" ആഗ്രഹിക്കുംപോലെ
നടക്കില്ല എന്നറിയുമ്പോഴാണ്
പലരും നടക്കാൻ
പഠിക്കുന്നത്.."
- എ.പി.ജെ അബ്ദുൽകലാം
___________________________________
കൈയ്യിൽ പിടിച്ച പത്രത്താളിൽ ഡോക്ടർ ലക്ഷ്മിയുടെ മരണവാർത്തയിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്ന ജവാദ് ഗേറ്റ് കടന്ന് ഒരു ബൈക്ക് വരുന്ന ശബ്ദം കേട്ടതും തലയുയർത്തി നോക്കി. പോർച്ചിൽ വന്ന് നിർത്തിയ ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് ഫർഹാനും ഹെൽമറ്റ് അഴിച്ചുകൊണ്ട് ഷാദിയും ഇറങ്ങി. ജവാദ് പത്രം കൈയ്യിൽ പിടിച്ച് തന്നെ എഴുന്നേറ്റു.
" കിട്ടിയോ..?"
അവരെ രണ്ടുപേരെയും മാറിമാറിനോക്കി ആകാംക്ഷയോടെ ചോദിച്ചതും ഫർഹാൻ ഒന്ന് നെടുവീർപ്പിട്ട് കൈയ്യിലെ പെൻഡ്രൈവ് ഉയർത്തികാണിച്ചു.
" ഹോസ്പിറ്റലീന്ന് ഞങ്ങക്ക് പെട്ടെന്ന് കിട്ടി.. പക്ഷേ ലക്ഷ്മി ഡോക്ടറെ വീടിനടുത്തുള്ള ആ കടേന്ന് കിട്ടാൻ വല്ലാണ്ട് കഷ്ടപ്പെട്ടു.."
അകത്തേക്ക് കയറിയ ഫർഹാന്റെ കൈയ്യിൽ നിന്ന് ജവാദ് ആശ്വാസത്തോടെ പെൻഡ്രൈവ് വാങ്ങി.
" അവരെന്താ പറഞ്ഞേ..?"
" അവര് ഞങ്ങളോട് ചൂടായി.. സിസിടിവി വിഷ്വലൊക്കെ ചോദിക്കാൻ നിങ്ങളാരാ.. അങ്ങനെ ആരെങ്കിലും വന്ന് ചോദിക്കുമ്പേക്ക് ഞങ്ങക്ക് അതൊന്നും കൊടുക്കാൻ പറ്റില്ലാന്നൊക്കെ പറഞ്ഞ്.."
" ന്നട്ട്..?"
ജവാദ് ജിജ്ഞാസയോടെ ഫർഹാനെ നോക്കി.
" ന്നട്ടെന്താ.. ഞങ്ങൾ എസ് ഐയെ വിളിച്ച് കാര്യം പറഞ്ഞു.. ഫോണവര്ടെ കൈയ്യിലേക്കങ്ങ് കൊടുത്തു.. എസ് ഐ എന്താ പറഞ്ഞേന്നറീല.. പിന്നെ ഞങ്ങളോട് വല്ലാത്ത ബഹുമാനായിര്ന്നു.."
ഷാദി ചിരിച്ചുകൊണ്ട് കോളർ പൊക്കിയിട്ടു.
" ഞങ്ങൾ പോലീസിന്നാണെന്ന് വിചാരിച്ചുകാണും.."
ഫർഹാനും ജവാദിനെ നോക്കിയൊന്ന് ഇളിച്ചുകൊടുത്തു.
" എന്താ ചെയ്യാ.. എല്ലാരും പറയൽണ്ട് ഇൻകൊരു പോലീസ് ലുക്കാന്ന്.."
ഷാദി മുടിയിലൂടെ വിരലോടിച്ചുകൊണ്ട് ജവാദിനെ നോക്കി. ജവാദ് അവനെ അടിമുടിയൊന്ന് നോക്കിയിട്ട് തിരിഞ്ഞ് അകത്തേക്ക് നടന്നു.
" ന്നട്ടാവും ഓർക്ക് ആദ്യം കണ്ടപ്പോ തന്നെ മനസ്സിലായേ.."
അകത്തേക്ക് പോകുന്നതിനിടയിൽ ജവാദ് വിളിച്ചുപറഞ്ഞു. അതുകേട്ട് ഷാദി ഫർഹാന്റെ അടുത്തേക്ക് നീങ്ങിനിന്നു.
" ഇപ്പോ പറഞ്ഞതിൽ ഒരാക്കലുണ്ടോന്നൊരു സംസയം.."
" ഒരു സംശയുല്ല്യ.. നിന്നെ ആക്കിയത് തന്നാ.."
