പതിവിനു വിപരീതമായി അന്ന് അല്‌പം വൈകിയാണ് മനു എഴുന്നേറ്റത്. പനി കാരണം ഒരാഴ്ച്ച ആയി സ്കൂളിൽ പോയിട്ട്. "അമ്മ പോയിക്കാണും"അവൻ എഴുന്നേറ്റു. മനുവിന്റെ മാതാപിതാക്കൾ ബന്ധം വേർപെടുത്തിയിട്ട് വർഷം രണ്ടായി. അന്ന് മുതൽ അവനും അമ്മയുമായി അവന്റെ ലോകം ചുരുങ്ങി. പതിനഞ്ചു വയസ്സിലും പ്രായത്തിൽ കവിഞ്ഞ പക്വത ഉള്ള മനുവിനെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടം ആയിരുന്നു.
എന്നാൽ അവന്റെ മനസ്സ് കലുഷിതമായിരുന്നു. ഏകാന്തതയെ ഭയാനകമാം വിധം അവൻ പ്രണയിച്ചു തുടങ്ങിയിരുന്നു.അമ്മ അവനെ സ്നേഹിച്ചിട്ടേയുള്ളു. എന്നാൽ, അവൻ ആഗ്രഹിച്ചിരുന്നത് അച്ഛനും അമ്മയും ഉള്ള കുടുംബമായിരുന്നു. രണ്ടാളുടെയും വാശിക്കും പകപോക്കലിനും ഇടയിൽ, നഷ്ടമായത് മനുവിന്റെ സന്തോഷമായിരുന്നു. മേശപ്പുറത്തു എടുത്തുവെച്ച ഭക്ഷണവും എടുത്തു അവൻ ടിവിയുടെ മുൻപിൽ വന്നിരുന്നു. മനു എന്നും പോകാറുള്ള ഒരു ഇടമുണ്ട്. വീട്ടിൽ നിന്നും കുറച്ചകലെയുള്ള പാലം. പാലത്തിന്റെ ചുവട്ടിൽ നിറയെ വിരിഞ്ഞു നിൽക്കുന്ന താമരകളാണ്. അവിടെ പോയി അവയെ കണ്ടു നിൽക്കുന്നതാണ് മനു എന്നും മറക്കാതെ ചെയ്യുന്ന ഒരേയൊരു കാര്യം. എന്തോ, അവയെ കണ്ടുനിൽക്കുന്നത് വല്ലാത്തൊരു സുഖമാണ്. ഉള്ളിൽ എന്ത് വിഷമം ഉണ്ടെങ്കിലും താമരകളെ കാണുംബ്ബോൾ മനുവിന്റെ മനസ്സൊന്ന് തണുക്കും. അതിന്റെ രഹസ്യം എന്താണെന്നു അവനു പോലും അറിയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നിർവചിക്കാനാവാത്ത ആത്മബന്ധമായി അവനത് ഉള്ളിൽ സൂക്ഷിച്ചു. അന്നും കൃത്യസമയത്തു മനു പാലത്തിൽ ഉണ്ടായിരുന്നു. കുറച്ചു താമരകൾ കൂടി വിരിഞ്ഞ കാര്യം അവന്റെ ശ്രദ്ധയിൽ പെട്ടു . താമരകളെ കാര്യമായി വീക്ഷിക്കുന്നതിന്റെ ഇടയിലാണ് കാലിൽ എന്തോ തൊടുന്നത് പോലെ അവനു തോന്നിയത്. തിരിഞ്ഞു നോക്കിയ മനു ഞെട്ടി. ഒരു തെരുവുനായ !! അത് മനുവിന്റെ കാൽ മണപ്പിക്കുകയായിരുന്നു. അവൻ പെട്ടെന്നുതന്നെ കാൽ വലിച്ചു. മനുവിന്റെ ഉള്ളിൽ ഭീതി കയറി. പത്രത്തിൽ എന്നും തെരുവുനായയുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ കാണാം. അവൻ പതുക്കെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. ഓടിയാൽ പട്ടി എങ്ങാനും പിന്നാലെ ഓടിയാലോ ? അവൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്കു നടന്നു. ഗേറ്റ് എത്തിയപ്പോൾ അവൻ ആശ്വാസത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ, പട്ടി അവന്റെ പിന്നിൽ തന്നെയുണ്ട് !! അവൻ ഒച്ചയുണ്ടാക്കി പട്ടിയെ ഓടിക്കാൻ നോക്കി. പക്ഷെ, അതവിടം വിട്ടുപോകുന്ന യാതൊരു ലക്ഷണവും ഇല്ല. അവൻ ആ പട്ടിയെ നോക്കി. തെരുവുപട്ടിയുടെ അക്രമാസക്തിയൊന്നും അത് കാണിച്ചിരുന്നില്ല. കണ്ണിൽ നിറഞ്ഞു നിന്നിരുന്നത് ഒരല്പ്പം ദയക്ക് വേണ്ടിയുള്ള യാചനയായിരുന്നു. "വിശന്നു വലഞ്ഞുകാണും പാവം" അവൻ കരുതി.പക്ഷെ, കഴിക്കാൻ കൊടുത്താൽ ഇതുപിന്നെ പോയില്ലെങ്കിലോ ? വരുന്നത് വരട്ടെ എന്ന് കരുതി അവൻ അടുക്കളയിൽ ബാക്കിയുണ്ടായിരുന്ന ഭക്ഷണമെടുത്ത് പട്ടിക്ക് കൊടുത്തു. അത് ആർത്തിയോട് കൂടി മുഴുവൻ കഴിച്ചു തീർത്തു. അരികെ തന്നെ ഉണ്ടായിരുന്ന പാത്രത്തിൽ നിന്നും വെള്ളവും നക്കി കുടിച്ച് പട്ടി മനുവിനെ നോക്കി. നിറഞ്ഞ നന്ദിയായിരുന്നു അതിന്റെ കണ്ണിൽ ഇക്കുറി അവനു കാണാൻ കഴിഞ്ഞത്. പട്ടി പോയതിനു ശേഷം അവൻ പാത്രം എടുത്ത് കളയാൻ ഒരുങ്ങി. "ഒരുപക്ഷെ നാളെ വീണ്ടും വന്നാലോ ?കളയേണ്ട, എടുത്തു വെക്കാം" അവൻ കരുതി. മുറ്റത്ത്, ചെടിച്ചെട്ടിക്ക് പിന്നിലായി അവനാ പാത്രം വെച്ചു. അന്ന് മുഴുവൻ അവൻ സന്തോഷത്തിലായിരുന്നു. അമ്മ വന്നപ്പോൾ അവനിക്കാര്യം പറയണം എന്നുണ്ടായിരുന്നു. പക്ഷെ, ചീത്തപറയുമെന്ന് കരുതി അവൻ ആ ചിന്ത ഉപേക്ഷിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത ആത്മസംതൃപ്തി അവനിൽ നിറഞ്ഞു.
പിറ്റേന്ന്, പാലത്തിലെ കാഴ്ചകൾ കണ്ടു
മടങ്ങി എത്തുമ്പോൾ അവനെയും കാത്തു വീടിന്റെ മുറ്റത്ത് ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. ദൂരെ നിന്ന് മനുവിനെ കണ്ടപ്പോൾ തന്നെ പട്ടി വാലാട്ടി
തുടങ്ങി. അവനത്ഭുതമായി. ഇന്നേവരെ തന്നെയും കാത്തു ആരും നിന്നിട്ടില്ല. പക്ഷെ, ഇന്നലെ കണ്ട പട്ടി അവനെയും കാത്തു നിൽക്കുന്നത് കണ്ടപ്പോൾ മനുവിന്റെ കണ്ണുനിറഞ്ഞു. അവൻ വേഗം അടുക്കളയിൽ നിന്ന് ഭക്ഷണം എടുത്ത് കൊണ്ടുവന്നു കൊടുത്തു. ആ മിണ്ടാപ്രാണി ആർത്തിയോടെ അത് മുഴുവൻ കഴിച്ചു. അവൻ അപ്പോഴാണ് അത് ശ്രദ്ധിച്ചത്. മേലാകെ ചെളി