Vhope idanilla enna paranje... But Sona_P_Sunny oru vhope story idavonn chodhichu...
Chodhichal kodukkandirikkunnath maryada allallo... So....
*- - - - - - - - - - - - - - - -*- - - - - - - - - - - - - - -*
"എടി നീ വരുന്നില്ലേ?"
സാരിയുടെ ഞൊറികൾ ശരിയാക്കുന്നതിന് ഇടയിൽ ജിമി ചോദിച്ചു.
കട്ടിലിൽ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു ഹോബി.
മറ്റെന്തോ വിദൂരമായ ചിന്തയിൽ അവളുടെ മനസ്സ് പെട്ട് പോയിരുന്നു.
"ഹോബി??"
"ആ?"
"വരുന്നില്ലേ നീ? കല്യാണത്തിന്?"
"ആ... വരുന്നുണ്ട്."
"എന്നാ വേഗം ഒരുങ്ങ്! എത്ര നേരമായി ഇവിടെ ഇരിക്കണെ? വണ്ടി ഇപ്പൊ വരും. അവിടെ ഇപ്പൊ എത്താനാ?"
ചെറുതായി ഒന്ന് മൂളുക മാത്രം ചെയ്തിട്ട് അവൾ അവിടെ നിന്ന് എഴുന്നേറ്റു.
".... ഞാൻ വരണോ?"
വേറെ നിവൃത്തിയില്ലാതെ അവൾ അവസാനം അത് ചോദിച്ചു. ഇത്രയും നേരം അവളെ ഉള്ളിൽ കിടന്നു പ്രയാസപ്പെടുത്തിയ ആ ചോദ്യം.
ജൂണി അവളെ ദയനീയമായി ഒന്ന് നോക്കി.
എല്ലാം അറിഞ്ഞിരുന്ന ഒരൊറ്റ ആൾ ഇവളാണ്.
"അത് കൊള്ളാം! സ്വന്തം കൂട്ടുകാരിയുടെ കല്യാണത്തിന് പോലും പോവുന്നില്ലേ?? അവൾക്ക് എന്ത് വിഷമമാവും... എന്താ പറ്റിയേ? നിങ്ങൾ അടി കൂടിയോ?"
"ഒന്നുമില്ല.... എനിക്ക് ഇന്ന് എങ്ങോട്ടും പോവാൻ തോന്നുന്നില്ല. അത്രേ ഉള്ളൂ. ഞാൻ ചെന്ന് ഒരുങ്ങിയിട്ട് വരാം."
ഹോബി തൻ്റെ വസ്ത്രങ്ങൾ എടുത്ത് കൊണ്ട് കുളിമുറിയിലേക്ക് പോയി.
കൂട്ടുകാരിയുടെ കല്യാണത്തിന് പോവുന്നില്ലേ?
അവൾ കൂട്ടുകാരി ആയിരുന്നേൽ മറുത്തൊരു ചിന്ത കൂടി ഇല്ലാതെ പോയേനെ.
ഇവൾ അതല്ലല്ലോ? ഒരിക്കലും ആവുകയും ഇല്ല.
പിന്നെ എങ്ങനെ...
ഉള്ളിൽ അജ്ഞാതമായ ഏതോ ഒരു വിങ്ങൽ.
എന്നാലും അവൾ തന്നോട് ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിച്ചതല്ല. ഒരിക്കലും.
ഹോബിക്ക് അത്രമേൽ പ്രിയപ്പെട്ട ആ ആളെ അവളിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു.
താൻ ജീവന് തുല്യം സ്നേഹിച്ച ആ ആളെ.
കണ്ണടച്ച് തുറന്നപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സ്വന്തം എന്ന് അവൾ മനസ്സിൽ കുറിച്ചിട്ടതെല്ലാം ഇന്ന് കവർന്നെടുത്തു മറ്റൊരാളുടെ കയ്യിൽ വച്ച് കൊടുക്കാൻ പോവുകയാണ്.
ആ മംഗളകർമ്മത്തിന് സാക്ഷികൾ ആവാനാണ് ഇവരെല്ലാം ഇന്ന് ഉടുത്തൊരുങ്ങി പുറപ്പെടുന്നത്.
