" അത്രമേൽ
പ്രിയപ്പെട്ടവർക്കുവേണ്ടി
തോറ്റുകൊടുത്തപ്പോഴാണ്
പരാജയവും
ഒരു മധുരമായി
തോന്നിയത്...!!"
- ജാസി
_______________________________________
വീട്ടിലേക്കുള്ള ഗേറ്റ് കടന്ന് ജവാദിന്റെ കാർ മുറ്റത്ത് ചെന്നുനിർത്തുമ്പോൾ അവരെകാത്ത് ഷാനു സിറ്റൗട്ടിൽ കയറിയിരിക്കുന്നുണ്ടായിരുന്നു. അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ജവാദും മഹിയും കാറിൽനിന്നിറങ്ങിയതും ഷാനു ഇരുന്നിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റു.
" വാദീ.. ഷാദിയെന്നെ വിളിച്ചിരുന്നു.. അവനെല്ലാം പറഞ്ഞു.."
" എനിക്ക് തോന്നി.."
ചിരിയോടെ തന്നെ ജവാദ് ഷാനുവിനോട് പറഞ്ഞു.
" അയാൾക്കെങ്ങനെണ്ട്..?!"
ഷാനുവിന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞതും ജവാദ് ഒന്ന് ദീർഘശ്വാസമയച്ചു.
" ഒന്നും പറയാറായിട്ടില്ല.. അയാൾടെ അവധിയെത്തിയില്ലെങ്കി അയാൾ ഇനീം ജീവിക്കും.."
ജവാദ് മറ്റെങ്ങോ നോക്കി പറയുമ്പോൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിനിൽക്കുകയായിരുന്നു മഹി. അയാളെകുറിച്ച് പറയുമ്പോൾ ഇതുവരെ താനാ കണ്ണുകളിൽ കണ്ടിരുന്ന ദേഷ്യമോ വെറുപ്പോ ഇപ്പോഴില്ല, സഹതാപം മാത്രം.
" പ്രതികളെ കുടുക്കാനുള്ള നിങ്ങടെ പ്ലാനിനെകുറിച്ചും ഷാദി പറഞ്ഞിര്ന്നു.."
ജവാദ് ഷാനുവിനെ നോക്കി ചിരിച്ചു.
" അത് ഐശുവിന്റെ പ്ലാനാണ്.. ഡെയ്ഞ്ചറാണ്.. പക്ഷെ, അത് വിശ്വസിച്ച് അവര് വന്നാൽ ഞങ്ങക്കവരെ പൂട്ടാൻ പറ്റും.."
" പ്രശ്നമൊന്നുണ്ടാവൂലല്ലോ ലേ.. നെനക്കറിയാലോ നിന്റെ വരവിന്റെ ഉദ്ദേശമൊന്നും ഞങ്ങക്ക് രണ്ടുപേർക്കല്ലാതെ വീട്ടിൽ വേറെ ആർക്കും അറീല്ല.."
" അറിയാടാ.. എന്തായാലും ഇന്നത്തോടെ എല്ലാം എല്ലാരും അറിയും.. "
ഷാനുവിന്റെ നെറ്റിയിൽ ചുളിവുവീഴുന്നത് ജവാദ് കണ്ടു. സംശയത്തോടെ തന്നെ നോക്കുന്നവന്റെ തോളിൽ ജവാദ് കൈചേർത്തു.
" ഞങ്ങക്ക് ഹോസ്പിറ്റലിലേക്ക് തന്നെ തിരിച്ചുപോണം.. ഈ ഡ്രസ്സൊന്ന് മാറാൻ വേണ്ടി വന്നതാ ഞങ്ങള്.. നീയിവിടെ നിക്ക്.. ഞങ്ങൾ ചെയ്ഞ്ച് ചെയ്ത് ഇപ്പോ വരാം.."
ഷാനുവിന്റെ തോളിൽ നിന്ന് കൈയ്യെടുത്ത് അകത്തേക്ക് പോകുന്ന ജവാദിന് പിറകെ നടക്കുമ്പോൾ മഹിയുടെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു. അവർ പോകുന്നത് നോക്കിനിന്ന ഷാനുവിന്റെ മുഖത്ത് അപ്പോഴും സംശയം നിറഞ്ഞുനിന്നു.