ഫർഹാൻ അവനെ കളിയാക്കി ചുമച്ചുകൊണ്ട് ജവാദിന് പിറകെ പോയതും കണ്ണുരുട്ടിയിട്ട് അവനെ പോടായെന്ന് വിളിച്ച് ഷാദിയും ചെന്നു. സിറ്റിങ്ങ് റൂമിലിരുന്ന് ഹാഫിക്കും കാർത്തിക്കുമൊപ്പം ഫ്രിഫയർ കളിക്കുകയായിരുന്ന ആഷിയുടെ അടുത്തേക്കാണ് ജവാദ് നേരെപോയത്.
" ആഷി.. നീയൊന്ന് വാ.. ഒരു കാര്യണ്ട്.."
" എന്താ വാദിക്കാ..?"
പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവൻ ജവാദിനടുത്തേക്ക് ചെന്നു. കൈയ്യിലുള്ള പെൻഡ്രൈവ് ജവാദ് അവന്റെ കൈയ്യിലേക്ക് വെച്ചുകൊടുത്തു.
" ആ വിഷ്വൽസ് കിട്ടീട്ടുണ്ട്.. നമ്മക്കതൊന്ന് ചെക്ക് ചെയ്യണം.."
ആഷി തലയാട്ടികൊണ്ട് മുറിയിലേക്ക് നടന്നു. ലാപ് ഓൺ ചെയത് പെൻഡ്രൈവ് കണക്റ്റ് ചെയ്ത് വിഷ്വൽസടങ്ങിയ ഫോൾഡർ ഓപ്പൺ ചെയ്തു. ജവാദും ഫർഹാനും ഹാഫിയും കാർത്തിയുമെല്ലാം ഇതിനകം തന്നെ അവനു ചുറ്റും സ്ഥാനം പിടിച്ചിരുന്നു. എന്തോ കാര്യമായി സംസാരിച്ചുകൊണ്ട് സ്റ്റെയറിറങ്ങി വന്ന റോബിയും മഹിയും അത് കണ്ടതും അവരും അടുത്തേക്ക് വന്നു.
ലിജിന്റെയും ഡോക്ടർ ലക്ഷ്മിയുടെയും കൊല നടന്ന ദിവസങ്ങളിലെ വിഷ്വൽസുകൾ അരിച്ചുപെറുക്കിയതും കൊല നടക്കുന്നതിന് മുമ്പേ ജവാദ് പറഞ്ഞ കാർ സംഭവസ്ഥലത്തേക്ക് വരുന്നതും ആ കാറിൽ നിന്ന് ഹുഡി ധരിച്ച ഒരാൾ ഇറങ്ങി അകത്തേക്ക് പോകുന്നതും അവർ വ്യക്തമായി കണ്ടു. ആഷി സൂം ചെയ്ത് കാറിന്റെ നമ്പർ മനസ്സിലാക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
" നോക്ക് റോബീ.. ഐ വാസ് റൈറ്റ്..( ഞാൻ കരുതിയത് ശരിയായിരുന്നു ).."
സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ റോബി പതിയെ തലയാട്ടി. ഒരു ഫോൺ വന്ന് പുറത്തേക്ക് പോയിരുന്ന ഷാദി അതേസമയം അകത്തേക്ക് വന്നു.
" ശ്ശെടാ.. ഞാനും കാണട്ടെ.."
അവർക്കിടയിലേക്ക് ഇടിച്ചുകയറാൻ നോക്കിയതും ഹാഫി അവനെ ഒന്നിരുത്തി നോക്കി.
" ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് കാണാനല്ല ഞങ്ങൾ ഇവടെ കൂടിയത്.. സിസിടിവി വിഷ്വൽസ് ചെക്കെയ്യാനാ.."
" അതെന്താ ഇൻകത് കാണാൻ പറ്റൂലാന്ന്ണ്ടോ..?"
ഷാദി ഹാഫിയെ നോക്കി പുരികമുയർത്തിയി
" ആ ഉണ്ട്.."
" ആഹാ.. അങ്ങനെ പറഞ്ഞാലെങ്ങനെ.."
" ഷട്ടപ്പ് യൂ റ്റൂ.. ( നിങ്ങൾ രണ്ടും ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ..)"
ജവാദ് രണ്ടുപേരെയും നോക്കി രൂക്ഷമായി പറഞ്ഞപ്പോഴാണ് തങ്ങൾ ഉച്ചത്തിലാണ് സംസാരിച്ചുകൊണ്ടിരുന്നതെന്ന് രണ്ടുപേരും ഓർത്തത്. അവനെ നോക്കി ഒന്നിളിച്ചുകാണിച്ച് രണ്ടുപേരും പിറകിലേക്ക് നീങ്ങിനിന്നു. അവരിൽ നിന്ന് കണ്ണെടുത്ത് ജവാദ് വീണ്ടും സ്ക്രീനിലേക്ക് നോക്കി.
