ഇത് വായിക്കുമ്പോൾ, ഒരു കാര്യം മാത്രം ഉള്ളിൽ ഇരുന്ന് കൊള്ളട്ടെ. ഇത് ഒരു പ്രണയകഥ അല്ല.
പ്രണയം അല്ലാതെ, വളരേ അധികം അനുഭവങ്ങൾ ഈ ഭൂമിയിൽ ഒരു മനുഷ്യനായി ജീവിച്ചതിനിടയിൽ ഞാനും നിങ്ങളും കടന്നു പോയിട്ടുണ്ട്.
ഇതിൻ്റെ ഉള്ളടക്കം ഒരു ബന്ധം ആണ്.
എന്നെപോലെ, ഒരു പക്ഷെ എന്നെക്കാളും കഴിവുള്ള എഴുത്തുകാരും, നിങ്ങൾ ഓരോരുത്തരും തമ്മിലുള്ള ബന്ധം.
ഒരു എഴുത്തുകാരൻ, തൻ്റെ ജീവിതത്തിൽ ഒരു പക്ഷേ ഏറ്റവും വലിയ സ്ഥാനം കൊടുക്കുന്നത് തൻ്റെ വരികളുടെ ആസ്വാദകർക്ക് ആയിരിക്കും.
ഞാനും അങ്ങനെ തന്നെ.
ഇത് നിങ്ങൾക്ക് വേണ്ടിയുള്ള, ഒരു ചെറിയ നന്ദി പ്രകടനം.
============={{{*}}}=============
"ജിന്നേട്ടാ?"
വെളിച്ചം മങ്ങിയ ആ മുറിയിൽ നിന്ന് അവളുടെ ശബ്ദം. ഉച്ചയ്ക്ക് പണി എല്ലാം കഴിഞ്ഞ് വന്ന് ഉറങ്ങി പോയതാണ്.
എവിടെയോ എന്തോ അനക്കം കേട്ടിട്ടാണ് അവൾ എഴുന്നേറ്റത്.
അവൾ വീണ്ടും ഒന്നുകൂടി വിളിച്ചു നോക്കി.
തിരികെ അവളുടെ തന്നെ പ്രതിധ്വനി അല്ലാതെ ഒന്നും വന്നില്ല. അവളെ തിരികെ ഉറ്റുനോക്കിക്കൊണ്ട്, ആ വീട് മുഴുവൻ നിറഞ്ഞു നിന്നിരുന്ന ഇരുളും.
സന്ധ്യ വീണത് അവൾ അറിഞ്ഞിരുന്നില്ല.
ദീർഘമായി നിശ്വസിച്ചുകൊണ്ട് അവൾ സോഫയിൽ നിന്ന് എഴുന്നേറ്റു.
സ്വിച്ച് അമർത്തിയതും, കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചം മുറി ആകെ നിറഞ്ഞു. നീണ്ട മുടി പിന്നിൽ വലിച്ചു കെട്ടിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. Cooker ഇൽ വെള്ളം വച്ച്, അരി എടുക്കാൻ പോയതും വാതിലിൻ്റെ അരികിൽ ഒരു രൂപം.
പേടിച്ച് ഒന്ന് നെഞ്ചിൽ കൈ അമർത്തി.
"പേടിച്ചു പോയോ?"
അവൾ മിണ്ടാതെ തലയാട്ടി.
"അരി ഇടണ്ട. ഞാൻ ഭക്ഷണം വാങ്ങി. വാ..."
നിർവികാരയായി അവൾ അയാൾ പോവുന്നത് നോക്കി നിന്നു.
അദ്ദേഹത്തിൻ്റെ ഒരു പ്രത്യേകത അതായിരുന്നു. കൺമുന്നിൽ ഇല്ലെങ്കിൽ അയാൾ എങ്ങു പോയി എന്ന് അറിയില്ല. വളരെ പതിഞ്ഞ കാൽച്ചുവടുകൾ മാത്രമേ അയാളുടെ കാലുറ ഇട്ട പാദങ്ങൾ എന്നും വച്ചിരുന്നുള്ളു.
ആവശ്യം ഉള്ളപ്പോൾ മാത്രമേ മിണ്ടിയിരുന്നുള്ളു ആരോടും. അവളോട് പ്രത്യേകിച്ച്.
എന്തുകൊണ്ടാണെന്ന് അവൾക്കും ഇത് വരെ അറിയില്ല.
രാവിലെ അവർ ഇരുവർക്കും ഉള്ള കാപ്പി ഇട്ടിട്ട്, തൻ്റേത് വലിച്ചു കുടിച്ചുകൊണ്ട് അയാൾ ജോലിക്ക് പോവും. അപ്പോഴേക്കും അവൾ ഉറക്കമെഴുന്നേറ്റ് വരുന്നേ ഉണ്ടാവൂ. പിന്നെ കാണുന്നത് രാത്രി ആണ്. ഭക്ഷണം കഴിക്കാൻ നേരം.