കൂട്ടുകാരികൾ എന്ന പേരിൽ.
"ഹോബി ഒന്ന് വേഗം ഇറങ്ങ്! ഇത്ര നേരം എന്തിനാ??" വാതിലിന് പിന്നിൽ നിന്ന് ജിമ്മിയുടെ വിളി വന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും, പെട്ടെന്ന് തയ്യാറായി അവൾ ഇറങ്ങി.
കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് അവൾ സ്വയം ഒന്ന് നോക്കി.
നനഞ്ഞു വെള്ളത്തുള്ളികൾ ഇറ്റ് വീഴുന്ന മുടി ചെവിയുടെ പിന്നിലേക്ക് നീക്കി.
ഇത്രയും എളുപ്പം കളയാൻ മാത്രം ഉണ്ടായിരുന്നുള്ളൂ ഞാൻ?
ചെയ്തത് തെറ്റ് ആണെങ്കിലും അവളെ കുറ്റപ്പെടുത്താൻ മനസ്സ് സമ്മതിക്കുന്നുമില്ല.
ഒരു ദീർഘനിശ്വാസം വിട്ടു അവൾ വെറും നാണയത്തിൻ്റെ വലുപ്പമുള്ള ആ കറുത്ത പെട്ടി തുറന്നു. ആ കരിമഷി തൻ്റെ വലം കൈയ്യുടെ മോതിരവിരലിൻ്റെ തുമ്പിൽ പടർത്തി. കണ്ണുകൾ കഴിയുന്നത്ര വൃത്തിയായി എഴുതി.
മിച്ചം വന്നത് തൻ്റെ ഈറൻ മുടിയിൽ തുടച്ചു.
അയാൾക്ക് ഏറ്റവും ഇഷ്ടം ഇങ്ങനെ കൺമഷി എഴുതിയ അവളുടെ കണ്ണുകൾ ആയിരുന്നു. അത് പടരുമ്പോൾ തൻ്റെ വിരൽ കൊണ്ട് തന്നെ അത് വൃത്തിയാക്കാൻ വളരെ ഇഷ്ടവും ആയിരുന്നു. മറ്റൊന്നുമല്ല. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഹോബി അയാളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കും.
അവളുടെ ആ നോട്ടത്തിൽ തൻ്റെ ഹൃദയമിടപ്പ് കൂടുന്നതും, കവിളുകൾ ചുവക്കുന്നതും ഹോബി കാണുമ്പോൾ അവളുടെ ചുണ്ടിലേക്ക് വരുന്ന ഒരു പുഞ്ചിരിയുണ്ട്.
അതിനെ ആണ് ആ വ്യക്തി പ്രണയിച്ചു തുടങ്ങിയത്.
ഉള്ളിൽ കുമിഞ്ഞ് കൂടിക്കൊണ്ടിരുന്ന ഓർമകളെ മനസ്സിൻറെ പിന്നിലേക്ക് തള്ളിനീക്കി അവൾ ചുവന്ന ആ കുഞ്ഞ് പൊട്ട് തൻ്റെ നെറ്റിയിൽ അമർത്തി.
അയാൾ എന്നും ചുംബിച്ചിരുന്ന അവളുടെ ചുണ്ടിൽ കുറച്ചു ചായം കൂടി പൂശി.
മുടിയിഴകൾ ചീകിയൊതുക്കി ഭംഗിയാക്കി.
തോളിൽ നിന്നും അയഞ്ഞ് കിടന്നിരുന്ന കറുത്ത സാരിയുടെ അറ്റം കയറ്റി ഒന്ന് കുത്തിവച്ചിട്ട് അവൾ നടന്നു.
അവസാനമായി അയാളെ കാണാൻ. എങ്ങനെ നേരിടും എന്നറിയില്ല, എങ്കിലും.
മണ്ഡപത്തിൽ ഓരോ കർമ്മങ്ങൾ നടക്കുന്നു. മന്ത്രങ്ങൾ ഉരുവിടുന്നു.
കാണികൾക്ക് ഇടയിൽ പലരും ഓരോരോ വിശേഷങ്ങളും മറ്റും പങ്ക് വയ്ക്കുന്നു....
