#അറിയാം അധികം ലേറ്റ് ആകില്ല എന്ന് പറഞ്ഞിട്ട് മാസങ്ങൾക്ക് ശേഷമാണ് ഞാൻ അപ്‌ഡേറ്റ് ചെയ്യുന്നതെന്ന്, സോറി... ഞാൻ പോലും വിചാരിച്ചതല്ല ഇങ്ങനെ ലേറ്റ് ആകുമെന്ന്... ഇപ്പോൾ ദേ ആ തിരക്കും കാര്യങ്ങളും ഒക്കെ കഴിഞ്ഞു ഞാൻ നാട്ടിലെത്തിയിരിക്കുന്നു, ക്വാറന്റൻ ഇരിക്കുന്നത് കൊണ്ടും ഇത്രയും ലേറ്റ് ആക്കിയതിനുള്ള പ്രാശ്ചിത്തമായി ഇപ്രാവശ്യം ഡബിൾ അപ്‌ഡേറ്റാണ്...☺️
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Harsha's pov:-
ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഞെട്ടി എഴുന്നേറ്റതാണ്. സോഫയിൽ ചാരി ഉറങ്ങിയത് കൊണ്ടാവണം ഷോൾഡർ നല്ലത് പോലെ വേദനിക്കുന്നുണ്ട്.
ടീപ്പോയിൽ കിടന്ന ഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ അതെടുക്കാനായി മുന്നോട്ടാഞ്ഞതും അത് നിന്നു. അപ്പോഴാണ് പുതച്ചിരിക്കുന്ന ബെഡ്ഷീറ്റ് കണ്ടത്, ഇതെങ്ങനെ വന്നു! ഞാൻ കിടക്കുമ്പോൾ ഒന്നും പുതച്ചിരുന്നില്ലാലോ! ഇനി ഇപ്പോൾ അവളായിരിക്കുമോ? സംശയത്തോടെ തലചെരിച്ചു ബെഡിലേക്ക് നോക്കി.
റൂമിലെ ലാമ്പിന്റെ വെളിച്ചത്തിൽ എന്നത്തേയും പോലെ ബെഡിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ കണ്ടു. ഇവളെപ്പോഴാണ് ഇതൊക്കെ ചെയ്തത്!
വീണ്ടും മൊബൈൽ റിങ് ചെയ്തതും തിരിഞ്ഞു ടീപ്പോയിൽ വെച്ച ഫോൺ കയ്യിലെടുത്തു.
മൊബൈൽ സ്‌ക്രീനിൽ കാർത്തി എന്ന് കണ്ടതും മനസ്സിലായി. അവൻ അവിടെ എത്തി എന്ന്. നട്ടപാതിരയ്ക്ക് വിളിച്ചു ശല്യം ചെയ്യരുതെന്ന് പറഞ്ഞതാണ് അലവലാതിയോട്, കോൾ കട്ട് ചെയ്തു വാട്ട്‌സപ്പ് തുറന്ന് അവനെ നാല് ചീത്ത വിളിച്ചു മെസ്സേജ് അയച്ചു.
അവൻ ഇനിയും വിളിച്ചു ശല്യം ചെയ്യും എന്നുറപ്പുള്ളത് കൊണ്ട് ഫോൺ സൈലന്റ് മോഡിൽ ആക്കിയ ശേഷം വീണ്ടും സോഫയിലേക്ക് ചാഞ്ഞു.
"ആഹ്..." പെട്ടന്ന് കഴുത്ത് നല്ലത് പോലെ വേദനിച്ചപ്പോൾ അറിയാതെ ഒച്ച വെച്ചു പോയി.
ഇങ്ങനെ ഇരുന്നുറങ്ങിയ ശീലമൊന്നും ഇല്ലാത്തത് കൊണ്ടാവണം ഷോൾഡർ വേദനിക്കുന്നത്, നല്ല ക്ഷീണം തോന്നുന്നുണ്ട് പക്ഷേ ഈ വേദനയും വെച്ചു ഇനിയും ഇവിടെ കിടന്നാൽ ശരിയാവില്ല... ശബ്ദമൊന്നും ഉണ്ടാകാതെ മെല്ലെ സോഫയിൽ നിന്നും എഴുന്നേറ്റു.
നിലത്തു വിരിക്കാനായി വല്ലതും കിട്ടുമോ എന്നറിയാനായി ചുറ്റോടും നോക്കിയെങ്കിലും അവൾ പുതച്ചിരിക്കുന്ന ബ്ലാങ്കറ്റ് അല്ലാതെ മറ്റൊന്നും കണ്ടില്ല. ബെഡ്ഷീറ്റ് എടുത്തു വിരിച്ചു കിടന്നാൽ രാവിലെ നടുവിന്റെ കാര്യത്തിൽ തീരുമാനമായികൊള്ളും... എന്ത് ചെയ്യും എന്നറിയാതെ നിൽക്കുമ്പോഴാണ് കബോർഡ് ശ്രദ്ധയിൽ പെട്ടത്, ചിലപ്പോൾ അതിൽ എന്തെങ്കിലും കാണുമായിരിക്കും. നേരെ കബോർഡിനടുത്തേക്ക് നടന്നു.
പക്ഷേ നിരാശയായിരുന്നു ഫലം, അതിൽ ബെഡ്ഷീറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്ത് ചെയ്യും എന്നും ചിന്തിച്ചു നിന്നപ്പോഴാണ് ബെഡിൽ കണ്ണ് പോയത്, അവൾ ഒരു സൈഡിൽ ചുരുണ്ടുകൂടി കിടന്നത് കൊണ്ട് ആ ബെഡിൽ ബാക്കി ഭാഗം ഒക്കെയും വെറുതെ കിടക്കുന്നു. ഒന്നും നോക്കാതെ അവിടെ കിടന്നാലോ! ബെഡിലേക്ക് നോക്കി ചിന്തിച്ചു നിന്നു.
ഹേയ്! അത് വേണ്ട... അതൊക്കെ നാണക്കേടാണ്, അവളുടെ മുന്നിൽ ജാഡയിട്ട് സിംഗിൾ സോഫയിൽ കിടന്നിട്ട് ഇപ്പോൾ പോയി അവിടെ കിടക്കാനോ! അയ്യേ... തിരിഞ്ഞു സോഫയുടെ അടുത്തേക്ക് തന്നെ നടന്നു.
അവൾ ഒരു കാരണവശാലും എന്നേക്കാളും മുന്നേ ഏഴുന്നേൽക്കില്ല, മിണ്ടാതെ ബെഡിൽ തന്നെ കിടന്നിട്ട് അവൾ കണ്ണ് തുറയ്ക്കുന്നതിന് മുൻപ് തന്നെ എഴുന്നേറ്റ് മാറിയാലോ... കൂടുതൽ ചിന്തിച്ചു തലപുകയ്ക്കാൻ നിൽക്കാതെ സോഫയിൽ ഉണ്ടായിരുന്ന പില്ലോസും കയ്യിലെടുത്തു തിരിഞ്ഞു ബെഡിനടുത്തേക്ക് നടന്നു.
