"ഫ്രണ്ട്സ്???"
അവൻ ഒന്നു കൂടെ ചോദിച്ചു.
ഞാൻ എന്റെ കൈ അവനു നേരെ നീട്ടി, പെട്ടെന്ന് എന്തോ ചിന്തിച്ചു കൊണ്ട് അവൻ കൈ പിൻവലിച്ചു.
ഞാൻ അവനെ ചോദ്യ ഭാവത്തോടെ നോക്കി.
"അല്ലെങ്കിൽ ഇന്നു വേണ്ട നമ്മൾ ഇനിയും കാണുന്ന ഒരുദിവസമുണ്ടെങ്കിൽ അന്ന് നമുക്ക് ഫ്രണ്ട്സാകാം..." ഞാൻ എന്റെ ചമ്മൽ പുറത്ത് കാണിക്കാതെ കൈ പിൻവലിച്ചു.
"നമ്മൾ ഇനിയും കാണുമെന്ന് തോന്നുന്നുണ്ടോ??"
"പിന്നെ കാണാതെ...
ഈ ഭൂമി ഉരുണ്ടതല്ലേ, എവിടെയെങ്കിലും വെച്ച് കാണുമെടോ...
എനിക്കെന്തോ അങ്ങനെ തോന്നുന്നു..."
"എനിക്ക് പക്ഷെ അങ്ങനെ തോന്നുന്നില്ല."
ഞാൻ സമയം കളയാതെ മറുപടി പറഞ്ഞു.
അവൻ കൈ പിൻവലിച്ചതിനെ ചമ്മൽ എനിക്ക് ഇപ്പോഴും മാറിയിട്ടില്ല.
ഞാൻ അവനെ നോക്കി.
"അങ്ങനെ ഒരു ദിവസമുണ്ടെങ്കിൽ അതായിരിക്കില്ലേ നമ്മുടെ ഫ്രണ്ട്ഷിപ്പ് തുടങ്ങാൻ ഏറ്റവും നല്ല ദിവസം...
അല്ലാതെ ഇവിടെ പരിചയപ്പെട്ട് താൻ എന്നെ മറന്നാലോ..."
"ഇപ്പൊ പരിചയപെടാത്തത് കൊണ്ട് ഞാൻ ഇങ്ങനെ ഒരാളെ മറന്നാലോ???"
"ഹേയ് അതിന് ചാൻസ് കുറവാണ്"
എന്റെ നോട്ടം കണ്ടിട്ടാകണം അവൻ സംസാരം തുടർന്നു.
"ഞാൻ മനസ്സിലാക്കിയത് വെച്ച് നിങ്ങൾ പെൺകുട്ടികൾക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾക് നല്ല മെമ്മറി പവറാ...
പ്രത്യേകിച്ച് ചമ്മിയ കാര്യങ്ങൾ ആണെങ്കിൽ...."
"എഹ്ഹ്!!!!"
ഞാൻ ചമ്മുന്നത് കാണാൻ കരുതിക്കൂട്ടി കൈ പിൻവലിച്ചതാണോ അവൻ???
"അപ്പോൾ ശെരി, Mr. Next ടൈം കാണുമ്പോൾ ഫ്രണ്ട് ആകാൻ പോകുന്ന മഹാനെ..."
അവൻ എന്നെ നോക്കി ചിരിച്ചു.
ഞാനും അവന് പുഞ്ചിരി നൽകി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് നടന്നു.
"ശ്ശെ,
നാണം ഇല്ലേ Falak,
അവൻ കൈ നീട്ടിയപ്പോൾ തിരിച്ച് കൈ നീട്ടാൻ....
ചമ്മി പണ്ടാരം അടങ്ങിയപ്പോൾ സമാധാനം ആയല്ലോ.. " ഞാനെന്നോട് തന്നെ പിറുപിറുത്തു.
ഇനി ബസ്സ് കയറണം, ഞാൻ ബസ്സ്സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു.
