വാട്‌സ്ആപ്പ് മെസ്സേജുകൾ പിന്നീട് ഞങ്ങളുടെ ദിനചര്യയുടെ ഭാഗമായി. പഴയ സൗഹൃദ അന്വേഷണങ്ങളിൽ തുടങ്ങി പയ്യെ പയ്യെ അവൾ സ്വന്തം വിശേഷങ്ങൾ എല്ലാം എന്നോട് പറയാൻ തുടങ്ങി. അനുവിന്റെ വാക്കുകളിലൂടെ അവളുടെ ഇടം എന്റെയും ഇടമായി.അവളുടെ ക്ലാസ് മുറികളും ജനലുകളും എന്നോടും സംസാരിക്കാൻ തുടങ്ങി.അവളുടെ സൗഹൃദങ്ങൾ എന്റെയും സൗഹൃദങ്ങളായി.
അന്നും അനുവിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് കേട്ടാണ് ഞാൻ ഉണർന്നത്. തലേന്നും ഉറങ്ങിയപ്പോ താമസിച്ചു. മെസ്സേജിങ് ഒക്കെ കഴിഞ്ഞ് എന്തെങ്കിലുമൊക്കെ വായിക്കണ്ടേ.. കണ്ണു തുറന്നു നോക്കിയപ്പോഴാണ് സമയം ഏഴരയായത് അറിഞ്ഞത്. തിടുക്കത്തിൽ ഒരു ശുഭ ദിനം ആശംസിച്ച് ക്ലാസിലേക്ക് പോകാൻ ഞാൻ തിടുക്കം കൂട്ടി.ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തതിന്റെ വഴക്ക് ചേച്ചിയുടെ അടുത്തുനിന്നും കയ്യോടെ വാങ്ങിയാണ് വണ്ടിയിലേക്ക് കയറിയത്.ദൈവം സഹായിച്ച് നല്ല ബോറൻ ക്ലാസ് ആയിരുന്നു രാവിലെ. വിശപ്പും ഉറക്കവും എല്ലാം കൂടി എന്നെ കീഴ്പ്പെടുത്താറായപ്പോഴേക്കുമാണ് ആശ്വാസത്തിന്റെ മണി മുഴങ്ങിയത്. നന്ദുവിനെയും വിളിച്ചുകൊണ്ട് ഞാൻ ക്യാന്റീനിലേക്ക് ഓടി.
സ്നാക്ക്സ് നിറച്ച ചില്ലുകൂടുകളിലൂടെ കണ്ണോടിച്ച് അവസാനം ചിക്കൻ റോളിൽ എന്റെ കണ്ണുടക്കി. നന്ദുവിനും വാങ്ങിക്കൊടുത്തു. എന്തോ പതിവില്ലാതെ പത്തു രൂപ ഡിസ്‌കൗണ്ടും തന്നു. പക്ഷെ ഡിസ്‌കൗണ്ടിന് വലിയ വില കൊടുക്കേണ്ടിവരുമെന്നു ഞങ്ങൾ അറിഞ്ഞില്ല. ഉച്ചമുതലാണ് വയറ്റിൽ എന്തോ ഒരു വേദന. അതു തീവ്രമായിക്കൊണ്ടിരുന്നു. ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ ഹോസ്റ്റലിലേക്ക് വച്ചു പിടിപ്പിച്ചു. ടോയ്‌ലറ്റിൽ കയറി കതകടച്ചപ്പോൾ ആണ് ഒന്നു ആശ്വാസമായത്.പക്ഷെ ആ ആശ്വാസത്തിനും അധികം ആയുസുണ്ടായില്ല.വയറു വേദന പിന്നെയും തുടർന്നു. ഔട്ട്ഗോയിംഗ് ഒക്കെ 4ജി സ്പീഡിൽ ആയിരുന്നു. ഈ ഓഫർ പല തവണ ലഭിക്കാൻ തുടങ്ങിയപ്പോൾ ഹോസ്പിറ്റലിൽ തന്നെ പോകാൻ തീരുമാനിച്ചു. അവസാനം ഡോക്ടർ വിധി എഴുതി. ഫുഡ് പൊയിസൻ
കഴിക്കാനുള്ള ഒരു ഡസൻ മരുന്നുമായി തിരിച്ചു ഹോസ്റ്റലിലേക്ക് പോകാൻ നേരം ആണ് ഫോൺ പിന്നെയും ശബ്ദിച്ചത്. അനു!!
ഹലോ..
ഡാ.. നീ എവിടെയാ? പഠിക്കുവാണോ? വാട്‌സ്ആപ്പിൽ എത്ര മെസ്സേജ് വിട്ടു.കണ്ടേ ഇല്ലല്ലോ
ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടെടോ.
പിന്നെ എന്താ ഫോൺ എടുക്കാത്തെ? പുറത്താണോ?
ങ്ങാ.. ഒന്നു ഹോസ്പിറ്റൽ വരെ വന്നതാ
ഹോസ്പിറ്റലിലോ? എന്താ പറ്റിയെ?