അതിർത്തി വരമ്പ് കെട്ടുന്നത് പോലെ നടുക്കായി രണ്ട് പില്ലോയും വെച്ച ശേഷം അരിക് ചേർന്ന് കിടന്നു. അവൾ എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെയായി എഴുന്നേൽക്കാൻ സാധിക്കണേ ഇല്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Hayaathi's pov:-
എനിക്ക് മുന്നിൽ ചെറിയ കുട്ടികളെ പോലെ തലയും കുനിച്ചു നിൽക്കുന്ന ഹിറ്റ്‌ലറെ ഞാൻ ബെഡിൽ ഇരുന്ന് കൂർപ്പിച്ചു നോക്കി.
"ഡോ" ഞാൻ കുറച്ച് ഗൗരവത്തോടെ ആളെ നോക്കി വിളിച്ചു.
ചെറുതായിട്ട് തലപൊക്കി എന്നെ ഒന്ന് നോക്കിയ ശേഷം വീണ്ടും അതേ നിൽപ്പ് തുടർന്നു.
" ഡോ, താനെന്ത് ധൈര്യത്തിലാണ് എന്റെ ബെഡിൽ വന്നു കിടന്നത്?" ആളുടെ ആ നിൽപ് കണ്ടപ്പോൾ എനിക്ക് നല്ല ധൈര്യമായി.
ഞാനത് ചോദിച്ചതും ആൾ തലപൊക്കി എന്നെ ഒരു നോട്ടം നോക്കി, ശേഷം ശബ്ദത്തോടെ നെടുവീർപ്പിട്ടു കൊണ്ട് എന്റടുത്തേക്ക് നടന്നു വരാൻ തുടങ്ങി. അത് കണ്ടതും എന്റെ ധൈര്യമെല്ലാം കണ്ടം വഴി ഇറങ്ങിയോടി.
ദൈവമേ പണി പാളിയോ!... ഞാൻ ആ വരവ് നോക്കി പേടിയോടെ ചിന്തിച്ചു.
ഹിറ്റ്ലർ എന്റെ മുന്നിലായി വന്ന് നിന്ന് തല കുനിച്ചു ബെഡിൽ കയ്യൂന്നി മുഖം എന്റെ നേർക്ക് താഴ്ത്തിയതും ഞാൻ പേടിയോടെ രണ്ട് കണ്ണും ഇറുക്കിയടച്ചു പിറകോട്ടാഞ്ഞു.
ഒന്ന് രണ്ട് നിമിഷം കഴിഞ്ഞിട്ടും ഒരു ശബ്ദവും കേൾക്കാതെ വന്നപ്പോൾ മെല്ലെ കണ്ണ് തുറന്നതും തൊട്ട് മുന്നിലായി നിൽക്കുന്ന ഹിറ്റ്ലർ.
" എ...എന്താ..." ഞാൻ വിക്കി വിക്കിക്കൊണ്ട് ചോദിച്ചു.
" നീ ചോദിച്ചതിന് മറുപടി വേണ്ടേ?" ഹിറ്റ്ലർ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു.
ഞാൻ പേടിയോടെ വേണ്ട എന്നർത്ഥത്തിൽ തലചെരിച്ചു.
" അതെന്താ വേണ്ടാതെ?" വീണ്ടും അതേ ഭാവം...,
ഞാൻ ഒന്നും മിണ്ടാതെ നിന്നു, തിരിച്ചെന്തെങ്കിലും പറയാൻ പോയിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല എനിക്ക്...
ദുഷ്ടൻ എന്റെ മുഖത്തേക്ക് നോക്കി പരിഹാസം നിറഞ്ഞ ഒരു ചിരി ചിരിച്ച ശേഷം നേരെ നിന്ന് മൂളിപ്പാട്ടും പാടി കൊണ്ട് ബാത്റൂമിലേക്ക് നടന്നു.
ഒന്ന് രണ്ട് നിമിഷം കഴിഞ്ഞു ഞാൻ യാഥാർഥ്യത്തിലേക്ക് വരാൻ... സത്യത്തിൽ ഇപ്പോൾ ഇവിടെ എന്താ സംഭവിച്ചത്!
ഛെ!... അങ്ങേരുടെ തലയിൽ കയറി നിരങ്ങാനുള്ള ഇത്രയും നല്ല അവസരം കിട്ടിയിട്ടും ആ കോന്തൻ ഒന്ന് അടുത്തു വന്നപ്പോഴേക്കും പേടിച്ചു വിറച്ചു നിന്നില്ലേ... ഛെ... എനിക്ക് സ്വയം തന്നെ പുച്ഛം തോന്നി.
എന്നാലും ഹിറ്റ്ലർ എങ്ങനെ ബെഡിലേക്ക് എത്തി! ഇന്നലെ സിംഗിൾ സോഫയിൽ അല്ലേ കിടന്നത്? ഞാൻ ആലോചനയോടെ നിന്നു.
ബാത്ത്റൂം ഡോറിന്റെ ലോക്ക് തുറക്കുന്ന ശബ്ദം കേട്ടതും അടുത്ത പണി വാങ്ങാനുള്ള മനസ്സില്ലാത്തതിനാൽ വേഗം വാതിലിനടുത്തേക്ക് ഓടി.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മറ്റൊരു മുറിയിൽ കയറി ഫ്രഷായതിന് ശേഷം ഫോണും നോക്കിക്കൊണ്ട് താഴേക്ക് ഇറങ്ങി വരുമ്പോൾ തന്നെ സോഫയിൽ കാലും കേറ്റി വെച്ചു മമ്മിയുടെ ഫോണിൽ കളിച്ചുക്കൊണ്ടിരിക്കുന്ന വിക്കിയെ കണ്ടു. ഇവൻ ഇത്ര നേരത്തെ എഴുന്നേറ്റോ...
റേഹ അവിടെ എത്തിയ വിവരം അറിയിച്ചു പാതിരായ്ക്ക് മെസ്സേജ് അയച്ചിരുന്നു അവൾക്ക് മറുപടി കൊടുക്കാനായി തുനിഞ്ഞതും,
" മമ്മീ... പപ്പാ..." എന്നുള്ള വിക്കിയുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഞെട്ടിക്കൊണ്ട് ഞാൻ നോക്കി.
സോഫയിൽ നിന്നും എഴുന്നേറ്റ് എനിക്ക് നേർക്ക് നോക്കി കൊണ്ടാണ് അവൻ വിളിക്കുന്നത്.
" എന്താ... എന്താ..." എന്നും ചോദിച്ചു കൊണ്ട് കിച്ചണിൽ നിന്നും മമ്മിയും സിറ്റൗട്ടിൽ നിന്നും പപ്പയും ഓടി വന്നു. ഞാനും കാര്യം മനസ്സിലാവാതെ നിന്നു.
" ദേ, ഓഫീസ് ഒന്നും ഇല്ലാതെ ദീദി ഏഴ് മണിക്ക് എഴുന്നേറ്റ് വന്നിരിക്കുന്നു..." അവൻ അത്ഭുതം നടിച്ചു എനിക്ക് നേർക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു.
ഇവനെ ഇന്ന്... ഞാൻ ദേഷ്യത്തോടെ അവനെ നോക്കി പല്ലുറുമ്മി കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു.
അപ്പോഴേക്കും മമ്മി അവന്റെ ചെവിയിൽ പിടുത്തമിട്ടിരുന്നു. അവൻ വേദനയോടെ അലറി.
