന് ചോദിക്കാൻ തോന്നിയല്ലോ.. കർത്താവേ.. നീയെന്റെ പ്രാർത്ഥന കേട്ടല്ലോ.. താങ്ക്യൂ സോ മച്ച്.."
നെഞ്ചത്ത് കൈവെച്ച് റീത്ത മേലോട്ട് നോക്കി പറഞ്ഞപ്പോൾ റോബിയുടെ കണ്ണുകൾ ഒന്നുകൂടെ വിടർന്നു.
" നീയെന്താ പ്രാർത്ഥിച്ചത്..?!"
" നിങ്ങക്ക് കൊറച്ച് ധൈര്യം തരാൻ.."
റീത്ത അവനെ നോക്കി ഇളിച്ചുകാണിച്ചതും റോബി അവളെ നോക്കി കണ്ണുരുട്ടി.
" നിനക്കെന്നെ കണ്ടിട്ട് ഒരു ഭീരുവിനെപോലെ തോന്നിയോടീ..?!"
അവളെ നോക്കിപേടിപ്പിച്ചുകൊണ്ട് അവൻ മീശപിരിച്ചതും അവളൊന്ന് പുച്ഛിച്ചു.
" അതിനി തോന്നാനെന്തിരിക്കുന്നു.. ഇപ്പോ തന്നെ ഞാൻ തൊടങ്ങിയിട്ടതോണ്ടല്ലേ നിങ്ങളിത് ചോദിച്ചത് തന്നെ.."
റീത്ത അവനെ നോക്കി കണ്ണുരുട്ടിയതും റോബി ദയനീയമായി തലയാട്ടി.
" നീയെന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു.. സത്യത്തിൽ എനിക്ക് ഒടുക്കത്തെ ധൈര്യമാണെടീ.. നെനക്കറിയാഞ്ഞിട്ടാ.."
" എന്നിട്ടെന്താ നിങ്ങളിത് വരെ ഇതെന്നോട് ചോദിക്കാതിരുന്നേ..?!"
റീത്ത അവനെ നോക്കി പുരികമുയർത്തി.
" അത് പിന്നേ.. എന്റെ പിന്നാലേ കൊറേ പേൺപിള്ളേര് നടക്കുന്നോണ്ട് അവരിലാരെയെങ്കിലും ആക്സെപ്റ്റ് ചെയ്യണോ അതോ ഇനി റിസ്കെടുത്ത് നിന്നെ പ്രപ്പോസ് ചെയ്യണോന്ന് കൺഫ്യൂഷനടിച്ചിരിക്കായിരുന്നു.."
റോബി പിറകിലേക്ക് ചാരിയിരുന്നു ഷർട്ടിന്റെ കോളർ കയറ്റിയിട്ടതും റീത്ത വാപൊളിച്ചുപോയി.
" ഹൊ.. ഭയങ്കരം തന്നെ.. ഈ തള്ളും നിങ്ങക്ക് പാരമ്പര്യമായി കിട്ടിയതാണോ..?!"
അവളുടെ പരിഹാസം കേട്ട് അവൻ ചമ്മലോടെ അവളെ നോക്കി ചിരിച്ചു.
" ഇളി കണ്ടിലേ.. ഒരൊലക്കയുണ്ടായിരുന്നേൽ ഒന്ന് കിട്ടിയേനെ എന്റെ കൈയ്യീന്ന്.."
റീത്ത അവനെ നോക്കിപേടിപ്പിച്ചതും റോബി സൈഡിലേക്ക് നീങ്ങിയിരുന്നു.
" ഓ മൈ ഗോഡ്.. ഡെയ്ഞ്ചർ.. എങ്കീ ഞാൻ വേറെതേലും പെൺകൊച്ചിനെ പോയി കെട്ടിക്കോളാം.."
" അതോടെ നിങ്ങൾ തീരും.. ഒലക്കയാവില്ല.. ഞാൻ വല്ല തോക്കോ വാളോ ഒക്കെയാവും ഉപയോഗിക്കാ.."
കണ്ണുരുട്ടികൊണ്ടുള്ള അവളുടെ ഭീഷണി കേട്ട് ഉറക്കെ ചിരിച്ചുകൊണ്ട് അവൻ വീണ്ടും കാർ സ്റ്റാർട്ട് ചെയ്ത് റോഡിലേക്ക് കയറ്റി.
