"എനിക്ക് പേടിയാവുന്നുണ്ട്.."
മണ്ണെണ്ണ വിളക്കിൻ്റെ ഇത്തിരി ഇല്ലാത്ത ആ വെളിച്ചത്തിൽ തിളങ്ങിയ അവൻ്റെ കണ്ണുകൾ എൻ്റേതിൽ തന്നെ ഉടക്കി നിന്നു.
പേടിയാകുന്നു.
എനിക്കും.
ആ പറഞ്ഞ പേടി അവൻ്റെ മിഴികളിൽ മഷി എഴുതിയത് പോലെ കറുത്തിരുണ്ട് കാണാം. പക്ഷേ അവൻ്റെ ചുണ്ടിൽ നിറഞ്ഞിരുന്ന ചിരിയിൽ മറ്റെന്തോ ആണ്.
ആദ്യമായാണ് ഒരു ചിരി എന്നെ പേടിപ്പെടുത്തുന്നത്.
ഞാനും ചിരിച്ചു.
"എനിക്കും..." ഞാൻ പറഞ്ഞു.
"എന്താല്ലേ? നിൻ്റെ കയ്യിലേക്ക് എൻ്റെ ഹൃദയം വച്ച് തന്നിട്ട്, അതെന്തിനാ മിടിക്കുന്നത് എന്ന് ഞാൻ തന്നെ നിന്നോട് ചോദിക്കുന്നത് പോലെ ഉണ്ട്. ഭയാനകമെങ്കിലും, എനിക്ക് എന്തോ... ഇത് ഇഷ്ടമാണ്."
ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു.
"നിനക്ക് അത്ര ഉറപ്പാണോ അത് എൻ്റെ കയ്യിൽ ഉണ്ടെന്ന്?"
"എന്ത്?"
"നിൻ്റെ ഹൃദയം?"
ഞാൻ എന്തോ വിഡ്ഢിത്തം പുലമ്പിയ മട്ടിൽ അവൻ ഉറക്കെ ചിരിച്ചു. എന്നിട്ട് എൻ്റെ വലത്തെ കൈ ഒരു കുമ്പിളാക്കി അവൻ്റെ നേരെ അവൻ നീട്ടി.
"കണ്ടില്ലേ? ദേ ഇരിക്കുന്നു. എൻ്റേത്, പക്ഷേ ഇപ്പൊ നിൻ്റേതും."
"എന്ത് വിശ്വസിച്ചാ നീ ഇത് എൻ്റെ കയ്യിൽ വച്ചേ? ഏ? എന്നിലെ ഞാൻ ഇത് ഏതു നിമിഷവും ഞെരിച്ച് കളയും. അതിനെ നിനക്ക് പേടിയില്ലേ?"
ഒഴുകി വന്ന കണ്ണുനീർ തുടക്കാൻ ശ്രമിക്കാതെ ഞാൻ അവനെ നോക്കി.
"ഉണ്ട്."
"പിന്നെ? എൻ്റെ കയ്യിലേക്ക് ഇത് വച്ച് തന്നതെന്തിന്?"
"അറിയില്ല. നീ അതിനെ ഞെരിച്ച് ചാമ്പലാക്കുമായിരിക്കാം. പക്ഷേ അത് ധൂളിയായി നിൻ്റെ കയ്യിൽ നിന്ന് ചോർന്ന് മണ്ണിൽ ചേരുന്നത് വരെ അത് അങ്ങനെ ഇരിക്കട്ടെ. എനിക്ക് അതാണിഷ്ടം."
"എന്നാൽ എനിക്ക് അത് ഇഷ്ടമല്ല. എൻ്റെ ഉള്ളിലെ ആ ഭ്രാന്തിയെ, ക്രൂരയായ എന്നെ നീ പുറത്ത് കൊണ്ടുവരരുത്. നിനക്ക് ആപത്താണ് അവൾ."
അവൻ മന്ദഹസിച്ചു.
"ആണോ?"
അവൻ്റെ ഓരോ വാക്കും, നോക്കും എന്നെയും, ഞാൻ എൻ്റെ ഉള്ളിലെ ഇരുണ്ട കോണിലായി ഉറക്കി കിടത്തിയ, മൂടിക്കെട്ടിയ എല്ലാത്തിനെയും അവനിലേക്ക് ആനയിക്കുന്നു. തൊട്ടടുത്ത് ഇരുന്നിട്ടും അവൻ തൊടാതെ തന്നെ എൻ്റെ വസ്ത്രങ്ങളുടെ കെട്ടുകളഴിഞ്ഞ് അവൻ്റെ കാൽക്കൽ വീഴുന്ന പോലെ, നിമിഷങ്ങൾക്കുള്ളിൽ എൻ്റെ ഉള്ളിലായി ഞാൻ ഒതുക്കി കൂട്ടിയ അവൾ... എത്ര വെറുത്താലും അവളെൻ്റെ പാതിയാണ്. എൻ്റെ പൂർണ്ണത.