" എത്രേം പെട്ടെന്ന് ആ കാറും അയാളെയും കണ്ടുപിടിക്കണം.. ഞാൻ സമീറിനെ വിളിക്കട്ടെ.."
ഡൈനിങ്ങ് ഹാളിലുണ്ടായിരുന്ന തന്റെ ഫോണെടുത്ത് ജവാദ് സമീറിന്റെ നമ്പർ ഡയൽ ചെയ്യാനൊരുങ്ങുമ്പോഴാണ് സമീറിന്റെ പോലീസ് ജീപ്പ് ഗേറ്റ് കടന്നുവന്നത്. നീട്ടി ഹോണടിച്ചുകൊണ്ട് സമീർ ജവാദിന്റെ കാറിന് പിന്നിലായി ജീപ്പ് പാർക്ക് ചെയ്തു. ശബ്ദം കേട്ട് ജവാദും അവനുപിറകെയായി മറ്റുള്ളവരും പുറത്തേക്ക് വന്നിരുന്നു. പതിവിൽ വിപരീതമായി നിറഞ്ഞ പുഞ്ചിരിയോടെ ജീപ്പിൽ നിന്നിറങ്ങുന്ന സമീറിനെ കണ്ട് ഒരു നിമിഷം എല്ലാവരും പരസ്പരം നോക്കി.
" സാറോ.. ഞാൻ നിങ്ങളെ വിളിക്കാനിരിക്കായ്ര്ന്നു.."
" ഞാൻ ഒരു ഗുഡ്ന്യൂസ് പറയാൻ വേണ്ടി വന്നതാ.."
" ഗുഡ്ന്യൂസോ.. ആരെയെങ്കിലും അറസ്റ്റ് ചെയ്തോ..?"
" അല്ല.. ജവാദ്.. പെട്ടെന്ന് തന്നെ അറസ്റ്റ് ഉണ്ടാവും.. കേസ് നമ്മടെ എസിപി ഏറ്റെടുത്തു.. പുള്ളി ലീവിലായിര്ന്നു.. ഇന്ന് രാവിലെ ജോയിൻ ചെയ്തു.."
എസിപി എന്ന് കേട്ടതും ജവാദിന്റെ കണ്ണുകൾ വിടർന്നു. തികട്ടിവന്ന പുഞ്ചിരി സമർത്ഥമായി മറച്ചുകൊണ്ട് അവൻ സമീറിനെ തന്നെ നോക്കി.
" എ സി പി യോ..?"
മറുപടിയായി സമീർ നിറഞ്ഞുചിരിച്ചു.
" ആന്ന്.. ഒരുപാട് കേസ് തെളിയിച്ച ആളാ.. ഏത് കൊമ്പനേം പിടിച്ച് അകത്താക്കാൻ ഒരു പേടിയുല്ല്യ.."
" അയാൾടെ പേരെന്താ..?"
മഹി ഒന്നുമറിയാത്തവനെ പോലെ സമീറിനെ ഉറ്റുനോക്കി.
" എ സി പി സാമുവൽ ജോൺ ഐ പി എസ്.."
_________________________________
സ്കൂളിലേക്ക് പോകാനൊരുങ്ങി പുറത്തേക്ക് വരുന്ന ഐശൂനെ കണ്ടതും റെജി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഫോൺ പോക്കറ്റിലേക്കിട്ടു. എന്തോ കാര്യമായി സംസാരിച്ചുകൊണ്ടിരുന്ന വല്ലിപ്പയും ഐശുവിന്റെ ഉപ്പയും സംസാരം നിർത്തി അവളെ നോക്കി.
" ന്നാ ഞങ്ങള് പോയിവരട്ടെ.."
രണ്ടാളെയും മാറിമാറിനോക്കി ഐശു ചോദിച്ചതും അവരൊന്ന് പരസ്പരം നോക്കി.
" സ്കൂളിലെ പണി ഒഴിവാക്കാൻ യ്യി ഒറപ്പിച്ചോ..?"
ഐശു എളിയിൽ കൈകുത്തി രണ്ടുപേരെയും നോക്കി.
" ഞാനത് ഒരഞ്ച് വട്ടെങ്കിലും ഇങ്ങളോട് പറഞ്ഞതല്ലേ.. ഇൻക് ഇപ്പോ സ്കൂളിൽ വർക്ക് ചെയ്യാൻ പറ്റില്ല.. അതുവല്ല.. ഇപ്പോ ഞാൻ ആ ജോലീന്ന് റിസൈൻ ചെയ്താ അനൂന് ഒരു ജോലി കിട്ടേം ചെയ്യും.."
വല്ലിപ്പ മനസ്സിലായെന്നവണ്ണം തലയാട്ടി.
