"കുട്ടൂസെ, നീ ഒന്ന് താഴെ ഇറങ്ങിയെ....
വീണ് കൈയ്യും കാലും ഓടിക്കാനാണോ നിന്റെ തീരുമാനം..."
അമ്മി വഴക്കു പറയാൻ തുടങ്ങിയിട്ട് നേരം ഒരുപാടായി. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഏണിയിൽ ബാലൻസ് ചെയ്യാൻ ശ്രമിച്ചു.
വീട്ടിൽ നിന്നും പുറത്ത് റോഡിലേക്കുള്ള ആകെ വെളിച്ചമായിരുന്ന ബൾബ് അടിച്ചു പോയെന്നും പറഞ്ഞു ഇത്ര നേരം ശബ്ദം ഉണ്ടാക്കിയ ആളാണ്, ഞാൻ മാറ്റിയിടാൻ കയറിയപ്പോൾ മുതൽ എന്നെ ചീത്ത പറയുന്നത്.
"കുട്ടൂസെ....
നീ ഇറങ്ങിയെ.... ഉപ്പ വന്നിട്ട് മാറ്റിയിട്ടോളും"
"ഇതിപ്പോ കഴിയും അമ്മീ..."
"വീണാൽ അവിടെ കിടന്നോണം അല്ലാതെ ഇവിടെ കിടന്ന് നിലവിളിക്കാൻ നിൽക്കരുത്..."
"ശെരി കിടന്ന് നിലവിളിക്കില്ല, ഇരുന്നോ നിന്നോ നിലവിളിക്കുന്നതിൽ പരാതി ഇല്ലല്ലോ....???"
"ആഹാ... ചളി രാജകുമാരി തന്റെ വർക്ക് തുടങ്ങിയല്ലോ... ഇനി ചെവി പൊത്തി നടക്കേണ്ടി വരും"
അമ്മിയുടെ മറുപടിയ്ക്കായി കാത്തു നിന്ന എന്നെ തേടി എത്തിയത് നവാലിന്റെ ശബ്ദമായിരുന്നു.
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി, കയ്യിൽ ഏതോ പുസ്തകവുമായി അവൾ ഉമ്മറത്തെ സ്റ്റെപ്പിൽ വന്നിരിന്നു.
ഞാൻ നേരത്തെ ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ വായിക്കുന്നത് കണ്ടിട്ടുണ്ട്, ആ വായന ഇപ്പഴും കഴിഞ്ഞിട്ടില്ല.
അവളല്ലേലും അങ്ങനെയാ... ഒരു ബുക്ക് കിട്ടിയാൽ പിന്നെ അവൾക്ക് വേറെ ആരും വേണ്ട, അതും അവളും മാത്രം ഒതുങ്ങുന്നതാകും പിന്നീടുള്ള സമയങ്ങൾ.
എന്നാലും എങ്ങനാ ഒരു മനുഷ്യന് ഇങ്ങനെ ഒക്കെ വായിക്കാൻ പറ്റുക. ഭ്രാന്ത് പിടിക്കൂലെ....
അതൊക്കെ ഞാൻ....
അവള് വായിക്കുന്നത് കണ്ട് എന്തോ ഒരിഷ്ട്ടം തോന്നി ഒരിക്കൽ അവളുടെ കളക്ഷനിൽ നിന്നും ഒരു ബുക്ക് എടുത്തത് ഓർമ്മയുണ്ട്, അതിപ്പോ എവിടാന്ന് പോലും എനിക്കറിയില്ല.
ആ ബുക്ക് വായിച്ചത് തന്നെ ഒന്നോ രണ്ടോ പേജ് മാത്രമാണ്.
ഞാൻ അവളിൽ നിന്നും എന്റെ ശ്രദ്ധ പിൻവലിച്ച് വർക്ക് തുടർന്നു.
"എന്തെ ഞാൻ പറഞ്ഞെ കേട്ടില്ലേ..." എന്റെ മറുപടി കേൾക്കാതെ ആയപ്പോൾ അവളുടെ ചോദ്യം വന്നു.
ഞാൻ അവളോട് രണ്ട് ഡയലോഗ് അടിക്കാൻ വേണ്ടി അവളുടെ ഭാഗത്തേക്ക് നോക്കി, എന്റെ ഭാഗ്യ കൂടുതൽ കൊണ്ട് കാൽ തെന്നി....