" ഓ.. ഇല്ല.. ഞാൻ വേറൊരു പെണ്ണിനെകുറിച്ച് ചിന്തിക്കാനേ പോകില്ല.."
" വെരിഗുഡ്.."
ചിരിയോടെ ഇരുവരും മുമ്പിലുള്ള റോഡിലേക്ക് നോക്കിയിരുന്നു.
" എനിക്ക് നിന്നോടൊരു റിക്വസ്റ്റുണ്ട് റീത്ത.."
പെട്ടെന്ന് റോബി ഗൗരവത്തിൽ പറഞ്ഞതും റീത്ത ചിരിച്ചതേയുള്ളൂ.
" എനിക്ക് എന്റെ കുടുംബവും കൂട്ടുകാരുമാണ് വലുത്.. അവര് കഴിഞ്ഞിട്ടേ ഈ ലോകത്തെന്തുമുള്ളൂ.. അത് ആക്സെപ്റ്റ് ചെയ്യാൻ പറ്റുമെങ്കിൽ മാത്രം നീയിതിന് നിന്നാൽമതിയെന്നാവും.. അല്ലേ..?!"
ചിരിയോടെ, തിളങ്ങുന്ന കണ്ണുകളോടെ റീത്ത ചോദിച്ചപ്പോൾ റോബിയുടെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു.
" നിനക്കതെങ്ങനെയറിയാം..?!"
" എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ നിങ്ങളെ കാണാൻ തുടങ്ങിയിട്ട് മാസങ്ങളായി.."
അവളുടെ മറുപടികേട്ട് ചിരിച്ചുകൊണ്ട് റോബി റീത്തയുടെ വീട്ടുമുറ്റത്തേക്ക് കാർതിരിച്ചു. അവരുടെ വരവും കാത്ത് എൽസയും ജോണിയും പൂമുഖത്ത് തന്നെയുണ്ടായിരുന്നു.
" എങ്കീ ശരി.. ഞാൻ പോട്ടെ.."
കാറിൽനിന്നിറങ്ങിയ റീത്തയോട് റോബി ചോദിച്ചതും അവൾ വീണ്ടും കണ്ണുരുട്ടി.
" പോയിവരാമെന്ന് പറ മനുഷ്യാ.."
" ഹാ.. പോയിവരാം.."
ചിരിയോടെ എൽസയെയും ജോണിയെയും കൈവീശികാണിച്ച് റോബി കാർ തിരിച്ചു. അവന്റെ കാർ ഗേറ്റ് കടന്ന് പോകുന്നതുംനോക്കി റീത്ത കുറച്ചുനേരം മുറ്റത്തുതന്നെ നിന്നു.
റീത്തയുടെ വീട്ടിൽനിന്നിറങ്ങിയയുടനെ റോബിയുടെ ഫോൺ ഉറക്കെ ശബ്ദിച്ചിരുന്നു. ഡിസ്പ്ലേയിൽ അന്നമ്മയുടെ മുഖം തെളിഞ്ഞപ്പോൾ റോബി ചിരിയോടെ കോൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.
______________________________
ഐശുവും ജവാദും മഹിയും ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ഒന്നരമണിക്കൂർ കാത്തിരുന്നതിന് ശേഷമാണ് സണ്ണി ഡോക്ടർ പുറത്തേക്കിറങ്ങിവന്നത്. പെട്ടെന്ന് തന്നെ മൂന്നുപേരും സംസാരം നിർത്തി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു. ഡോക്ടർ പുഞ്ചിരിയോടെ അവർക്കരികിലേക്ക് നടന്നുവന്നു.
" നിങ്ങക്കറിയാലോ.. ക്ലോസ് റെയ്ഞ്ചിൽനിന്ന് വേടിയേറ്റതാണ്.. അതോണ്ട് തന്നെ പരിക്കൽപം സീരിയസായിരുന്നു.. ബട്ട്, ഷീ ഈസ് ഓ കെ.."
ഡോക്ടർ അവരെ നോക്കി പുഞ്ചിരിച്ചതും മറുപടിയായി അവരും പുഞ്ചിരിച്ചു.
" താങ്ക്യൂ ഡോക്ടർ.."
ഐശു ഡോക്ടറെ നോക്കി പറഞ്ഞതും ഡോക്ടർ ചിരിച്ചു.