" എന്നാ ഞങ്ങളങ്ങോട്ട്.."
ഉപ്പയും വല്ലിപ്പയും സമ്മതമെന്ന തരത്തിൽ തലയാട്ടിയതും ഐശു യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി റെജിയോടൊപ്പം കാറിലേക്ക് കയറി.
അനുവിന്റെ വീടിനു മുമ്പിൽ കാർ നിർത്തുമ്പോൾ തന്നെ ഐശു വിളിച്ചുപറഞ്ഞതനുസരിച്ച് ഫയലുമായി അനു കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവളെയും കൂട്ടി ഐശുവും റെജിയും നേരെ സ്കൂളിലെത്തി. തന്റെ വീടിന്റെ മീറ്ററുകൾക്കപ്പുറമുള്ള സ്കൂളിൽ വണ്ടി നിർത്തിയതും അനു രണ്ടുപേരെയും ഒന്ന് നോക്കി.
" ഇവിടെന്താ ഐശൂ..?"
" യ്യി വാ.. പറയാം.."
കൈയ്യിലൊരെൻവലപ്പും പിടിച്ച് കാറിൽ നിന്നിറങ്ങുന്ന ഐശുവിനെ അവൾ സംശയത്തോടെ നോക്കി. സ്റ്റെയറിനടുത്തേക്ക് നടക്കുന്നതിനിടയിൽ കാണുന്ന ടീച്ചർമാരോടും കുട്ടികളോടുമെല്ലാം ഐശു കുശലം ചോദിക്കുന്നത് കണ്ട് റെജി അമ്പരന്നു. ഇവളിവിടെ ഇത്രേം ഫേമസായിരുന്നോ..??
ഓഫീസിനകത്തേക്ക് കയറിയതും അവരെ കാത്തിരുന്നെന്നവണ്ണം അഞ്ചുചേച്ചി വാതിൽക്കലേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അവർ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ചു.
" എന്താ ചേച്ചീ ഇത്.. ഞാൻ നാടുവിടൊന്നുവല്ല.. ഇവിടൊക്കെ തന്നെണ്ടാവും.."
ഐശു ചിരിച്ചുകൊണ്ട് ചേച്ചിയെ ചേർത്തുപിടിച്ചു.
" ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുമെടീ.."
" ന്നെ കാണണംന്ന് തോന്നുമ്പോ ഒന്ന് വിളിച്ചാമതി.. ഞാനോടിയെത്താം.. പോരേ.."
ചേച്ചിയിൽ നിന്ന് അകന്നുമാറി അവൾ കണ്ണടച്ച് കാണിച്ചു. അഞ്ചുചേച്ചി ചിരിച്ചുകൊണ്ട് പിറകിൽ നിൽക്കുന്ന അനുവിനെ നോക്കി.
" നീയിവളെത്തന്നിട്ടാണ് പോകുന്നതെന്നോണ്ട് മാത്രം ഞാൻ നിന്നെ പറഞ്ഞയക്കാണ്.."
ഐശു ഉറക്കെ ചിരിച്ചിട്ട് വാതിൽക്കലേക്ക് തിരിഞ്ഞു.
" നിങ്ങൾ സംസാരിക്ക്.. ഞാൻ പോയി ഇതങ്ങ് കൈമാറിയിട്ടുവരാം.."
ചിരിച്ചുകൊണ്ട് പുറത്തിറങ്ങിയതും അവൾ പെട്ടെന്ന് വാതിലിനടുത്ത് നിന്നു. ജവാദിനൊപ്പം ആ മുറിയിൽ കയറി ഒളിച്ച നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു. അന്ന് തങ്ങളിരുന്നിടത്തേക്ക് കണ്ണുകൾ നീണ്ടതും തൊണ്ടക്കുഴിയിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു. എന്തിനാണ് താൻ വെറുതേ അതൊക്കെ ഓർത്തിരിക്കുന്നത്..!!
ഒന്ന് തലകുടഞ്ഞിട്ട് മുഖത്തൊരു മങ്ങിയ പുഞ്ചിരി നിറച്ച് അവൾ പ്രിൻസിപ്പളിന്റെ മുറിയിലേക്ക് നടന്നു. അകത്തേക്ക് കയറുമ്പോൾ മേശക്കപ്പുറം ഏതോ ഒരു ഫയലിലൂടെ കണ്ണോടിച്ചുകൊണ്ടിരുന്ന ഷമീം കണ്ണുകളുയർത്തി അവളെ നോക്കി. അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.
" ഹാ.. ഐശ.. താനാകെ ബിസിയാണല്ലോ.."
" റെസ്പോൺസിബിലിറ്റീസ് കൂടിയപ്പോ ബിസിയായിപ്പോയി സർ.."