" നിന്നോട് അഞ്ഞൂറ് പ്രാവിശ്യം പറഞ്ഞിട്ടുണ്ട് മനുഷ്യൻ എന്തെങ്കിലും പണി ചെയ്യുമ്പോൾ ഇങ്ങനെ ആളെ പറ്റിക്കാൻ വിളിക്കരുതെന്ന്..." മമ്മി അവനെ നോക്കി ശാസനയോടെ പറഞ്ഞു.
" കളവ് പറയരുത് അഞ്ഞൂറ് തവണയൊന്നും ആയിട്ടില്ല, ആകെഇതും കൂടി കൂട്ടിയിട്ട് നാനൂറ്റി തൊണ്ണൂറ് തവണയേ ആയുള്ളൂ..." അവൻ മമ്മി പിടിച്ച ചെവി തടവിക്കൊണ്ട് പറഞ്ഞു.
" ഇവനെ..." എന്നും പറഞ്ഞു മമ്മി വീണ്ടും അവന്റെ ചെവിയിൽ പിടിക്കാനാഞ്ഞതും അവൻ തിരിഞ്ഞോടി.
ഞാനും പപ്പയും അത് കണ്ട് ചിരിയോടെ നിന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഞാൻ കിച്ചണിലേക്ക് ചെല്ലുമ്പോൾ മമ്മി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
നേരെ പോയി ഒരു കപ്പെടുത്തു ഫ്ലാസ്ക്കിൽ നിന്നും കോഫി അതിലേക്ക് പകർന്ന ശേഷം കബോർഡ് തുറന്ന് ഒരു ബിസ്ക്കറ്റ് പാക്കറ്റും എടുത്തു പൊട്ടിച്ചു കിച്ചൺ സ്ലാബിൽ കാലും കയറ്റി ഇരുന്നു അങ്കം തുടങ്ങാനായി.
ബിസ്ക്കറ്റ് പാക്കറ്റ് പൊട്ടിച്ചു ഒന്നെടുത്തു വായിലേക്കിട്ടപ്പോഴാണ് എന്നെ തന്നെ കൂർപ്പിച്ചു നോക്കുന്ന മമ്മിയെ കണ്ടത്. ഞാൻ ഒന്നിളിച്ചു കാണിച്ചു കൊണ്ട് എന്റെ പണി തുടർന്നു.
" നീ അവിടെയും ഇത് പോലെയാണോ?" മമ്മി സംശയത്തോടെ എന്നെ നോക്കി.
"ഏയ്, അവിടെ ഞാൻ നല്ല കുട്ടിയാണ് മമ്മീ... ഇങ്ങനെ കിച്ചൺ സ്ലാബിൽ കയറി ഇരുന്നു കോഫി കുടിക്കാൻ ഒക്കെ ആഗ്രഹം ഒക്കെ ഉണ്ടെങ്കിലും ഡൈനിങ് ടേബിളിൽ ഇരുന്നിട്ടെ ഞാൻ കുടിക്കാറുള്ളൂ..." ഞാൻ വലിയ കാര്യം എന്ന രീതിയിൽ പറഞ്ഞു.
മമ്മി ഒരു നെടുവീർപ്പിട്ടു കൊണ്ട് എന്നെ നോക്കി തലയ്ക്ക് കൈ വെച്ചു. ഞാൻ അത് ശ്രദ്ധിക്കാതെ എന്റെ തീറ്റ തുടർന്നു.
" മമ്മി എന്താ ഈ ഉണ്ടാക്കുന്നത്?" സ്റ്റൗവിൽ എന്തോ ഇളക്കി കൊണ്ടിരിക്കുന്ന മമ്മിയെ നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
" രാത്രിയിലേക്കുള്ള ഫുഡ്..." മമ്മിയുടെ മറുപടി കേട്ടതും ഞാൻ കണ്ണ് മിഴിച്ചു.
" രാത്രിയിലേക്കുള്ള ഫുഡ് എന്തിനാണ് മമ്മി ഇപ്പോഴേ ഉണ്ടാക്കുന്നത്?"
എന്റെ ചോദ്യം കേട്ടതും മമ്മി എന്നെ കൂർപ്പിച്ചൊരു നോട്ടം നോക്കി അത് കണ്ടപ്പോഴാണ് മമ്മി ഊതിയതാണെന്ന് കത്തിയത്.
" മമ്മി ഇപ്പോൾ ഈ ദോശയും മറ്റും ഉണ്ടാക്കിയിട്ട് ഒരു കാര്യവും ഇല്ല, മമ്മിയുടെ മ്യോൻ ഇതൊന്നും കഴിക്കില്ല..." ഞാൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.
"ഏഹ്!!" മമ്മി കാര്യം മനസ്സിലാവാതെ എന്നെ നോക്കി.
" ബാക്കിയുള്ള നേരത്ത് ഒക്കെ സാധാരണ ഫുഡ് ഒക്കെ കഴിക്കും, പക്ഷേ രാവിലെ മമ്മിയുടെ മ്യോൻ അമേരിക്കൻ സായിപ്പിന്റെ കൊച്ചു മോനാണ്, ടോസ്റ്റ് ചെയ്ത ബ്രഡും ബട്ടറും പാൻകേക്കും എഗ്ഗും ഒക്കെയാണ് കഴിക്കൽ..." ഞാൻ പുച്ഛത്തോടെ പറഞ്ഞു.
" അയ്യോ... എന്നിട്ട് ഇപ്പോഴാണോ നീ ഈ പറയുന്നത്? ഞാൻ നിന്നോട് ഇന്നലെ തന്നെ ചോദിച്ചതല്ലേ മോന് എന്തൊക്കെ ഭക്ഷണമാണ് ഇഷ്ടം എന്നത്..." മമ്മി എന്നോട് ചൂടായി.
"ഇന്നലെ മമ്മി ഡിന്നറിനെ കുറിച്ച് ചോദിച്ചു ഞാൻ പറഞ്ഞു, ബ്രേക്ക്ഫാസ്റ്റിനെ കുറിച്ച് ചോദിച്ചാൽ അല്ലേ എനിക്കിതൊക്കെ പറയാൻ പറ്റൂ..." ഞാൻ ഇളിയോടെ പറഞ്ഞു.
എന്നെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം ചെയ്തു കൊണ്ടിരിക്കുന്ന പണി തുടർന്നു ഞാൻ എന്റെ പണിയും...
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഇവിടെ ഇങ്ങനെ വെറുതെ ചമ്രം പടിഞ്ഞിരിക്കാതെ മോന് പോയി കോഫി കൊടുക്ക്, കെട്ടിച്ചിട്ടും നിനക്ക് ഒരു മാറ്റവും വന്നിട്ടില്ലേ മോളെ?" മമ്മി എന്നെ നോക്കി ചോദിച്ചു.
" ഞാൻ വെറുതെ ഇരുന്നതൊന്നുമല്ല, ഹി...അല്ല, ഹർഷ താഴെ വന്നിട്ട് കൊടുക്കാം എന്ന് കരുതി ഇരുന്നതാണ്..." ഞാൻ തിരിച്ചടിച്ചു.
" റൂമിൽ കൊണ്ട് കൊടുത്താൽ എന്താ നിനക്ക്!"