ഉപ്പ വിളിക്കാൻ വരാം എന്ന് പറഞ്ഞതാണ്, പക്ഷെ ഞാൻ സമ്മതിച്ചില്ല.
ഞാൻ എന്താ ചെറിയ കുട്ടി ആണോ?? ഉപ്പ എന്നെ വിളിക്കാൻ വരാൻ. ഒറ്റക്ക് വീട്ടിലേക്ക് പോകാനൊക്കെ എനിക്കറിയാം അല്ലെങ്കിലും എറണാകുളത്ത് നിന്നും ഒറ്റക്കല്ലേ വരുന്നത്.
പക്ഷെ ഇപ്പൊ തോന്നുന്നു ഉപ്പ വരുന്നതായിരുന്നു നല്ലതെന്ന്, അത്രയ്ക്കും ക്ഷീണിച്ചു, എന്തെങ്കിലും പണി എടുക്കുന്നതിനെക്കാൾ ക്ഷീണമാണ് വെറുതെ ട്രെയിനിൽ ഇരിക്കാൻ....
എന്ത് ചെയ്യാൻ ഇനി വിളിച്ച് വരാൻ പറഞ്ഞാൽ ഞാൻ നാണം കെടില്ലേ....
ബസ്സ്സ്റ്റോപ്പിലാണെങ്കിൽ നല്ല തിരക്കുണ്ട്. ഞാൻ സൈഡിൽ ആരെയും ശ്രദ്ധിക്കാതെ നിന്നു. ബാഗിന്റെ ഭാരം കാരണം കൈ പൊട്ടുന്ന പോലെ തോന്നുന്നു.
"ഡാ.... കുട്ടൂസെ...."
ആ വിളി കേട്ടതും ഞാൻ അനങ്ങാതെ നിന്നു. വിളിച്ചത് ആരാണെന്ന് നോക്കാതെ എന്നെയാണ് വിളിച്ചത് എന്ന് ആർക്കെങ്കിലും മനസ്സിലായോ എന്ന മട്ടിൽ ഞാൻ ബസ്സ്സ്റ്റോപ്പിനകത്തേക്ക് നോക്കി,
എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു.
"സന്തോഷം, എല്ലാർക്കും മനസ്സിലായി,"
ഞാൻ സ്വയം പറഞ്ഞു കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. എന്തായാലും ചമ്മാനുള്ളത് ചമ്മി, ഇനി നോക്കാതിരുന്നിട്ടെന്ത് കാര്യം.
എനിക്കു സൈഡിൽ ആയി ബൈക്കിൽ ഇരുന്നു ചിരിക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ "നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ടെടാ" എന്നർത്ഥത്തിൽ ഞാൻ ചിരിച്ചു.
"ഡാ, മാക്രീ....
നീ ആയിരുന്നോ???
നിന്റെ കോഴിത്തരം ഒന്നും വിട്ടിട്ടില്ലലെ പണ്ടത്തെ പോലെ തന്നെ,
സ്കൂൾ ഒക്കെ പൂട്ടിയത് കൊണ്ടാണോ ഇപ്പൊ റെയിൽവേ സ്റ്റേഷന്റെ അടുത്തേക്ക് മാറ്റിയത്???"
അവന്റെ ഇളിഞ്ഞ മുഖവും എനിക്കു പിന്നിൽ നിന്നും ചിരിയുടെയും കമന്റുകളുടെയും ശബ്ദവും എന്തോ മനസ്സിന് ഒരു സംതൃപ്‌തി നൽകി.
"നിന്റെ നാക്കിന്റെ നീളത്തിന് ഒരു മാറ്റവും ഇല്ലല്ലോ...
വാ വന്ന് കയറ്, ഞാൻ കൊണ്ട് വിടാം..."
അവൻ പറയേണ്ട താമസം ഞാൻ ഓടിക്കയറി.
"എടാ, പോത്തെ....