നിമിഷങ്ങൾക്കകം ഇരുവരും പുറത്തേക്ക് വരുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഷാനുവിന്റെ കണ്ണുകൾ അമ്പരപ്പോടെ വിടർന്നു. അവരിരുവരെയും വാപൊളിച്ചുനോക്കിനിന്ന അവന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അവന് കിട്ടിക്കഴിഞ്ഞിരുന്നു.
_______________________________
തനിക്ക് മുമ്പിലിരിക്കുന്ന റീത്തയെയും അനുവിനെയും ഐശു അമ്പരപ്പോടെ മാറിമാറിനോക്കികൊണ്ടിരുന്നു.
" നിങ്ങളിതെന്തിനുള്ള പുറപ്പാടാ..?!"
കണ്ണുമിഴിച്ച് ചോദിക്കുന്ന ഐശുവിനുനേരെ രണ്ടുപേരും ഒന്ന് തലയുയർത്തി നോക്കിയെങ്കിലും അടുത്ത നിമിഷം വീണ്ടും അവർ റീത്തയുടെ ഫോണിന്റെ സ്ക്രീനിലേക്ക് തന്നെ തിരിഞ്ഞു. ഉറക്കെ ചിരിച്ചുകൊണ്ട് ഫോണിൽ സിനിമ കാണുന്ന രണ്ടുപേരെയും കണ്ട് ഐശു വാപൊളിച്ചുപോയി.
" അതേയ്... നിങ്ങളോടാ ചോദിക്ക്ണേ.. എന്താ പരിപാടീന്ന്..?!"
" ഹ.. ഞങ്ങൾ നിന്റെ മുമ്പിലിരുന്നല്ലേടീ സിനിമ കാണുന്നത്.. നിന്റെ കണ്ണെന്താ അടിച്ചുപോയോ..?!"
റീത്ത പുരികമുയർത്തി ഐശുവിനെ നോക്കി ചോദിച്ചതും ഐശു അവളെയൊന്ന് രൂക്ഷമായി നോക്കി.
" ഏത് സിനിമയാണവോ രണ്ടുപേരും കഷ്ടപ്പെട്ടിരുന്ന് കാണുന്നത്..?!"
" പറക്കുംതളിക.."
ചിരിച്ചുകൊണ്ട് മറുപടി നൽകി രണ്ടുപേരും വീണ്ടും ഫോണിലേക്ക് തിരിയുന്നത് കണ്ട് അക്ഷരാർത്ഥത്തിൽ ഐശു സതബ്ധയായി. ഇവിടെ താൻ ജീവിതത്തിനും മരണത്തിനുമിടക്ക് നിൽക്കുമ്പോഴാണ് ഇവരിവിടിരുന്ന് പറക്കുംതളിക കാണുന്നത്. എജ്ജാതി ഫ്രണ്ട്സ്..!!
" ബെസ്റ്റ്.. പറക്കുംതളിക നിങ്ങള് വേണേൽ വീട്ടിൽപോയിരുന്ന് കണ്ടോ.. ചെല്ല്.."
വീണ്ടും ഐശു അവരെ പോകാനായി നിർബന്ധിക്കുന്നത് കേട്ട് റീത്ത ഉറക്കെയൊന്ന് നെടുവീർപ്പിട്ടു.
" ദേ.. നീയിപ്പോ നാലാമത്തെ തവണയാണ് ഈ കാര്യം പറയണത്.. എന്റെ ഓർമ്മ ശരിയാണേൽ മൂന്നുവട്ടം ഞാൻ മറുപടിയും തന്നതാ.. നോ ഈസ് എ നോ.."
റീത്ത അവളെനോക്കി കണ്ണുരുട്ടിയതും ഐശു ദയനീയമായി അനുവിനെ നോക്കി.
" എന്നെ നോക്കണ്ട.. നീ പത്തുവട്ടം പറഞ്ഞാലും ഞങ്ങളെങ്ങും പോണില്ല.."