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നത് കൊണ്ട് ഒന്നും വിവരിച്ചു പറയാൻ കഴിയില്ല.
ബാക്കും ഷോൾഡറും ഒടുക്കത്തെ വേദനയായിരുന്നു. കണ്ണു തുറക്കണോ വേണ്ടയോ എന്നാലോചിച്ച് ഞാൻ അങ്ങനെ തന്നെ കിടന്നു.
ദേഹത്ത് ഭാരം അനുഭവപ്പെട്ടപ്പോൾ മനസ്സിലായി ഏണി എന്റെ ദേഹത്ത് തന്നെ റെസ്റ്റെടുക്കുന്നുണ്ട് മൂപ്പർക്ക് വഴിയൊന്നും തെറ്റിയില്ല എന്ന്.
"പടച്ചോൻ കാത്തു, ബൾബിന് ഒന്നും പറ്റിയില്ല"
നവാലിന്റെ ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു.
എനിക്ക് വാ തുറന്ന് അവളെ വഴക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഇപ്പൊ അതിനുള്ള അവസ്ഥ അല്ല.
"നച്ചൂ... മതി നിർത്തിയെ...
വാ വന്ന് ഏണി പിടിക്ക്..."
അമ്മിയും അവളും ചേർന്ന് ഏണി പിടിച്ച് എന്റെ ദേഹത്ത് നിന്നും മാറ്റി.
ഞാൻ എഴുന്നേൽക്കാതെ അവിടെ തന്നെ കിടന്നു.
അമ്മി എന്നെ എഴുന്നേൽക്കാൻ സഹായിക്കും എന്ന് എനിക്ക് അറിയായിരുന്നു.
എന്റെ കയ്യിലെ ബൾബ് വാങ്ങി അമ്മി നവാലിന്റെ കയ്യിൽ നൽകി.
"നീ പറഞ്ഞെ ശരിയാ... ബൾബിന് ഒന്നും പറ്റിയിട്ടില്ല.... പൈസ കൊടുത്തു വാങ്ങുന്ന സാധനം അല്ലെ..."
എന്റെ പ്രതീക്ഷ തെറ്റിച്ച് അമ്മി അതും പറഞ്ഞ് അകത്തേക്ക് നടന്നു.
"അപ്പൊ ഇത്താത്ത???"
നവാൽ സംശയത്തോടെ അമ്മിയെ നോക്കി. ഞാനും അമ്മിയുടെ മറുപടിയ്ക്കായി കാതോർത്തു.
"വേണ്ടാന്ന് പറഞ്ഞിട്ടും കേൾക്കാതെ ഓരോന്നും ചെയ്യാൻ നിന്നിട്ടല്ലേ...
അവിടെ കിടക്കട്ടെ... എഴുന്നേറ്റ് വരാൻ പറ്റും എന്ന് തോന്നുമ്പോൾ വരട്ടെ..."
അമ്മി അങ്ങനെ പറയും എന്ന് ഞാൻ കരുതിയിരുന്നില്ല. അമ്മി അകത്തേക്ക് പോകുന്നത് ഒരു നിമിഷം അങ്ങനെ തന്നെ നോക്കി നിന്ന് നവാൽ എന്റെ അടുത്തേക്ക് വന്നു.
"ഇത്താ... എഴുന്നേറ്റേ..."
എനിക്ക് നേരെ അവളുടെ കൈകൾ നീട്ടി കൊണ്ട് അവൾ പറഞ്ഞു.
അമ്മി അവളുടെ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല ഞാൻ അവളുടെ സഹായം സ്വീകരിച്ചില്ല, അതിനെന്റെ അഭിമാനം സമ്മതിച്ചില്ല.
"എനിക്ക് ഒന്നും പറ്റിയിട്ടില്ല...
ഒറ്റക്ക് എഴുന്നേൽക്കാൻ അറിയാം..."
അവൾ എന്തോ എന്നോട് ചെയ്തത് പോലെ വിമ്മിഷ്ടത്തോടെ അവളെ നോക്കി ഞാൻ എഴുന്നേറ്റു. അവൾ എന്നെ നോക്കി ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല.
"എന്തെ..."
ഞാൻ നെറ്റി ചുളിച്ച് അവളെ നോക്കി.
"എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും....
എന്നിട്ടെന്തായി...."
ഞാൻ ദേഷ്യത്തോടെ അവളുടെ കയ്യിൽ നിന്നും ബൾബ് വാങ്ങി ഏണിയ്ക്കു നേരെ നടന്നു. അങ്ങനെ കളിയാക്കാൻ വിട്ടാൽ എങ്ങനാ ശെരിയാവുക...
"ഇത്താത്ത ഇനിയും വീഴാൻ ഉള്ള പുറപ്പാടിലാണോ???..."
"ആണെങ്കിൽ നിനക്കെന്താ...
വീഴുന്നത് ഞാനല്ലെ..."
ദേഹം മുഴുവൻ നല്ല വേദനയായിരുന്നു. എന്തായാലും നല്ല വീഴ്ച്ചയാ വീണത്...
ഇനിയും വീണാൽ....
ഹേയ്...
അങ്ങനെ വീഴുകയൊന്നുമില്ല. ഇത് ആദ്യമായി ചെയ്യുന്നേ ഒന്നുമല്ലല്ലോ...
പക്ഷെ... കഷ്ടകാലത്തിന് ഇനിയും വീണാൽ നാണക്കേടല്ലേ...
ഞാൻ ഓരോന്നും ആലോചിച്ച് കൊണ്ട് വീണ്ടും ഏണിയിൽ കയറി. ഇത്തവണ എന്ത് പറ്റി ആവോ...
ഞാൻ വീണില്ല....
മാത്രമല്ല ബൾബ് മാറ്റിയിടുകയും ചെയ്തു.
ഞാൻ അവളുടെ മുന്നിൽ ഒന്നാളാകാൻ വേണ്ടി എന്തെങ്കിലും പറയാം എന്ന് ആലോചിച്ച് നിൽക്കുമ്പോൾ ആയിരുന്നു ഗേറ്റ് കടന്ന് ഉപ്പ ഞാൻ ജാമ്പുവാന്റെ കാലത്തെ എന്ന് വിശേഷിപ്പിക്കുന്ന ബൈക്കിൽ വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്.
ഉപ്പാന്റെ മുന്നിൽ വെച്ച് ഞാൻ നവാലിനോട് ഒന്നും പറയാൻ നിന്നില്ല. മറ്റൊന്നും കൊണ്ടല്ല എങ്ങനെ കൂട്ടിയും കുറച്ചും നോക്കിയാലും ഇന്നത്തെ ദിവസം എനിക്ക് ഭയങ്കര ഭാഗ്യമാണ്. ഇനി ഉപ്പാന്റെ മുന്നിൽ കൂടെ ചമ്മാൻ വയ്യ.
എന്നെ കണ്ടതും പുഞ്ചിരിയോടെ ബൈക്ക് നിർത്തി ഉപ്പ എനിക്കരികിലേക്ക് വന്നു.
"എന്റെ അന്നുക്കാ...
വല്ലാണ്ടങ്ങു തടിച്ചല്ലോ... ഇപ്പഴല്ലേ കാര്യം മനസ്സിലായത് വെറുതെ അല്ല അമ്മി ഈർക്കിൾ പോലെ ശോഷിച്ചു വരുന്നത്... എല്ലാം കൂടെ ഇങ്ങളൊറ്റക്ക് തിന്നല്ലേ..."
ഉപ്പാനെ അമ്മി അന്നുക്കാ എന്നാണ് വിളിക്കാറ്, സ്നേഹം കൂടുമ്പോൾ അങ്ങനെ അല്ല എന്തെങ്കിലും കാര്യം സാധിക്കേണ്ടി വരുമ്പോൾ ഞാനും നവാലും ആ പേരാണ് വിളിക്കാറ്...
"പോടീ കണ്ണുവെക്കാതെ..."
"പിന്നെ കണ്ണുവെക്കാൻ പറ്റിയ കോലവും... ഉപ്പാക്ക് അമ്മി ഒന്നും തിന്നാൻ തരാറില്ലേ..."
ഉപ്പാന്റെ കയ്യിൽ ചെറിയ കുട്ടിയെ പോലെ തൂങ്ങി നിൽക്കുകയായിരുന്നു ഞാൻ.