" ഓ.. ഇറ്റ്സ് ഓകെ.. താനിനിയെന്നാ വീണ്ടും ഇവിടേക്ക് വരുന്നത്..?"
അതിന് മറുപടി നൽകാൻ ഐശു ഒരു നിമിഷം മടിച്ചുനിന്നു. കൈയ്യിലുള്ള എൻവലപ്പിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു..
" അത്.. ഞാൻ.."
പുഞ്ചിരിച്ചുകൊണ്ടിരുന്ന ഷമീമിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. പതിയെ അവന്റെ നെറ്റിചുളിഞ്ഞു.
" എന്താടോ..?"
ഐശു തലയുയർത്തി അവനെ നോക്കി. കൈയ്യിലുള്ള എൻവലപ്പ് അവനു നേരെ നീട്ടി.
" ഞാൻ പോവ്വാണ് സർ.. ഇതെന്റെ റെസിഗ്നേഷൻ ലെറ്ററാണ്.."
________________________________
റോയിയുടെ കൈയ്യിലുള്ള പത്രത്തിന്റെ ഫ്രണ്ട്പേജിൽ തന്നെ ലക്ഷ്മി ഡോക്ടറുടെ മരണവാർത്ത കണ്ട ഡോക്ടർ സണ്ണി ഒന്ന് നെടുവീർപ്പിട്ടു.
" എനിക്കിപ്പഴും വിശ്വാസം വരണില്ല ഡോക്ടർ മരിച്ചൂന്ന്.. അതും അവര് കൊന്നതാന്ന്.."
റോയി തലയുയർത്തി സണ്ണിയെ നോക്കി.
" കേട്ടതൊക്കെ സത്യവാ ഇച്ചായ.."
" അറിയാ റോയി.. പഷേ അങ്ങട് ഉൾക്കൊള്ളാൻ പറ്റണില്ല.. ഇന്നലെ ലിജിൻ.. ഇന്ന് ഡോക്ടർ ലക്ഷ്മി.."
" അവരെയൊക്കെ ഇല്ലാതാക്കിയത് ആ മൻസൂറാണെങ്കിൽ ഇതിനൊക്കെ ഒരർത്ഥമേയുള്ളൂ.. അവര് നമ്മളെ നന്നായി പേടിക്കുന്നുണ്ടെന്ന്.."
" നീ പറഞ്ഞത് ശരിയാണെന്നാ എനിക്കും തോന്ന്ണേ.. ലിജിൻ ഇല്ലാതായാൽ പിന്നെ നമ്മളെത്തുക ഡോക്ടർ ലക്ഷ്മിയുടെ അടുത്താന്ന് അവർക്ക് ഒറപ്പായിര്ന്നു.."
" അതാണ് നമ്മളേക്കാൾ മുമ്പേ ഡോക്ടർ ലക്ഷ്മിയുടെ അടുത്തെത്തി അവര് ഡോക്ടറെ തീർത്തത്.."
സണ്ണി റോയിയെ നോക്കി ശരിയെന്നർത്ഥത്തിൽ തലയാട്ടി. പിന്നീടൊന്നും സംസാരിക്കാതെ സണ്ണി പുറത്തേക്ക് നോക്കിയിരുന്നതും റോയി വീണ്ടും പത്രവായനയിലേക്ക് തിരിഞ്ഞു. സണ്ണിയുടെ മനസ്സിലൂടെ ഇതേസമയം എന്തൊക്കെയോ ചിന്തകൾ കടന്നുപോയ്കൊണ്ടിരുന്നു. ഡോക്ടർ ലക്ഷ്മിയെ അവസാനമായി കണ്ടപ്പോൾ അവർ പറഞ്ഞ വാക്കുകൾ സണ്ണിയുടെ മനസ്സിലേക്ക് ഓടിയെത്തി.
" അയാൾ ആൽഫേടെ പ്രൊഡക്ഷൻ മാനേജറാ.. പേര് ലിജിൻ.. അയാളും പിന്നെ കൊറച്ച് പേരും കൂടെയാ അത് നടത്തിക്കൊണ്ട് പോകുന്നത്.."
കണ്ണടച്ച് പിറകിലേക്ക് ചാരിയിരുന്നതും സണ്ണിയുടെ കാതുകളിൽ ലക്ഷ്മിയുടെ ശബ്ദം മുഴങ്ങികൊണ്ടിരുന്നു. വീണ്ടും വീണ്ടും ആ വരികൾ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നതും പെട്ടെന്ന് സണ്ണി കണ്ണുതുറന്ന് ഇരുന്നിടത്തുനിന്ന് മുമ്പോട്ടേക്കാഞ്ഞു. സണ്ണിയുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞെട്ടിയ റോയി തിരിഞ്ഞ് സണ്ണിയെ അമ്പരന്ന് നോക്കി.