" നിങ്ങൾ സിറ്റുവേഷൻ മനസ്സിലാക്ക്.. ഞാൻ കരുതിയതുപോലെ അവര് വരാണെങ്കിൽ അതെന്നെ തിരഞ്ഞാവും വരാ.. ആ സമയത്ത് നിങ്ങളിവിടെ ഉണ്ടാവ്ണത് ഒട്ടും സേഫല്ല.."
തങ്ങളെനോക്കി ദേഷ്യത്തോടെ പറയുന്ന ഐശുവിനെകണ്ട് രണ്ടുപേരും പരസ്പരം നോക്കിയിട്ട് വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു.
" അതെന്താ ഞങ്ങളിവിടെ ണ്ടായാൽ.. കിട്ടുന്നത് നമ്മക്കങ്ങ് ഷെയർ ചെയ്യാന്ന്.."
ഐശു മേലോട്ട് നോക്കി കണ്ണുരുട്ടി.
" പിന്നേ.. അവര് സ്വീറ്റ്സ് തരാനല്ല വരുന്നത്.. എന്നെ ഇവിടന്ന് എന്നെന്നേക്കുമായി പറഞ്ഞയക്കാനാവും.."
അനു അമ്പരപ്പഭിനയിച്ച് കണ്ണുകൾ വലുതാക്കി.
" ഓ നോ.. നീ പോയാൽ പിന്നെ ഞങ്ങക്കാരാ ഉള്ളത്.. അതുകൊണ്ട് നിന്നെ പോകാൻ ഞങ്ങള് സമ്മയ്ക്കൂല.."
" യായാ.."
റീത്തയും അനുവിനെ പിന്താങ്ങിയതും ഐശു തലയ്ക്ക് കൈകൊടുത്തുപോയി. റീത്ത അടക്കിചിരിച്ചുകൊണ്ട് അവളെ നോക്കി.
" ഫൈൻ.. നിങ്ങക്ക് വല്ലോം പറ്റിയാൽ ഈ ഐശൂന്റെ തനിസ്വഭാവം നിങ്ങളറിയും.."
അവരെ നോക്കി കണ്ണുരുട്ടുമ്പോൾ അനു ഐശുവിനെ കളിയാക്കികൊണ്ട് ചുമച്ചു.
" ജവാദിന്റെ ഡയലോഗ് കോപ്പിയടിക്കാതെ വേറെ വല്ല ഡയലോഗും പറയെടീ.."
ഐശു ചിരിയോടെ അവളെ കനത്തിലൊന്ന് നോക്കി. റീത്തയുടെ കണ്ണുകൾ അപ്പോഴേക്കും ഫോണിന്റെ സ്ക്രീനിലേക്ക് തിരിഞ്ഞിരുന്നു.
" നോക്ക് ഐശൂ.. സമയം എട്ടരയായി.. വല്ലതും നടക്കുവോ.. ചാനലുകാര് വന്നാൽ നീയെന്താ പറയാൻ പോക്ണേ..?!"
റീത്ത അവളെ നോക്കി പുരികമുയർത്തി.
" അവര് വരുന്നതിന് മുമ്പ് നമ്മൾ കാത്തിരിക്കുന്നവര് വര്വോന്ന് നോക്കാം.."
ഐശു പിറകിലേക്ക് ചാരിയിരുന്നതും റീത്തയും അനുവും പരസ്പരം നോക്കി. ജവാദ് പറഞ്ഞേൽപ്പിച്ചതുപോലെ തന്നെ ഫർഹാൻ ആറുമണിയോടെ എല്ലാ ചാനലുകളിലേക്കും ഐശു പറഞ്ഞ കാര്യങ്ങൾ വിളിച്ചുപറഞ്ഞിരുന്നു. ഒൻപത് മണിയോടെ ഐശു മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു. ഒരു വാർത്ത കിട്ടാൻ കാത്തിരുന്നതുപോലെ ചാനലുകളെല്ലാം മത്സരിച്ച് അതുതന്നെ വിളിച്ചുപറയുകയാണ്. ജവാദ് നിർദേശിച്ചതുപോലെ മറ്റുള്ളവരെല്ലാം ഹോസ്പിറ്റലിന്റെ പല ഭാഗങ്ങളിലായി സ്ഥാനംപിടിച്ചിരുന്നു. ഹോസ്പിറ്റലിന് ചുറ്റിലും അകത്തുമായി പല വേഷത്തിൽ നിരവധി പോലീസുകാരുമുണ്ട്.