ഒന്ന് പതുക്കെ കയറ്, നീ ഇപ്പൊ എന്റെ ബൈക്കിന്റെ പരിപ്പ് ഇളക്കുമല്ലോ"
"ഞാൻ കയറിയിട്ട് ഈ പാട്ട സാധനത്തിന് എന്തേലും പറ്റുകയാണെങ്കിൽ പറ്റട്ടെന്നെ....
നമുക്കൊരു ബുള്ളറ്റ് എടുക്കാം എന്തെ..."
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. എന്റെ ചോദ്യം കേൾക്കാത്തത് കൊണ്ടാണോ എന്നറിയില്ല അവൻ ഒന്നും പറഞ്ഞില്ല, സാധാരണ അങ്ങനെ അല്ലല്ലോ കേട്ടാൽ മറുപടി പറയേണ്ടതാണ്.
ഞാൻ ഒന്ന് കൂടെ പറഞ്ഞു ശബ്ദത്തിൽ.
"പാട്ട ബൈക്ക് നിന്റെ ബാപ്പ അൻവറിന്റേതാ..... ജാമ്പുവാന്റെ കാലത്തേ ബൈക്ക്...."
അവൻ പറഞ്ഞത് ശരി ആയിരുന്നു. ഉപ്പന്റെ ബൈക്ക് അതൊന്ന് കാണുക തന്നെ വേണം. ആക്രിക്കാര് പോലും തിരിഞ്ഞു നോക്കാത്ത ഒരു സാധനം.
പണ്ട് ഉപ്പന്റെ ഫ്രണ്ട് ഗിഫ്റ്റ് നൽകിയതാണത്, ആ ഫ്രണ്ടും ഉപ്പയും ചില കാരണങ്ങൾ കൊണ്ട് പിരിഞ്ഞിട്ട് കാലം ഒരുപാട് ആയി. എന്നിട്ടും ആ ബൈക്ക് ഇപ്പോഴും പൊന്നു പോലെ കൊണ്ട് നടക്കുന്നുണ്ട്.
"ഡാ, നീ ഉറങ്ങിയോ...???"
"ഞാൻ ഉറങ്ങിയിട്ടൊന്നുമില്ല"
"എന്നിട്ട് എന്താ ഒന്നും മിണ്ടാത്തെ...
എന്നാ പറ കോളേജിലെ വിശേഷങ്ങൾ???
നിന്റെ ഗേൾഫ്രണ്ട് എന്ത് പറയുന്നു???"
"ഗേൾഫ്രൻണ്ടോ???"
ഞാൻ സംശയത്തോടെ അവന്റെ മറുപടിക്കായി കാതോർത്തു.
"ഓഹ്, നീ പെണ്ണാണല്ലെ....
അപ്പൊ നിനക്ക് ബോയ്ഫ്രണ്ടാണല്ലേ ഉണ്ടാകുക, ഞാൻ ആ കാര്യം മറന്നു പോയി..."
എന്നെ കളിയാക്കാൻ മനഃപൂർവം പറഞ്ഞതാണെന്നു മനസ്സിലാക്കിയ ഞാൻ അവന്റെ കയ്യിൽ നുള്ളു കൊടുത്തു.
"മരമാക്രീ...."
ഞാൻ അവന്റെ ചെവിക്കടുത്ത് ചെന്ന് ഉറക്കെ വിളിച്ചു.
"ചെവി പൊട്ടുന്നു പെണ്ണെ അടങ്ങി ഇരിക്ക്"
അവൻ ഇടത്കൈ കൊണ്ട് ബൈക്ക് ബാലൻസ് ചെയ്ത്, വലംകൈ കൊണ്ട് ചെവി പൊത്തി പിടിച്ചു.
"നിന്നെ ഒക്കെ കെട്ടുന്നോന്റെ അവസ്ഥ കണ്ടു തന്നെ അറിയണം...
പടച്ചോനെ... ആരായിരിക്കും ആ നിര്ഭാഗ്യവാൻ...."