അവൻ്റെ മുൻപിൽ ഞാനിപ്പോൾ നഗ്നയാണെന്ന പോലെ ഒരു തോന്നൽ.
എൻ്റെ വിചാരം അവൻ ഗ്രഹിച്ചെന്ന് തോന്നിക്കും വിധം അവൻ്റെ പതിഞ്ഞ ശബ്ദം എൻ്റെ കാതുകളിൽ. എൻ്റെ പേരാണെന്ന് തോന്നുന്നു.
എൻ്റെ ഉള്ളിൽ ഇപ്പൊൾ അവൾ മാത്രം.
"നിന്നോട് പല വട്ടം പറഞ്ഞതല്ലേ വേണ്ടാ എന്ന്? എന്നെ പുറത്ത് കൊണ്ട് വന്നാൽ നിൻ്റെ അവസാനമാണെന്ന് നിനക്ക് അറിയാവുന്നതല്ലെ?"
"അറിയാം. എങ്കിലും, നിന്നിലെ ഈ നിന്നെ, നിന്നിലെ ഈ മൃഗത്തെ ഞാൻ സ്നേഹിക്കുന്നു. ഒരിക്കലും കാണില്ലെന്ന് കരുതിയ നീ ഇപ്പൊൾ എൻ്റെ മുൻപിൽ..." പറഞ്ഞത് മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഞാൻ അവന് നേരെ ചീറി.
അതാ. അതാണ് എനിക്ക് വേണ്ടത്.
അവൻ്റെ കണ്ണുകളിൽ നിഴലിക്കുന്ന ആ ഭയം. അവൻ്റെ ശരീരം തണുത്തിരിക്കുന്നു. ധൈര്യം സംഭരിച്ച് അവൻ്റെ വിറക്കുന്ന വിരലുകൾ എൻ്റെ നീരെ അവൻ നീട്ടി. എൻ്റെ പേര് അവൻ വിളിച്ചു.
ഞാൻ അട്ടഹസിച്ചു.
"പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണോ? എന്നെ പുറത്ത് കൊണ്ടുവന്നത് നീ.
നീ ചോദിച്ചു വാങ്ങിയ നിൻ്റെ അന്ത്യം... ഞാനായിട്ട് എന്തിന് കുറയ്ക്കണം?"
അവൻ്റെ അവസാനം എൻ്റെ കൈ കൊണ്ടാവും എന്ന ചിന്ത അവളെ ആഹ്ലാദത്തിൽ ആഴ്ത്തുന്നത് ഞാൻ അറിഞ്ഞു.
പതിവില്ലാത്ത തിളക്കം എൻ്റെ കണ്ണുകളിൽ കണ്ടത് കൊണ്ടാവണം അവൻ ഭയന്ന് പിന്നിലേക്ക് നീങ്ങുന്നുണ്ട്. കസേരയിൽ തട്ടി അവൻ ഇരുന്നുപോയ അവനെ വികൃതമായ ഒരു ചിരിയോടെ അവൾ നോക്കുന്നുണ്ടായിരുന്നു.
അടുത്തത് എന്ത്?
അവനെ നേരെ എൻ്റെ കൈ നീണ്ടു. വലത്തെ കൈവെള്ളയിൽ അവൻ്റെ ഹൃദയം. മിടിക്കുന്നുണ്ട്.
അവൻ്റെ കണ്ണുകളിൽ നിറഞ്ഞ ഭയത്തെ ഒപ്പിയെടുക്കുന്നതിനിടയിൽ എൻ്റെ വിരലുകൾ അവൻ്റെ ഹൃദയത്തെ വരിഞ്ഞു, ഓരോ നിമിഷം കഴിയും തോറും പിടി മുറുകി.
അസ്സഹനീയമായ വേദനയാൽ കണ്ണുകൾ ഇറുക്കിയടച്ച്, നെഞ്ചിൽ കൈ അമർത്തി ഉച്ചത്തിൽ അവൻ നിലവിളിച്ചു. ഇടയ്ക്ക് എൻ്റെ പേരും ഉണ്ട്.