" എന്തായാലും ഫർഹാൻ കൊടുത്ത ന്യൂസ് വൈറലായിട്ടുണ്ട്.. അവര് കാണാണ്ടിരിക്കുമെന്ന് എനിക്ക് തോന്നണില്ല.."
റീത്ത ഫോണിൽ നോക്കികൊണ്ട് പറഞ്ഞതും ഐശു മറ്റെങ്ങോ നോക്കി അവളെ ശരിവെച്ചെന്നവണ്ണം തലയാട്ടിയിരുന്നു.
" അപ്പോ ഇനിയുള്ള അരമണിക്കൂറിനിടയിൽ എപ്പോ വേണമെങ്കിലും നമ്മക്കവരെ പ്രതീക്ഷിക്കാം.."
അവളുടെ മുഖത്തൊരു ചിരി വിരിഞ്ഞ അതേ നിമിഷം തന്നെ വാതിൽ തുറന്നൊരാൾ മുറിക്കകത്തേക്ക് കയറിവന്നിരുന്നു. ഞെട്ടലോടെ ഐശുവിന്റെയും റീത്തയുടെയും അനുവിന്റെയും കണ്ണുകൾ അവർക്കുനേരെ പാഞ്ഞു. ഐശു എയർപോർട്ടിൽ വെച്ച് കണ്ട പെൺകുട്ടിയായിരുന്നുവത്. ഐശുവിനെ നോക്കി അവളൊന്ന് പുച്ഛിച്ച് ചിരിച്ചു.
ചിരിയോടെ അവർ നിലത്ത് മുട്ടുകുത്തിയിരുന്ന് അഴിഞ്ഞുകിടന്ന തന്റെ ഷൂവിന്റെ ലേസ് കെട്ടുമ്പോഴും മൂന്നുപേരും അമ്പരപ്പോടെ അവരെ തന്നെ നോക്കിനിൽക്കുകയായിരുന്നു. അടുത്തനിമിഷം ഇരുന്നിടത്തുനിന്നും അവരെഴുന്നേൽക്കുമ്പോൾ അവരുടെ വലതുകൈയ്യിൽ ഒരു പിസ്റ്റൾ പ്രത്യക്ഷപ്പെട്ടിരുന്നു. പതിയെ ഐശുവിനെ ലക്ഷ്യംവെച്ച് ആ പിസ്റ്റളുയർന്നു. ട്രിഗ്ഗറിൽ അവരുടെ വിരലമരാൻ തുടങ്ങിയതും ഐശു കണ്ണുകൾ ഇറുകെയടച്ചിരുന്നു.
_______________________________
പാർക്കിംഗ് ഏരിയയിലെ ഒരു മൂലയ്ക്ക് നിർത്തിയിട്ടിരുന്ന കാറിലിരിക്കുകയായിരുന്നു ജയ്. താൻ പുറത്തുവരുന്ന നിമിഷം കാറെടുക്കണമെന്ന് പറഞ്ഞേൽപ്പിച്ചിരിക്കുകയാണ് നടാഷ. കാറിൽ നിന്ന് വ്യക്തമായി കാണാവുന്ന ഹോസ്പിറ്റലിന്റെ എൻട്രൻസിലേക്ക് നോക്കികൊണ്ട് അവൻ പിറകിലേക്ക് ചാരിയിരുന്നു.