" എന്നതാ ഇച്ചായ..?"
" റോ.. അയാൾ.. അയാളൊറ്റക്കല്ല.. അയാൾടെ കൂടെ വേറെയാരൊക്കെയോ ഉണ്ട്.."
" ഇച്ചായനെന്താ ഈ പറയ്ണേ.. ആരൊറ്റക്കല്ലാന്നാ..?"
സണ്ണി വായിലെ ഉമിനീരിറക്കി റോയിയെ നോക്കി.
" അയാൾ.. ആ മൻസൂർ.."
" അതെന്താ ഇച്ചായനങ്ങനെ പറഞ്ഞേ..?"
റോയി സണ്ണിയെ നോക്കി നെറ്റിചുളിച്ചു.
" ഡോക്ടർ ലക്ഷ്മി അന്ന് എന്നോട് പറഞ്ഞതെന്താന്നറിയോ.."
ലക്ഷ്മി ഡോക്ടറും താനും തമ്മിൽ അന്നുണ്ടായ സംഭാഷണം സണ്ണി റോയിയോട് വിശദീകരിച്ചു.
" നീ ചിന്തിച്ചുനോക്ക്.. അയാളും കൊറച്ച് പേരും എന്ന് പറയുമ്പോ മൻസൂർ മാത്രല്ല മറ്റാരൊക്കെയോ ഉണ്ടെന്നല്ലേ..?"
അമ്പരപ്പോടെ തന്നെ റോയി പതിയെ തലയാട്ടി.
" ഞാൻ ജവാദിനെയൊന്ന് വിളിച്ച് പറയട്ടെ.."
റോയി ഞൊടിയിടയിൽ ഫോണെടുത്ത് ജവാദിനെ വിളിച്ചു. റിങ്ങ് തുടങ്ങിയപ്പോൾ തന്നെ ജവാദ് ഫോണെടുത്തു.
" ജവാദ്.. എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.."
" ഞാൻ തന്നെ അങ്ങോട്ട് വിളിക്കാനിരിക്കായിര്ന്നു റോയി.. എന്താണെങ്കിലും നമ്മക്ക് സംസാരിക്കാം.. നീ ഡോക്ടറെയും കൂട്ടി പെട്ടെന്ന് ഇങ്ങോട്ട് വരണം.."
" ഇപ്പോഴോ..?"
" അതേ.. ഇപ്പൊതന്നെ.. വീ ആർ വെയിറ്റിംഗ്.."
( ഞങ്ങൾ കാത്തിരിക്കുകയാണ്..)
ജവാദ് ഫോൺ കട്ട് ചെയ്തതും റോയി സണ്ണിയെ നോക്കി.
" നമ്മളോട് പെട്ടെന്ന് അങ്ങോട്ട് വരണമെന്ന്.."
" എന്താ കാര്യം..?"
" അറീല.. പക്ഷേ എന്തോ പ്രധാനപ്പെട്ട കാര്യണ്ട്.. ഇച്ചായൻ പെട്ടെന്ന് റെഡിയായി വാ.."
റോയിയോടൊപ്പം ജവാദിന്റെ വീട്ടിലേക്ക് തിരിക്കുമ്പോൾ സണ്ണിയുടെ മനസ്സിൽ ഒരുപാട് സംശയങ്ങൾ നിറഞ്ഞു. ഇനിയൊരു മരണവാർത്ത കേൾക്കാനിടവരരുതേയെന്ന് സണ്ണി കണ്ണുകളടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു.
______________________________
താൻ ഒഴിച്ചിട്ടുപോകുന്ന കസേര അനുവിനു തന്നെ നൽകുമെന്ന് പ്രിൻസിപ്പലിന്റെ ഉറപ്പ് വാങ്ങിയാണ് ഐശു സ്കൂളിൽ നിന്ന് തിരിച്ചത്. അനുവിനെ അവളുടെ വീടിനു മുമ്പിൽ തന്നെ ഡ്രോപ്പ് ചെയ്ത് റെജി കാർ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു.
ഐശുവും റെജിയും ഹോസ്പിറ്റലിലേക്ക് കയറിചെല്ലുമ്പോൾ തന്നെ ഐശു നിർദ്ദേശിച്ചതനുസരിച്ച് ഡോക്ടർമാരെല്ലാം കോൺഫറൻസ് ഹാളിൽ ഒരുമിച്ചുകൂടിയിരുന്നു. അവൾ വിളിച്ചുപറഞ്ഞതനുസരിച്ച് ഹസനും അവിടെ എത്തിച്ചേർന്നിരുന്നു.