ആവരുടെ എല്ലാം ഇടയിൽ ഹോബി അയാളെ തന്നെ നോക്കി നിന്നു. ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ ആ കണ്ണുകൾ ഹാളിൽ നിറഞ്ഞിരുന്ന ആൾക്കൂട്ടത്തിനിടയിലേക്ക് പായുന്നത് അവൾ ശ്രദ്ധിച്ചു. അന്വേഷിച്ചത് കാണാതെ വന്നപ്പോൾ ആ കണ്ണുകളിൽ നിരാശ നിറഞ്ഞതും അവൾ കണ്ടൂ.
അയാളുടെ കണ്ണുകൾ തേടുന്നത് തന്നെ ആയിരിക്കണെ എന്ന് ഉള്ളിൽ ആരോടെന്നില്ലാതെ അപേക്ഷിക്കുകയും ചെയ്തു.
വാദ്യങ്ങൾ മുഴങ്ങി. വധുവിൻ്റെ കഴുത്തിൽ താലി വീണു.
ഇത് വരെയും ഒരു ഭാവഭേദവും കൂടാതെ അവിടെ നിന്ന ഹോബിയെ ജൂണി ചേർത്ത് പിടിച്ചു. ആ ചേർത്ത് പിടിക്കലിൽ ഹോബി അത്രയും നേരം അടക്കി വച്ച കണ്ണീരെല്ലാം ഒഴുകിയേക്കും, കുറച്ചെങ്കിലും ആശ്വാസം ലഭിച്ചേക്കും എന്ന് കരുതിയ ജൂണിക്ക് പക്ഷേ തെറ്റി.
കണ്ണീര് എന്നല്ല. ഒരു വ്യത്യാസം അവളുടെ ഭാവത്തിൽ പോലും വന്നില്ല.
അത് ജൂണിയെ വല്ലാതെ ഭയപ്പെടുത്തി.
താൻ സ്നേഹിച്ച ആളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ആ നിമിഷത്തിലും ഒരു വികാരവും ഇല്ലാത്ത ഒരു പ്രതിമ പോലെ ഹോബി അവിടെ നിന്നു.
Reception ആയി.
എല്ലാവരും ഭക്ഷണം കഴിക്കുന്നതിൻ്റെയും വധുവിൻ്റെയും വരൻ്റെയും ഒപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്നതിൻ്റെയും ഒക്കെ തിരക്കിൽ ആണ്.
ജിമിയെ ഒരു കണക്കിന് ജൂണി ഫുഡ് കഴിക്കാൻ പറഞ്ഞ് വിട്ടു. എന്നിട്ട് ഹോബിയുടെ കൈത്തണ്ടയിൽ പിടിച്ചു.
ഉള്ളിലൂടെ ഒരു മിന്നൽ കടന്നു പോയത് പോലെ അവൾക്ക് തോന്നി. ഇനി നേരെ അവരുടെ അടുത്തേക്ക് ചെല്ലണം. ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കണം...
ജൂണിയുടെ നിശബ്ദ നിർബന്ധത്തിന് വഴങ്ങി അവൾ അങ്ങോട്ട് നടന്നു.
സ്റ്റേജിൽ കയറിയതും തേയുടെ മുഖം മാറി.
അത്രയും നേരം എല്ലാവരോടും ചിരിച്ചും കളിച്ചും നിന്നിരുന്ന അവളുടെ മുഖത്ത് മറ്റെന്തോ ഒക്കെ ഭാവങ്ങൾ മാറി മറിയാൻ തുടങ്ങി.
ഉള്ളിൽ ഇടതടവില്ലാതെ കിടന്നു മിടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല.
ഹോബി അവളെ നോക്കി ചിരിക്കുന്നത് കണ്ടതും അവളുടെ ഉള്ളിലെ കുറ്റബോധം വീണ്ടും തല ഉയർത്തി.
അവളോട് എന്തെങ്കിലും ഇപ്പൊൾ ചോദിക്കും എന്ന് പ്രതീക്ഷിച്ച് നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
ഹോബി അവളെ കടന്നു പോയി അവളുടെ വരൻ്റെ അടുത്തേക്ക്.