പിടി മുറുക്കി, അതിനെ ഞെരിച്ച്... അവൻ്റെ രക്തം എൻ്റെ കൈയാകെ പടരുന്നുണ്ട്. ആ ഹൃദയം എൻ്റെ കയിൽ ഇപ്പൊൾ ചോര വാർന്ന വെറും മാംസപിണ്ഡമായി മാറിക്കൊണ്ടിരിക്കുന്നു. എൻ്റെ വിരലുകൾ അറിഞ്ഞ അവൻ്റെ മിടിപ്പ് എനിക്ക് ഇപ്പൊൾ പരിചിതമായി.
പെട്ടെന്ന് എല്ലാം നിശബ്ദമായി.
എല്ലാം അവസാനിച്ചുവോ?
അവളുടെ കണ്ണുകൾ മുറിയാകെ പരതുന്നു. കയ്യിലെ മാംസക്കഷണം ചേവിയോട് അടുപ്പിച്ച് കാതോർത്തു. കഴിഞ്ഞോ?
ഇല്ലല്ലോ. ഇപ്പോഴും അത് മിടിക്കുന്നുണ്ട്. കുറച്ച് ക്ഷീണിതമായി എന്ന് മാത്രം. കോപത്തോടെ അവനെ നോക്കി.
ഏതോ ഉന്മാദലഹരിയിൽ പെട്ടതുപോലെ, അവൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. പതിഞ്ഞ, വളരെ പതിഞ്ഞ ശബ്ദത്തിൽ എൻ്റെ പേര് അവൻ്റെ അധരങ്ങൾ മന്ത്രിച്ചു കൊണ്ടിരുന്നു. ഇരു കൈകളും കസേരയുടെ പിടികളിൽ മുറുകെ പിടിച്ചിട്ടുണ്ട്, വേദനയുടെ ആഘാതത്തിലാവാം ഇടയ്ക്കെപ്പോഴോ വായിൽ നിന്ന് ഒലിച്ചിറങ്ങാൻ തുടങ്ങിയ ഉമിനീരിൻ്റെ ചാല്, കഴുത്തോളമെത്തി അവൻ്റെ വസ്ത്രത്തെ നനച്ചു തുടങ്ങിയിരുന്നു. മേലേക്ക് മറിഞ്ഞ കണ്ണുകളിൽ നിന്നും അറിയാതെ മിഴിനീരും ഒഴുകുന്നുണ്ടായിരുന്നു.
ഉഗ്രമായ കോപത്തോടെ അവൾ അവൻ്റെ പേര് വിളിച്ചു. അവൻ നോക്കി. കാണെ കാണെ, അവൻ്റെ ചുണ്ടിൽ കളി നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു. പണിപ്പെട്ടാണെങ്കിലും അവൻ എഴുന്നേറ്റ് എൻ്റെ അടുക്കലേക്ക് വന്നു.
എൻ്റെ ഉള്ളിലെ ദേഷ്യമെല്ലാം പതിയെ കവിളിലൂടെ കണ്ണുനീരായി ഒഴുകി തുടങ്ങിയിരുന്നു. എങ്കിലും നോട്ടം വെട്ടിക്കാതെ ഞാൻ നിന്നു.
എൻ്റെ അരക്കെട്ടിലായി അവൻ്റെ കൈകൾ വരിഞ്ഞു.
"പറ്റിച്ചു എന്ന് തോന്നുന്നുണ്ടോ?"
പുച്ഛവും ദേഷ്യവും കലർന്ന എൻ്റെ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.
സൗമ്യമായി മന്ദഹസിച്ച്, അവൻ തൻ്റെ ചുണ്ടുകൾ എൻ്റേത്തിലായി അമർത്തി.
"ഞാൻ പറഞ്ഞില്ലേ? എന്തു കൊണ്ടോ നിന്നിലെ ഇവളെ എനിക്ക് ഇഷ്ടമാണ്. എനിക്ക് വേണം. നിൻ്റെ ഉള്ളിലെ ഈ പെണ്ണിനെ... വികാരങ്ങളും വിചാരങ്ങളും, എല്ലാമോടും കൂടെ.
തടയില്ലാതെ എന്നിലേക്ക് ഒഴുകി ഇറങ്ങണം നീ, നിന്നെ എന്നിലെ പാതിയാക്കാൻ എനിക്ക് കൊതിയുണ്ട്.
പെണ്ണേ.
നിന്നെ, നിന്നിലെ ഈ മൃഗത്തെ, എനിക്ക് ഇഷ്ടമാണ്."