" ഇതെന്റെ ഡ്യൂട്ടിയല്ലേ ഐശൂ.."
" എന്നാലും നിങ്ങളൊരു താങ്ക്സൊക്കെ അർഹിക്കുന്നുണ്ടല്ലോ.."
" ഓ.. വെൽകം.. ബൈ ദ വേ.. ആ കുട്ടിക്കെങ്ങനെയാ അവരുടെ കൈയ്യിൽ കയറിപിടിക്കാൻ ധൈര്യം വന്നതെന്ന് എനിക്ക് മനസ്സിലാവണില്ല.. ഇതിനകത്ത് കയറ്റിയതുമുതൽ അലറിക്കരയായിരുന്നു.. ഇപ്പോ ആൾ മയക്കത്തിലാണ്.."
ഡോക്ടർ ഐശുവിനെ നോക്കിയാണ് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത്
മഹിയാണ്.
" അതാ എനിക്കും മനസ്സിലാകാത്തത്.. അവക്കെവിടെന്നാ ഈ ധൈര്യമൊക്കെ വന്നതെന്ന്.."
താടിയിലൂടെ വിരലോടിച്ച് മഹി നെറ്റിചുളിച്ചതും ഐശു ചിരിച്ചുകൊണ്ട് കൈകൾ രണ്ടും നെഞ്ചിൽ പിണച്ചുകെട്ടി.
" ഡോൺഡ് അണ്ടർ എസ്റ്റിമേറ്റ് ദ പവർ ഓഫ് എ കോമൺ വിമൺ.."
ജവാദ് തലചെരിച്ച് അവളെയൊന്ന് നോക്കി.
" അതങ്ങനെയല്ലല്ലോ ഷാരൂഖ് ഖാൻ പറഞ്ഞത്..?!"
ഐശു അവനെ നോക്കി കണ്ണുരുട്ടി.
" പക്ഷേ.. അങ്ങനെയാണ് ആയിശ ഇസ്മത്ത് പറഞ്ഞത്.."
" നെനക്കിതൊക്കെ എവിടന്ന് കിട്ട്ണൂ.. എന്ത് പറഞ്ഞാലും മറുപടിയുണ്ടല്ലോ..?!"
മഹി അവളെ നോക്കി അമ്പരപ്പോടെ പുരികമുയർത്തിയതും സണ്ണി ഡോക്ടർ ചിരിയോടെ അതെല്ലാം കേട്ടുനിൽക്കുകയായിരുന്നു.
" അതിന് ബുദ്ധിയുണ്ടായാൽ മതി.."
" വെറും ബുദ്ധിയല്ല.. കുരുട്ടുബുദ്ധി എന്ന് കൂടെ പറ.."
ജവാദ് അവളെ കളിയാക്കിയിട്ട് വീണ്ടും ഡോക്ടർക്ക് നേരെ തിരിഞ്ഞു.
" മൻസൂറിനിപ്പോ എങ്ങനെയുണ്ട് ഡോക്ടർ.. വല്ല പ്രതീക്ഷയുമുണ്ടോ..?!"
അതുകേട്ടതും ജവാദിനെന്തോ മറുപടി നൽകാൻ വേണ്ടി വാതുറന്നിരുന്ന ഐശുവും ഡോക്ടർക്ക് നേരെ തിരിഞ്ഞു.
" പറയാൻ മാത്രൊന്നൂല്ല.. അയാളുടെ ഫാമിലി ഇവിടെയുണ്ട്.. ജീവിതത്തിലേക്ക് തിരിച്ചുവന്നാലും അയാളെ കാത്തിരിക്കുന്നത് ജയിലല്ലേ.."
സണ്ണി ഡോക്ടറുടെ വാക്കുകൾ ശരിവെച്ചുകൊണ്ട് മഹി തലയാട്ടി.
" അല്ല.. നിങ്ങളാ കൊച്ചിന്റെ വീട്ടിൽ വിവരമറിയിച്ചിട്ടുണ്ടോ..?!"
ഡോക്ടർ ജവാദിനെ നോക്കി നെറ്റിചുളിച്ചതും അവൻ അതേയെന്നർത്ഥത്തിൽ തലയാട്ടി.