"ആരായിരുന്നാലും അവനങ് സഹിച്ചോളും നിനക്ക് നല്ല പെണ്ണിനെ തന്നെ കിട്ടിയല്ലോ.. മറ്റുള്ളവർ എന്തേലും ആയിക്കോട്ടെ നീ നോക്കണ്ട..."
അവൻ ചിരിക്കുന്നത് എനിക്ക് മിററിലൂടെ കാണാമായിരുന്നു.
ഞാനത് ശ്രദ്ധിക്കാത്ത മട്ടിൽ ഇരുന്നു.
"എന്നാലും ഒരു മനുഷ്യ ജീവി അല്ലെ അവനും..."
"ഞാൻ എന്നാ വല്ല alienനെയും കെട്ടാം എന്തെ..."
"അവർക്ക് പോലും നിന്നെ വേണ്ടി വരില്ല...".അവൻ ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു, ഇന്ന് എന്നെ സംബന്ധിച്ചിടത്തോളം നല്ല ദിവസം ആണല്ലോ....വാ തുറന്നാൽ ചിലപ്പോൾ വേറെ പണി എന്തേലും കിട്ടും.
ഇവൻ ഇപ്പോഴും ഇങ്ങനെയാ എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനം എനിക്ക് കിട്ടാൻ പോകുന്ന ചെക്കന്റെ വിധിയെ കുറിച്ച് പറഞ്ഞെ നിർത്തൂ...
എന്റെ മൂത്തുമ്മയുടെ മകനാ... സഹീർ, എന്നേക്കാൾ നാലഞ്ചു വയസ്സിന് മൂത്തത് അവനാണെങ്കിലും ഇന്നേ വരെ ആ ഒരു ബഹുമാനം ഞാൻ അവന് നൽകിയിട്ടില്ല.
അല്ല, എന്റെ കയ്യിൽ നിന്ന് കിട്ടില്ല എന്ന് അറിയുന്നത് കൊണ്ട് അവൻ ഇന്നേ വരെ അതൊന്നും പ്രതീക്ഷിച്ചിട്ടില്ല എന്ന് പറയുന്നതാകും ശെരി.
"കുട്ടൂസെ... വീടെത്തി"
ഞാൻ ബൈക്കിൽ നിന്നുമിറങ്ങി.
"അല്ല, എന്നെ വീട്ടിലേക്ക് വിളിക്കുന്നില്ലേ...??"
"വേണേൽ വാ.... ഞാൻ വിളിച്ചാലെ വരൂ എന്നുണ്ടെങ്കിൽ വരണ്ട നിർബന്ധം ഇല്ല"
ഞാൻ ബാഗും താങ്ങി പിടിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നു.
"എന്തേ... വരുന്നില്ലേ സഹീർ സാർ??"
ഞാൻ ചോദ്യ ഭാവത്തിൽ അവനെ നോക്കി.
"ഇല്ല, ഇന്ന് മുബിന്റെ ഇക്കാക്ക കാണണം എന്ന് പറഞ്ഞിട്ടുണ്ട്, വീട്ടിൽ ചെന്ന് കുളിച്ചു റെഡി ആയി വേണം പോകാൻ"
"അപ്പൊ ശെരി..."
അവൻ ബൈക്കുമായി പോകുന്നത് വരെ ഞാൻ അവിടെ നിന്നു.
"മുബി" അവൻ കെട്ടാൻ പോകുന്ന പെണ്ണാ... മൂന്നു വർഷത്തെ പ്രണയം, വീട്ടിൽ വലിയ ഗുലുമാൽ സൃഷ്ടിച്ചെങ്കിലും ആ ആളിക്കത്തൽ പതിയെ തണുത്തു.
ഇപ്പൊ കല്യാണം ഏകദേശം ഉറപ്പിച്ച പോലെയാ...
ഞാൻ വീടിനു നേരെ നടന്നു.