പിന്നേയ് ഇനി അതിന്റെ കുറവും കൂടിയേ ഉള്ളൂ... പെട്ടന്നാണ് ഓർത്തത് റൂമിൽ വെച്ചു ഫുഡ് കഴിക്കരുത് എന്ന് പറയുന്ന മമ്മി തന്നെയാണോ ഈ കോഫി റൂമിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞത്! ഒരു മരുമോൻ വരുമ്പോഴേക്കുള്ള മാറ്റമേ... മമ്മി അടുത്തതായി എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ കിച്ചൺ സ്ലാബിൽ നിന്നും താഴെ ഇറങ്ങി ഒരു കപ്പെടുത്തു കഴുകി ഫ്ലാസ്ക്കിൽ നിന്നും കോഫി അതിലേക്ക് പകർന്നു.
" നീയെന്താ ഈ കാണിക്കുന്നത് ഹയാ..." മമ്മിയുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
" മമ്മിയല്ലേ കോഫിയെടുക്കാൻ പറഞ്ഞത്?"
" ഈ കോഫിയാണോ മോന് കൊണ്ട് കൊടുക്കാൻ പോകുന്നത്?" മമ്മി തലക്ക് കയ്യും വെച്ചു എന്നെ നോക്കി.
" ഈ കോഫിക്ക് എന്താ കുഴപ്പം? ഇതിൽ നിന്നല്ലേ ഞാൻ ഇപ്പോൾ കോഫി എടുത്തത്?" ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
" അത് നിനക്ക്, മോന് വേറെ കോഫി ഉണ്ടാക്കി കൊടുക്ക്..."
" ങേ!" ഞാൻ കണ്ണും മിഴിച്ചു മമ്മിയെ നോക്കി.
സ്വന്തം മക്കൾക്ക് രാവിലെ തന്നെ ഉണ്ടാക്കി ഫ്ലാസ്ക്കിൽ ഒഴിച്ചു വെച്ച കോഫി, ഇന്നലെ വന്ന മരുമോന് നല്ല ഫ്രഷായി ഉണ്ടാക്കിയ കോഫിയും... എന്നാലും എന്റെ മമ്മീ...
" സ്വപ്നം കണ്ട് നിൽക്കാതെ ഫ്രിഡ്ജിൽ നിന്നും ആ പാൽ ഇങ്ങോട്ട് എടുക്ക്..." മമ്മി എന്റെ കയ്യിൽ തട്ടിക്കൊണ്ടു പറഞ്ഞതും ഞാൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഫ്രിഡ്ജിനടുത്തേക്ക് നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മമ്മി ഉണ്ടാക്കിയ കോഫി ഒരു കപ്പിലേക്ക് പകർന്ന് ഞാൻ കിച്ചണിന് വെളിയിലേക്ക് നടന്നു.
ഇനി ഇത് ആ കോന്തന് മുകളിൽ പോയി കൊണ്ട് കൊടുക്കണമല്ലോ എന്നും ചിന്തിച്ചു നിന്നപ്പോഴാണ് മുകളിൽ നിന്നും ഗോവണി ഇറങ്ങി വരുന്ന ഹിറ്റ്ലറെ കണ്ടത്.
ഞാൻ കിച്ചണിന്റെ അടുത്തായി നിൽക്കുന്നതിനാൽ ആൾ എന്നെ കണ്ടില്ല, താഴെ വന്ന് നേരെ സോഫയിൽ ഇരിക്കുന്ന വിക്കിയുടെ നേർക്ക് നടന്നു.
" ജീജു നല്ല ആളാണ് കേട്ടോ, ഞാൻ രാവിലെ ജീജുവിന്റെ കൂടെ നടക്കാൻ പോവാം എന്നൊക്കെ കരുതി രാവിലെ തന്നെ എഴുന്നേറ്റ് വന്നപ്പോൾ ഇവിടെ ആളുടെ പൊടിപോലും ഇല്ല..." വിക്കി ഹിറ്റ്ലറെ കണ്ടതും കളിയാക്കുന്ന മട്ടിൽ പറഞ്ഞു.
" സോറീടാ, സ്ഥലം മാറി കിടന്നത് കൊണ്ടാണെന്ന് തോന്നുന്നു രാവിലെ അലാറം ഒന്നും കേട്ടില്ല..." ഹിറ്റ്ലർ ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അവന്റെ അടുത്തു ഇരുന്നു.
അത് കണ്ടതും ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
" ഞാൻ വിചാരിച്ചു ദീദിയുടെ കൂടെ കൂടി ജീജുവും രാവിലെ കിടന്നുറങ്ങാൻ തുടങ്ങിയെന്ന്..." ഞാൻ വരുന്നത് കണ്ടതും വിക്കി എന്നെ നോക്കി ചിരിച്ചുകൊണ്ട് ഹിറ്റ്ലറോട് ചോദിച്ചു.
ഞാൻ അവനെ രൂക്ഷമായി നോക്കി കൊണ്ട് കയ്യിലിരിക്കുന്ന കോഫി കപ്പ് ഹിറ്റ്ലറിന് നേർക്ക് നീട്ടി.
മൂപ്പർ അത് വാങ്ങിക്കാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നത് കണ്ട് ഞാൻ ഒരു പുരികമുയർത്തി നോക്കി.
" ജീജു പേടിക്കേണ്ട, ധൈര്യമായി വാങ്ങിച്ചു കുടിച്ചോ ദീദിയുടെ കൈപുണ്യം നന്നായി അറിയാവുന്നത് കൊണ്ട് മമ്മി ദീദിയെ കൊണ്ട് ഇവിടെ കോഫി പോയിട്ട് ഒരു ചൂട് വെള്ളം പോലും ഉണ്ടാക്കിപ്പിക്കാറില്ല..." വിക്കി ചിരിയോടെ പറഞ്ഞു.
ആ ദുഷ്ടൻ അത് കേട്ടതും ചിരിയോടെ എന്റെ കയ്യിലെ കോഫി വാങ്ങിച്ചു. ഞാൻ വിക്കിയെ നോക്കി നിന്നെ ഞാൻ പിന്നെ കണ്ടോളാം വിക്രമാ എന്നും മനസ്സിൽ പറഞ്ഞു, ഹിറ്റ്ലർക്ക് പുച്ഛം നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ചു തിരിഞ്ഞു നടന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ബ്രേക്ക്ഫാസ്റ്റ് എടുത്തു വെക്കാനായി മമ്മിയെ സഹായിച്ചു ഇഡ്ഡലിയും നല്ല മൊരിഞ്ഞ ദോശയും ചട്ണിയും സാമ്പാറും ഒക്കെ ഓരോന്നായി എടുത്തു ഡൈനിങ് ടേബിളിൽ നിരത്തി വെക്കുമ്പോഴാണ് മമ്മി മറ്റൊരു പ്ളേറ്റുമായി അവിടെക്ക് വന്നത്.
മമ്മി അത് ഡൈനിങ് ടേബിളിലേക്ക് വെച്ചപ്പോഴാണ് അതിലുള്ളത് ഞാൻ കണ്ടത്, അമേരിക്കൻ സായിപ്പിന്റെ കൊച്ചുമോന് വേണ്ടി അമ്മായിയമ്മ പ്രതേകം തയ്യാറാക്കിയ സ്‌പെഷ്യൽ സാധങ്ങളാണ്, അകത്ത് എന്തൊക്കെയോ കുത്തിനിറച്ച ഒരു ബ്രെഡ് സാൻവിച്ചും ഒരു ചീസ് ഓംലറ്റും കൂടെ കുറച്ചു ഫ്രൂട്സും ഒക്കെയായി ആ പ്ളേറ്റ് നിറച്ചിട്ടുണ്ട്, കാണാൻ നല്ല രസമുണ്ട്.