" ഞാനവരെ വിളിച്ചുപറഞ്ഞിട്ടുണ്ട്.. വീട്ടിലേക്ക് പോകുന്നവഴി അവിടെയൊന്ന് കയറും.."
" ഓ കെ.. റൂമിലേക്ക് മാറ്റാനാകുമ്പോൾ ഞാനറിയിക്കാം.."
ഡോക്ടർ തന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നുനീങ്ങിയപ്പോൾ ജവാദ് മഹിക്ക് നേരെ തിരിഞ്ഞു.
" നീ ഐശക്കൊപ്പം ഇവിടെ നിൽക്ക്.. ഞാനൊന്ന് വീട്ടിൽ പോയിവരാം.. വല്ലിപ്പാനെയൊന്ന് കാണണം.."
" ശരി.. "
സമ്മതത്തോടെ തലയാട്ടിയിട്ട് മഹി ഐശുവിനടുത്തുള്ള കസേരയിലേക്കിരുന്നു. ജവാദ് അവരോട് യാത്രപറഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് നടന്നു.
ഐശു പറഞ്ഞുകൊടുത്ത വഴിയെ ചെന്ന് ജവാദ് തന്റെ കാർ അനുവിന്റെ വീടിനുമുമ്പിൽ നിർത്തി. പുമുഖത്തപ്പോഴും വെളിച്ചമണഞ്ഞിരുന്നില്ല. റോഡിലേക്ക് നോക്കിയിരിക്കുന്ന ഭാസ്കരനെയും ലക്ഷ്മിയെയും ജവാദ് കണ്ടു. കാറിൽ നിന്നിറങ്ങി അവൻ വീട്ടുമുറ്റത്തേക്ക് കയറി. സംഭവിച്ചതെല്ലാം പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് അവിടെനിന്നിറങ്ങുമ്പോഴേക്ക് അരമണിക്കൂർ കഴിഞ്ഞിരുന്നു.
ഷാദിയുടെ വീട്ടുമുറ്റത്ത് ചെന്ന് വണ്ടി നിർത്തുമ്പോൾ നേരമൊരുപാടായിരുന്നു. അവരുറങ്ങിക്കാണുമെന്ന് അവൻ
കരുതിയിരുന്നെങ്കിലും അവനെ കാത്തിരിക്കുകയാണെന്നവണ്ണം വീട്ടിൽ വെളിച്ചം കണ്ടു. കാറിൽ നിന്നിറങ്ങി സിറ്റൗട്ടിലേക്ക് കയറുമ്പോഴേക്ക് ഷാനു വാതിൽ തുറന്നിരുന്നു.
" ഹാ.. നിന്നെ കാത്തിരിക്കായിരുന്നു ഇതുവരെ.."
ചിരിയോടെ അകത്തേക്ക് നടക്കുമ്പോൾ അവനെതന്നെ നോക്കികൊണ്ട് വല്ലിപ്പ ഹാളിലിരിക്കുന്നുണ്ട്. വല്ലിപ്പയെനോക്കി അവൻ ചിരിച്ചെങ്കിലും വല്ലിപ്പ ഗൗരവത്തിൽ തന്നെയിരുന്നു. ജവാദ് വന്നതറിഞ്ഞ് മറ്റുള്ളവരെല്ലാം ഹാളിലേക്ക് വന്നു.
വല്ലിപ്പയുടെ അടുത്തിരുന്ന് ജവാദ് സംസാരിക്കാൻ തുടങ്ങിയപ്പോഴും വല്ലിപ്പയ്ക്ക് ഒരു ഭാവവ്യത്യാസവുമില്ലായിരുന്നു. ശ്രദ്ധയോടെ അവരെല്ലാം അവന്റെ സംസാരം കേട്ടിരുന്നു. പറഞ്ഞുനിർത്തുമ്പോൾ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് ജവാദിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഷാദി ഉറക്കെ ഏങ്ങലടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി ഷാനുവിന്റെ തോളത്ത് മുഖമമർത്തി. ഷാനു അവനെയൊന്ന് രൂക്ഷമായി നോക്കി.
" എഴുന്നേൽക്കടാ.. അവന്റെയൊരു ഷോ.."
ഷാദി ഇളിച്ചുകൊണ്ട് അവന്റെ തോളത്തുനിന്ന് തലയുയർത്തി.
" മനസ്സിലായല്ലേ..?!"
" നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊല്ലം കുറേയായില്ലേ മോനേ.."
ഷാനു തിരിച്ചും അവനെ നോക്കി നന്നായൊന്ന് ചിരിച്ചു. വല്ലിപ്പയപ്പോഴും ജവാദിനോട് സത്യങ്ങളൊന്നും തന്നെ അറിയിക്കാതിരുന്നതിൽ പരിഭവം പറയുകയായിരുന്നു. അവൻ ചിരിയോടെ അത് കേട്ടിരുന്നു. വല്ലിപ്പ പറഞ്ഞുനിർത്തിയതും ജവാദൊന്ന് ദീർഘശ്വാസമെടുത്തു.
" എനിക്കിങ്ങളോട് വേറൊന്ന് കൂടെ പറയാനുണ്ട്.."
ജവാദിന്റെ കണ്ണിലെ തിളക്കത്തിൽ നിന്നും അതെന്താണെന്ന് വായിച്ചെടുക്കാൻ വല്ലിപ്പാക്ക് പ്രയാസമുണ്ടായിരുന്നില്ല.
" ഐശൂനെ പറ്റിയാവും.."
വല്ലിപ്പ ജവാദിനെ കളിയാക്കിയതും അവൻ വാപൊളിച്ച് വല്ലിപ്പാനെ നോക്കി.
" ഇങ്ങക്കെങ്ങനെ..?!"
" ഹും.. നിന്നെ ഞാനന്ന് വിളിച്ചതുമുതൽ ഇവിടൊരുത്തനെനിക്ക് സ്വൈര്യം തന്നിട്ടില്ല.. ഇവൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല.. പിന്നെയാ രണ്ട് ദിവസം മുമ്പ് രണ്ട് പെൺകുട്ട്യള് വന്നത്.. റീത്തയും അനുരാധയും.. ഷാദി പറഞ്ഞതുതന്നെ അവരും പറഞ്ഞു.. അതോടെ എനിക്കൊറപ്പായി ഇവൻ കളവ് പറഞ്ഞതല്ലാന്ന്.."
" അതിന്റെ ഇടയിൽ അങ്ങനെയൊക്കെ നടന്നോ..?!"
ചിരിച്ചുകൊണ്ട് ഷാദിയെ നോക്കുമ്പോൾ ജവാദിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞുനിന്നു. ഷാദി ജവാദിന്റെ അടുത്തുള്ള കസേരയിലേക്ക് വന്നിരുന്നു.
" എന്നേക്കാൾ വല്യ കുരുത്തക്കേടുള്ള ഒരുത്തിയെ ഇങ്ങക്ക് കിട്ടണംന്നുള്ളത് ന്റെ സ്വപ്നാണ്.. ആ വാക്കൻസിക്ക് പറ്റിയ ആൾ ഐശു തന്നാ.."
തന്നെ നോക്കി ഇളിച്ചുകാണിക്കുന്ന ഷാദിയെ നോക്കി ജവാദ് കണ്ണുരുട്ടി.
" അപ്പോ എന്നോടുള്ള സ്നേഹം കൊണ്ടല്ല നീയെന്റെ കല്യാണം മുടക്കാൻ മെനക്കെട്ടത്.. എനിക്കിട്ട് പണിയാനുള്ള ആവേശംകൊണ്ടാണല്ലേ.."
" ഇതൊക്കെയല്ലേ എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ.."
ഷാദിയവനെ കണ്ണിറുക്കികാണിച്ചതും ജവാദ് ചിരിച്ചുകൊണ്ട് അവനെ ചേർത്തുപിടിച്ചിരുന്നു.
" എന്നിട്ട് എന്തായി വല്ലിപ്പ..?!"
ജവാദ് വല്ലിപ്പയെ നോക്കി പുരികമുയർത്തി.
" ഞാനാ കൊച്ചിന്റെ വാപ്പാനെ വിളിച്ച് അയാൾ കരുതിയതുപോലൊന്നുല്ല്യാന്ന് പറഞ്ഞു.. നീയും അയാളുടെ മകളും തമ്മിൽ സ്നേഹത്തിലാന്ന് അയാൾ വന്ന് പറഞ്ഞപ്പോഴാ ഞാൻ നിന്നെ വിളിച്ചത്.. നെനക്കതറിയുംന്ന് കര്തി.. നീ ഐശയെയാണ് ഉദ്ദേശിച്ചതെന്ന് എനിക്കെങ്ങനെ അറിയാനാ.. "
ജവാദ് വല്ലിപ്പയെ നോക്കി ചിരിച്ചുകൊടുത്തു.