"എന്ത് ചോദിക്കാനാ... നീ കണ്ടില്ലേ നിന്റെ അമ്മീനെ... എനിക്ക് ഓള് ഒന്നും തരാറില്ല... അമ്മീന്റെ തടി കണ്ടില്ലേ, എന്നെ നോക്ക് ഇങ്ങനെ പോയാൽ എന്റെ അവസ്ഥ എന്താകുമോ എന്തോ..."
ഞാൻ ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. ചിരിക്കാൻ ഒരു കാരണം ഉണ്ട്. ഉപ്പ എത്ര മെലിഞ്ഞിട്ടായിക്കോട്ടെ ഫുഡ് കഴിക്കുന്ന കാര്യത്തിൽ ആളൊരു ഭീകരനാ....
പിന്നെ എന്താണെന്ന് അറിയില്ല അതൊന്നും ശരീരത്തിൽ കാണാനില്ല.
അമ്മിയുടെ കാര്യം തിരിച്ചാ, തടി കുറക്കാൻ മൂപ്പര് ഡയറ്റിങ് ഒക്കെ തുടങ്ങിയിട്ടുണ്ട്.
എന്നിട്ട് എന്തെങ്കിലും കാര്യം വേണ്ടേ...
അമ്മി തടി ഒന്നും കുറഞ്ഞില്ല. എന്ന് വെച്ച് അത്ര പെട്ടെന്ന് അടിയറവ് പറയുന്ന ടീം അല്ല അമ്മി, ആള് ഇപ്പഴും ശ്രമം തുടർന്ന് കൊണ്ടിരിക്കുകയാ...
"ഉപ്പയും മോളും പുറത്ത് നിന്നെ സംസാരിക്കൂ എന്നുണ്ടോ???.."
ഉപ്പാന്റെ ബൈക്കിന്റെ ശബ്ദം കേട്ടിട്ടാകണം അമ്മി പുറത്തേക്ക് വന്നു.
അമ്മിയ്‌ക്കൊപ്പം നവാലും ഉണ്ടായിരുന്നു. ഞാൻ ഉപ്പയോട് സംസാരിക്കുന്നതിനിടയിൽ അവൾ അകത്തേക്ക് പോയത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
"ആ... കുട്ടൂസ് അകത്തേക്ക് പൊയ്ക്കോ ഉപ്പ വേഗം വരാം..."
അത്രയും പറഞ്ഞ് എന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഉപ്പ ബൈക്കിന്റെ അടുത്തേക്ക് നടന്നു.
അമ്മി അകത്തേക്ക് വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച് തിരികെ നടന്നു.
കൂടെ നവാലും.
"ഉപ്പാക്ക് ഈ പാട്ട സാധനം മാറ്റിക്കൂടെ..."
"ഇത് പാട്ട ആണെന്ന് നിനക്ക് മാത്രം തോന്നൂള്ളൂ... ഇവനെ ആള് പുലിയാ...
ഇവന്റെ മൈലേജൊന്നും വേറെ ഒന്നിനും കിട്ടൂല..."
"പിന്നെ പുലിയായിട്ടാണല്ലോ ഇന്നും ഇവനേം കൊണ്ട് വർക്ക്ഷോപ്പിൽ കേറി ഇറങ്ങേണ്ടി വന്നത്" ഞാനും വിട്ടു കൊടുത്തില്ല.
ഉപ്പ എന്നെ നോക്കി ചിരിച്ചു.
"കുട്ടൂസെ നിനക്ക് ചെറിയ പനി വന്നാൽ ഞങൾ എന്താ ചെയ്യാ...
ഹോസ്പിറ്റലിൽ പോകും അല്ലാതെ ഞങളാരും നിന്നെ കളയാൻ ശ്രമിച്ചിട്ടില്ലല്ലോ....
അത്രയേ ഉള്ളൂ ഇവന്റെ കാര്യത്തിലും..
ഇടക്കിടക്ക് ചെറിയ-ചെറിയ പ്രശ്നങ്ങൾ വരാറുണ്ടെലും ഇവന്റെ അത്ര വേറെ ഒന്നും എത്തില്ല."
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലെ എനിക്ക് അറിയാവുന്നതാ ഈ ബൈക്ക് എന്ന് വെച്ചാ ഉപ്പാക്ക് എത്ര മാത്രം ജീവനാണെന്ന് എന്നിട്ടും വെറുതെ ചോദിച്ചു.