അപ്പോഴും നിശബ്ദത മാത്രം അവരുടെ ഇടയിൽ തങ്ങും. ഫോർക്കും സ്പൂണും ആ ചില്ലു പാത്രങ്ങളിൽ തട്ടുന്ന സ്വരം ഇടയ്ക്ക് ചെറിയ രീതിയിൽ അലോസരം ഉണ്ടാക്കാൻ എന്ന വിധത്തിൽ കേൾക്കും. കഴിച്ചു കഴിഞ്ഞ് തൻ്റെ പാത്രവും അവളുടെ പാത്രവും ഒന്നും മിണ്ടാതെ അയാൾ എടുത്തുകൊണ്ട് പോയി കഴുകി വയ്ക്കും.
അവൾ അപ്പോഴേക്കും മേൽ കഴുകി വരും.
കുളിമുറിയിലേക്ക് കയറുന്ന അയാൾ ഇറങ്ങാൻ കുറച്ചധികം നേരം എടുക്കും. കാത്ത് കാത്തിരുന്ന് അവൾ ഉറങ്ങും.
പിന്നെ എഴുന്നേൽക്കുമ്പോൾ അവളെ വരവേൽക്കുന്നത് തണുത്ത കിടക്കവിരിയും, വെള്ള ചായം പൂശിയ മുറികളും മാത്രം.
സ്റ്റൗ ഓഫ് ചെയ്തു അവൾ രണ്ട് പാത്രവും സ്‌പൂണും ഒക്കെയായി അപ്പുറത്തേക്ക് നടന്നു.
"ഒരു പാത്രം കൂടി വേണം." അയാൾ തന്നെ മൂന്നാമത് ഒരു പാത്രം കൊണ്ടുവരാനായി അകത്തേക്ക് പോയി.
"Hi?"
അപ്രതീക്ഷിതമായി ഒരു അജ്ഞാത മുഖം.
എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ അവൾ അവിടെ നിന്നു.
"ഇത് എൻ്റെ ഫ്രണ്ട് ആണ്. തേഹ്യുങ്ങ്."
ആ പേരുകാരൻ അവളെ നോക്കി വളരെ വളരെ ചെറുതായൊരു ചിരി ചിരിച്ചു കാണിച്ചു.
"ജൂണി. അല്ലേ?"
പ്രായം കുറവാണെങ്കിലും അവൻ്റെ ശബ്ദത്തിനുണ്ടായിരുന്ന ഗാംഭീര്യം അവളെ അമ്പരപ്പിച്ചു. അത് കേട്ടപ്പോൾ നീളമുള്ള ആ സ്വെറ്റർ സ്ലീവുകളുടെ അടിയിൽ അവളുടെ കൈകളിൽ അനുഭവപ്പെട്ട കുളിരും.
ശാന്തത മാത്രം നിറഞ്ഞ് നിൽക്കുന്ന കണ്ണുകൾ.
പ്രായത്തിൽ കവിഞ്ഞ പക്വത അവൻ്റെ മുഖത്ത് പ്രകടമായിരുന്നു.
തണുപ്പ് കാരണം ഇളം ചുവപ്പുനിറം പടർന്നിരുന്നു അവൻ്റെ കവിളുകളിൽ.
വളരെ നേരിയ, സൂക്ഷിച്ച് നോക്കിയാൽ മാത്രം ശ്രദ്ധിക്കുന്ന ഒരു മന്ദഹാസം അവൻ്റെ ചുണ്ടുകളെ അലങ്കരിച്ചിരുന്നു.
"വായിക്കും. അല്ലേ?"
"കുറച്ചൊക്കെ."
"എന്നിട്ട് ഈ ലൈബ്രറി അങ്ങനെ അല്ലല്ലോ പറയുന്നത്?"
അവൾ ചുവന്ന കവിളുകളോടെ നോട്ടം വെട്ടിച്ചു.
അത് കണ്ട് എന്നത്തേയും പോലെ ശൂന്യമായിരുന്ന അവൻ്റെ മുഖത്ത് ഒരു ചിരി വിടർന്നു.
"കിട്ടിയോ?"
"Mm? ഇല്ല. ഇവിടെ ഇല്ലെന്ന് തോന്നുന്നു. അത് ഇനി എവിടെയൊക്കെ തപ്പണം..." ക്ഷീണത്തോടെ അവൾ ഇരുന്നു.