അവന്റെ ഓർമ്മകൾ ഏഴുവർഷങ്ങൾക്ക് പിറകിലേക്ക് ഓടുകയായിരുന്നു. തനിക്കും നടാഷക്കും ആദ്യമായി കിട്ടിയ ക്വൊട്ടേഷനായിരുന്നു അഷ്റഫ് സാറിൽ നിന്നത് തട്ടിയെടുക്കുകയെന്നത്. അയാളിലേക്കെത്താനുള്ള വഴിയായിരുന്നു തങ്ങൾക്ക് മൻസൂർ. അയാൾക്ക് വേണ്ടിയാണ് അവരുടെ മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്തി പുഴയിലുപേക്ഷിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയസ്വാധീനത്താൽ അതൊരു മുങ്ങിമരണമായി കേസ്ഫയലിലൊതുങ്ങി.
പിന്നീട് അഷ്റഫിനെ പല തവണ ചോദ്യംചെയ്തെങ്കിലും അതെവിടെയാണെന്ന് പറയാനോ അത് തങ്ങൾക്ക് തരാനോ അയാൾ തയ്യാറായില്ല. അതോടെ അയാളെ ഇല്ലാതാക്കാനുള്ള പദ്ധതികളാവിഷ്കരിച്ചു. അതിനിടയിൽ മൻസൂറിന്റെ കമ്പനിയിലേക്ക് തങ്ങൾ മയക്കുമരുന്ന് കയറ്റിയയക്കാൻ തുടങ്ങി. അഷ്റഫിനെയും പല കാരണങ്ങൾകൊണ്ട് അവരുടെ ഭാര്യയെയും തങ്ങൾക്ക് കൊല്ലേണ്ടിവന്നു. പ്ലാൻ ചെയ്തതുപോലെ തന്നെ അവരുടെ സുഹൃത്തിനെ ആ കേസിൽ കുടുക്കി. പക്ഷേ, അയാൾ തെളിവിന്റെ അഭാവത്തിൽ കേസിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീടിങ്ങോട്ട് സത്യങ്ങൾ പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇതുവരെ പിടിച്ചുനിന്നു. ആ ജവാദ് വന്നിറങ്ങിയതോടെയാണ് എല്ലാം അവതാളത്തിലായത്.
ജവാദിന്റെ മുഖം മനസ്സിലേക്ക് വന്നതും സ്റ്റിയറിങ്ങിന് മുകളിൽ വെച്ചിരുന്ന അയാളുടെ കൈ വലിഞ്ഞുമുറുകി. അടുത്തനിമിഷം ഫോൺ ഉറക്കെ ശബ്ദിച്ചതും ജയ് ഫോണെടുത്ത് കോൾ അറ്റൻഡ് ചെയ്തു. മറുവശത്തുള്ളയാൾ പറയുന്നത് വ്യക്തമാകാതെ വന്നതും ഡോർ തുറന്ന് പുറത്തേക്കിറങ്ങി. അൽപദൂരം മുമ്പോട്ടേക്ക് നടന്നപ്പോഴാണ് തനിക്ക് ചുറ്റിലും ആരൊക്കെയോ പലയിടത്തുനിന്നും പ്രത്യക്ഷപ്പെടുന്നത് ജയ് ശ്രദ്ധിച്ചത്. ചെവിയിലേക്ക് വെച്ച ഫോൺ പതുക്കെ താഴ്ന്നതും തനിക്ക് പിറകിലൊരാൾ നടന്നടുക്കുന്ന ശബ്ദം ജയ് കേട്ടു. ഭീതിയോടെ ജയ് നിന്നിടത്തുനിന്ന് തിരിഞ്ഞതും അവന് നേരെ പിസ്റ്റൾ ചൂണ്ടി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു.
" ജയ്.. വാട്ട് എ പ്ലഷർ റ്റു മീറ്റ് യൂ.."
അവനെ നോക്കി പുച്ഛിച്ച് ചിരിച്ചുകൊണ്ടുനിന്ന വ്യക്തി മറ്റാരുമായിരുന്നില്ല. മഹിയായിരുന്നു - ബാന്ദ്ര ഡിസ്ട്രിക്റ്റിലെ ആന്റി നാർകോട്ടിക് സെല്ലിന്റെ ചാർജുള്ള എ സി പി മഹേഷ് നാരായണൻ ഐ പി എസ്.