പുരണ്ടിട്ടാണ് ഇന്ന് ആശാന്റെ വരവ്. കുളിപ്പിക്കണം എന്നുണ്ട് മനുവിന്. പക്ഷെ, തൊട്ടാൽ കടിച്ചാലോ ? അവസാനം രണ്ടും കല്പ്പിച്ചു അവൻ പട്ടിയുടെ മുതുകിൽ പതുക്കെ തൊട്ടു. ഒട്ടും പ്രതീക്ഷിക്കാതെ അത് അവനോടു ചേർന്ന് നിന്നു . മനുവിന് വല്ലാത്ത സന്തോഷം തോന്നി. തന്റെ കൂടെ കൂട്ടിരിക്കാൻ ഒരാൾക്കെങ്കിലും ഇഷ്ട്ടമാണല്ലോ. അവൻ ആ പട്ടിയെ കുളിപ്പിച്ചു. അലമാരിയിൽ നിന്നും, പണ്ടെപ്പോഴോ കൂട്ടുകാരൻ സമ്മാനം തന്നപ്പോൾ എടുത്തുവെച്ച ചുവന്ന റിബ്ബൺ തപ്പിയെടുത്തു. മനുവിന്റെ അമ്മ പണ്ടൊക്കെ നന്നായി നൃത്തം ചെയ്യുമായിരുന്നു.അന്ന് താളം ചവിട്ടിയ ചിലങ്കകൾ ഇപ്പോൾ, അലമാരിയിൽ അമ്മയുടെ ഡിവോഴ്സ് ഫയലിന്റെ ഇടയിൽ പൊടിപിടിച്ചു കിടക്കുന്നു. അവൻ അതിൽ നിന്നൊരു മണിയെടുത്തു റിബ്ബണിൽ കെട്ടി പട്ടിയുടെ കഴുത്തിൽ കെട്ടികൊടുത്തു. "ഇപ്പോൾ ആളൊരു കേമനായല്ലോ. നിനക്കിനി ഒരു പേരുകൂടി വേണം. കേശു എന്നായാലോ.. ?? അത് മതിയല്ലേ. നിനക്കിഷ്ട്ടായോ ?" കേശു അവനെയും നോക്കി വാലാട്ടി നിന്നു.
അവരുടെ സൗഹൃദം വളർന്നു. മനു ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ കേശു വീടിന്റെ മുൻപിൽ കാത്തു നിൽപ്പുണ്ടാവും. അമ്മയുടെ കണ്ണ് വെട്ടിച്ചു മനു അടുക്കളയിൽ നിന്നും കേശുവിനു ഭക്ഷണം എടുത്തു കൊടുക്കും. പക്ഷെ, ആ അന്നത്തിനേക്കാൾ കേശുവിനു പ്രിയപ്പെട്ടത് മനുവിനെയായിരുന്നു.
അന്നൊരു ഞായറാഴ്ച ആയതുകൊണ്ട് മനു അൽപ്പം വൈകിയാണ് എഴുന്നേറ്റത്. "കേശു വന്നുകാണുമോ ?" അവൻ മുറ്റത്തേക്ക് ഓടി. ഇല്ല, വന്നിട്ടില്ല. അവൻ ക്ലോക്കിലേക്ക് നോക്കി. സമയം ഒൻപതു മണി ആവുന്നു. സാധാരണ ഈ സമയം കേശു ഇവിടെ എത്തുന്നതാണ്. "ഇന്നിപ്പോ ഇതെന്തുപറ്റി ?.എന്തായാലും അവൻ വരുന്നതിനു മുൻപ് ഭക്ഷണം എടുത്തു വെക്കാം" മനു കരുതി.
ചാനലുകൾ മാറ്റി മാറ്റി മനുവിന് മുഷിച്ചിലായി. കേശുവിനെയാണെങ്കിൽ കാണുന്നുമില്ല. "ഇനി കേശു എല്ലാരേയും പോലെ എന്നെ വിട്ടുപോയോ ? അവനും എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണോ ?" മനുവിന്റെ കണ്ണ് നിറഞ്ഞു. ഒറ്റപ്പെടലിൽ നിന്നും ഒരിക്കൽ അവനെ രക്ഷിച്ചതാണ് കേശു. വീണ്ടും അതേ കയത്തിലേക്ക് കേശു തന്നെ അവനെ തള്ളിയിടുമോ എന്ന ചിന്ത അവനെ കുത്തിനോവിച്ചു.