കോൺഫറൻസ് ടേബിളിന്റെ ഒരറ്റത്ത് ഇരിക്കുന്ന ഹസന്റെ ഇരുവശവും ഒഴിഞ്ഞുകിടന്ന രണ്ട് കസേരകളിലേക്ക് ഐശുവും റെജിയും ഇരുന്നു. ഡോക്ടർമാരുടെയെല്ലാം കണ്ണുകൾ ആകാംക്ഷയോടെ ഐശുവിലേക്ക് നീണ്ടു. ഹസനുമായിട്ട് താഴ്ന്ന ശബ്ദത്തിൽ എന്തോ ചർച്ച ചെയ്തതിനു ശേഷം ഐശു ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. തന്നെതന്നെ ഉറ്റുനോക്കുന്ന കണ്ണുകളിലേക്ക് നോക്കി അവളൊരു ദീർഘശ്വാസമെടുത്തു.
" ഇന്ന് ഇങ്ങനെയൊരു മീറ്റിംഗ് ഞാനൊരിക്കലും പ്ലാൻ ചെയ്തതല്ല.. പക്ഷേ ഇന്നലെ നിങ്ങളുടെ ഒരു സഹപ്രവർത്തക.. ഈ ഹോസ്പിറ്റലിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാൾ അതിക്രൂരമായി കൊല്ലപ്പെട്ടു.."
ഡോക്ടർമാരിൽ പലരും ഭീതിയോടെ ഉമിനീരിറക്കി. ഐശു പറഞ്ഞതിനെ ശരിവെച്ചുകൊണ്ട് ഹസൻ പതിയെ തലയാട്ടികൊണ്ടിരുന്നു.
" അതിനുശേഷമാണ് ഇങ്ങനെയൊരു മീറ്റിംഗ് വേണമെന്ന് ഞാൻ ഈ ഹോസ്പിറ്റലിന്റെ ഡയറക്ടറോട് ആവശ്യപ്പെട്ടത്.. ഡോക്ടർ ലക്ഷ്മിയുടെ വിധി കാത്തിരിക്കുന്ന മറ്റാരെങ്കിലും നിങ്ങൾക്കിടയിലുണ്ടോയെന്നറിയാൻ.."
ഐശുവിന്റെ കണ്ണുകൾ ഓരോ മുഖങ്ങളിലൂടെയും ഓടിനടന്നു. ചിലരുടെ കണ്ണുകൾ സംശയത്തോടെ കുറുകുകയും മറ്റു ചിലർ ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കുകയും ചെയ്തു.
" ഡോക്ടർ ലക്ഷ്മി കൊല്ലപ്പെടാനുണ്ടായ സാഹചര്യം നിങ്ങൾക്കറിയാമെന്നാണ് എന്റെ വിശ്വാസം.. എങ്കിലും അതറിയാത്തവർക്ക് വേണ്ടി പറയുകയാണ്.. അവർ മെഡിക്കൽ എത്തിക്സിന് യോജിക്കാത്ത ഒരു തെറ്റ് ചെയ്തു.. ആ തെറ്റിന്റെ പേരിലാണ് അവർക്കവരുടെ ജീവൻ പോലും നഷ്ടപ്പെട്ടത്.. തങ്ങൾ ചെയ്ത ദുഷ്പ്രവൃത്തികൾ പുറത്തുവരാതിരിക്കാൻ ഡോക്ടറെ കൊണ്ട് ആ തെറ്റ് ചെയ്യിപ്പിച്ചവർ തന്നെ അവരെ ഇല്ലാതാക്കി.."
പലരും അവിശ്വസനീയതയോടെ ഐശുവിനെ നോക്കി. ഐശു ഒരു ഭാവമാറ്റവുമില്ലാതെ തുടർന്നു :
" അവർ ചെയ്തതെന്താണെന്ന് ഇനി തുറന്നുപറയാൻ ഞാനാഗ്രഹിക്കുന്നില്ല.. ഇത്രതന്നെ പറഞ്ഞതെന്തിനെന്ന് വെച്ചാൽ അവരോടൊപ്പം അതിൽ പങ്കുചേർന്ന ആരെങ്കിലും ഇവിടെയുണ്ടോ എന്ന് ചോദിക്കാനാണ്.. അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ ഡോക്ടർ ലക്ഷ്മിയുടെ വിധി തന്നെയാവും അവരെ കാത്തിരിക്കുന്നതെന്ന് ഓർമ്മപ്പെടുത്താനാണ്.."
ചുറ്റിലുമുള്ള മുഖങ്ങളിലൂടെ ഐശുവിന്റെ കണ്ണുകൾ ഓടിനടന്നതും അമ്പരപ്പും സംശയവുമല്ലാതെ മറ്റൊന്നും കണ്ടില്ല.
" തുറന്നുപറഞ്ഞാൽ ഒരുപക്ഷേ നിങ്ങളെ ഞങ്ങൾക്ക് രക്ഷിക്കാൻ പറ്റിയെന്ന് വരും.."