കുറേ നാളായി വായിക്കണം എന്ന് വിചാരിച്ച് നടന്നിരുന്ന ഒരു പുസ്തകം. അത് തേടി നടക്കാത്തതായി ഇവിടെ വേറെ ലൈബ്രറിയോ കടകളോ ഇല്ല. മതിയാക്കിയാലോ?
ഒരു പുസ്തകത്തിൻ്റെ പിന്നാലെ എത്ര നാളെന്ന് പറഞ്ഞാണ് അലയുക?
അതും ഇനി കിട്ടുവാൻ സാധ്യമല്ലാത്ത ഒരു പുസ്തകം.
"ഇന്നാ..."
തൻ്റെ മുന്നിലേക്ക് വച്ച് നീട്ടിയ ആ കവർ അവൾ സംശയത്തോടെ വാങ്ങി.
"എന്താ ഇത്?"
തേഹ്യുങ്ങ് ഒന്നും മിണ്ടിയില്ല. തുറന്ന് നോക്കാൻ ആംഗ്യം കാണിക്കുക മാത്രം ചെയ്തു.
ഒന്നും മനസ്സിലാവാതെ അവൾ മെല്ലെ അത് തുറന്നു.
കുറച്ചേറെ പഴകിയതെന്ന് തോന്നിപ്പിക്കും വിധം അരികുകൾ മഞ്ഞച്ച് പോയ കടലാസുകൾ. എല്ലാം കൂട്ടി കെട്ടിയിരിക്കുന്നത് ഒരു twine നൂലാലാണ്. പിഞ്ഞിത്തുടങ്ങിയ അവയെ പതിയെ പുറത്തേക്ക് എടുത്തു.
മുന്നിലെ പേജിൽ കറുത്ത മഷിയാൽ കുറിച്ചിട്ടിരുന്നു നാലക്ഷരങ്ങൾ.
KTHV
അവൾ ഞെട്ടി അവനെ നോക്കി.
കയ്യിലിരുന്ന ചായ കപ്പിലേക്ക് മെല്ലെ ഊതിക്കൊണ്ട് അവൻ അവിടെ ഇരിക്കുന്നു. ദൂരേ എങ്ങോ ഒരു മരത്തിൽ കിളികൾ വിശ്രമിക്കാൻ വന്നിരിക്കുന്നതും നോക്കി.
"ഇത്... ഇതെവിടെന്ന് കിട്ടി?"
"Mm? ആ... എൻ്റെ ഒരു കൂട്ടുകാരൻ തന്നതാ. ഒറിജിനലാ... ഇയാൾക്ക് വേണം എന്ന് പറഞ്ഞപ്പോ അവൻ തന്നു."
വിലക്കപ്പെട്ട ആ എഴുത്തുകളിലൂടെ കണ്ണുകൾ പായിച്ച് അവൾ പിന്നീടുള്ള തൻ്റെ സന്ധ്യകൾ ചിലവഴിച്ചു.
ജീവിക്കാതെ ജീവിച്ച അതിലെ മനുഷ്യരെ അറിഞ്ഞോ അറിയാതെയോ ചേർത്ത് പിടിച്ചും...
അതിലെ വരികളെ നോക്കി മന്ദഹസിച്ചും...
ഉള്ളിൽ തങ്ങി നിന്ന അതിലെ ചില വാക്യങ്ങൾ അങ്ങിങ്ങായി കോറിയിട്ടും...
ആരാധനയായിരുന്നു.
ഇതെല്ലാം എഴുതിയ ആ ആളോട്.
ജീവനുള്ള ആ വാക്കുകളുടെ കർത്താവിനോട്.
ജീവനുള്ള വാക്യങ്ങൾ എഴുതി അവളുടെ മനസ്സിൽ കയറി പറ്റിയ അയാളോട്.
ഒരുപക്ഷേ അത് കൊണ്ടായിരിക്കും ഇത് വിലക്കിയത്.
മനുഷ്യനെ മയക്കാൻ, കണ്ണ് തുറന്നു ലോകം കാണിക്കാൻ, അതേ ലോകം ഒരു യുദ്ധക്കളം ആവുമ്പോൾ... ഓർമകളുടെ, ചിന്തകളുടെ ഒരു മായാനഗരത്തിലേക്ക് അവരെ കൊണ്ട് പോവാൻ കഴിവുള്ള ഈ വരികളോട് അവർക്ക് അസൂയ തോന്നിയിരിക്കണം.
ലഹരിയായി സിരകളിലേക്ക് ഇരച്ച് കയറുന്ന ഈ വരികളെ വായിക്കരുതെന്ന് അവർ പറഞ്ഞതിന് മറ്റൊരു കാരണം അവൾക്ക് കണ്ടെത്താൻ കഴിയുന്നില്ല.