" അവന്റെയൊരു ചിരി.. ഐ പി എസുകാരനാണ് പോലും.. എന്നിട്ട് ഒരു പെങ്കൊച്ചിനെ ഇഷ്ടമാണെന്ന് വാതുറന്ന് പറയാൻ പേടിയും.."
വല്ലിപ്പ ചിരിയോടെ അവനെ നോക്കി കണ്ണുരുട്ടുമ്പോൾ മറ്റുള്ളവരുടെ ഉറക്കെയുള്ള ചിരി അവിടെ മുഴങ്ങിയിരുന്നു.
_______________________________
" എങ്കീ ഞാൻ നിന്നോട് വേറൊരു ചോദ്യം ചോദിക്കാം.."
റോബി ഐശുവിനെ നോക്കി ചിരിച്ചുകൊണ്ട് പുരികമുയർത്തി. ഐശുവും അവളുടെ വലതുവശത്തിരുന്ന മഹിയും ദയനീയമായി പരസ്പരം നോക്കി. ജവാദ് പോയി അൽപംകഴിഞ്ഞതും റോബി റീത്തയെ വീട്ടിലാക്കി തിരിച്ചുവന്നിരുന്നു. പലതും സംസാരിച്ചിരുന്നൊടുക്കം പറയാൻ വിഷയങ്ങളൊന്നുമില്ലാതായപ്പോൾ റോബി തന്നെയാണ് താൻ ചില കുസൃതിചോദ്യങ്ങൾ ചോദിക്കാമെന്ന് പറഞ്ഞത്. ഐശുവും മഹിയും അപ്പോഴും ഇതുപോലെയൊന്ന് പരസ്പരം നോക്കിയിരുന്നു.
" ഇതുവരെ ചോദിച്ചതൊക്കെ പോരേ..?!"
മഹി റോബിയെ നോക്കിയൊന്ന് ചിരിച്ചു.
" അയ്ന് ഇതുവരെ ചോദിച്ചതിനൊക്കെ ഞാൻ തന്നല്ലേ ഉത്തരം തന്നത്..?!"
റോബി പിറകിലേക്ക് ചാരിയിരുന്നു നൈസായിട്ട് ഇളിച്ചു.
" അതും ശരിയാ..!!"
ഐശു മറ്റെങ്ങോ നോക്കി കണ്ണുരുട്ടി.
" എന്റെ ചോദ്യമിതാണ്.. സഞ്ചിക്കകത്ത് കയറിയ പൂച്ചയെ നമ്മളെന്ത് വിളിക്കും..?!"
റോബി അവരെ നോക്കി ചിരിച്ചുകൊണ്ട് പുരികമുയർത്തി.
" സഞ്ചിക്കകത്ത് കയറിയ പൂച്ചയെ പൂച്ച എന്നല്ലാതെ വേറെന്ത് വിളിക്കാൻ.. പൂച്ച പട്ടിയൊന്നുമാകില്ലല്ലോ.."
മഹി റോബിയെ നോക്കി പുച്ഛിച്ചു.
" ഓ.. ഹോ.. ഹോ.. കോമഡി.."
റോബി മഹിയെ നോക്കി മുഖംകോട്ടിയിട്ട് ഐശുവിന് നേരെതിരിഞ്ഞു.
" ഐശൂ.. പറ.."
ഐശു നെറ്റിചുളിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഉത്തരം കിട്ടാതായപ്പോൾ മേലോട്ട്
നോക്കി കണ്ണുരുട്ടി.
" എനിക്കറിയില്ല.. ഇച്ചായൻ തന്നെ പറ.."
" സില്ലി ഗയസ്.. സഞ്ചിയിൽ കയറിയ പൂച്ചയെ എന്തു വിളിക്കുമെന്നാണ് ചോദ്യം.. ഇറ്റ്സ് കിറ്റ് ക്യാറ്റ്.."
വീണ്ടും മഹിയും ഐശുവും ഒന്ന് പരസ്പരം നോക്കി - റോബിക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് അവർ നിശബ്ദമായി സമ്മതിച്ചു.