" എന്നാലും എന്റെ മമ്മീ മരുമോനോടുള്ള സ്നേഹം കവിഞ്ഞൊഴുകുകയാണെല്ലോ... ആ വിക്കി എത്ര നാളായി ഇത് പോലെ ഒരു ബ്രേക്ക്ഫാസ്റ്റ് വേണം എന്നും പറഞ്ഞു പിന്നാലെ നടക്കുന്നു..." ഞാൻ മമ്മിയെ നോക്കി പറഞ്ഞു.
" അവനെ പോലെയാണോ ഹർഷ! ആ ചെറുക്കന് ഇങ്ങനെ വല്ലതും ഒരു ദിവസം ഉണ്ടാക്കി കൊടുത്താൽ പിന്നെ ദിവസവും അവന് അത് തന്നെ വേണ്ടി വരും..."
" അതും ശരിയാണ്..." ഞാൻ ചിരിയോടെ പറഞ്ഞു.
മമ്മി പോയി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു.
വിക്കി വന്നതും ടേബിളിൽ ഇരിക്കുന്ന പ്ളേറ്റ് കണ്ട് കണ്ണും മിഴിച്ചു എന്നെ നോക്കി. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും ഞാൻ കണ്ണ് കൊണ്ട് മമ്മിയുടെ നേർക്ക് കാണിച്ചു. അവൻ തലചെരിച്ചു മമ്മിയെ നോക്കിയതും മമ്മി അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട് ഞാൻ ചിരി കടിച്ചു പിടിച്ചു നിന്നു. വിക്കി മുഖവും വീർപ്പിച്ചു കൊണ്ട് എനിക്ക് നേരെ എതിരുള്ള കസേര വലിച്ചിരുന്നു.
" മോൻ എന്താണ് കഴിക്കാൻ തുടങ്ങാതെ?" മമ്മിയുടെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി ഹിറ്റ്ലറെ നോക്കി.
അങ്ങേര് മുന്നിലുള്ള പ്ളേറ്റിലേക്കും ബാക്കിയുള്ളവരുടെ മുഖത്തേക്കും സംശയത്തോടെ നോക്കുന്നത് കണ്ട് ഞാൻ ചോദ്യഭാവത്തിൽ നിന്നു.
" ഇതെന്താ എനിക്ക് മാത്രം ഒരു മാറ്റം?" ഹിറ്റ്ലർ എന്നെ നോക്കി ചോദിച്ചു.
" ഇവൾ പറഞ്ഞു മോൻ രാവിലെ ഇതൊക്കെയാണ് കഴിക്കൽ എന്ന്..." മമ്മി അങ്ങേരെ നോക്കി പറഞ്ഞതും ആൾ ഞാനെന്തോ ഇല്ലാത്ത കാര്യം പറഞ്ഞ മട്ടിൽ എന്നെ തുറിച്ചു നോക്കി.
" അയ്യോ മോന് ഇഷ്ട്ടായില്ലേ?" അങ്ങേരുടെ മുഖഭാവം കണ്ട് മമ്മി വേവലാതിയോടെ ചോദിച്ചു.
" ഏയ്, അതല്ല... ഞാൻ സ്ഥിരമായി ഇതൊന്നുമല്ല കഴിക്കൽ, ഇടയ്ക്ക് ഓഫീസിൽ നേരത്തെ പോകുന്ന ദിവസങ്ങളിൽ മാത്രം ഇങ്ങനെ വല്ലതും കഴിക്കും എന്നേ ഉള്ളൂ,..." ആൾ മമ്മിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ പറഞ്ഞതും ഞാൻ കണ്ണും മിഴിച്ചു നിന്നു.
ഈ കഴിഞ്ഞ ഒരാഴ്ചയിൽ ആകെ രണ്ടോ മൂന്നോ പ്രാവിശ്യമേ ഒന്നിച്ചിരുന്നു ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടുള്ളൂ അന്നൊന്നും ഓഫീസിൽ പോയിരുന്നോ എന്നോർമയില്ല, പക്ഷേ ഇത് പോലുള്ള ഫുഡ് ഒന്നും കഴിക്കുന്നത് കണ്ടിട്ടില്ല എന്തായാലും...
" അയ്യോ, ഈ പെണ്ണിനെ കൊണ്ട്, ഇവളുടെ വാക്കും കേട്ട് ഇതൊക്കെ ഉണ്ടാക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..." എന്നും പറഞ്ഞു മമ്മി എന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ മമ്മിയെ നോക്കി ഇളിച്ചു.
" വിട്ടേക്ക് മമ്മീ, ഫുഡ് കണ്ടാൽ പിന്നെ ദീദി ചുറ്റും നടക്കുന്നതൊന്നും അറിയില്ല എന്ന് മമ്മിക്ക് അറിയാവുന്നതല്ലേ..." വിക്കി എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
എടാ വിക്രമാ നീ രാവിലെ മുതലേ തുടങ്ങിയിട്ടുണ്ട്, ഇങ്ങേർ ഇവിടുന്ന് ഒന്ന് മാറട്ടെ നിനക്കുള്ള പരിപ്പുവടയും ചായയും ഞാൻ തരുന്നുണ്ട്, ഞാൻ അവനെ നോക്കി ദേഷ്യത്തോടെ പല്ലുറുമ്മി.
" ഒരു കാര്യം ചെയ്യാം, മോൻ ആ പ്ളേറ്റ് മാറ്റി വെച്ചേക്ക് ഇവൻ കഴിച്ചോളും അത്..." എന്നും പറഞ്ഞു മമ്മി അങ്ങേരുടെ മുന്നിലുള്ള പ്ളേറ്റ് എടുത്തു വിക്കിയുടെ നേർക്ക് നീക്കി.
അത് കണ്ടതും അവന്റെ മുഖം പൂത്തിരി കത്തിച്ചത് പോലെ തെളിഞ്ഞു.
" ഏയ് അത് വേണ്ട മമ്മീ... വെറുതെ എന്തിനാണ് വിക്കിയെ കൊണ്ട് കഴിപ്പിക്കുന്നത്..." എന്നും പറഞ്ഞു ഹിറ്റ്ലർ മമ്മിയെ തടഞ്ഞു.
"അതൊന്നും ഒരു പ്രശ്നവും ഇല്ല, ഇവന് വേണ്ടതും ഇതൊക്കെ തന്നെയാണ്, ഇവളുടെ വാക്കും കേട്ട് ഇതൊക്കെ ഉണ്ടാക്കിപ്പോയി..." മമ്മി ഒരിക്കൽ കൂടി എന്നെ കൂർപ്പിച്ചൊരു നോട്ടം നോക്കികൊണ്ട് പറഞ്ഞു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ദാ ഇത് സച്ചിക്കുളള മധുരം കുറഞ്ഞത് മറ്റേത് വിക്കിക്കും ഹർഷക്കും..." എന്നും പറഞ്ഞു മമ്മി ജ്യൂസ് നിറച്ച ഗ്ലാസ് വെച്ച ട്രേ എടുത്ത് എനിക്ക് നേർക്ക് നീട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
" അപ്പോൾ എനിക്കോ?" ഞാൻ ചുണ്ട് കൂർപ്പിച്ചു മമ്മിയെ നോക്കി.