അത് കൊണ്ട് തന്നെ ചില സമയങ്ങളിൽ ഞാൻ പറയാറുണ്ട് "ആ ബൈക്ക് ആയി ജനിച്ചാ മതിയായിരുന്നെന്ന്..." വെറുതെ ഉപ്പാന്റെ വായിൽ നിന്നും വല്ലതും കേൾക്കാൻ......
ഉപ്പ ഫ്രഷ് ആയി വരുമ്പോയേക്കും അമ്മി കഴിക്കാൻ ഉള്ളത് ടേബിളിൽ നിറച്ചു വെച്ചിരുന്നു. ഉപ്പ വരുന്നതിന് മുൻപ് തന്നെ ഞാൻ വന്നും പോയും ഓരോന്ന് കഴിച്ചു കൊണ്ടിരുന്നു.
അമ്മിയ്ക്ക് അതിലും വലിയ ദേഷ്യം വേറെ ഒന്നും ഇല്ല. നടന്നു തിന്നരുത് എന്ന് പറഞ്ഞു പറഞ്ഞു അമ്മിയ്ക്ക് മതിയായി, എന്നിട്ട് ഞാൻ നേരെ ആയോ.... എവിടെ...
ഉപ്പ വന്ന ഉടനെ ഞങളെല്ലാവരും ടേബിളിന്റെ ചുറ്റുമായി ഇരുന്നു.
ഉപ്പാക്ക് അമ്മി കഴിക്കാൻ വിളമ്പി കൊടുത്ത ഉടനെ ഉപ്പ തന്റെ പ്ലേറ്റിൽ നിന്നും ചിക്കൻ പീസ് എടുത്ത് എന്റെ പ്ലേറ്റിലേക്ക് ഇട്ടുതന്നു.
"കുട്ടൂസ് കഴിക്ക്..."
ഞാൻ ഉപ്പാനെ നോക്കി ചിരിച്ചു കൊണ്ട് എനിക്ക് നേരെ എതിർ ഭാഗത്ത് ഇരുന്ന നവാലിനെ നോക്കി. എന്റെ നോട്ടം കണ്ടിട്ടാകണം ഉപ്പയുടെയും അമ്മിയുടെയും കണ്ണുകൾ നവാലിനെ തേടിയെത്തി.
"കുട്ടൂസിനെ നോക്കി പേടിപ്പിക്കേണ്ട നച്ചൂ... എപ്പോഴും ഇല്ലല്ലോ, കുട്ടൂസ് ഹോസ്റ്റലിൽ നിന്നൊക്കെ വന്നതല്ലേ..." നവാലിനെ സമധാനിപ്പിക്കാൻ എന്നോണം ഉപ്പ പറഞ്ഞു.
"ഓഹ്.... അത് ശരിയാ... ഇത്താത്ത എന്ന് വന്നാലും എല്ലാരും ഇങ്ങനെയാ... എന്തൊരു സ്നേഹവും തീറ്റിക്കലും....
എന്നിട്ട് പറയും കുട്ടൂസ് ഹോസ്റ്റലിൽ നിന്ന് വന്നതല്ലേന്ന്..."
ഉപ്പയും അമ്മിയും നവാൽ പറയുന്നത് കേട്ടിരുന്നു എന്നല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
ഞാൻ പിന്നെ അതൊന്നും ശ്രദ്ധിക്കാതെ എന്റെ തീറ്റ തുടർന്നു. കാരണം ഇത് ഞാൻ എല്ലാ തവണ ലീവിന് വരുമ്പോഴും നടക്കുന്നതാ... ശീലം ആയി...
"എല്ലാരും പറയുന്നെ കേട്ടാ തോന്നും ഇത്താത്ത വീട്ടീന്ന് പോയിട്ട് ഒന്ന് രണ്ട് മാസം കഴിഞ്ഞെന്ന്...
കഴിഞ്ഞ ആഴ്ച്ച ലീവിന് വന്നപ്പോഴും ഇതേ സൽക്കാരം ആയിരുന്നല്ലോ....
ഓഹ്..., ഇതിപ്പോ ഒരാഴ്ച്ച ലീവ് ഉണ്ട് ഇതൊക്കെ കാണണ്ടേ എന്റെ പടച്ചോനെ...." വെറുതെ പിറുപിറുക്കുന്ന കാര്യത്തിൽ ഞങൾ രണ്ടും ഒന്നിലൊന്ന് മെച്ചമാണ്.