_______________________________
കണ്ണുകളടച്ച് തന്റെ ദേഹത്തേക്ക് വെടിയുണ്ട തുളച്ചുകയറുന്നത് പ്രതീക്ഷിച്ചുനിൽക്കുന്ന ഐശുവിനുനേരെ നടാഷ വെടിയുതിർക്കുന്നതിന് മുമ്പേ മറ്റൊരു കൈ അവളുടെ കൈയ്യിൽ പിടുത്തമിട്ടിരുന്നു. നടാഷയുടെ കൈയ്യിൽ ബലമായി പിടിച്ച് അനു പിസ്റ്റളിന്റെ അഗ്രം മറ്റെങ്ങോട്ടേക്കോ തിരിച്ചു. പിസ്റ്റളിൽനിന്ന് പുറത്തേക്ക് പാഞ്ഞ വെടിയുണ്ട ലക്ഷ്യംതെറ്റി ചുവരിൽ ചെന്ന് പതിച്ചു. കണ്ണുതുറന്ന ഐശു കണ്ടത് നടാഷയുടെ കൈയ്യിൽ നിന്ന് തോക്ക് കൈക്കലാക്കാൻ ശ്രമിക്കുന്ന അനുവിനെയും അവളെ തടയുന്ന നടാഷയെയുമാണ്. തൊട്ടടുത്ത് ഐശുവിന്റെ മുഖത്തുനിറഞ്ഞ അതേ ഞെട്ടലോടെ റീത്തയും നിൽക്കുന്നുണ്ടായിരുന്നു.
റീത്ത അടുത്തനിമിഷം ഐശുവിനെ നോക്കി. അവളുടെ കണ്ണുകളിൽ കണ്ട ഭാവം ഐശുവിന് മനസ്സിലായിരുന്നു
എന്തുമാകട്ടെ, ഇവളെ തോൽപ്പിക്കുന്നത് നമ്മളായിരിക്കും..
ഐശു അവളെ നോക്കി അതേയെന്നർത്ഥത്തിൽ തലകുലുക്കിയതും അനുവിന്റെ കരച്ചിൽ അവരുടെ കാതുകളിൽ വന്നലച്ചു. ഞെട്ടലോടെ തിരിഞ്ഞുനോക്കിയ ഇരുവരും നിലത്തേക്ക് വീഴുന്ന അനുവിനെയാണ് കണ്ടത്. കൈകൾകൊണ്ട് അവൾ തന്റെ കാൽപാദം അമർത്തിപിടിച്ചിരുന്നു. വേദനയോടെ കരയുന്നവളുടെ കാലിൽനിന്ന് ചീറ്റിയിറങ്ങുന്ന ചോര കണ്ടതും ലക്ഷ്യംതെറ്റി അവളുടെ കാലിന് വേടിയേറ്റെന്ന് ഇരുവർക്കും മനസ്സിലായിരുന്നു.
" അനൂ.."
അലർച്ചയോടെ അവൾക്കരികിലേക്കെത്തിയ രണ്ടുപേരും അടുത്തനിമിഷം നടാഷയെ നോക്കി. അവരുടെ കണ്ണുകളിൽ ദേഷ്യം കത്തിനിന്നിരുന്നു. അത് ശ്രദ്ധിക്കാതെ വീണ്ടും ഐശുവിന് നേരെ അവൾ ഉന്നംവെച്ച പിസ്റ്റൾ റീത്ത ചവിട്ടിതെറിപ്പിച്ചിരുന്നു. ചുമരിൽ വന്നിടിച്ച് വലിയ ശബ്ദത്തോടെ പിസ്റ്റൾ നിലത്തേക്കുവീണു. നടാഷ ദേഷ്യത്തോടെ റീത്തയ്ക്ക് നേരെ തിരിഞ്ഞു. അവളുമായി റീത്ത ഒരു പോരിന് തയ്യാറായിനിൽക്കുമ്പോൾ അനുവിന്റെ ദുപ്പട്ടയെടുത്ത് അവളുടെ കാലിൽ വരിഞ്ഞുകെട്ടുകയായിരുന്നു ഐശു.