" അതാ ആ ജാറിൽ ഉണ്ട് വേണമെങ്കിൽ എടുത്ത് കുടിക്ക്..." എന്നും പറഞ്ഞു മമ്മി ബേസിനടുത്തേക്ക് നടന്നു.
" അത് കൊള്ളാം, അങ്ങനെയെങ്കിൽ മമ്മി തന്നെ കൊണ്ട് പോയി കൊടുത്താൽ മതി..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
" എന്നാൽ ഞാനത് കൊണ്ട് കൊടുക്കാം നീ ഇതാ ബാക്കിയുള്ള പണികൾ തീർക്ക്..."
" ജ്യൂസ് ജാറിൽ എന്നല്ലേ പറഞ്ഞത്, അത് എനിക്ക് തന്നെ എടുക്കാവുന്നതേ ഉള്ളൂ..." ഞാൻ വേഗം തന്നെ ഒരു ഗ്ലാസ് എടുത്ത് ജ്യൂസ് ജാറിലെ ജ്യൂസ് അതിലേക്ക് പകർന്നു.
" ഈ പെണ്ണിനെ കൊണ്ട്..." എന്നും പറഞ്ഞുകൊണ്ട് മമ്മി തിരിഞ്ഞു നിന്നു.
ഞാൻ ചിരിയോടെ ട്രേ എടുത്തു കിച്ചണിന്റെ വാതിലിനടുത്തേക്ക് നടന്നു.
ഹാളിലെ സോഫയിൽ ഇരുന്ന് ഹിറ്റ്ലറുടെ ഫോണിൽ എന്തോ നോക്കികൊണ്ട് പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്ന വിക്കിയേയും ഹിറ്റ്ലറേയും കണ്ട് ട്രേയുമായി അങ്ങോട്ട് നടന്നു.
ഞാൻ അടുത്തെത്തിയിട്ടും രണ്ടും എന്നെ കണ്ടിട്ടും കണ്ടതായി നടിക്കാതെ അവരുടെ സംസാരം തുടർന്നു. ഇത്തിരി ഗൗരവം നടിച്ചു ഞാൻ തൊണ്ട ശരിയാക്കുന്ന ശബ്ദമുണ്ടാക്കി, പക്ഷേ ഞാൻ ശശിയായത് മിച്ചം, ദുഷ്ടമാർ രണ്ടും തലയൊന്ന് ഉയർത്തിയത് പോലും ഇല്ല. ഞാൻ ദേഷ്യത്തോടെ പല്ലുറുമ്മി.
" ടാ വിക്രമാ..." ഞാൻ വിക്കിയെ നോക്കി അലറി.
അത് കേട്ടതും രണ്ടും ഞെട്ടിക്കൊണ്ട് എന്നെ നോക്കി. ഞാൻ വിക്കിയെ തറപ്പിച്ചു നോക്കി. എന്റെ മുഖത്തെ ദേഷ്യം കണ്ടതും അവൻ നന്നായി ഒന്നിളിച്ചു കാണിച്ചു.
ഞാൻ അതേ ദേഷ്യത്തോടെ എന്റെ കയ്യിലുള്ള ട്രേ നീട്ടിയതും അവൻ വേഗം തന്നെ അതിൽ നിന്നും രണ്ട് ഗ്ലാസ് എടുത്തു എന്നിട്ട് ഒന്ന് ഹിറ്റ്‌ലർക്ക് കൊടുത്തു. ഞാൻ ഒരിക്കൽ കൂടി രണ്ടിനേയും കൂർപ്പിച്ചൊരു നോട്ടം നോക്കി തിരിഞ്ഞു വരാന്തയിലേക്ക് നടന്നു.
വരാന്തയിലേക്ക് കടന്നപ്പോൾ തന്നെ കയ്യിൽ പത്രവും പിടിച്ചു പുറത്തേക്ക് നോക്കി എന്തോ ആലോചനയോടെ ഇരിക്കുന്ന പപ്പയെ കണ്ടു.
" എന്താണ് മിസ്റ്റർ സച്ചിൻ പട്ടേൽ കടുത്ത ആലോചനയിലാണെല്ലൊ? ആകെയുള്ള മോളെ കെട്ടിച്ചു വിട്ടിട്ടും തീർന്നില്ലേ ആലോചന!!" ട്രേ ടീപ്പോയിൽ വെച്ചു ചിരിയോടെ പപ്പയുടെ തോളിൽ തട്ടിക്കൊണ്ട് അടുത്തായി ഇരുന്നു.
പപ്പ ചിന്തയിൽ നിന്നുണർന്ന് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു, പക്ഷേ ആ ചിരിക്ക് അത്ര വോൾട്ടേജ് പോരായിരുന്നു. എന്തോ പ്രശ്നം പപ്പയെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിച്ച് ജ്യൂസ് ക്ലാസ് എടുത്തു പപ്പയുടെ നേർക്ക് നീട്ടി.
പപ്പ അത് വാങ്ങിച്ചു എന്നിട്ടത് സൈഡിലേക്ക് മാറ്റിവെച്ചു തലചെരിച്ചു എന്റെ മുഖത്തേക്ക് നോക്കി.
" എന്താ പപ്പാ പ്രശ്നം! എന്നോടെന്തെങ്കിലും പറയാനുണ്ടോ?" ഞാൻ പപ്പയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചോദിച്ചു.
പപ്പ ഇല്ല എന്നർത്ഥത്തിൽ തലചെരിച്ചു. എന്തോ എന്നോട് ചോദിക്കാനോ പറയാനോ ഉണ്ട്, അതും എനിക്ക് ഇഷ്ടപ്പെടാത്ത എന്തോ ഒരു കാര്യത്തെ കുറിച്ച്, അതാണ് ഈ സ്റ്റാർട്ടിങ് ട്രബിൾ... ഞാൻ ഒന്നും മിണ്ടാതെ പപ്പയുടെ കയ്യിലുള്ള പത്രം വലിച്ചെടുത്തു അതിലേക്ക് ശ്രദ്ധ തിരിച്ചു.
" മോൾക്ക് ഞങ്ങളോട് ദേഷ്യമുണ്ടോ?" ഒന്ന് രണ്ട് നിമിഷം കഴിഞ്ഞ് പപ്പയുടെ ചോദ്യം കേട്ട് ഞാൻ തലയുയർത്തി നോക്കി.
" ദേഷ്യമോ? എനിക്കോ? എന്തിന്!" ഞാൻ കാര്യം മനസ്സിലാവാതെ ചോദിച്ചു.
" അത് പിന്നെ ഇങ്ങനെ പെട്ടന്ന് മോളുടെ കല്യാണം നടത്തിയതിന്..." പപ്പ കുറ്റബോധം നിറഞ്ഞ മുഖഭാവത്തോടെ ചോദിച്ചു.
ദൈവമേ ഇതെന്താണ് ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം!
" എന്റെ സമ്മതവും കിട്ടിയിട്ടില്ലേ പപ്പാ ഈ കല്യാണം നടത്തിയത് പിന്നെയെന്തിന്നാണ് എനിക്ക് ദേഷ്യം!" ഉള്ളിൽ ചെറുതായി ഒന്ന് ടെൻഷനടിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു.