" നെക്സ്റ്റ് ക്വസ്റ്റ്യൻ.. അച്ചൻ വന്നു എന്ന പേരുള്ള ഒരു ഫ്രൂട്ട് ഏത്..?!"
" ങേ..?!"
ഐശു വാപൊളിച്ച് റോബിയെ നോക്കി.
" എന്തേ.. നിനക്ക് ഒടുക്കത്തെ കുരുട്ടുബുദ്ധിയല്ലേ.. ഇതിനൊന്നും നിന്റെ കൈയ്യിൽ ഉത്തരല്ല്യേ..?!"
" ഉത്തരല്ല്യാഞ്ഞിട്ടല്ല.. ന്റെ ഉത്തരാവില്ലല്ലോ ഇങ്ങൾ മനസ്സിൽ കണ്ട ഉത്തരം.."
" ഓ ലങ്ങനെ.. എങ്കീ മഹീ നീ പറ.."
" എനിക്കറിയില്ല.. നീ തന്നെ പറ.. എന്താ ഉത്തരം..?!"
" പപ്പായ.."
റോബി ചിരിച്ചുകൊണ്ട് അവരെ നോക്കി കണ്ണടച്ചുകാണിച്ചു.
" റോബീ.. നമുക്കൊന്ന് പോയി ഡോക്ടറെ കണ്ടാലോ..?!"
" അതെന്തിനാ.. നമ്മളോട് ഡോക്ടർ വരാൻ പറഞ്ഞോ..?!"
മഹിയെ നോക്കി അവൻ നെറ്റിചുളിച്ചു.
" വരാൻ പറയുന്നത് വരെ കാത്തിരുന്നാൽ നിന്നെ ഞങ്ങക്ക് കൈവിട്ടുപോകുമോയെന്നൊരു പേടി.."
മഹി സങ്കടമഭിനയിച്ച് കണ്ണുതുടച്ചതും ഐശു അവനെ ശരിവെച്ച് തലയാട്ടി. റോബി രണ്ടുപേരെയും നോക്കിയിട്ട് കണ്ണുരുട്ടി.
" എന്നെ കളിയാക്കിയതാണല്ലേ.. ഞാൻ നിങ്ങടെ ബോറടി മാറ്റാൻ വേണ്ടി ചെയ്തതല്ലേ.."
മഹി പിറകിലേക്ക് ചാരിയിരുന്ന് ദീർഘശ്വാസമയച്ചു. ഐശു റോബിയെ ഒന്ന് നോക്കിചിരിച്ചിട്ട് മഹിയുടെ തോളിൽ തലചായ്ച്ചു.
" ഗുഡ്നൈറ്റ് ബ്രദേഴസ്.."
" ഡീ.."
മഹി അവളെ തലചെരിച്ച് നോക്കിയപ്പോഴേക്ക് അവൾ കണ്ണടച്ച് ഉറക്കംപിടിച്ചിരുന്നു.
" ഓ.. കണ്ടാ നിന്റെ കുസൃതിചോദ്യത്തിന്റെ പവർ.."
മഹി റോബിയെ നോക്കി കണ്ണുരുട്ടിയതും റോബി ചിരിച്ചു.
" എങ്കീ ഞാൻ നിന്നോട് രണ്ട് ചോദ്യം കൂടെ ചോദിക്കാം.. നീയും ഉറങ്ങിക്കോ.."
" അയ്യോ വേണ്ട.. എന്നിട്ടുവേണം ജവാദ് വന്ന് എന്നെ എടുത്തിട്ടലക്കാൻ.."
" ശ്ശ്.. കീപ്പ് ക്വയറ്റ്.."
( മിണ്ടാതിരിക്ക് )
ഐശു കണ്ണുതുറക്കാതെ തന്നെ രണ്ടുപേരോടുമായി ഉറക്കെ പറഞ്ഞു. റോബിയും മഹിയും പരസ്പരം നോക്കിയതും വരാന്തയുടെ അറ്റത്ത് നിന്ന് അവർക്കരികിലേക്ക് വരുന്ന കാലൊച്ചകൾ കേട്ടു. തിരിഞ്ഞുനോക്കിയതും ജവാദായിരുന്നു. മഹിയെയും റോബിയെയും മഹിയുടെ തോളിൽ തലവെച്ചുറങ്ങുന്ന ഐശുവിനെയും കണ്ട് ജവാദ് പുരികമുയർത്തി.