ഒരു സംശയം.
വരികളെ പ്രണയിക്കാൻ കഴിയുമോ?
മൂന്ന് പേർക്കുള്ള ഭക്ഷണവും തയ്യാറാക്കി, അവൾ കാത്തിരുന്നു.
പതിവ് പോലെ ജിൻ വന്നു.
പക്ഷേ പതിവിലും നിശബ്ദനായി.
"തേ എന്തേ ജിന്നേട്ടാ?"
ആകാംക്ഷയോടെ വന്ന അവളുടെ ചോദ്യം അയാളിൽ എന്തോ തറച്ചത് പോലെ തോന്നിച്ചു.
"വന്നില്ല."
"... ആണോ..."
അവളുടെ ശബ്ദത്തിൽ നിറഞ്ഞ് നിന്നിരുന്ന നിരാശ പതിവിലും അധികമായി അയാൾ ശ്രദ്ധിച്ചു.
"എന്ത് പറ്റി?"
"ഏയ്... ഒന്നുമില്ല."
"അവൻ പോയി." കയ്യിലെ വാച്ച് അഴിച്ച് വയ്ക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
വിശ്വസിക്കാൻ പാട് പെട്ടുകൊണ്ട് അവൾ തല ഉയർത്തി നോക്കി.
"എന്നോട് ഒന്നും പറഞ്ഞില്ലല്ലോ..."
അവളെ തിരിഞ്ഞ് നോക്കിയ ജിന്നിൻ്റെ കണ്ണുകളിൽ നോക്കാൻ കഴിയാതെ അവൾ തല കുനിച്ചു.
എങ്ങോട്ടെങ്കിലും പോവുമ്പോൾ അവളോട് പറയാൻ മാത്രം അവർ അടുത്തിരുന്നോ?
ജിൻ സ്വയം ചോദിച്ചു.
"അവൻ പോയി. ആരോ ഒരാൾക്ക് വായിക്കാൻ വേണ്ടി മാത്രം, വിലക്കിയിരുന്ന അവൻ്റെ ആ പഴയ പുസ്തകം അവൻ അച്ചടിക്കാൻ ഏൽപ്പിച്ചിരുന്നു. പക്ഷേ അയാൾ അവനെ ചതിച്ചു. അറസ്റ്റ് ചെയ്യുന്നതിന് മുന്നേ അവൻ പോയി. എങ്ങോട്ടെന്ന് പറഞ്ഞില്ല.
പക്ഷേ...
ആ കയ്യെഴുത്ത് പ്രതി എത്രയും പെട്ടെന്ന് കത്തിച്ച് കളയാൻ നിന്നോട് പറയാൻ KTHV പറഞ്ഞു."
ജിൻ നിർവികാരനായി മുറിയിലേക്ക് നടന്നു.
"ഒടുവിൽ ഈ ഇരുളിമ മായും... അന്നെങ്കിലും ഞാൻ നിന്നിൽ അലിയും...
ഒരു കുളിർ മാരിയായി."
പല തവണ വായിച്ച് തഴമ്പിച്ച വരികളാണ് അവ.
അവൻ്റെ കയ്യക്ഷരത്തിൽ.
അവയിലൂടെ ഒന്ന് വിരലോടിച്ചിട്ട്, അവസാനത്തെ ആ താളും അവൾ താഴേക്കിട്ടു.
അവയെ വിഴുങ്ങാൻ കാത്ത് നിന്ന തീയിലേക്ക്, കത്തിയമരാൻ.
അവൻ എന്നോ പറഞ്ഞത് പോലെ, വരികൾക്ക് എന്നും തീയോട് പ്രണയമാണ്. തീയ്ക്ക് എല്ലാത്തിനോടും.
എന്നും ഇത് പോലെ മറ്റൊരു തീ ചൂളയിൽ കത്തിയമരാൻ, വരികൾ ഉണ്ടായിക്കൊണ്ടിരിക്കും.
എഴുതാൻ അവനെപ്പോലെ കുറെ പേരും.
അതിനെ പ്രണയിക്കാൻ അവളെ പോലെ കുറച്ച് പേരും.
ഒടുവിൽ തീയിൽ എരിഞ്ഞ് ചേരുമ്പോൾ, വരികൾക്കൊപ്പം അവരും എരിയും.
വർഷങ്ങൾക്കിപ്പുറം, അവൻ്റെ ആ കറുത്ത മഷി കുറിപ്പുകളെ ഇത്ര കാലം സൂക്ഷിച്ചതിന് ശേഷം അവൾ അത് ചെയ്തു.
അല്ലെങ്കിലും,
ഇത് പോലുള്ള അനുസരണക്കേടുകൾ എന്നും ഒരു സുഖമല്ലേ?