ഉപ്പാക്ക് ചിരി വന്നെങ്കിലും ചിരിക്കാൻ നിന്നില്ല. ഉപ്പ എങ്ങാനും ചിരിക്കുന്നെ അവൾ കണ്ടാൽ പിന്നെ അത് മതി അടുത്ത കലഹത്തിന്...
"ഇവിടെ നിൽക്കുന്നതിലും നല്ലത് വല്ല ഹോസ്റ്റലിലും നിന്ന് പഠിക്കുന്നത് ആയിരുന്നു. അങ്ങനെ ആകുമ്പോൾ അമ്മീനെ കിച്ചനിൽ സഹായിച്ചില്ലെങ്കിൽ പ്രശ്നം ഇല്ല, ആരും വഴക്ക് പറയില്ല, പാവം രണ്ടു ദിവസത്തേക്ക് ലീവിന് വന്നതല്ലേ എന്നത് കാരണം മതി എല്ലാത്തിനും... എന്താ സുഖം..."
ഞാൻ അമ്മിയെയും ഉപ്പയെയും നോക്കി രണ്ടു പേരും കഴിക്കുന്ന തിരക്കിൽ ആയിരുന്നു. അവൾ ആർക്ക് വേണ്ടി ആണ് സംസാരിക്കുന്നത്, ആരും ശ്രദ്ധിക്കുന്നില്ല.
"അമ്മീ... കുറച്ച് കറി ഒഴിച്ചെ..."
ഞാൻ അമ്മിയെ നോക്കി പറഞ്ഞു.
കേൾക്കേണ്ട താമസം അമ്മി കറി പാത്രം എടുത്തു.
"ആഹ്... ഒഴിച്ച് കൊടുക്കി അമ്മീ... കഴിക്കട്ടെ..."
"നിനക്ക് എന്താ നച്ചൂ... വേണ്ടത്??" അമ്മി ചോദ്യ ഭാവത്തിൽ അവളെ നോക്കി.
"ആഹ്, ഇപ്പൊ ഞാൻ ആയി കുറ്റക്കാരി, അല്ലേലും മോള് വന്നാൽ ഞാൻ പുറത്തല്ലെ..."
"പിന്നെ നീ എന്റെ ആരാ..."
അമ്മി ചിരിയോടെ അവളെ നോക്കി.
"മതി മതി രണ്ടാളും എന്റെ പേരിൽ വഴക്ക് കൂടേണ്ട എനിക്ക് വേണ്ടത് ഞാൻ എടുത്ത് കഴിച്ചോളാം" ഞാൻ അമ്മിയുടെ കയ്യിൽ നിന്നും പാത്രം വാങ്ങി.
"ശെരിയാ... ഞാൻ വഴക്കാളി ആണല്ലോ... ഞാൻ ഏത് സമയവും എല്ലാരോടും വഴക്കാ... ഇത്താത്ത ഉണ്ടല്ലോ നല്ല ആളായിട്ട്..."
അവളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായ ഞാൻ മിണ്ടാതെ എന്റെ ഡ്യൂട്ടി തുടർന്നു.
കുറച്ചു നേരം അവിടമാകെ നിശബ്ദത കൊണ്ട് നിറഞ്ഞു.
"Ummm....
ഇത്താത്തയുടെ കഴിഞ്ഞ സെമസ്റ്ററിന്റെ റിസൾട്ട് ഇത് വരെ വന്നില്ലേ...??? "
നവാലിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കാതെ അങ്ങനെ ഒരു ചോദ്യമുണ്ടായപ്പോൾ കയ്യിലുള്ള ഫുഡ് സ്ലിപ്പായി പ്ലേറ്റിൽ വീണു.
"അത് ശെരിയാ... കുറെ ആയില്ലേ എന്നിട്ടും റിസൾട്ട് വന്നില്ലേ..."
അമ്മി നവാലിന്റെ ചോദ്യത്തിനൊപ്പം ഏറ്റു പിടിച്ചു.
പെട്ടു എന്ന് മനസ്സിലാക്കിയ ഞാൻ ഇളിഞ്ഞ ചിരിയോടെ എല്ലാവരെയും നോക്കി.
(തുടരും....)