ബൈക്കിന്റെ ശബ്ദം കേട്ട് അമ്മിയും നവാലും ഉമ്മറത്തേക്ക് വന്നു.
"ആരാ ബൈക്കിൽ???"
ഗേറ്റിനു നേരെ ഏന്തിവലിഞ്ഞു നോക്കികൊണ്ട് അമ്മീ ചോദിച്ചു.
"എന്റെ കാമുകൻ..."
ഉമ്മിയെ നോക്കാതെ തന്നെ പറഞ്ഞു കൊണ്ട് അവരെ കടന്ന് ഞാൻ അകത്തേക്ക് കയറി.
"ആബിദിനെ പോലെ...???" നവാൽ ഇടക്കുകയറി. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.
എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും മറക്കാത്ത, അല്ലെങ്കിൽ എനിക്ക് മറക്കാൻ കഴിയാത്ത ഒരാളാണ് ആബിദ്.
എന്റെ വീടിന്റെ ഏകദേശം അടുത്ത് തന്നെ ആണ് അവന്റെ വീട്, അതുകൊണ്ട് തന്നെ ചെറുപ്പം തൊട്ടേ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്.
ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അത് സംഭവിച്ചത്,
സിനിമയിലെ നായകൻ മാരെ പോലെ അവൻ എന്നെ വന്ന് പ്രൊപോസ് ചെയ്തു. ക്ലാസ്സിൽ എല്ലാരേയും വരച്ചവരയിൽ നിർത്തുന്ന എന്റെ സ്വഭാവം ആണത്രേ അവന് ഇഷ്ട്ടം ആയത്, അവൻ അന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
എന്റെ മറുപടി ആയിരുന്നു ഏറ്റവും നന്നായത്, ഞാൻ അവൻ എന്നെ പ്രൊപോസ് ചെയ്തതിന് അവന്റെ മുടി പിടിച്ച് വലിച്ചു, പണ്ട് ഏതോ സിനിമയിൽ കണ്ടത് പോലെ അവന്റെ കരണകുറ്റിക്ക് നോക്കി ഒരെണ്ണം വെച്ച് കൊടുത്തു.
ഞാൻ എന്തിനാ അപ്പൊ അങ്ങനെ ചെയ്തത് എന്ന് ഇപ്പഴും സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല. അപ്പൊ അങ്ങനെ ചെയ്യാനാ തോന്നിയത്.....
അതികം വൈകാതെ ആ കാര്യം സ്കൂളിൽ മാത്രം അല്ല നാട്ടിൽ മൊത്തം പാട്ടായി....
പിന്നെ എന്നെ കാണുമ്പോൾ ടീച്ചേഴ്‌സും സ്കൂളിലെ മറ്റു സ്റ്റാഫുകളും അയൽവാസികളും എന്തിന് നാട്ടിലെ മീൻക്കാരൻ കദർക്ക വരെ കളിയാക്കാൻ തുടങ്ങി.
ഇതൊക്കെ നടന്നിട്ടും ഒരു കൂസലും ഇല്ലാത്ത ഒരാൾ മാത്രം ഉണ്ടായിരുന്നുള്ളൂ...
ഈ ഞാൻ തന്നെ.....
ഏത് സമയത്താണോ എന്നെ പ്രൊപോസ് ചെയ്യാൻ തോന്നിയത് എന്ന ഗതി ആയി ആ പാവം ആബിദിന്.
അവൻ ആണെങ്കിൽ കുറച്ച് നാണവും മാനവും ഉളുപ്പും ഒക്കെ ഉള്ള കൂട്ടത്തിൽ ആണേ....
പിന്നെ സ്കൂളിൽ വെച്ച് എന്നല്ല എവിടെ വെച്ച് കണ്ടാലും അവൻ എന്റെ വഴിയിൽ നിന്ന് മാറിക്കളയും, പാവം ആബിദ്,
സ്കൂളിൽ എത്ര പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നിട്ടും അവൻ എന്നോട് തന്നെ പറഞ്ഞല്ലോ....