"അർജുൻ എന്നാല്ലെ പേര്? എന്താ ചെയ്യുന്നേ?"
"ഞാൻ മുംബൈയിൽ HR manager ആയിട്ട് work ചെയ്യുന്നു. ഇത്..."
സഹായത്തിനായി അർജുൻ തേയെ നോക്കി.
"ഇ- ഇത് എൻ്റെ-"
"ഞാൻ ജൂണി. ഇത് ഹോബി. ഞങ്ങൾ കോളേജിൽ ഒരുമിച്ചാണ് പഠിച്ചത്."
"ആ!! തേജ പറഞ്ഞിട്ടുണ്ട്."
"Mm... പിന്നെന്നാ? Congratulations..."
"Thank you so much.."
"ഞങ്ങള് ചെല്ലട്ടേ... ജിമി avide-"
"അല്ല നിങ്ങൾ നിക്ക് ദേ ഫോട്ടോ എടുത്തിട്ട് പോവാം!! ലച്ചു അവരെ നിർത്തിക്കേ..."
അവൾ ധൃതിയിൽ ഹോബിയെ കയ്യിൽ പിടിച്ച് അരികിൽ നിർത്തി. ജൂണി ഒന്നും മിണ്ടാതെ വരൻ്റെ അപ്പുറത്ത് പോയി നിന്നു.
"ചിരിച്ചെ?? കറുത്ത സാരി ഇട്ട ചേച്ചി, മണവാട്ടിയുടെ അടുത്തേക്ക് ഒന്ന് നീങ്ങി നിക്കാവോ?"
മനസ്സില്ലാമനസ്സോടെയുള്ള ചിരികൾ.
ഫോട്ടോ എടുത്ത് കഴിഞ്ഞെങ്കിലും ഹോബിയുടെ കൈയിൽ നിന്ന് പിടി വിടാൻ കഴിയാതെ തേ അവളെ നോക്കി.
തിളക്കം മങ്ങിയ കണ്ണുകളിൽ തൻ്റെ ഉള്ളിൽ അവൾക്കായി ഉള്ള സ്നേഹം എല്ലാം പ്രതിഫലിച്ചു. ഹോബി ചിരിച്ചു.
തേയുടെ കവിളിൽ തലോടി അവൾ ചോദിച്ചു.
"പോട്ടേ?"
നിറഞ്ഞ് വന്ന അവളുടെ കണ്ണിലെ കണ്ണീർത്തുള്ളി മെല്ലെ തുടച്ചിട്ട് തൻ്റെ ചുണ്ടുകൾ അവളുടെ കവിളിലായി അമർത്തി.
"പൊവ്വാണേ?"
ജൂണിക്കു പുറകെ ഹോബിയും നടന്നു. അവളുടെ പ്രിയപ്പെട്ടവളുടെ കൈ എന്നെന്നേക്കുമായി അവളുടെ കൈയിൽ നിന്നും വഴുതി മാറി.
"എടി... നിനക്ക് ഇത്രേം നേരമായിട്ടും ഒന്നും തോന്നുന്നില്ലെ?"
ക്ഷമ കെട്ട് ജൂണി ചോദിച്ച ചോദ്യത്തിന് പകരം വേദനയോടെ ഹോബി ചിരിച്ചു.
"എനിക്ക് എന്താ തോന്നണ്ടേ?"
ആ വാർത്ത അറിഞ്ഞതിൽ പിന്നെ ആദ്യമായി അവളുടെ കൺകോണിൽ നിന്നും ഒരു നീർത്തുള്ളി അടർന്ന് താഴേക്ക് വീണു.
തേജ ലക്ഷ്മി.
അവൾ ഒരു അൽഭുതം ആയിരുന്നു. ഒരു ചിരി കൊണ്ട് ആ മുറി മുഴുവൻ പ്രകാശിപ്പിക്കാൻ കഴിവുള്ളവൾ.
ആദ്യം അവളെ നോക്കി ഇരുന്നു പോയത് ആ ചിരി കണ്ടാണ്.