" ആ സമ്മതം മോൾ ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി പറഞ്ഞതാണെന്ന് പപ്പയ്ക്ക് അന്നേ മനസ്സിലായിരുന്നു, എന്നാലും ഹർഷയുടെ കയ്യിലേക്കാണല്ലോ മോളെ ഏല്പിക്കുന്നത് എന്ന സന്തോഷത്തിൽ അത് കാര്യമാക്കിയില്ല, പക്ഷേ ഇന്ന് ആ തീരുമാനം തെറ്റിപ്പോയോ എന്നൊരു ചെറിയ തോന്നൽ..."
" എന്താ പപ്പാ ഈ പറയുന്നത്! പപ്പ എടുക്കുന്ന ഒരു തീരുമാനവും തെറ്റില്ല എന്ന എന്റെ വിശ്വാസത്തിലാണ് ഞാൻ സമ്മതിച്ചത്, ഇപ്പോൾ കണ്ടില്ലേ ആ തീരുമാനം തെറ്റിയില്ല, എന്നെ സ്വന്തം മോളെ പോലെ നോക്കുന്ന ഒരു കുടുംബം തന്നെ എനിക്ക് കിട്ടി യിരിക്കുന്നു, ഇതിൽ കൂടുതൽ എന്ത് വേണം പപ്പാ എനിക്ക്..." ഞാൻ പപ്പയെ നോക്കി ചോദിച്ചു.
" ഹർഷയോ!" പപ്പ ചോദ്യഭാവത്തിൽ എന്നെ നോക്കി.
" ഏഹ്!!" ഞാൻ ഒന്ന് ഞെട്ടി.
" മോളും ഹർഷയും ഞങ്ങളുടെ സന്തോഷത്തിന് വേണ്ടി നിങ്ങൾ രണ്ടാളും സന്തോഷത്തിലാണ് എന്ന് നടിക്കുന്നത് പോലെ തോന്നി പപ്പയ്ക്ക്... നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?"
പപ്പ അത് ചോദിച്ചതും തിരിച്ചെന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചു നിന്നു ഒരു നിമിഷം... സ്വന്തം മോളുടെ സന്തോഷം താൻ കാരണം നഷ്ടപെട്ടോ എന്ന ആധിയോടെ നിൽക്കുന്ന പപ്പയുടെ മുഖം കണ്ടതും നെഞ്ച് വിങ്ങി. ഞാൻ കാരണം വിഷമിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. പാടില്ല, ഒരു കാരണവശാലും ആ മനസ്സ് എന്നെയോർത്ത് സങ്കടപെടാൻ പാടില്ല...
ഞാൻ തിരിഞ്ഞു ടീപ്പോയിൽ കിടന്ന ബാക്കിയുള്ള ജ്യൂസ് ക്ലാസ് എടുത്തു ഒറ്റ വലിക്ക് പകുതി കുടിച്ച് തീർത്തു തിരികെ വെച്ചു പപ്പയെ നോക്കി പുഞ്ചിരിച്ചു. പപ്പ കാര്യം മനസ്സിലാവാതെ എന്നെ തന്നെ തുറിച്ചുനോക്കി.
" ദേ പപ്പാ ഒരു കാര്യം ആദ്യമേ പറഞ്ഞേക്കാം, ഇമ്മാതിരി സെന്റി ഡയലോഗടിച്ചു ഇവിടെ ഇരിക്കാനാണ് പരിപാടിയെങ്കിൽ എന്റെ യഥാർത്ഥ സ്വാഭാവം കാണും, ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതൊക്കെ മനസ്സിൽ വെച്ചു എല്ലാവർക്കും വേണ്ടി അഭിനയിക്കാൻ ഞാൻ സച്ചിൻ പട്ടേലിന്റെ മാത്രം മകളല്ല മനസ്സിൽ എന്തുണ്ടെങ്കിലും അപ്പോൾ തന്നെ തുറന്ന് പറയുന്ന ജെസീക്ക ആന്റണി വർഗീസിന്റെയും കൂടി മകളാണ്... ഞാനും ഹർഷയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് പപ്പയോട് തുറന്ന് പറയാനും എനിക്കറിയാം..." ഞാൻ ദേഷ്യം നടിച്ചുകൊണ്ട് പപ്പയെ നോക്കി പറഞ്ഞു.
" മോളെ, അത്, പപ്പ..."
" ഞാൻ പറഞ്ഞു തീർന്നില്ല പപ്പാ..." ഞാൻ പപ്പയെ തടഞ്ഞു. " പപ്പ ഇപ്പോൾ പറഞ്ഞില്ലേ ഞങ്ങൾ രണ്ട്പേരും നിങ്ങളുടെ എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി അഭിനയിക്കുന്നതാണെന്ന്, അതിനെ ഞാൻ മുഴുവനായി ഇല്ല എന്ന് പറയുന്നില്ല..." എന്നും പറഞ്ഞു ഞാൻ ഒന്ന് നിർത്തി പപ്പയുടെ മുഖത്തേക്ക് നോക്കി, ആ മുഖം ആധിയോടെ എന്റെ അടുത്ത വാക്കുകൾക്കായി നിന്നു.
" പെട്ടന്നുള്ള ഒരു മാരേജ് ആയതിനാൽ പരസ്പ്പരം മനസ്സിലാക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും ഇത്തിരി സമയം വേണം, അത് ഞങ്ങൾ രണ്ടാളും ഒരുമിച്ചെടുത്ത തീരുമാനമാണ്..." ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടിട്ടും പപ്പയുടെ മുഖം തെളിഞ്ഞില്ല. എല്ലാ കാര്യവും പപ്പയോട് തുറന്ന് പറയാൻ പറ്റില്ല, അത് ഈ പാവം മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കുകയേ ചെയ്യൂ...
" എന്റെ പപ്പാ..." എന്നും പറഞ്ഞു ഞാൻ കുറച്ചും കൂടി മുന്നോട്ട് നീങ്ങിയിരുന്നു ആ കരം കവർന്നു. " പപ്പ എന്റെ ജീവിതത്തിൽ ഇത് വരെ എടുത്ത തീരുമാനത്തിൽ ഏറ്റവും ബെസ്റ്റ് തീരുമാനം ഈ മാരേജാണ്, ഒരു മുൻപരിചയവും ഇല്ലാത്ത ഏതെങ്കിലും ഒരാളെ ഞാൻ കെട്ടേണ്ടി വന്നെങ്കിലോ? എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ! അപ്പോഴാവും എനിക്ക് ബാക്കിയുള്ളവർക്ക് വേണ്ടി ശരിക്കും അഭിനയിക്കേണ്ടി വരുക, മറ്റുള്ളവർക്ക് വേണ്ടി പലതും അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിരുന്നേനെ... ഇതിപ്പോൾ എനിക്ക് ഞാൻ തന്നെയായി തന്നെ ഇരിക്കാം... ഞാനും ഹർഷയും ഓരോ ദിവസവും കൂടുതൽ മനസ്സിലാക്കി വരുകയാണ്..." ഞാൻ പപ്പയെ സമാധാനിപ്പിക്കുന്ന രീതിയിൽ പറഞ്ഞു.