" ഇതുവരെ സ്വബോധമുണ്ടായിരുന്നു.. ഇവനോരോ ചോദ്യം ചോദിച്ച് ഇവളെ ഉറക്കിയതാ.."
മഹി റോബിയെ ചൂണ്ടിയിട്ട് ജവാദിനോട് പറഞ്ഞതും അവൻ ചിരിയോടെ റോബിയെ നോക്കി.
" എന്ത് ചോദ്യം..?!"
" സിംപിൾ കുസൃതിചോദ്യം.. രണ്ടെണ്ണം നിന്നോടും ചോദിക്കട്ടെ.."
റോബി കസേരയിൽ മുമ്പോട്ടേക്ക് ആഞ്ഞിരുന്നു.
" ഓ.. വേണ്ട.. വീട്ടിൽപോയി നന്നായൊന്നുറങ്ങിയാൽതീരുന്ന പ്രശ്നമേ ഇപ്പൊ ഡോക്ടർക്കുള്ളൂ.."
" ഹാ.. അതെന്നെ.. ഇതാ റീത്ത യെസ് പറഞ്ഞതിന്റെ ആവേശം മൂത്ത് ഭ്രാന്തായതാ.."
റോബിയെ നോക്കി കണ്ണുരുട്ടുന്ന മഹിയെ കണ്ട് ജവാദ് അടക്കിചിരിച്ചു. മഹി വീണ്ടും ജവാദിന് നേരെ തിരിഞ്ഞു.
" അളിയാ.. അളിയനവിടെ നിന്ന് ഇളിക്കാതെ ഇവിടിരുന്ന് ഈ തലയെടുത്ത് ആ തോളത്തേക്കൊന്ന് വെക്കൂ.."
മഹി പതിയെ ഐശുവിന്റെ തല തോളിൽനിന്നുമാറ്റി എഴുന്നേൽക്കാൻ ശ്രമിച്ചു. അവനിരുന്ന കസേരയിലേക്ക് ജവാദ് ഇരുന്നതും അവളവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.
" ഹൊ.. ഉറങ്ങുമ്പോ എന്ത് പാവാ ലേ.."
റോബി അരുമയോടെ ഐശുവിനെ നോക്കി.
" റോബി നീ വരുന്നുണ്ടോ..?!"
മഹി റോബിയുടെ തോളിൽ കൈകൊണ്ടടിച്ചു.
" നിങ്ങടെ മുറീൽ പോയി പടക്കം പൊട്ടിച്ചോ സാദിക്കാ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.. ഗെറ്റ് ഔട്ട്.."
ജവാദിന്റെ തോളിലേക്ക് ഒന്നുകൂടെ ചേർന്നുകിടന്ന് ഐശു പറഞ്ഞതും മഹിയും റോബിയും പരസ്പരം നോക്കി.
" അത് നമ്മക്കുള്ള വാർണിംഗാ.. ഗെറ്റ് ഔട്ട് പറഞ്ഞതുകേട്ടിലേ.."
റോബി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു.
" പാവം.. മര്യാദക്ക് വീട്ടിൽ കിടന്നുറങ്ങുന്ന ആ സാദിയെയും പറയിപ്പിച്ചു.."
ജവാദ് അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞതും അവർ അവനോട് യാത്ര പറഞ്ഞ് പുറത്തേക്ക് നടന്നിരുന്നു. വിജനമായ വരാന്തയിലെ ട്യൂബ്ലൈറ്റുകളുടെ വെളിച്ചത്തിന് കീഴിൽ അവർ രണ്ടുപേരും മാത്രമായി. തലചെരിച്ച് ശാന്തമായി ഉറങ്ങുന്ന ഐശുവിനെ നോക്കിയിട്ട് അവനും പിറകിലേക്ക് ചാരി കണ്ണുകളടച്ചു. എല്ലാം കലങ്ങിത്തെളിഞ്ഞ ആശ്വാസത്തോടെ എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു.
( to be continued...)
കഥയിൽ ചളിയൽപ്പം കൂടുന്നുണ്ടാവാം.. പക്ഷേ അത് അലോസരമാകുന്നില്ല എന്ന് തന്നെ കരുതുന്നു.. അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ കമന്റിൽ പറയുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു..🙃