ആരുടെയോ കണ്ണ് തൻ്റെ മേൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞതും അവളും തിരിഞ്ഞ് നോക്കി.
തിളങ്ങുന്ന കണ്ണുകളുള്ള ആ പെൺകുട്ടിയെ ഹോബി പതിയെ സ്നേഹിച്ചു തുടങ്ങി. അവളുടെ പേര് കണ്ടുപിടിച്ചു.
എന്തു കൊണ്ടോ, അവൾക്ക് ആ പേരിൽ ഒരു തൃപ്തി തോന്നിയില്ല.
പിന്നീട് ആലോചിച്ചപ്പോൾ അവൾക്ക് മനസ്സിലായി. വെറുതെ ഉണ്ടായ ഒരു തോന്നൽ അല്ലായിരുന്നു അത്.
ആ പേര് അവൾ പേന കൊണ്ട് ഡെസ്കിൽ കോറിയിട്ടു. അതിൻ്റെ തൊട്ടടുത്ത് അവളുടെ തന്നെ പേരും.
തേജ...
തേജൂ? ഏയ്..
ലച്ചു?? പക്ഷെ അത് എല്ലാവരും ഉപയോഗിക്കുന്ന പേരല്ലെ?
"നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ."
ഞെട്ടി പിന്നിലേക്ക് നോക്കിയ ഹോബിയുടെ മുന്നിൽ നിറച്ചിരിയോടെ അവൾ.
അവിടെ നിന്ന് തുടങ്ങിയതാണ്.
ഇന്നിപ്പോ ഇവിടെ വരെ എത്തി.
ഹോബി ഇന്ന് അവളുടെ ജീവിതത്തിൻ്റെ പഴയ ഒരു താളിൽ കുറിച്ചിട്ട വരികൾ മാത്രം.
അവളുടേത് എന്ന് കരുതിയ ആ പെണ്ണ് ഇന്ന് മറ്റാരുടെയോ ഭാര്യയും....
ജൂണിയുടെ കൈയിൽ കരഞ്ഞ് തളർന്ന് ഉറങ്ങി പോയ അവളെ കണ്ട് ജിമി അമ്പരന്ന് അവിടെ ഇരുന്നു.
ഇതൊന്നും അവൾ അറിഞ്ഞിരുന്നില്ല.
തൻ്റെ രണ്ട് സുഹൃത്തുക്കൾ, അവർ തമ്മിൽ അത്രമേൽ സ്നേഹിച്ചിരുന്നെന്ന് അവൾ ഒരിക്കൽ പോലും ഊഹിച്ചിരുന്നില്ല.
ഹോബിയുടെ കൈ വിട്ടപ്പോൾ തേയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അവൾ കണ്ടിരുന്നു. പക്ഷേ എന്തിനെന്ന് മാത്രം അവൾക്ക് ആ നേരം മനസിലായില്ല.
ഇപ്പൊൾ, ഇതെല്ലാം അറിഞ്ഞപ്പോൾ....
ചുറ്റും ഉള്ളവർ പോലും അറിയാതെ അവർ രണ്ട് പേരും സ്നേഹിച്ചിരുന്നു.
കരിമഷി എഴുതിയ തൻ്റെ കാമുകിയുടെ കണ്ണിലേക്ക് നോക്കി അലിഞ്ഞ് തീർന്നിരുന്നു അവൾ.
ആരും കാണാതെ വിരൽ കൊരുക്കുകയും, അധരങ്ങൾ ചേർക്കുകയും ചെയ്തിരുന്നു.
അവരുടെ പ്രണയത്തെ ഈ കാലമത്രയും നെഞ്ചിൽ പേറി നടന്ന്, അതിനെ പ്രധാന കഥാപാത്രമാക്കി കഥകൾ മെനഞ്ഞിരുന്നു.
എല്ലാം അവർക്ക് കവിതയായിരുന്നു.
നിറമുള്ള ഒരു കവിത.
ആ പ്രണയകാവ്യത്തിന് പക്ഷേ വേദനയുടെ, നഷ്ടപ്പെടലിൻ്റെ, വിട്ട് പിരിയലിൻ്റെ ഒരു അവസാന വാക്യവും.