അവന്റെ കഷ്ട്ടകാലം....
കൊല്ലം ഇത്ര കഴിഞ്ഞിട്ടും ആരും ഇന്നേവരെ അതൊന്നും മറന്നിട്ടില്ല.
അതിന് വേറെ ഒരു കാരണവുമുണ്ട്.
അവൻ പത്ത് കഴിയുന്ന വരെ ഞങ്ങൾ ഒരേ സ്കൂൾ ആയിരുന്നത് കൊണ്ട് ഞങ്ങളെ കാണുന്നതിനനുസരിച്ച് ഈ വാർത്ത അങ്ങനെ എല്ലാര്ക്കും വീണ്ടും ചർച്ചാ വിഷയം ആയി മാറും...
എല്ലാം വീണ്ടും പൊടി തട്ടി എടുക്കുമ്പോൾ അറിയാമല്ലോ കാര്യങ്ങൾക്ക് കുറച്ച് എരിവും പുളിയും കൂടും...
ആ സ്കൂളിലെ LKG ബാച്ചിനോട് ചോദിച്ചാൽ പോലും അറിയാൻ പറ്റും എല്ലാം വള്ളിയും പുള്ളിയും തെറ്റാതെ...
അന്നത്തെ ആകെ ഉണ്ടായിരുന്ന സാമധാനം എന്നത് പത്ത് കഴിഞ്ഞാൽ അവൻ സ്കൂൾ മാറിയാൽ പിന്നെ ഞാൻ അവനെയും അവൻ എന്നെയും കാണാണ്ടല്ലോ....
പക്ഷെ... എന്റെ പ്രതീക്ഷകൾക്ക് വിപരീതം ആയിരുന്നു എല്ലാം...
അവന് അവിടെ അവിടെ തന്നെ അഡ്മിഷൻ കിട്ടി. അതോടെ പണി പാലും വെള്ളത്തിൽ കിട്ടി, എനിക്കല്ല അവന് തന്നെ...
എന്റെ തൊലിക്കട്ടി പിന്നെ ഹിപ്പോപൊട്ടാമസ് തോൽക്കുന്നതിന് തുല്യം ആയത് കൊണ്ട് എനിക്ക് ഒരു ചുക്കും ഇല്ലായിരുന്നു... ആ കഥകൾ കാരണം ഏറ്റവും ബുദ്ധിമുട്ടിയത് ആബിദ് തന്നെയായിരുന്നു...
ഇപ്പൊ അവൻ കോഴിക്കോടാണെന്ന് കേട്ടു, അവിടെ ജോലി ചെയ്യുകയാണ്.
"ആബിദിനെ പോലെ ആണോന്ന്...."
നവാൽ വീണ്ടും ചോദിച്ചപ്പോഴാണ് ഞാൻ ആലോചനകളിൽ നിന്നും ഉണർന്നത്.
"ഞാൻ സഹീറിന്റെ കൂടെയാ വന്നത്..."
അതും പറഞ്ഞ് ഞാൻ ഡൈനിങ്ങ് ഹാളിലെ ടേബിളിനു നേരെ നടന്നു.
"സഹീറെന്നോ,
കുട്ടൂസെ...
നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് അവനെ പേര് വിളിക്കരുതെന്ന്," എന്നത്തേയും പോലെ അമ്മിയുടെ ശകാരം വന്നു കയറിയ ഉടനെ എന്നെ തേടി എത്തി.
"അവന് കുഴപ്പമില്ലല്ലോ... പിന്നെന്താ???"
ഞാൻ ടേബിളിൽ അമ്മീ മൂടി വെച്ച പത്രം തുറന്ന് വറുത്ത് വെച്ച ചിക്കൻ പീസ് ഒരെണ്ണം എടുത്ത് വായിൽ വെച്ചു.
"എന്റെ കുട്ടൂസെ...
നീ ഇപ്പോ എവിടുന്ന് വന്നതാ... കൈ കഴുകാതെ ആണോ കഴിക്കുന്നെ..."