അപ്പോഴും പക്ഷേ ആരും ഒന്നും മിണ്ടിയില്ല.
" ഓ കെ.. ഡോക്ടർ ലക്ഷ്മിയെപോലെ അവരുമായി ബന്ധമുള്ള ആരുമിനി ഇവിടെയില്ലായെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.. അഥവാ ഉണ്ടെങ്കിൽ തന്നെ അവരുടെ കാര്യം ഞങ്ങളുടെ ശത്രുക്കൾ നോക്കിക്കോളും.."
ഒട്ടും ഗൗരവം ചോരാതെ തന്നെ സംസാരിക്കുന്ന ഐശുവിനെ ഹസൻ കണ്ണിമയ്ക്കാതെ നോക്കി. വീട്ടിൽ നിന്ന് കളിച്ചുചിരിച്ച് നടക്കുന്ന ഈ പെണ്ണിനെങ്ങനെ ഇത്ര പക്വതയോടെ സംസാരിക്കാൻ കഴിയുന്നതെന്ന് അയാൾ അത്ഭുതപ്പെട്ടു. ഹോസ്പിറ്റലേൽപ്പിക്കാൻ താനവളെ തിരഞ്ഞെടുത്തത് ഏറ്റവും നല്ല തീരുമാനമായിരുന്നെന്ന് തിരിച്ചറിയുകയായിരുന്നയാൾ.
" നിങ്ങളോട് പറയാനുള്ള രണ്ടാമത്തെ കാര്യം.. മാസവസാനം കോടികളുടെ ടാർജറ്റ് തികയ്ക്കാനൊന്നും ഞാൻ നിങ്ങളോട് ആവശ്യപ്പെടില്ല.. പകരം ഇവിടെ വരുന്ന രോഗികളെ വീണ്ടും രോഗികളാക്കുന്ന അനാവശ്യ മരുന്നുകളും ടെസ്റ്റുകളും ഒഴിവാക്കണം.. നിങ്ങളൊരു ഡോക്ടറാണ്.. ജീവൻ രക്ഷിക്കുന്നവരാണ്.. അതെടുക്കുന്നവരാകരുത്.. നിങ്ങളെ ദൈവമായി കാണുന്നവർക്ക് മുമ്പിൽ നിങ്ങൾ ദൈവങ്ങൾ തന്നെയായിരിക്കണം.."
ഡോക്ടർമാരെല്ലാം ഒരുപോലെ അവളെ ശരിവെച്ചെന്ന വണ്ണം തലയാട്ടി.
" ഞാൻ പറഞ്ഞതെല്ലാം പാലിക്കാൻ കഴിയാത്തവർ ഇവിടെയുണ്ടെങ്കിൽ യൂ ആർ ഫ്രീ റ്റു ഗോ.. ഇനിയതല്ല.. എന്നെ ധിക്കരിച്ച് നിങ്ങളുടെ ഇഷ്ടം പോലെ ജനങ്ങളെ ചൂഷണം ചെയ്യാമെന്ന് കരുതുന്നുണ്ടെങ്കിൽ ഒന്ന് മാത്രം ഓർക്കുക.. എന്നെങ്കിലും നിങ്ങളുടെ തനിനിറം വെളിച്ചത്തുവന്നാൽ.. നിങ്ങളെ ഇവിടെനിന്ന് പുറത്തെറിയുക മാത്രമായിരിക്കില്ല ഞാൻ ചെയ്യുക.. നിങ്ങളെ അഴികൾക്കകത്താക്കിയിരിക്കും ഞാൻ.. ഐ വിൽ മെയ്ക് ഷുവർ ദാറ്റ് യൂ പേ ഫോർ വാട് യൂ ഹാവ് ഡൺ.. ( നിങ്ങൾ ചെയ്തതിനുള്ള ശിക്ഷ നിങ്ങൾക്ക് ലഭിക്കുമെന്ന് ഞാനുറപ്പ് വരുത്തിയിരിക്കും..).."
ഓരോരുത്തരെയും കണ്ണിൽ നോക്കി പതിയെ തലകുലുക്കി ഇരിപ്പിടത്തിലേക്ക് തന്നെയിരിക്കുമ്പോൾ ഐശുവിന്റെ ഫോണിൽ ജവാദിന്റെ ഒരു ടെക്സ്റ്റ് മെസേജ് വന്നുകിടക്കുന്നുണ്ടായിരുന്നു.
( to be continued..)
കഥയുടെ എഡിറ്റിങ്ങ് പൂർത്തിയായി.. കഥയുടെ ബാക്കിയറിയാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നവരിലേക്ക് അടുത്തഭാഗം എത്രയും പെട്ടെന്ന് തന്നെ എത്തുന്നതായിരിക്കും.. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു...🙃