ഒന്നും പറ്റിയില്ല.. ചെറുതായി ഒരു ഫുഡ് പൊയിസൻ അടിച്ചുകിട്ടി. ആ ഔട്ട്ഗോയിംഗ് കഴിഞ്ഞിട്ടു വേണ്ടേ ഇൻകമിങ് നോക്കാൻ. ഹിഹി.
തമാശരൂപേണ ഞാൻ പറഞ്ഞു.
ചാവാൻ കിടന്നാലും തമാശയ്ക്ക് ഒരു കുറവും ഇല്ല. അനു ചൊടിച്ചു.
ചാവാനോ...ആര്... എപ്പെ... എനിക്ക് കുഴപ്പം ഒന്നൂല്ല
കുഴപ്പം ഒന്നും ഇല്ലാഞ്ഞിട്ടായിരിക്കും ഹോസ്പിറ്റലിൽ വന്നു കിടക്കുന്നെ.. നീ മിണ്ടല്ല്.
അതല്ല.. അങ്ങനെ വല്യ കുഴപ്പം ഒന്നും ഇല്ലന്നെ. ഡിസ്ചാർജ് ആയി. ഈ ഔട്ട്ഗോയിംഗ് അങ്ങു നിൽക്കുന്നില്ല.അത്രേ ഉള്ളു ഇപ്പൊ പ്രശ്നം. ഹഹ
അത് മോൻ ഇപ്പൊ അല്ല, ഇൻകമ്മിങ് വാരിവലിച്ചു കേറ്റുമ്പോ ഓർക്കണമായിരുന്നു.
ഹഹഹ..ഇനി ഓർക്കാട്ടോ. ഇന്നേ ഒരു ചിക്കൻ റോൾ വാങ്ങി കഴിച്ചായിരുന്നു. അതിന്റെ ആവും.
അച്ചോടാ.. പാവം കുട്ടി..ഫാസ്റ്റ് ഫുഡ് മാത്രേ കഴിക്കൂ..
അല്ലടി പോത്തെ.. രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ല. വിശന്നപ്പോ.... അങ്ങനെ പോയി കഴിച്ചതാ.
ഞാൻ എന്റെ നിസ്സഹായത വെളിപ്പെടുത്തി.
ങ്ങാ..അങ്ങനെ വഴിക്ക് വാ..
പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എനിക്കുവേണ്ടി കെയർ ചെയ്യാൻ ഈ ലോകത്ത് പുതിയൊരാൾ കൂടി ഉണ്ടെന്നു എനിക്ക് അപ്പോൾ മനസിലായി.ഹോസ്റ്റലിലേക്ക് പോകാനായി വിളിച്ച ഓട്ടോയുടെ കടകട ശബ്ദത്തിന്നിടയിലും അവളുടെ ശബ്ദം മാത്രമായിരുന്നു എന്റെ ചെവിയിൽ പതിഞ്ഞത്. ഫുഡ് പൊയിസൻ നല്ല വൃത്തിയായി പണിയെടുക്കുന്നതിനാൽ രണ്ടുമൂന്നു ദിവസത്തെ ക്ലാസ് അങ്ങു പോയി കിട്ടി. ഇടയ്ക്കിടയ്ക്ക് ടോയ്ലറ്റിലേക്ക് ഓടണം എന്ന ബുദ്ധിമുട്ട് ഒഴിച്ചാൽ സംഭവം വല്യ തരക്കേടില്ലായിരുന്നു. കാരണം നിഴൽ പോലെ അനു എന്റെ ഒപ്പം ഉണ്ടായിരുന്നു.
അവളുടെ ഗുഡ് നൈറ്റ് മെസ്സേജ് കേട്ടാണ് ഞാൻ ഉറങ്ങിയിരുന്നത്. ഉറക്കമുണർന്നിരുന്നതും അവളുടെ സ്വീറ്റ് ഗുഡ് മോർണിങ്ങിൽ തന്നെ. ജന്മ ജന്മാന്തരങ്ങൾക്ക് അപ്പുറം ഉള്ള എന്തോ ഒന്നിൽ എന്നെ പിടിച്ചു കുരുക്കിയ പോലെ.ഒരു വർഷം മുൻപ് വരെ യാതൊരു വിവരം ഇല്ലാതിരുന്ന രണ്ടു അപരിചിതർ ഒരു നിമിഷാർദ്ധം കൊണ്ട് സുപരിചിതരാകുന്ന മായ. അവൾ എന്റെ ജീവിതത്തിലേക്ക് ഒരു ഇഞ്ചക്ഷൻ നീഡിൽ പോലെ ആഴ്ന്നിറങ്ങുകയായിരുന്നു. വളരെ പെട്ടെന്നു തന്നെ ഞങ്ങളുടെ ഇടയിലെ ഔപചാരിക സൗഹൃദത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിയപ്പെട്ടു.അനു എന്റെ ബെസ്റ്റീ ആയി മാറി.