"Hmmm"
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. വേറെ എന്തേലും പറഞ്ഞാൽ എനിക്ക് പണി കിട്ടും എന്ന് നല്ല ഉറപ്പ് ആയിരുന്നു, തെറ്റ് എന്റെ ഭാഗത്ത് ആണല്ലോ....
"കല്യാണം കഴിക്കാൻ സമയം ആയി എന്നിട്ടും കണ്ടില്ലേ പെണ്ണിന്റെ കളി"
ഞാൻ ചിക്കൻ പീസ് മുഴുവനായും വായിൽ കുത്തിതിരുകി.
"എന്നാ പിന്നെ പോയാലോ..." ഞാൻ അമ്മിയുടെ കൈ പിടിച്ചു.
"എവിടേക്ക്???" അമ്മീ സംശയത്തോടെ എന്നെ നോക്കി.
"അല്ല കല്യാണം കഴിക്കാൻ സമയം ആയെന്നല്ലേ പറഞ്ഞത്...
ഇനി ഞാൻ ഇത് മുഴുവൻ കഴിച്ച് കഴിയുന്നത് വരെ കാത്ത് നിന്നാൽ ചിലപ്പോ ആ സമയം കഴിഞ്ഞു പോയാലോ???...
ഇനി ഇപ്പൊ കല്യാണം കഴിഞ്ഞു വന്നിട്ട് കഴിക്കാം എന്തെ...
സമയം കളയല്ലേ അമ്മീ....
വേഗം പോകാം..."
അമ്മീ എന്റെ കൈ തട്ടി മാറ്റി. ഞാൻ അമ്മിയെ നോക്കി ചിരിച്ചു.
"ഇത്താത്തന്റെ ചളിക്ക് ഒരു കുറവും ഇല്ലല്ലോ..."
"ഇല്ല, ഒരു കുറവും ഇല്ല, ഞാൻ അവിടുന്ന് പോരുമ്പോൾ ബാഗിൽ ആക്കി കൊണ്ട് വന്നിട്ടുണ്ട് എന്തെ കുറച്ച് നിനക്കും വേണോ???..."
എനിക്ക് എതിർ വശത്തുള്ള സോഫയിൽ ഇരിക്കുക ആയിരുന്നു അവൾ.
"മതി വന്ന് കയറിയിട്ടെ ഉള്ളൂ...
രണ്ടെണ്ണം കൂടെ തുടങ്ങേണ്ട,
കുട്ടൂസെ... പോയി കുളിച്ചു വാ എന്നാലേ എന്തേലും കഴിക്കാൻ തരൂ..."
ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കും മുൻപ് അമ്മീ ഇടയ്ക്കു കയറി.
"അമ്മീ..."
ഞാൻ അമ്മിയുടെ മുഖത്തേക്ക് നോക്കി.
"ഇല്ല, കുളിക്കാതെ തരൂല....
നാളെ മറ്റൊരു വീട്ടിൽ കേറി ചെല്ലേണ്ട പെണ്ണാ... ഇനി ഈ ശീലങ്ങൾ ഓക്കെ എപ്പോ പഠിക്കാനാ...."
അമ്മീ പറയാൻ തുടങ്ങിയാൽ അവസാനം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ബാഗ് എടുത്ത് സ്റ്റെയറിന്റെ അടുത്തേക്ക് നടന്നു.
നടത്തതിനിടയിൽ നവാൽ ഇരുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവളെ കണ്ടില്ല. അമ്മീ പറഞ്ഞു തുടങ്ങിയാൽ എന്റെ ഊഴം കഴിഞ്ഞാൽ അവൾ ആണെന്ന് അവൾക്ക് നന്നായി അറിയുന്നത് കൊണ്ട് സ്വയം രക്ഷയ്ക്കായി മുങ്ങിയതാകും...
ഞാൻ ചിരിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു.
(തുടരും...)