അത് കേട്ടതും പപ്പയുടെ മുഖം ഒന്ന് തെളിഞ്ഞു.
" പിന്നെ ഞങ്ങൾ രണ്ടാളും സച്ചിനേയും ജെസീക്കയേയും പോലെ മൂന്നാല് കൊല്ലം പ്രേമിച്ച് അവസാനം ഒളിച്ചോടി പോയി മാരേജ് കഴിച്ചവരല്ല, മിസ്റ്റർ സച്ചിൻ പട്ടേൽ ഇടയ്ക്ക് അതൊന്ന് ഓർമിക്കുന്നത് നല്ലതാണ്... പെട്ടന്ന് കല്യാണം കഴിഞ്ഞെങ്കിലും ഞാനും ഹർഷയും അത് പോലെ കുറച്ച് നാൾ ഒന്ന് പ്രണയിച്ചു നോക്കട്ടെ..." ഞാൻ കൃസൃതിയോടെ പപ്പയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
അതും കൂടി കേട്ടതോടെ ആളുടെ മുഖത്തുണ്ടായിരുന്ന ആ വിഷമം മുഴുവനായി മാറി. ഒരു ചെറുപുഞ്ചിരിയോടെ എന്നെ ചേർത്തു പിടിച്ചു വാത്സല്യത്തോടെ എന്റെ തലയിൽ തലോടി.
" എനിക്ക് അങ്ങോട്ട് വരാമോ?" ഡോറിൽ തട്ടിക്കൊണ്ടുള്ള ഹിറ്റ്ലറുടെ ശബ്ദം കേട്ട് ഞെട്ടിക്കൊണ്ട് ഞാൻ തലയുയർത്തി നോക്കി.
വാതിൽപടിയിൽ നിന്ന് ഞങ്ങളുടെ നേർക്ക് നോക്കിക്കൊണ്ട് നിൽപ്പുണ്ട് ആൾ...
ദൈവമേ! ഇങ്ങേർ ഇതെപ്പോൾ വന്നു! ഞങ്ങൾ പറഞ്ഞത് വല്ലതും കേട്ട് കാണുമോ? പപ്പയുടെ സങ്കടം മാറ്റാനായി വായിൽ തോന്നിയതെന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്തു.
" ഹാ, മോനോ? അതെന്തിനാണ് ഒരനുവാദം ചോദിക്കൽ ഒക്കെ? ഇങ്ങോട്ട് കയറിപ്പോര്..." പപ്പ ഹിറ്റ്‌ലറെ നോക്കി പറഞ്ഞതും ആൾ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരാൻ തുടങ്ങി.
അത് കണ്ടതും ഞാൻ മെല്ലെ എഴുന്നേറ്റു നിന്നു. മിക്കവാറും ആൾ ഞാൻ പറഞ്ഞതൊക്കെ കേട്ട് കാണും, അങ്ങനെ കേട്ടെങ്കിൽ ആളുടെ മുഖത്തെ ഭാവം എന്താണെന്നറിനായി മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, ദേഷ്യമല്ല മറിച്ച് മറ്റെന്തോ, ഞാനിത് വരെ കാണാത്ത ഒരു ഭാവം...
ആൾ അടുത്തേക്ക് വന്ന് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം പപ്പയുടെ അടുത്തായി ഇരുന്നു.
ഇതെന്താണ് എന്നെ നോക്കി ഒരു പുഞ്ചിരി ഒക്കെ? ഞാൻ ചെറിയൊരു ഞെട്ടലോടെ ചിന്തിച്ചു. ആഹ്, ചിലപ്പോൾ പപ്പ മുന്നിൽ ഉള്ളത് കൊണ്ടായിരിക്കും, എന്തായാലും ആൾ ഒന്ന് പുഞ്ചിരിച്ചു തന്നതല്ലേ തിരിച്ചും ഒന്ന് ചിരിച്ചേക്കാം...
ഞാൻ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു ടീപ്പോയിൽ കിടന്ന ട്രേയും ഗ്ലാസ്സും എടുത്ത് അകത്തേക്ക് നടന്നു.
ട്രേയും ഗ്ലാസ്സും തിരിച്ചു കിച്ചണിൽ കൊണ്ട് വെച്ച് വരുമ്പോഴാണ് മൊബൈൽ വരാന്തയിൽ വെച്ചിരുന്ന കാര്യം ഓർത്തത്, ജിത വിളിച്ചിരുന്നു നേരത്തെ, പക്ഷേ എടുക്കാൻ കഴിഞ്ഞില്ല, ഇപ്പോൾ തിരിച്ചു വിളിച്ചേക്കാം... മൊബൈൽ എടുക്കായി തിരികെ വരാന്തയിലേക്ക് നടന്നു.
" സോറിയോ? മോൻ എന്തിനാണ് എന്നോട് സോറി പറയുന്നത്?" ഡോറിനടുത്തെത്തിയപ്പോൾ പപ്പയുടെ സംസാരം കേട്ട് ഞാൻ അവിടെ തന്നെ നിന്നു.
സോറിയോ? ഹിറ്റ്ലർ എന്തിനാണ് പപ്പയോട് സോറി പറഞ്ഞത്? ഞാൻ അവരുടെ സംസാരം കേട്ട് അവിടെ തന്നെ നിന്നു.
" ഹയയും പപ്പയും സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു. എനിക്കറിയാം ഡാഡ് പപ്പയോട് പറഞ്ഞു കാണും ഞാൻ തന്നെ അങ്ങോട്ട് ഹയയെ എനിക്കിഷ്ടമാണ് എന്ന് പറഞ്ഞിരുന്ന കാര്യം, ഹയ ഇപ്പോൾ പറഞ്ഞത് കേട്ട് പപ്പ സംശയിച്ചിട്ടുണ്ടാവും, ഇത് വരെ മാരേജ് എന്നതിനെ കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു, വീട്ടിൽ എനിക്കെതിരെ ആലോചനകൾ നടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ ആദ്യം എങ്ങനെ അതിൽ നിന്നും രക്ഷപെടാം എന്ന് ആലോചിച്ചു, പക്ഷേ അതൊന്നും നടക്കില്ല എന്ന് കണ്ടപ്പോഴാണ് ഒരു പരിചയും ഇല്ലാത്ത ഒരു പെൺകുട്ടിയെക്കാളും എന്ത് കൊണ്ടും നല്ലത് എനിക്ക് കുറച്ചെങ്കിലും അറിയാവുന്ന ഒരാളല്ലേ എന്ന് തോന്നിയത്, അപ്പോഴാണ് ഹയയെ ഓർമ വന്നത്, ഇങ്ങനെ മാരേജ് ഇത്ര പെട്ടെന്ന് നടക്കും എന്നൊന്നും ഓർത്തില്ല..."
ആഹാ ഇങ്ങേര് കൊള്ളാലോ... ഞാൻ പറഞ്ഞതിനെക്കാളും കൂടുതൽ പപ്പയ്ക്ക് ഇത് കേട്ടപ്പോഴായിരിക്കും ആശ്വാസം തോന്നുന്നുണ്ടാവുക. എന്ത് കൊണ്ടോ കൂടുതൽ അവരുടെ സംസാരം കേൾക്കാൻ തോന്നിയില്ല, ഒരു ചെറുപുഞ്ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു.
☺️°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°☺️