നടാഷ തിരിഞ്ഞുനിന്ന് റീത്തയുടെ മുഖം ലക്ഷ്യമാക്കി തന്റെ ഇടതുകാലുകൊണ്ട് പ്രഹരിച്ചു. കൃത്യസമയത്ത് ഒഴിഞ്ഞുമാറിയ റീത്ത അവളുടെ കാലിൽ പിടുത്തമിട്ട് പിറകിലേക്ക് വലിച്ചു. വീണിടത്തുനിന്ന് പിടഞ്ഞെഴുന്നേറ്റ് നടാഷ വീണ്ടും റീത്തയ്ക്ക് നേരെ തിരിഞ്ഞു. റീത്തയുടെ മുഖം ലക്ഷ്യമാക്കി വന്ന പഞ്ചിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറിയ റീത്ത നടാഷയുടെ വയറിലേക്ക് തന്റെ മുഷ്ടി ചേർത്തു. വേദനയോടെ മുമ്പോട്ടേക്ക് ചാഞ്ഞ നടാഷയെ അടുത്ത പഞ്ചോടെ റീത്ത നിലത്തേക്ക് തള്ളിയിട്ടിരുന്നു. റീത്ത സഹായത്തിനായി ഐശുവിനെ നോക്കിയതും അടുത്തനിമിഷം ഐശു അവൾക്കരികിലേക്ക് ഓടിയെത്തിയിരുന്നു.
" ഐശൂ.. നിന്റെ ഫോണിങ്ങോട്ട് താ.."
പിറകിൽ നിന്ന് വിളിച്ചുപറഞ്ഞ അനുവിന് മേശപ്പുറത്തുള്ള തന്റെ ഫോൺ എറിഞ്ഞുകൊടുത്ത് ഐശു റീത്തയുടെ സഹായത്തിനെത്തി. നിലത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച് നടാഷ പെട്ടെന്ന് തലയ്ക്ക് പിറകിലടിയേറ്റ് വീണ്ടും നിലത്തേക്ക് തന്നെ വീണു. നടാഷയുടെ കാലുകൾ അവളുടെ ഷൂലേസ് വലിച്ചൂരി വരിഞ്ഞുകെട്ടുകയായിരുന്ന റീത്ത ഐശുവിനെ നോക്കി കണ്ണടച്ചുകാണിച്ചു. ഐശു ചിരിയോടെ നടാഷയുടെ കൈകൾ രണ്ടും പിറകിലേക്ക് പിടിച്ചുവെച്ചിരുന്നു. അനു അപ്പോഴേക്കും ജവാദിനെ ഫോൺ ചെയ്തുകഴിഞ്ഞിരുന്നു.
അടുത്തനിമിഷം വാതിൽ മലർക്കെ തുറന്ന് ജവാദും കൂടെയുള്ളവരും അകത്തേക്ക് ഓടിവന്നു. തങ്ങൾക്ക് മുമ്പിലുള്ള കാഴ്ച കണ്ട് ജവാദും മഹിയും റോബിയും അമ്പരപ്പോടെ വാപൊളിച്ചപ്പോൾ ഐശുവും റീത്തയും അനുവും അവരെകണ്ട് അമ്പരന്നുപോയി. അവർ ജവാദിനെയും മഹിയെയും തന്നെ നോക്കിനിൽക്കുകയായിരുന്നു. അവരുടെ കാക്കിബൂട്ട്സിലും കാക്കിയൂണിഫോർമിലും കൈകളിലിരിക്കുന്ന പിസ്റ്റളുകളിലും അവരുടെ കണ്ണുകൾ ഓടിനടന്നു. ഒടുക്കം ഐശുവിന്റെ കണ്ണുകൾ ചെന്ന് പതിച്ചത് ജവാദിന്റെ തോളിൽ പതിച്ചിരുന്ന രണ്ട് നക്ഷത്രങ്ങളിലായിരുന്നു.
( to be continued...)
പാർട്ട് ചെറുതായാലും ട്വിസ്റ്റ് വലുതായില്ലേ..😜
ഞാൻ മനസ്സിൽ കണ്ടതുപോലെ എഴുതാൻ പറ്റിയില്ലെങ്കിലും നന്നായിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു..😌