"നിനക്കൊന്നും പഠിക്കാനില്ലെ മനു ?"
അമ്മ വരുന്നത് അവൻ കണ്ടില്ലായിരുന്നു. അവൻ വേഗം കണ്ണുതുടച്ചു. "പരീക്ഷയെല്ലാം കഴിഞ്ഞതല്ലേ അമ്മേ. കുറച്ച് കഴിഞ്ഞ് പഠിക്കാം." അവൻ വീണ്ടും ശ്രദ്ധ ടീവിയിലേക്ക് തിരിച്ചു.
"അല്ല..ആരിത്. റെജി ചേച്ചിയോ. വാ ഇരിക്ക്. എന്തൊക്കെയാ വിശേഷം ?"
റെജി ചേച്ചി അവരുടെ അയൽവാസിയായിരുന്നു. റെജി ചേച്ചി അമ്മയോടൊപ്പം സോഫയിൽ ഇരുന്നു. "നീ ഇപ്പൊ വെല്യ സ്നേഹം ആണേലും, അയല്പക്കം ആയിട്ടുംകൂടി ആ വഴി വരാറേ ഇല്ലല്ലോ. "
"തിരക്കല്ലേ ചേച്ചി. അങ്ങു ക്ഷമി. മോളെന്തു പറയുന്നു. " അമ്മ തന്ത്രപരമായി ക്ഷമാപണം നടത്തി.
"അവൾ ഇന്ന് കാറോടിച്ചു. അതും ആരുടെ സഹായം കൂടാതെ. അതിന്റെ സന്തോഷത്തിലാ ആൾ. പക്ഷെ ഒരു അബദ്ധം പറ്റി. ഓടിക്കുന്നതിന്റെ ഇടയിൽ, ഒരു പട്ടിയെ ഇടിച്ചിട്ടു. തെരുവ് നായയാണ്. അതുകൊണ്ട് പിന്നെ കുഴപ്പമില്ല. "
തീർത്തും ലാഘവത്തോടുകൂടി അവർ പറഞ്ഞു.
മനുവിന്റെ ഉള്ളൊന്നു പിടഞ്ഞു.
"എവിടെ വെച്ചാ ചേച്ചി ഇടിച്ചെ ?" അവൻ റെജി ചേച്ചിയോട് ചോദിച്ചു. "അതോ, നമ്മുടെ പാലം ഇല്ലേ ? അവിടെ വെച്ച്. വെളുപ്പിനാണ് സംഭവം. അതുകാരണം ആരും കണ്ടൊന്നുമില്ല. അല്ലേൽ പിന്നെ അത് മതി. അവൾ ആണെങ്കിൽ ആദ്യമായി വണ്ടിയോടിച്ചിട്ട് ദുഷിച്ച കാര്യം നടന്നല്ലോ എന്നാ സങ്കടത്തിലാണ്. "
ചൂടുള്ള ചായ റെജിയുടെ കപ്പിലേക്ക് ഒഴിച്ചുകൊണ്ട് അവന്റെ അമ്മ പറഞ്ഞു "ഒരു ചാവാലിപ്പട്ടിയല്ലേ ? അതിനെ കോർപറേഷൻക്കാർ അല്ലെങ്കിലും കൊല്ലും. അവൾക്കൊന്നും പറ്റിയില്ലലോ. അങ്ങനെ സമാധാനിക്ക്."
അവന്റെ മനസ്സിൽ ചിന്തകൾ അലമുറക്കൂട്ടി. അമ്മയും റെജി ചേച്ചിയും കാര്യമായി സംസാരത്തിലാണ്. അവൻ മുറ്റത്തേക്ക് ചെന്നു. ഇല്ല, കേശു എത്തിയിട്ടില്ല. "പാലത്തിന്റെ അവിടെ കാത്തുനിൽക്കുന്നുണ്ടാകും." മനു നടന്നു. പെട്ടെന്ന് മനുവിന്റെ കാലിൽ എന്തോ തടഞ്ഞു. അവൻ നോക്കി. അതൊരു മണിയായിരുന്നു. ചോരപുരണ്ട ചുവന്ന റിബ്ബണിൽ കെട്ടിയ, ചിലങ്കയിലെ മണി....