അകത്തുനിന്നുള്ള സംഭാഷണത്തിന് കാതോർത്തുകൊണ്ട് എമിലിയും ആ പയ്യനും ജാലകത്തിനടുത്ത് ശ്വാസമടക്കിനിന്നു. തങ്ങളെവിടെയാണുള്ളതെന്നും ആരായിരിക്കും കാർലോസ് എന്നുമുള്ള ചോദ്യങ്ങൾ പൊടുന്നനെ എമിലിയുടെ മനസ്സിലേക്കോടിവന്നിരുന്നു.
" സർ.. എനിക്ക് പേടിയാണ്.. അയാളെന്നെ കണ്ടാൽ കൊന്നുകളയും.."
അകത്തുനിന്ന് വിറയാർന്ന ഒരു നേർത്തസ്വരം കാറ്റിലൂടെ ജാലകത്തിനിപ്പുറത്തേക്ക് ഒഴുകിവന്നു. ആ ശബ്ദത്തിൽ ആ മനുഷ്യന്റെ നിസ്സഹായത നിറഞ്ഞുനിന്നിരുന്നു. അത് മനസ്സിലാക്കിയെന്നവണ്ണം എമിലി ഒന്നുകൂടെ ജാലകത്തിനരികിലേക്ക് നീങ്ങിനിന്നു. തൊട്ടടുത്തുള്ള പയ്യനോട് മിണ്ടരുതെന്ന് ചുണ്ടത്ത് വിരൽചേർത്ത് അവൾ നിർദേശം കൊടുത്തതും അവൻ അവളെ അനുസരിച്ചുകൊണ്ട് തലയാട്ടിയിരുന്നു.
ജനലിനുതാഴെ മുട്ടുകുത്തിയിരുന്ന് അകത്തേക്ക് പതിയെ എത്തിനോക്കുമ്പോൾ ഗ്യാസ്ലൈറ്റിന്റെ വെളിച്ചമാണ് എമിലിയുടെ കണ്ണിലടിച്ചത്. കണ്ണൊന്ന് ചിമ്മിതുറന്ന് അകത്തേക്ക് കണ്ണയച്ചതും തിരിഞ്ഞുനിൽക്കുന്ന ഒരാളുടെ ഓവർകോട്ടിന്റെ പിറകുവശം അവളുടെ കണ്ണിലുടക്കി. തനിക്ക് മുമ്പിൽ നിലത്ത് മുട്ടുകുത്തിയിരിക്കുന്ന മനുഷ്യനിലായിരുന്നു അയാളുടെ ശ്രദ്ധ. എമിലിയുടെ കണ്ണുകൾ അയാളിലേക്ക് നീണ്ടതും അവൾ ഞെട്ടലോടെ വാപൊത്തിയിരുന്നു.
കാർലോസിന് മുമ്പിൽ നിൽക്കുന്നയാളുടെ കൈയ്യിലിരുന്ന റിവോൾവർ കാർലോസിന്റെ നെറ്റിയിൽ മുട്ടിനിന്നിരുന്നു. കാർലോസിന്റെ ശരീരം ഭയംകൊണ്ട് വിറകൊള്ളുന്നത് എമിലി കണ്ടുനിന്നു. ശ്വാസമടക്കിപിടിച്ച് അവൾ അകത്തുള്ള കാഴ്ച കണ്ടുനിൽക്കുമ്പോൾ അപരിചിതൻ കാർലോസിന്റെ നെറ്റിയിലേക്ക് ഒന്നുകൂടെ റിവോൾവറിന്റെ അഗ്രം അമർത്തി.
" കാർലോസ്.. വില്യം ആസ്റ്റണിന്റെ തോക്കുകൊണ്ടാണോ അതോ എന്റെ തോക്കുകൊണ്ടാണോ.. ഏത് കൊണ്ടാണ് മരിക്കേണ്ടതെന്ന് നിങ്ങൾക്കിപ്പോൾ തീരുമാനിക്കാം.."
" മിസ്റ്റർ ആസ്റ്റണിനെ നന്നായറിയാമായിരുന്നെങ്കിൽ നിങ്ങളിത് ചോദിക്കില്ലായിരുന്നു സർ.. അയാളുടെ കൈയ്യിലകപ്പെടുന്നതിലും നല്ലത് നിങ്ങളുടെ തോക്കുകൊണ്ട് മരിക്കുന്നതാണ്.. കൊന്നുകളഞ്ഞോളൂ എന്നെ.."
YOU ARE READING
THE SECRETS
Historical Fiction" പുലിമടയിൽ വന്ന് പുലിയെ വെല്ലുവിളിക്കുന്നത് അപകടമാണെന്ന് നിങ്ങൾക്കാരും പറഞ്ഞുതന്നിട്ടില്ലേ..?!" " നിങ്ങൾ ഒരു സിംഹമല്ലെങ്കിൽ സിംഹത്തോട് ഏറ്റുമുട്ടാൻ നിൽക്കരുതെന്ന ചൊല്ല് റോബർട്ടോയും കേട്ടുകാണില്ല.. അല്ലേ..?!" തനിക്ക് മുമ്പിലിരിക്കുന്നവൻ കാലിന് മുകളി...